ലോകനിലവാരത്തിലേക്ക് കേരളം: പിണറായി വിജയൻ
ഏതു പ്രതിസന്ധിയിലും മുന്നിൽ നിന്നു പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ കഴിയുന്ന നമ്മുടെ യുവതീയുവാക്കളിലാണ് പുതിയ കേരളത്തിന്റെ പ്രതീക്ഷ. നാടിനോടുള്ള അവരുടെ സ്നേഹവും കഷ്ടപ്പെടുന്നവരോടുള്ള പ്രതിബദ്ധതയും മഹാപ്രളയം ഉൾപ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ കേരളം കണ്ടതാണ്.
ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യ വികസനത്തിലൂടെ നമ്മുടെ വ്യവസായവും വിനോദസഞ്ചാരവും വികസിപ്പിച്ചെങ്കിലേ യുവതയുടെ പ്രതീക്ഷക്കൊത്ത് നമുക്ക് മുന്നേറാൻ കഴിയൂ.
പൊതുവിദ്യാഭ്യാസ രംഗത്തെ പോലെ ഉന്നതവിദ്യാഭ്യാസത്തിലും നമുക്ക് വലിയ മാറ്റങ്ങൾ വരുത്താൻ കഴിയണം. അതിനുള്ള പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി കേരളത്തിന് പുതിയ അവസരങ്ങളും തുറന്നുതരുന്നുണ്ട്. ഇതു പരമാവധി പ്രയോജനപ്പെടുത്താനുള്ള തയാറെടുപ്പുകളും നാം നടത്തണം. കേരളത്തെ വിജ്ഞാനസമൂഹമായി പരിവർത്തനപ്പെടുത്താനുള്ള സർക്കാരിന്റെ പദ്ധതി ഈ സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ്. വിജ്ഞാനസമൂഹത്തിൽ നിന്നു ഡിജിറ്റൽ സന്പദ്ഘടനയിലേക്കു മുന്നേറാൻ കേരളത്തിന് കഴിയും.
ലോകം കേരളത്തിലേക്കു വരണം: രമേശ് ചെന്നിത്തല
അതുല്യമായ പ്രകൃതി സന്പത്തും അപാരമായ മനുഷ്യശേഷിയുമാണ് കേരളത്തിന്റെ കരുത്ത്. കേരളത്തിന് കേരളത്തിന്റെതായ വികസന സങ്കല്പമാണ് വേണ്ടത്.
കേരളത്തെ അഴിച്ചു പണിയുന്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് വിദ്യാഭ്യാസ രംഗമാണ്. അന്തർദ്ദേശീയ തലത്തിലെന്നത് പോകട്ടെ ദേശീയ തലത്തിൽ പോലും എണ്ണപ്പെട്ട എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിനുണ്ട്? ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് ലോകം കേരളത്തിലേക്ക് വരുന്ന അവസ്ഥയുണ്ടാകണം.
ഉത്പാദന മേഖലയിലേയും കാർഷിക മേഖലയിലേയും മുരടിപ്പ് കേരളത്തെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങളാണ്. ഭക്ഷ്യരംഗത്ത് നമുക്ക് സ്വയം പര്യാപ്തത കൈവരിച്ചേ മതിയാകൂ. മത്സ്യത്തൊഴിലാളികൾ, ആദിവാസി ദുർബല വിഭാഗങ്ങൾ, പാശ്വവത്കരിക്കപ്പെട്ടവർ തുടങ്ങിയവരുടെ ശക്തീകരണം കേരളത്തിന്റെ മുന്നേറ്റത്തിന് അത്യന്താപേക്ഷിതമാണ്. അടിസ്ഥാന ഭരണ നിർവഹണം മെച്ചപ്പെടുത്തുകയും സുതാര്യമാക്കുകയും വേണം. സാമൂഹ്യ സുരക്ഷാ പദ്ധതികൾ ആരുടെയെങ്കിലും സൗജന്യമല്ല അത് സംസ്ഥാനത്തിന്റെ കുതിപ്പിന് ബലമേകുന്ന ഘടകമാണെന്ന് തിരിച്ചറിയണം.
