1997 മാർച്ച് 24 നാണ് അനിയത്തി പ്രാവ് വെള്ളിത്തിരയിലെത്തുന്നത്. കുഞ്ചാക്കോ ബോബൻ എന്ന നായകന്റെ തുടക്കം അവിടെ നിന്നായിരുന്നു. പിന്നീട് ഒരു കാലം വരെ ആ സേഫ് സോണിലായിരുന്നു താരത്തിന്റെ സഞ്ചാരവും. അതിന് ഇടവേള സൃഷ്ടിച്ചു തിരികെ വന്നപ്പോൾ അന്നുവരെ തന്റെമേലുണ്ടായിരുന്ന പാത്രാവിഷ്കാര ധാരണകളെ പൊളിച്ചെഴുതാൻ ചാക്കോച്ചനു സാധിച്ചു.
ചാക്കോച്ചനെന്നും 24 ആണ് പ്രായം. ആദ്യ ചിത്രം അനിയത്തിപ്രാവ് പുറത്തിറങ്ങി 24 വർഷം പിന്നിടുന്പോഴും വെള്ളിത്തിരയിൽ ചാക്കോച്ചനിലെ പ്രണയ ഭാവത്തിന് ഒട്ടും കുറവില്ല. ഇതിനിടയിലെ വൈവിധ്യങ്ങളായ സിനിമാ സഞ്ചാരമാണ് ഈ നടനെ ഇന്നും പ്രേക്ഷകരുടെ പ്രിയതാരമാക്കി നിലനിർത്തുന്നത്. സമീപകാല സിനിമകളിലേക്കു കണ്ണോടിക്കുന്പോൾ പതിവു ശൈലിയിലുള്ള കഥാപാത്രങ്ങളിൽ നിന്നും മാറി വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തിലൂടെയും പുത്തൻ ഭാവാഭിനയത്തിന്റെ അവസരങ്ങളിലൂടെയുമായിരുന്നു ചാക്കോച്ചന്റെ സഞ്ചാ രം. ആ വളർച്ചയാണ് കുഞ്ചാക്കോ ബോബൻ എന്ന താരത്തിന്റെ പ്രേക്ഷക സ്വീകാര്യതയും.
ഫാസിലിന്റെ നായകൻ
മോഹൻലാലിനു ശേഷം ഇത്രത്തോളം കാമുക വേഷങ്ങളെ അനായാസമായി പ്രകടമാക്കിയ മറ്റൊരു നടൻ മലയാളത്തിലില്ലെന്നു പറയാം. രണ്ടു കാലഘട്ടങ്ങളിലായി ഫാസിൽ മലയാളത്തിനു സമ്മാനിച്ച ഇരുവരും വെള്ളിത്തിരയിൽ തീർത്ത പ്രണയകാലത്തിലാണ് പ്രേക്ഷകരുടെ ഗൃഹാതുരത്വം ഇപ്പോഴുമെത്തിനിൽക്കുന്നത്.
അനിയത്തി പ്രാവ്, നിറം എന്നീ ചിത്രങ്ങളിലൂടെയാണ് കുഞ്ചാക്കോ ബോബൻ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. 1997 മാർച്ച് 24 നാണ് അനിയത്തി പ്രാവ് വെള്ളിത്തിരയിലെത്തുന്നത്. കുഞ്ചാക്കോ ബോബൻ എന്ന നായകന്റെ തുടക്കം അവിടെ നിന്നായിരുന്നു. പിന്നീട് ഒരു കാലം വരെ ആ സേഫ് സോണിലായിരുന്നു താരത്തിന്റെ സഞ്ചാരവും. അതിന് ഇടവേള സൃഷ്ടിച്ചു തിരികെ വന്നപ്പോൾ അന്നുവരെ തന്റെമേലുണ്ടായിരുന്ന പാത്രാവിഷ്കാര ധാരണകളെ പൊളിച്ചെഴുതാൻ ചാക്കോച്ചനു സാധിച്ചു.
