ഹിമാലയ പർവതനിരകളിലെ മഞ്ഞുമലകൾ അതിവേഗം ഉരുകുകയാണ്. ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ അതിർത്തിയിൽ രണ്ടായിരം കിലോമീറ്ററിൽ വരുന്ന 650 ഹിമപർവതങ്ങളിൽ 40 വർഷത്തോളം അമേരിക്കൻ ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങൾ താരതമ്യ പഠനം നടത്തിയപ്പോഴാണ് ഇക്കാര്യത്തിൽ ആദ്യ സൂചന പുറത്തുവന്നത്. ഈ മഞ്ഞുരുക്കവും ഹിമപാളികളുടെ വീഴ്ചയും തുടർന്നാൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 80 കോടി ജനങ്ങൾക്ക് ശുദ്ധജലം മുടങ്ങുന്ന കാലം വരുമെന്ന് കൊളംബിയ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നു.
ഭൂമിയിലെ ഏറ്റവും ഉയർന്ന പർവതനിരയായ ഹിമാലയ നിരകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റിനെയും തമ്മിൽ വേർതിരിക്കുന്നു.ലോകത്തിലെ പ്രധാനപ്പെട്ട നദികളായ സിന്ധു, ഗംഗ, ബ്രഹ്മപുത്ര, യാങ്സെ എന്നിവയുടെ ഉത്ഭവം ഇതിലാണ്. 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു.
പടിഞ്ഞാറ് സിന്ധു നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ചന്ദ്രക്കലാകൃതിയിലുള്ള ഹിമാലയം. ഇതിന്റെ വടക്കേ നിരയായ ഹിമാദ്രി ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയുമാണ്. ഹിമാദ്രിയെ ഹിമാലയത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കുന്നു. എവറസ്റ്റ്, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിൽപ്പെടുന്നു.
ധ്രുവപ്രദേശങ്ങളെ മാറ്റി നിർത്തിയാൽ ഭൂമിയിൽ ഏറ്റവുമധികം മഞ്ഞുപാളികളുള്ള പ്രദേശം. ഭൂമിയുടെ മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന ഹിമാലയത്തിൽ 60,000 കോടി ടണ്‍ മഞ്ഞുണ്ടെന്നാണ് ഏകദേശ കണക്ക്. 1975 മുതൽ 2000 വരെ ഓരോ വർഷവും ശരാശരി 25 സെന്റിമീറ്റർ കനത്തിൽ ഈ ഹിമപാളി ഉരുകി ഒഴുകുകയാണ്. ആഗോള താപ വർധനയുടെ ഭാഗമായി രണ്ടായിരാമാണ്ടിനു ശേഷം ഇത് 50 സെന്റിമീറ്ററായി വർധിച്ചു.
ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികൾ ഉരുകി തീർന്നാൽ ചെറുതല്ല പ്രതിസന്ധി. ആഗോളതലത്തിൽ കടൽ ജലനിരപ്പ് 65.8 മീറ്റർ ഉയരാൻ ഇത് കാരണമാകും. 20.8 ക്യുബിക് കിലോമീറ്റർ മഞ്ഞുപാളികളാണ് ഭൂമിയിൽ ആകെയുള്ളത്. ഇവ ഉരുകി തീരാൻ സാധാരണ ഗതിയിൽ അയ്യായിരത്തിലേറെ വർഷം വേണ്ടാതാണെങ്കിലും ആഗോളതാപനത്തെത്തുടർന്ന് മഞ്ഞുരുക്കത്തിനു വേഗം കൂടിയിരിക്കുന്നു. ഭൂമിയിലെ ശരാശരി താപനിലയിൽ 1.5 ശതമാനം വർധനവുണ്ടായാൽ ഹിമാലയത്തിൽ ഇതു സൃഷ്ടിക്കുക 2.1 ഡിഗ്രി സെൽഷ്യസിന്റെ വർധനവായിരിക്കും.
ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ വടക്കൻ പ്രദേശങ്ങളിലെ പ്രധാന നദികളിലേക്കുള്ള ജലസ്രോതസ്സാണ് ഈ മഞ്ഞു പാളികൾ. ചൈനയുടെ പടിഞ്ഞാറൻ മേഖലയിലെ നദികളിലേക്കുള്ള നീർച്ചാലും ഹിമാലയത്തിലെ മഞ്ഞുമലകളാണ്. മഞ്ഞുപാളികളുടെ അളവു കുറയുന്നതോടെ ചാലുകൾ ഇല്ലാതാകുകയും നദികളിലെ ജലത്തിന്റെ അളവ് ക്രമേണ കുറയുകയും ഉത്തരേന്ത്യൻ വരൾച്ചക്കു കാരണമാകുകയും ചെയ്യും. ഹിമാലയ പർവ്വതനിരകളിലെ 33 ശതമാനം മഞ്ഞും ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ഉരുകി ഒലിക്കുമെന്നാണ് ശാസ്ത്രസമൂഹത്തിൻന്റെ ഭയാനകമായ വെളിപ്പെടുത്തൽ.