കേരളം തിരികെഎത്തണം: ഉമ്മൻ ചാണ്ടി
കോവിഡ് മഹാമാരിയും സാന്പത്തികത്തകർച്ചയും നേരിടുന്ന കേരളം വികസനത്തിന്റെയും വളർച്ചയുടെയും പാതയിൽ തിരികെയെത്തണം.സർക്കാരിന്റെ ശക്തമായ സാന്പത്തിക, ക്ഷേമ പിന്തുണയോടെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ജീവിതമുണ്ടാകണം. തൊഴിലവസരങ്ങളും വിദ്യാഭ്യാസ അവസരങ്ങളും നഷ്ടപ്പെട്ട യുവജനങ്ങൾക്ക് അവസരങ്ങളും ആത്മവിശ്വാസവും നല്‍കണം. കർഷകർ, മത്സ്യത്തൊഴിലാളികൾ, ആദിവാസികൾ, പിന്നാക്ക വിഭാഗക്കാർ തുടങ്ങിയ എല്ലാ ജനവിഭാഗങ്ങൾക്കും കരുതൽ.
ഉന്നതവിദ്യാഭ്യാസ ടൂറിസം/ ഐടി/ സ്റ്റാർട്ടപ്പ് മേഖലകളിലെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തണം. അടിസ്ഥാന വികസനരംഗം ലോകോത്തര നിലവാരത്തിലേക്ക് ഉയരണം. സാമുദായിക സൗഹാർദം ഒരു പോറൽ പോലുമേൽക്കാതെ കാത്തുസൂക്ഷിക്കേണ്ടതുമുണ്ട്.
ആരോടുമില്ല പ്രീണനം; സമഭാവന മാത്രം: കെ.സുരേന്ദൻ (ബി ജെ പി സംസ്ഥാന അധ്യക്ഷൻ)
പ്രത്യേക മതവിഭാഗങ്ങളോടുള്ള പ്രീണന നയങ്ങളാണ് കാലാകാലങ്ങളായി ഭരിച്ചു കൊണ്ടിരിക്കുന്ന ഇടത് വലത് മുന്നണി സർക്കാരുകൾ ചെയ്തു കൊണ്ടിരിക്കുന്നത്. ബി ജെ പി അധികാരത്തിലെത്തിയാൽ അതിന് മാറ്റം വരുത്തും. ആരോടുമില്ല പ്രീണനം എന്നതായിരിക്കും നയം .
മോദി പിന്തുടരുന്ന എല്ലാവരും സമൻമാർ, എല്ലാവർക്കും വികസനം എന്നതായിരിക്കും നയം. അദ്ദേഹം നടപ്പിലാക്കുന്ന നയങ്ങളും സാധാരണക്കാർക്കായുള്ള പദ്ധതികളും പൂർണ അർത്ഥത്തിൽ കേരളത്തിൽ നടപ്പിലാക്കും. ജനങ്ങളിലെത്തിക്കും. അതു തന്നെയാണ് ഞങ്ങൾക്ക് പുതിയ കേരളം എന്നതിലൂടെ വിഭാവനം ചെയ്യാനുള്ളത്. ഒപ്പം വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന ഉറപ്പും ജനങ്ങൾക്ക് നൽകുന്നു.
എല്ലാം നവികരിക്കപ്പെടണം: എ. വിജയരാഘവൻ (സിപിഎം സംസ്ഥാന സെക്രട്ടറി)
എല്ലാവർക്കും വിദ്യാഭ്യാസം, ആരോഗ്യം എന്നതുതന്നെയാണു ആധുനിക സാങ്കേതിക വിദ്യയുടെ ഈ കാലത്തും പ്രധാനപ്പെട്ട കാര്യം. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണം. ഇപ്പോൾ പോസ്റ്റ് കോവിഡ് കാലമാണ്. തൊഴിലിൽ മാറ്റമുണ്ടായി. ഇതുണ്ടാക്കിയ സാമൂഹ്യ പ്രശ്നങ്ങളുണ്ട്. ഇതിന് അനുയോജ്യമായി കേരളത്തെ മാറ്റേണ്ടതുണ്ട്. നിലവിലുള്ളതെല്ലാം നവീകരിക്കപ്പെടണം. കൂടാതെ മതേതരത്വം സംരക്ഷിക്കപ്പെടുകയെന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രധാന അനിവാര്യത.
