ഡോണ് റിച്ചി അന്തരിച്ചിട്ട് എട്ടു വർഷം. ഓസ്ട്രേലിയയിലെ സിഡ്നിയിൽ കടൽത്തീരത്തുള്ള വീട്ടിലിരുന്ന് അയാൾ ലോകത്തെ ഏറ്റവും വിലകൂടിയ ചായ അനത്തി. പക്ഷേ, അയാളത് കൊടുത്തത് ഫ്രീയായിട്ടായിരുന്നു. എന്നാൽ റിച്ചി മറിച്ചാണ് പറയുന്നത്. അയാൾ പറയുന്നത്, താൻ ചായ വില്ക്കുകയായിരുന്നു എന്നാണ്. ഓരോ ചായയ്ക്കും വിലയായി ഒരു ജീവിതം തിരികെ വാങ്ങി. മരണത്തിന്റെ ആഴങ്ങളിൽനിന്ന്.
ആ ചായക്കഥ അടുത്തയിടെ ആളുകൾ വീണ്ടും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഒരു പക്ഷേ, മാരകമായ ആ വൈറസ് നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതുകൊണ്ടോ, ഏകാന്തതയുടെയും സാന്പത്തിക പ്രതിസന്ധിയുടെയും വിഷാദത്തിന്റെയും കടൽ മനുഷ്യന്റെ ഉള്ളിൽ കൂടുതലായി അലറിത്തുടങ്ങിയതുകൊണ്ടോ ആവാം.
റിച്ചിയുടെ വീട് ഇരിക്കുന്ന സ്ഥലത്തിനു ഗ്യാപ് എന്നു പറയും. അതൊരു വലിയ പാറക്കെട്ടാണ്. അങ്ങു താഴെ കടൽ. നമ്മുടെ വർക്കലയിലേതുപോലെ. പാറക്കെട്ടിനു മുകളിലേക്ക് ആളുകൾ അപൂർവമായിട്ടു മാത്രമാണ് എത്താറുള്ളത്. എത്തുന്നത് മിക്കവാറും ഒറ്റ ലക്ഷ്യത്തോടെയായിരുന്നു. ജീവനൊടുക്കുക. ആ ആത്മഹത്യാ മുനന്പിനു മുകളിൽനിന്നു താഴേക്കു ചാടുവാൻ തക്കവിധം തന്റെ ജീവിതം അസഹ്യമായിരിക്കുന്നുവെന്ന് തോന്നുന്നവരാണ് അവിടെ വരുന്നത്.
റിച്ചിയുടെ വീട്ടിലിരുന്നാൽ കാണാം ആരെങ്കിലുമൊരാൾ അവിടേക്കു നടക്കുന്നത്. മറ്റൊന്നും ശ്രദ്ധിക്കാതെ ഉള്ളിലുള്ള എന്തോ ഒന്നിനെ ധ്യാനിച്ചുകൊണ്ട് അവിടേക്കു നടക്കുന്നവർ. അതു കണ്ടാലുടനെ റിച്ചി അതിവേഗം വീട്ടിൽനിന്നു പുറത്തിറങ്ങും. വഴി മുറിച്ച് അതിവേഗം ആ അപരിചിതനെ പിന്തുടരും. മുനന്പിലെ വേലി കടക്കാൻ ശ്രമിക്കുന്നതിനിടെ അയാളെ റിച്ചി പിന്നിൽനിന്നു വിളിക്കും. വേലിക്കപ്പുറത്തെത്തിയിട്ടുണ്ടെങ്കിൽ ആ സ്ത്രീയോ പുരുഷനോ താഴെയുള്ള പാറക്കെട്ടുകളിലേക്കും ഇളകിമറിയുന്ന കടലിലേക്കും അവസാനമായി ഒന്നുകൂടി നോക്കുകയായിരിക്കും. ഏതാണീ ശല്യമെന്നു കരുതി അയാൾ തിരിച്ചുനോക്കുന്പോഴേക്കും റിച്ചി ഒന്നു ചിരിക്കും. നിർവികാരമായാണെങ്കിലും ചാടിമരിക്കാൻ നില്ക്കുന്നയാൾ ഒന്നു തിരിഞ്ഞുനോക്കും. സമയമൊട്ടുമില്ല. ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു നിമിഷത്തിന്റെ ചെറിയൊരു കണിക. അത്രേയുള്ളു.
"നമുക്ക് ഒരു ചായ കുടിച്ചാലോ? ദാ നോക്കൂ, അതാണെന്റെ വീട്.'
റോഡിന് അപ്പുറത്തേക്കു ചൂണ്ടി അദ്ദേഹം പറയും. ആത്മഹത്യാമുനന്പിൽ നിൽക്കുന്നയാൾ മിക്കവാറും ഒന്നു മടിച്ചുനിൽക്കും. അപ്പോഴേക്കും റിച്ചി കൈയിൽ പിടിച്ച് സ്നേഹപൂർവം ഒന്നുകൂടി ക്ഷണിക്കും. വാന്നേ, എന്റെകൂടെ വെറുതെ ഒരു ചായ..!