റൊമാൻസ് എന്ന ട്രാക്കിൽ നിന്നും പതിയെ കോമഡി ട്രാക്കിലേക്കെത്തി. എൽസമ്മ എന്ന ആണ്കുട്ടിയിലെ പാലുണ്ണിയിലൂടെ തനി നാടനാകാൻ സാധിച്ച ചാക്കോച്ചൻ പിന്നീട് മല്ലുസിംഗ്, റോമൻസ്, ഓർഡിനറി, കൊച്ചൗവ്വപൗലോ അയ്യപ്പകൊയ്ലോ തുടങ്ങിയ ചിത്രങ്ങളിലൂടെയും വിജയം നേടിയെടുത്തു. ഇതിനിടയിൽ സീനിയേഴ്സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളിലെ നെഗറ്റീവ് വേഷങ്ങളിലൂടെയും ടേക്ക് ഓഫ്, രാമന്റെ ഏദൻ തോട്ടം, വർണ്യത്തിൽ ആശങ്ക, വേട്ട തുടങ്ങിയ ചിത്രങ്ങളിലെ വൈവിധ്യമേറിയ കഥാപാത്രങ്ങളിലൂടെയും അയാൾ വിസ്മയം സൃഷ്ടിച്ചു. നാൽപതിന്റെ പാതിയിലേക്കെത്തുന്പോഴും പ്രണയ ഭാവം മറ്റാരേക്കാളും ഒരുപടി മുന്നിൽ പ്രകടമാക്കാൻ ചാക്കോച്ചനു ഇന്നും സാധിക്കുന്നത് അദ്ദേഹത്തിന്റെ കരുത്താണ്.
കോമഡി ട്രാക്കിൽ
കുടുംബ പ്രേക്ഷകർക്കൊപ്പം കുട്ടികളുടെയും ഇഷ്ടം നേടിയെടുത്തതിൽ കോമഡി ട്രാക്കിലേക്കെത്തിയതാണ് കാരണമെന്നു ചാക്കോച്ചൻ പറയുന്നു. അതു ഞാൻ പോലും അറിയാതെ സംഭവിച്ചതാണ്. ഓരോരുത്തർക്കും ഓരോ പാറ്റേണനുസരിച്ചുള്ള സഞ്ചാരമുണ്ട്. എന്റെ കഥാപാത്രങ്ങൾ ഹ്യൂമർ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർ ഇഷ്ടപ്പെടുകയും നിർമാതാവ് സേഫാവുകയും ചെയ്തു. പോയ വർഷങ്ങളിലെത്തിയ അള്ളു രാമേന്ദ്രനും വൈറസും അഞ്ചാം പാതിരയുമെല്ലാം ത്രില്ലർ ട്രാക്കാണ്. കാലത്തിനനുസരിച്ചുള്ള മാറ്റം നടനെന്ന നിലയിൽ ഞാനും കൊണ്ടുവരാറുണ്ട്, ചാക്കോച്ചൻ പറയുന്നു. ഇപ്പോൾ പ്രദർശനം തുടരുന്ന മോഹൻകുമാർ ഫാൻസിലൂടെ വീണ്ടും കുടുംബ പ്രേക്ഷകരെ രസിപ്പിക്കുകയാണ് താരം.