നിലവിലെ മഞ്ഞുപാളികൾ ഉരുകിയൊലിച്ചാലും അവയുടെ സ്ഥാനത്ത് പുതിയ മഞ്ഞുപാളികൾ രൂപപ്പെടാനുള്ള സാഹചര്യം മൂന്നിലൊന്നായി കുറയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ താപനില യിൽ ഗണ്യമായ വർധനവുണ്ടാകുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ചൂട് ഇരട്ടിയാകുന്പോൾ എല്ലാ ഭൂഖണ്ഡങ്ങളിലെയും മിക്ക പ്രദേശങ്ങളിലും ജീവിതം വെല്ലുവിളികൾ നിറഞ്ഞതാകും. ഇതിന്റെ ഭാഗമായുണ്ടാകുന്ന കടൽജലനിരപ്പ് വർധന വലിയ ഭീഷണിയായേക്കാം.
മുംബൈയും, കൊൽക്കത്തയും ടോക്കിയോയും വാഷിംഗ്ടണും മിയാമിയും ഉൾപ്പെടെയുള്ള ലോക നഗരങ്ങളെ കടൽ വിഴുങ്ങിയേക്കാം. തെക്കേ അമേരിക്കയിലെ ആമസോണ്‍ വനങ്ങളുടെ ഏറെ പ്രദേശങ്ങളും ആഫ്രിക്കയുടെ അഞ്ചിലൊന്നു ഭാഗവുംവരെ മുങ്ങിപ്പോകാം.
ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിൽ മഞ്ഞുരുക്കം വർധിച്ചതോടെ പുല്ലുകളും കുറ്റിച്ചെടികളും പായലുകളും അധികമായി വളരുന്നതായി ബ്രിട്ടണിലെ എക്സ്റ്റർ സർവകലാശാലയുടെ പഠനങ്ങൾ പറയുന്നു. സസ്യങ്ങളുടെ വളർച്ച ജലലഭ്യതയെ സാരമായി ബാധിച്ചേക്കാം. ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാന പത്ത് വൻ നദികളിലും വെള്ളം ഒഴുകിയെത്തുന്നത് ഈ മേഖലയിൽ നിന്നാണ്. 140 കോടി ജനങ്ങളാണ് ഈ നദികളെ ആശ്രയിക്കുന്നത്. സസ്യങ്ങൾ മഞ്ഞുകട്ടകളെ തടഞ്ഞു നിർത്തുന്നതുവഴി അവ ഉരുകി ജലമാകാൻ സാധാരണയിൽ അധികം താമസം വരും. ഇത് പല മേഖലയിലെയും ജലചക്രത്തെ തന്നെ സാരമായി ബാധിക്കാനിടയുണ്ട്.
ചൈന, ഫ്രാൻസ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ എവറസ്റ്റിന്റെ വടക്കൻ ചെരുവുകളിലെ ഹിമപാളികളിൽ മൂന്നിടങ്ങളിലായി തുരന്ന് 20 വർഷം മുൻപ് പഠനം നടത്തിയിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 6518 മീറ്റർ ഉയരത്തിലായിരുന്നു പഠനം നടത്തിയത്. രണ്ടായിരം വർഷം കൊണ്ട് രൂപപ്പെട്ട മഞ്ഞുപാളികൾ തുരന്ന സ്ഥലത്തുണ്ടായിരുന്നു.
മഞ്ഞുപാളികളിലെ വാതകസാന്നിധ്യമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചകമായി ഗവേഷകർ തിരിച്ചറിഞ്ഞത്. മുന്‍പ് രൂപപ്പെട്ട മഞ്ഞുപാളികളെ അപേക്ഷിച്ച് ഇരുപതാം നൂറ്റാണ്ടിലെ മഞ്ഞുപാളികളിൽ വാതകസാന്നിധ്യം കുറവാണെന്ന് ഗവേഷകർക്ക് ബോധ്യമായി. നിലവിൽ താപനില ഉയർന്നതോടെ വേനലിൽ മഞ്ഞുരുക്കം വർധിക്കുന്നതാണ് വാതകസാന്നിധ്യം കുറയാനിടയാക്കുന്നത്.
നാലുപതിറ്റാണ്ടിനിടെ ഹിമാലയ ഹിമാനികൾക്ക് അഞ്ചിലൊന്ന് ശോഷണം സംഭവിച്ചതായ ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഈ പ്രവണത തുടരുകയാണെങ്കിൽ വടക്കേ ഇന്ത്യൻ നദികളിലെല്ലാം അതിന്റെ പ്രതിഫലനമുണ്ടാകും. വരും നൂറ്റാണ്ടുകളിൽ 50 കോടിയോളം ജനങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയാകുമെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞൻ അനിൽ കുൽക്കർണിയുടെ സംഘം നടത്തിയ പഠനം വ്യക്തമാക്കുന്നു.