വീട്ടിലെത്തിയാൽ ആഗതനു ചായ നല്കും. ചിലപ്പോൾ ചായ പകർന്നുകൊടുക്കാൻ റിച്ചിയുടെ ഭാര്യ മോയ അടുത്തുണ്ടാകും. എന്നിട്ട് അടുത്തിരുന്നു വർത്തമാനം പറയും. ഉപദേശമോ കുറ്റപ്പെടുത്തലോ ഒന്നുമില്ല. ആദ്യത്തെ കുശലം കഴിഞ്ഞാൽ റിച്ചി ചോദിക്കും എന്തു പറ്റിയെന്ന്. "എന്നോട് പറയാവുന്നതാണെങ്കിൽ പറയൂ.’ അപ്പോൾ ആഗതനു തോന്നും അടുപ്പമുള്ള ആരോ ഒരാൾ അടുത്തിരിക്കുന്നുവെന്ന്. റിച്ചി വെറുതെ കേട്ടുകൊണ്ടിരിക്കും. എത്ര സമയം വേണമെങ്കിലും. അപ്പോൾ അവൻ അല്ലെങ്കിൽ അവൾ പറഞ്ഞുതുടങ്ങും തന്റെ കഥ.
തനിക്കാരുമില്ലെന്ന തോന്നൽ, കടുത്ത ഏകാന്തത, സാന്പത്തിക തകർച്ച, വിഷമിപ്പിക്കുന്ന രോഗങ്ങൾ, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അടക്കാനാവാത്ത അഭിവാഞ്ഛ... ഇതൊക്കെയായിരിക്കും മിക്കവർക്കും പറയാനുള്ളത്.
റിച്ചി സഹതാപപൂർവം കേട്ടുകൊണ്ടിരിക്കും. എല്ലാം പരിഹരിക്കാനൊന്നും അദ്ദേഹത്തിനാവില്ല. പക്ഷേ, ഒരു കാര്യം ഉറപ്പ്. ഇതൊക്കെ കേൾക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ അയാൾ ഈ ആത്മഹത്യാ മുനന്പിലേക്ക് വരില്ലായിരുന്നു.
പറഞ്ഞു കഴിയുന്പോൾ കാര്യങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെയാകും. പിന്നെ പ്രശ്നങ്ങളില്ലെന്നല്ല, പക്ഷേ, മടങ്ങിപ്പോകുന്നത് ഗ്യാപിലെ പാറക്കൂട്ടങ്ങൾക്കു മുകളിൽനിന്നു ചാടിമരിക്കാനാവില്ല. ജീവിതത്തിലേക്കായിരിക്കും. റിച്ചിയുടെ സൗഹൃദത്തിലൂടെ ആത്മഹത്യ ഒഴിവാക്കിയവർ സർക്കാർ കണക്കിൽ 160 പേരാണ്. പക്ഷേ, യഥാർഥ കണക്ക് അതിനൊക്കെ മുകളിലാണ്. റിച്ചിയുടെ ക്ഷണം നിരസിച്ച് മരണം തെരഞ്ഞെടുത്തവർ വളരെ കുറവാണ്. അദ്ദേഹത്തിന്റെ കൈ തട്ടിമാറ്റി മരണത്തിലേക്കു ചാടിയിറങ്ങിയവരുമുണ്ട്. ഒരിക്കൽ പിന്തിരിയാൻ മടിച്ചയാളെ കൈയിൽ പിടിച്ചു നിർബന്ധിക്കുന്നതിനിടെ റിച്ചിയും പാറക്കെട്ടിലേക്കു വീഴേണ്ടതായിരുന്നു.
ജീവിതത്തിലേക്കു തിരിച്ചുവന്നവരിൽ ചിലരൊക്കെ റിച്ചിയെത്തേടി പിന്നീടു വന്നിട്ടുണ്ട്. ഒരു സ്ത്രീ അദ്ദേഹത്തിനു മിക്കവാറും കത്തെഴുതുകയും വർഷത്തിലൊരിക്കൽ അദ്ദേഹത്തെ കാണാനെത്തുകയും ചെയ്യുമായിരുന്നു. അവർ വീണ്ടുമൊരു ചായ കുടിച്ച് മടങ്ങും. അപ്പോഴും റിച്ചിയുടെ കണ്ണുകൾ പരതിക്കൊണ്ടേയിരിക്കും, വീണ്ടുമൊരാൾ സങ്കടത്തിന്റെ കടലുമായി തന്റെ വീടിനു മുന്നിലൂടെ കടന്നുപോകുന്നുണ്ടോയെന്ന്.