താരവും നടനും
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ സിനിമകളാണ് താരം എന്നതിനൊപ്പം നടനാക്കി ചാക്കച്ചനെ വാർത്തെടുത്തത്. കോമഡിയും റൊമാൻസും എന്ന വിജയ ഫോർമാറ്റിൽ നിന്നും ത്രില്ലർ ജോണറിലേക്കും കാലെടുത്തുവെച്ചു. ചോക്ലേറ്റ് ഹീറോ, പാട്ട്, ഡാൻസ്, കോമഡി, നായിക, പ്രണയം, കൂടെ കുറെ ആളുകൾ എന്നതിൽ നിന്നും മാറിയുള്ള സിനിമയായിരുന്നു അഞ്ചാം പാതിര. ഒരു സിനിമ വിജയിപ്പിക്കണമെന്നത് എന്റെ ആവശ്യമായി വന്ന സമയത്താണ് അഞ്ചാംപാതിര പോലൊരു ബ്ലോക്ക്ബസ്റ്റർ സംഭവിച്ചത്. ഓരോ ദിവസവും പുതുമ നൽകുന്നതാണ് സിനിമയുടെ മാജിക്. കഥാപാത്രം, പശ്ചാത്തലം, ആളുകൾ, സ്ഥലങ്ങൾ എന്നിവ പുതുമയോടെ അനുഭവിക്കാൻ സാധിക്കുന്നു. പുതിയ പശ്ചാത്തലമുള്ള ചിത്രങ്ങളിൽ, പുതിയ ആളുകൾക്കൊപ്പം വർക്കു ചെയ്യുന്പോൾ നമ്മളും എപ്പോഴും ചാർജായി നിൽക്കും. വിജയപരാജയങ്ങളുണ്ടാകാം. ഓരോന്നും പാഠമാക്കി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്, ചാക്കോച്ചൻ പറയുന്നു.
സെഞ്ചുറിയിലേക്ക്
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന നായാട്ടാണ് ഇനി ചാക്കോച്ചൻ നായകനായി തിയറ്ററിലെത്തുന്ന ചിത്രം. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് ഓഫീസർ പ്രവീണ് മൈക്കിൾ എന്ന കഥാപാത്രമായാണ് എത്തുന്നത്. ജോസഫിനു ശേഷം ഷാഹി കബീർ തിരക്കഥ എഴുതുന്ന ചിത്രമാണിത്. നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴലും റിലീസിനു തയാറെടുക്കുകയാണ്. അപ്പു ഭട്ടതിരിയാണ് സംവിധാനം. എന്റെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ഓരോ ചിത്രങ്ങളും. അഷ്റഫ് ഹംസയുടെ ഭീമന്റെ വഴി, പട, ഒറ്റ്, ന്നാ താൻ കേസ് കൊട്, അറിയിപ്പ്, ഗിർ... തുടങ്ങിയ ചിത്രങ്ങളാണ് ഇനിയുള്ള പ്രോജക്ടുകൾ. ഇതിൽ കൂടുതലും ഞാൻ ചോദിച്ചു വാങ്ങിച്ച കഥാപാത്രങ്ങളാണ്. എനിക്കു ചെയ്യണം, മാറ്റം വേണമെന്നുള്ള എന്റെ ആഗ്രഹങ്ങളാണ് ഓരോ സിനിമയും. ചാക്കോച്ചൻ വിശദീകരിക്കുന്നു.
ഉദയാ ബാനർ വീണ്ടും
2016-ൽ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലൂടെ ഉദയ ബാനറിനെ പിൻതലമുറക്കാരനായ കുഞ്ചാക്കോ ബോബൻ വീണ്ടും മലയാള സിനിമയുടെ നടുമുറ്റത്തേക്കെത്തിച്ചിരുന്നു. ഉദയ തിരിച്ചുവരുന്പോൾ നല്ല പ്രോജക്ടുകളാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. കച്ചവട പ്രാധാന്യമുള്ള സിനിമകൾ ചെയ്തതിലൂടെയാണ് ഉദയയെ പ്രേക്ഷകർ ഇഷ്്ടപ്പെട്ടത്. വീണ്ടും ഉദയ എത്തുന്പോൾ അത്തരത്തിലുള്ള കൊമേഴ്സ്യൽ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്, ചാക്കോച്ചൻ പറഞ്ഞു നിർത്തുന്നു. ചാക്കോച്ചന്റെ നൂറാം സിനിമയായി അനൗണ്സ് ചെയ്ത അറിയിപ്പിൽ നിർമാണ പങ്കാളികൂടിയാണ് താരം.
ലിജിൻ കെ ഈപ്പൻ