60 വർഷം മുൻപുള്ള ഹിമാനി മാപ്പുകളും ഉപഗ്രഹങ്ങൾ ഇക്കാലത്ത് പകർത്തിയ ഹിമാനിദൃശ്യങ്ങളും ഗവേഷകർ താരതമ്യം ചെയ്തപ്പോൾ ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കുന്ന നദികളുടെ വൃഷ്ടിപ്രദേശങ്ങളിലെ 466 ഹിമാനികൾ 40 വർഷത്തിനിടെ പിൻവാങ്ങിയതായി കുൽക്കർണിയുടെ സംഘം കണ്ടെത്തി. 1962-ൽ 2077 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഹിമാനികളുണ്ടായിരുന്ന ഇതേ മേഖല 1628 ചതുരശ്ര കിലോമീറ്ററായി മാറിയിരിക്കുന്നു. ചെറുഹിമാനികളുടെ എണ്ണത്തിൽ 38 ശതമാനം കുറവ്.
ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമായിട്ടും വ്യാവസായിക, വായുമലിനീകരണത്തിൽ നിന്നു ഹിമാലയവും മുക്തമല്ല. ഹിമാലയൻ പർവതങ്ങളിലെ വായുകണങ്ങളെ കുറിച്ചു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഹിമാലയ സാനുക്കളിൽ നിന്നു ശേഖരിച്ച സാന്പിളുകളിലെല്ലാം വലിയ അളവിൽ തവിട്ട് നിറത്തിലുള്ള കാർബണ്‍ ബോളുകൾ കണ്ടെത്തി. തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള കാർബണിൽ കറുത്ത കാർബണുകൾ ശുദ്ധമാണ്. എന്നാൽ ബ്രൗണ്‍ കാർബണ്‍ എന്നത് ഓക്സിജൻ കലർന്നതാണ്.
ഓക്സിജന്‍ പുറമെ നൈട്രജൻ, സൾഫർ, പൊട്ടാസ്യം എന്നീ ഘടകങ്ങളും ബ്രൗണ്‍ കാർബണിൽ കാണപ്പെടുന്നു. വലിയ തോതിൽ ജൈവവസ്തുക്കൾ കത്തിക്കുന്നതാണ് ബ്രൗണ്‍ കാർബണുകൾ രൂപപ്പെടുന്നതിന് കാരണം. ചൈന, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്ന് വലിയ തോതിൽ കറുത്ത കാർബണ്‍ ഹിമാലയത്തിലേക്കെത്തി വായുവിൽ കലരുന്നുണ്ടെന്നാണ് ഗവേഷണങ്ങൾ മുന്നറിയിപ്പു നൽകുന്നത്.
ഇന്ത്യയിൽ ഗംഗാ, യമുനാ നദീതടങ്ങളിൽ നിന്നാണ് ടാർബോളിനു കാരണമായ ബ്രൗണ്‍ കാർബണ്‍ ഏറ്റവുമധികം എത്തുന്നതെന്നാണ് കണക്കുകൂട്ടൽ. വടക്കൻ സംസ്ഥാനങ്ങളിൽ വിളവെടുപ്പിനുശേഷം നെല്ല്, ഗോതന്പ്, കരിന്പ് പാടങ്ങൾ തീയിടുന്നതിലൂടെ ബ്രൗണ്‍ കാർബണ്‍ കാറ്റിലൂടെ ഉയർന്നു പടർന്നാണ് ഹിമാലയ നിരകളിലേക്കെത്തുന്നത്.
ഇവയുടെ സാന്നിധ്യം ഹിമാലയത്തിലെ മഞ്ഞുപാളികൾക്ക് സൂര്യപ്രകാശത്തെയും സൂര്യതാപത്തെയും പ്രതിഫലിപ്പിച്ച് തിരിച്ചയയ്ക്കുകയെന്ന പ്രവർത്തി അതീവ ദുഷ്കരമാക്കുന്നു. ഇതോടെ ഭൂമിയോട് ചേർന്നുള്ള പ്രദേശത്ത് ചൂട് കേന്ദ്രീകരിക്കുകയും വൈകാതെ ചൂട് വർധിച്ച് മഞ്ഞുരുകാൻ തുടങ്ങുകയും ചെയ്യും. ഇത് വൈകാതെ തന്നെ ഹിമാലയ താഴ്വാരങ്ങളിലെല്ലാം വലിയ പ്രതിസന്ധിക്ക് കാരണമായേക്കും.
ഹിമാലയത്തിന്റെ താഴ്വാരങ്ങളിലെ പുൽമേടുകളിൽ ഏതാണ്ട് 70 ശതമാനവും നശിച്ചു കൊണ്ടിരിക്കുകയാണ്. കൊടുംതണുപ്പു കാരണം മുന്‍പ് ഇവിടെ 3,000 മീറ്ററിന് മുകളിൽ വളരാതിരുന്ന പിയർ, ആപ്പിൾ, നീല പൈൻ എന്നീ മരങ്ങൾ ഇന്ന് 4,000 മീറ്ററിലും ഉയരത്തിൽ കാണാം. താപനിലയിലുണ്ടായ മാറ്റം തന്നെ കാരണം. വരൾച്ച, ശീതക്കാറ്റ്, വലിയ മഞ്ഞുവീഴ്ചയോടുകൂടിയ അതിശീത കൊടുങ്കാറ്റ് എന്നിവയും ഇവിടെ വർധിച്ചു വരികയാണ്.
റെജി ജോസഫ്