2012ൽ എണ്പത്തിരണ്ടാമത്തെ വയസിൽ റിച്ചി അന്തരിച്ചു. നിരവധി ജീവിതങ്ങളെ ആത്മഹത്യയിൽനിന്നു പിന്തിരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് മെഡൽ ഓഫ് ദ ഓഡർ ഓഫ് ഓസ്ട്രേലിയ സമ്മാനിക്കപ്പെട്ടു. എയ്ഞ്ചൽ ഓഫ് ദ ഗ്യാപ് എന്ന് ജനങ്ങൾ അദ്ദേഹത്തെ വിളിച്ചു. 2010ൽ റിച്ചിയും ഭാര്യ മോയയും സിറ്റിസണ്സ് ഓഫ് ഇയർ ആയി.
രണ്ടാം ലോകമഹായുദ്ധകാലത്ത് നാവികനായിരുന്ന റിച്ചിയുടെ കഥ ഇപ്പോൾ വീണ്ടും ഷെയർ ചെയ്യപ്പെടുകയാണ്. ഓസ്ട്രേലിയയ്ക്കു മാത്രമല്ല, ലോകത്തിനാകെ റിച്ചിയെപ്പോലുള്ളവർ ആവശ്യമാണെന്ന തോന്നൽ ഉണ്ടായിരിക്കുന്നു. കൊറോണയുടെ കാലം അത് അടിവരയിട്ട് ഉറപ്പിക്കുന്നു. കഴിഞ്ഞ മേയ് മാസം ആദ്യം വരെ കൊറോണയുടെ അനന്തരഫലമായി മുന്നൂറിലേറെ പേർ ഇന്ത്യയിൽ മാത്രം ജീവനൊടുക്കിയിട്ടുണ്ട്. ഏകാന്തതയും രോഗവും സാന്പത്തിക തകർച്ചയും മൂലം ഏറെപ്പേർ ഇനിയും ആത്മഹത്യാമുനന്പിലേക്കു നടക്കാനിടയുണ്ട്. അപ്പോൾ പാതയുടെ ഓരത്ത് താങ്കൾ ഒറ്റയ്ക്കല്ലെന്നു പറയാൻ ആരെങ്കിലുമുണ്ടാകണം.
എന്തു പറ്റിയെന്നു ചോദിക്കാൻ, എന്റെകൂടെ ഒരു ചായ കുടിക്കാൻ വരൂയെന്നു പറയാൻ, സാരമില്ലെന്നു പറയാൻ ആരെങ്കിലുമൊരാൾ. തിരക്കുകൾക്കും മറ്റു ബഹളങ്ങൾക്കുമിടയിൽ മറ്റുള്ളവരുടെ തേങ്ങലുകൾ നമ്മൾ കേൾക്കാറില്ല. പലപ്പോഴും നമ്മുടെ വീട്ടിൽതന്നെ.
നമ്മുടെ ഒരു നല്ല വർത്തമാനംകൊണ്ട് ജീവിതത്തിലേക്കു തിരിച്ചുവരാൻ ആരൊക്കെയോ കഠിനജീവിതത്തിന്റെ പാറക്കെട്ടുകളിൽ കയറി നിൽപുണ്ടാവാം.
ഓർക്കുന്നില്ലേ, മൂന്നു വർഷം മുന്പ് നോർത്ത് ലണ്ടനിലെ മേൽപ്പാലത്തിൽനിന്നു താഴേക്കു ചാടാനൊരുങ്ങിയ യുവാവിനെ ആളുകൾ രക്ഷിച്ച വാർത്ത. ചാടാനൊരുങ്ങിയ അയാളെ കണ്ട യാത്രക്കാരിലൊരാൾ പെട്ടെന്നു കൈയിൽ കയറി പിടിച്ചു. മറ്റുള്ളവരെ സഹായത്തിനു വിളിച്ചു. നിമിഷംകൊണ്ട് ആളുകൾ പ്രവർത്തിച്ചു. കൈയിലും കാലിലുമെല്ലാം ആളുകൾ പിടുത്തമിട്ടു. ഒരാൾ യുവാവിന്റെ കാലുകൾ ചരടുകൊണ്ട് പാലവുമായി ബന്ധിപ്പിച്ചു. മറ്റൊരാൾ അയാളുടെ ചുമലിലൂടെ കൈയിട്ട് കെട്ടിപ്പിടിച്ചു. സാരമില്ല ചങ്ങാതീന്നു പറഞ്ഞു. അങ്ങനെ രണ്ടു മണിക്കൂർ അവർ അയാളെ മരണത്തിനു വിട്ടുകൊടുക്കാതെ കെട്ടിപ്പിടിച്ചു നിന്നു, ഒടുവിൽ പോലീസെത്തി രക്ഷിക്കുവോളം.
റിച്ചിയുടെ കഥ കേട്ടപ്പോൾ നമ്മുടെ വിളിപ്പാടകലെയും ഇങ്ങനെയൊരാൾ പാറക്കെട്ടിലോ പാലത്തിലോ നിൽക്കുന്നുണ്ടെന്നൊരു തോന്നൽ. ആത്മഹത്യയൊന്നും ചെയ്യുകയില്ലായിരിക്കാം. എങ്കിലും എനിക്കും വിളിക്കാനുണ്ട് ഇന്നൊരാളെ. ഇന്നുതന്നെ.
ജോസ് ആൻഡ്രൂസ്