ഭൗതികജീവിതത്തിൽ മാറ്റമുണ്ടാക്കുന്ന വികസനം: കാനം രാജേന്ദ്രൻ (സിപിഐ സംസ്ഥാന സെക്രട്ടറി)
കേരളത്തിന്റെ വികസനമെന്നു പറയുന്നത് ജനങ്ങളുടെ ഭൗതിക ജീവിതത്തിലുണ്ടാകുന്ന മാറ്റമാണ്. ജനങ്ങളുടെ ജീവതത്തിനു മാറ്റമുണ്ടാകുന്ന വിധം തൊഴിലും വരുമാനവുമുള്ള പദ്ധതികൾ നടപ്പിലാക്കണം. പ്രകൃതിയും മനുഷ്യനും കേന്ദ്ര ബിന്ദുവായിട്ടുള്ള നയമാണു ഇടതുപക്ഷമുയർത്തുന്ന ബദൽ.
ആഗോളീകരണ നടപടികളുടെ ഭാഗമായി സാമൂഹ്യസുരക്ഷ ആകെ തകർന്നപ്പോൾ ലോകത്തിനു മാതൃകയായുള്ള ഭരണമാണ് കഴിഞ്ഞ അഞ്ചുവർഷം കേരളത്തിൽ ഉണ്ടായത്. സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്ന പുതിയ കേരളം ലക്ഷ്യമിട്ടാണ് ഇടതുമുന്നണി മുന്നോട്ടു പോകുന്നത്.
ഇരുന്പുമറയില്ല, അഴിമതിയില്ല: പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്)
സംശയമില്ല. ഐശ്വര്യ കേരളം പടുത്തുയുർത്താൻ യുഡിഎഫിനെ ജനങ്ങൾ അധികാരത്തിലേറ്റും. യുഡിഎഫിന് നല്ല ഐക്യത്തോടെ കൂടി പ്രവർത്തിക്കും. ഉറച്ചൊരു സർക്കാർ. സുതാര്യമായ, ഇരുന്പുമറകളില്ലാത്ത, അഴിമതിയില്ലാത്ത സർക്കാർ. അതുവരും. സംശയമില്ല. യുഡിഎഫ് അടുത്ത അഞ്ചുവർഷം കേരളത്തിന്റെ ഏറ്റവും നല്ല ജനകീയ അടിത്തറയുള്ള ഭരണകക്ഷിയായി മാറും.
പി.ജെ.ജോസഫ് എംഎൽഎ, കേരള കോണ്‍ഗ്രസ് ( ജോസഫ്)
പ്രീപ്രൈമറി മുതൽ ഉന്നതവിദ്യാഭ്യാസ മേഖലവരെ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുകയും ഗാന്ധിയൻ ആദർശങ്ങളിൽ ഉൗന്നിയുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുകയും വേണം.ആർട്ടിഫിഷൽ ഇന്റലിജൻസ്,ഓട്ടോമേഷൻ എന്നീ മേഖലകളെ ഉൾപ്പെടുത്തിയുള്ള പാഠ്യപദ്ധതി പരിഷ്കരണം അനിവാര്യം. മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമിച്ച് കാർഷികമേഖല ലാഭകരമാക്കാനുള്ള നടപടികൾ കേരളത്തിന് കൂടിയേ തീരൂ.ഭൂപതിവ് ചട്ടം തിരുത്തിയെഴുതപ്പെടണം.
ഭൂപതിവ് ചട്ടങ്ങളിലും ഭൂ വിനിയോഗ നിയമത്തിലും കാലാനുസൃതമായ മാറ്റം ഉണ്ടാകണം.ശരിയായ വാട്ടർഷെഡ് മാനേജ്മെന്റ് വഴി ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും തടയാനുള്ള പദ്ധതി വേണം.ക്ഷീരമേഖലയെ സ്വയംപര്യാപ്തമാക്കുന്നതിന് അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള ഇന്ത്യൻ ജനുസുകളെ സെലക്ടീവ് ബ്രീഡിംഗ് വഴി വികസിപ്പിച്ചെടുക്കണം.
ഹോംസ്റ്റഡ് ഫാമിംഗിൽ ഉൗന്നിയുള്ള ഹോംസ്റ്റേയും ഫാം സ്റ്റേയും നടപ്പിലാക്കുന്നതിനു നിയമങ്ങൾ ലഘൂകരിച്ച് വിദഗ്ധ പരിശീലനം നൽകി ആളുകളെ ഈ മേഖലയിലേക്ക് ആകർഷിച്ചാൽ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് മുതൽക്കൂട്ടാകും.
കർഷകരക്ഷയുൾപ്പെടെ അടിസ്ഥാനവികസനം: ജോസ് കെ. മാണി -കേരള കോണ്‍ഗ്രസ്സ് -എം ചെയർമാൻ
കേരള വികസനത്തിന്റെ ഒരു വലിയ ഘട്ടം പൂർത്തീകരിക്കാൻ കേരളത്തിലെ എൽ.ഡി.എഫ് ഗവണ്മെന്റിന് കഴിഞ്ഞു. കേരളാ കോണ്‍ഗ്രസ്് -എം പാർട്ടി കേരള വികസനത്തിന്റെ അടിസ്ഥാന പ്രശ്നമായി കാണുന്നത് കർഷക രക്ഷയാ കേന്ദ്രസർക്കാർ പലഘട്ടത്തിലായി ഏർപ്പെട്ടിട്ടുള്ള കരാറുകൾ കേരളത്തിലെ ഉൾപ്പടെയുള്ള കർഷകരെ ബാധിച്ചിട്ടുണ്ട്.
റബറിന്റെ മിനിമം വില വർദ്ധന, പഴം പച്ചക്കറി തറവില ഏർപ്പെടുത്തിയത്, സിയാൽ മോഡലിലുള്ള റബർ കന്പനി രൂപീകരണം... ഇങ്ങനെ കർഷക രക്ഷ എന്നത് വികസനത്തിന്റെ മുഖ്യഅജൻഡയായി ഈ ഗവണ്മെന്റ് എടുത്തതും ഇക്കാര്യത്തിൽ കേരള കോണ്‍ഗ്രസ്സിന്റെ ഇടപെടൽ ഉണ്ടായി എന്നുള്ളതും സന്തോഷകരമാണ്.
കെ.എം മാണി സാർ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിന്റെ യഥാർത്ഥത്തിൽ അതിന്റെ അവകാശികൾ ആരാണ് എന്നുള്ള ജനങ്ങളുടെ വിലയിരുത്തലായും ഈ തെരെഞ്ഞെടുപ്പു മാറിത്തീരും.
അതിക്രമങ്ങൾ ഇല്ലാത്ത കേരളം: പി.കെ.ശ്രീമതി (സിപിഎം)
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമങ്ങൾ ഇല്ലാത്തതായിരിക്കണം നാളെത്തെ കേരളമെന്ന് മുൻ മന്ത്രിയും എംപിയുമായ പി.കെ. ശ്രീമതി. എല്ലാം മേഖലയിലും സ്ത്രീകളുടെ സാന്നിധ്യം വേണം. മാറ്റി നിർത്തപ്പെടേണ്ടവരല്ല, നാളത്തെ കേരളത്തിൽ അവരെ ചേർത്തു പിടിക്കാനാണ് ഭരണാധികാരികൾ ശ്രദ്ധിക്കേണ്ടത്. എല്ലാം മേഖലകളിലും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായ ഒരു കേരളമാണ് തന്റെ സ്വപ്നത്തിലുള്ളതെന്നും പി.കെ. ശ്രീമതി പറഞ്ഞു.
എൻഡിഎ കരുത്തു തെളിയിക്കും: തുഷാര്‍ വെള്ളാപ്പള്ളി (ബിഡിജെഎസ് പ്രസിഡന്റ് )
ഇക്കുറി ബിഡിജെഎസിന് ഒന്നില്‍ കൂടുതല്‍ എംഎല്എമാരുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ. വിജയിക്കാന്‍ തന്നെയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ എന്‍ഡിഎ സഖ്യത്തെ തള്ളിയവര്‍ക്കു മുന്നില്‍ ഒരു എംഎല്‍എയും ഏഴിടത്ത് രണ്ടാംസ്ഥാനത്തുമെത്തി കരുത്തു തെളിയിക്കാന്‍ ബിഡിജെഎസ് ഉള്‍പ്പെടുന്ന എന്‍ഡിഎയ്ക്കായി. ബിഡിജെഎസും നല്ല മുന്നേറ്റമുണ്ടാക്കി. ഇക്കുറിയും അതുണ്ടാകും. എന്തായാലും റിസല്‍ട്ട് വരുമ്പോള്‍ കാണാം.
അടിസ്ഥാനവികസനമാണ് ലക്ഷ്യം: എൻ.കെ. പ്രേമചന്ദ്രൻ ,(ആർ.എസ്.പി.)
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് അതിപ്രധാനമായ പങ്ക് റോഡുഗതാഗതത്തിനും ജലഗതാഗതത്തിനുമുണ്ട്. ദേശീയജലപാത പരമാവധി ഉപയോഗപ്പെടുത്തി കേരളത്തിന്റെ ഭാവി വികസനം സാധ്യമാക്കുക. സാമുഹിത വികസനത്തിന് ഊന്നൽ നൽകുന്ന കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നിലവാര വർധനയ്ക്ക് പ്രാധാന്യം നൽകുക, സാമുഹിത ക്ഷേമ പദ്ധതികൾ മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കി മുന്നോട്ടുപോകുക
പരിസ്ഥിതി സൗഹൃദ ടൂറിസത്തെ പരിപോഷിപ്പിക്കുക
തളർന്ന കേരളത്തെ നേരെയാക്കണം: ബിന്ദുകൃഷ്ണ (ഡിസിസി പ്രസിഡന്റ്, കൊല്ലം)
കേരളത്തെക്കുറിച്ചുള്ള പ്രതീക്ഷ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരികയും പിണറായി സർക്കാർ തകർത്ത എല്ലാ മേഖലകളേയും പുനരുജ്ജീവിപ്പിക്കാൻ കഴിയും എന്നതാണ്. നല്ല മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ യുഡിഎഫ് അധികാരത്തിൽ വരികതന്നെ വേണം. പൊതുസമൂഹത്തിൽ നന്മ ആഗ്രഹിക്കുന്നവർ തുടർഭരണം ആഗ്രഹിക്കില്ല. തളർന്ന കേരളത്തെ നേരെയാക്കാൻ ഇനി യുഡിഎഫ് സർക്കാർ അധികാരത്തിൽ വരണം.
പ്രതിബദ്ധതയുള്ള തലമുറ ഭരിക്കണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ(കോൺഗ്രസ് എസ്)
സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു തലമുറയായിരിക്കണം നാളെ കേരളം നിയന്ത്രിക്കേണ്ടതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും മികച്ച മുന്നേറ്റം നടത്തുന്ന ഒരു സംസ്ഥാനമായി കേരളം മാറണം. വികസനങ്ങൾ സ്വപ്നങ്ങളിലാകരുത്, അത് യാഥാർഥ്യമാക്കുന്നവരാണ് നാളെ കേരളം ഭരിക്കേണ്ടത്. സമത്വം എല്ലാ മേഖലകളിലും നാളത്തെ കേരളത്തിൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ജീവിതനിലവാരം ഉയർത്തണം: എം.വി.ശ്രേയാംസ്കുമാർ (എൽ.ജെ.ഡി)
സവിശേഷമായ എക്കോസിസ്റ്റമുള്ള കേരളത്തിൽ ജീവിതനിലവാരം ഉയർത്താനുതകുന്ന പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്. കുടിവെള്ള ലഭ്യതയും മാലിന്യസംസ്കരണവുമാണ് പ്രധാനമായും നമ്മുടെ വെല്ലുവിളികൾ. മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം സ്കൂൾതലം മുതൽ കുട്ടികളെ ബോധവത്കരിക്കണം. ടൂറിസവും ഐടിയുമാണ് സാധ്യതയുള്ള മേഖലകൾ. വലിയ വ്യവസായങ്ങൾ നമ്മുക്ക് പ്രായോഗികമല്ല. സോഫ്റ്റ് സ്കില്ലിൽ നമ്മുക്ക് മുന്നേറാനാകും. ഒരു എച്ച് ആർ ഹബ്ബായി ഉയരാനും ആക്സസറീസ് ഹബ്ബാകാനും കേരളത്തിനു സാധിക്കും. ഓട്ടോമൊബൈൽ, ഇലക്ട്രോണിക് കോന്പോണന്റുകളുടെ ഉത്പാദനവും കേരളത്തിനു യോജിക്കുന്ന മേഖലകളാണ്. കാലാവസ്ഥാ വ്യതിയാനവും സെൻസിറ്റീവായ പ്രകൃതിയേയും മാനിച്ചുള്ള നിക്ഷേപമാണ് ഇതിനായി ഒരുക്കേണ്ടത്.
കുടിവെള്ളം, കാർഷിക ആരോഗ്യ ഇൻഷ്വറൻസ്:അനൂപ് ജേക്കബ് എംഎൽഎ (കേരളാ കോൺഗ്രസ് -ജേക്കബ്)
വരൾച്ചാ കാലത്തും വെള്ളപ്പൊക്ക സമയത്തും ഉൾപ്പെടെ കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും ഇടതടവില്ലാതെ ശുദ്ധജലം എത്തിക്കാൻ കഴിയണം. കൂടുതൽ തൊഴിലസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന സംരംഭങ്ങൾ വൻതോതിൽ കേരളത്തിലെത്തിക്കാനായുള്ള രാഷ്ട്രീയ അന്തരീക്ഷം ഒരുക്കണം. എല്ലാവർക്കും നിശ്ചിത വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ സർക്കാർ മേഖലയിലുണ്ടാകണം.
കാർഷിക ഇൻഷ്വറൻസ് പദ്ധതികളും എല്ലാ കുടുംബത്തിനും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കഴിയുന്ന പദ്ധതികളും നടപ്പാകണം.
നദികളിലേയും കുളങ്ങളിലേയും വെള്ളം കോരിക്കുടിക്കാനാകും വിധം ശുദ്ധമാകണം: മാത്യു ടി. തോമസ് എംഎൽഎ (ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് )
സംസ്ഥാനത്തെ തണ്ണീർത്തടങ്ങൾ, നദികൾ, കുളങ്ങൾ എന്നിവയിൽ നിന്നു വെള്ളം കൈകൊണ്ടു കോരിക്കുടിക്കാൻ കഴിയുന്ന വിധത്തിൽ ശുദ്ധീകരിക്കാനാകണം. വീടില്ലാത്തവരായി ആരും സംസ്ഥാനത്തുണ്ടാകാൻ പാടില്ല. വികസനത്തിന്റെ അവസാനവാക്കായി നിർമാണങ്ങളും പശ്ചാത്തല വികസന സൗകര്യങ്ങളും മാറാൻ പാടില്ല. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ഒരു ആശുപത്രിയിലും ചികിത്സാ സൗകര്യം നിഷേധിക്കുന്ന സ്ഥിതി ഉണ്ടാകരുത്.