ഒന്നര പതിറ്റാണ്ടിലേറെയായി തലസ്ഥാന നഗരിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജീവിതത്തിന്റെ വലിയ ഭാഗം മാറ്റിവയ്ക്കുന്ന ഒരു വൈദികൻ. ആയിരങ്ങൾക്ക് മരുന്നും അന്നവും ആശ്വാസവുമാണ് അദ്ദേഹം...
പോലീസ് ചെയ്യുന്ന നന്മയ്്ക്ക് താങ്ങായി മാറുന്ന ഒരു വൈദികനുണ്ട് തലസ്ഥാന നഗരിയില്‍. റവ. ഡോ. സോണി മുണ്ടുനടയ്ക്കല്‍ .അതിരാവിലെ തിരുമല തിരുക്കുടുംബ ദൈവാലയത്തിലെത്തിയാല് ഈ വൈദികന് അള്‍ത്താരയില്‍ ദിവ്യബലി അര്‍പ്പിക്കുന്നുണ്ടാവും. മണിക്കൂറുകള്‍ കഴിഞ്ഞാല്‍ സോണിയച്ചനെ കാണുന്നത് പാചകപ്പുരയില്‍. ആരോരുമില്ലാതെ തെരുവില്‍ അലയുന്നവര്‍ക്കും മെഡിക്കല്‍ കോളജിലും റീജിയണല്‍ കാന്‍സര്‍ സെന്ററിലും ചികിത്സയ്ക്കായി എത്തുന്നവര്‍ക്കും ഭക്ഷണം തയാറാക്കാന്‍. തുടര്‍ന്ന് ഉച്ചയോടെ മെഡിക്കല്‍ കോളജിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന പോലീസ് വാഹനത്തില്‍ നിന്നു ഭക്ഷണം വിതരണം ചെയ്യുന്നതും ഇദ്ദേഹവും സംഘവുമാണ്. റവ. ഡോ. സോണി മുണ്ടുനടയ്ക്കല്‍. ചങ്ങനാശേരി അതിരൂപതയുടെ തലസ്ഥാന നഗരിയിലെ ജീവകാരുണ്യമുഖം.
ലോക്ഡൗണ്‍ കാലത്ത് കേരളാ പോലീസിന്റെയും ഐ.ജി പി.വിജയന് ഐപിഎസിന്റെ നേതൃത്വത്തിലുള്ള നന്മ ഫൗണ്ടേഷന്റെയും ഒപ്പം പ്രവർത്തിച്ച് ആയിരക്കണക്കിന് ആളുകള്‍ക്ക് അന്നവും ആശ്വാസവുമായി മാറി.
2005 മുതല്‍ തലസ്ഥാന നഗരിയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ജീവിതത്തിന്റെ സിംഹഭാഗവും നീക്കിവെക്കുന്ന ഈ വൈദികന് ലോക്ഡൗണ്‍ സമയത്ത് ഭക്ഷണവും മരുന്നും പാവങ്ങള്‍ക്ക് എത്തിച്ചുനല്‍കുന്നതിനായി പൂര്‍ണസമയവും ചെലവഴിച്ചു.
സോണിയച്ചന്റെ വാക്കുകളിലുടെ
2020 മാര്‍ച്ച് അവസാന ആഴ്ച. ജനതാ കര്‍ഫ്യു പ്രഖ്യാപനം. വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന പിഎംജി റോഡ് നിശ്ചലം. ലോക്ഡൗണ്‍ ആരംഭിച്ച ദിനം വിശ്വാസ സമൂഹത്തെ സാക്ഷിയാക്കാതെ ഒറ്റയ്ക്ക് കുര്‍ബാന അര്‍പ്പിച്ച് പള്ളിയില്‍ നിന്നു പുറത്തേക്ക് ഇറങ്ങി. ലൂര്‍ദ് ഫൊറോനാ പള്ളിയുടെ നടവാതിക്കല്‍ നിന്നു റോഡിലേക്ക് നോക്കി. റോഡിന്റെ അങ്ങേ വശത്ത് ഒരു യാചകന് കുനിഞ്ഞിരിക്കുന്നു. റോഡ് മുറിച്ച് കടന്ന് അദ്ദേഹത്തിന്റെ അടുത്തെത്തി ഭക്ഷണം വല്ലതും കഴിച്ചോ എന്നു ചോദിച്ചു, എന്നാല്‍ മറുപടിയില്ല. തിരികെ പള്ളിമുറിയിലെത്തി ഒരു കുപ്പിവെള്ളവും പഴവും എടുത്ത് ആ യാചകനു നല്കി. ആര്‍ത്തിയോടെ ആ ഭക്ഷണം കഴിക്കുന്നതു കണ്ടു. അപ്പോള്‍ കണ്ണില്‍ ഈറനണിഞ്ഞു. നഗരത്തിനുള്ളില്‍ നിരവധിപ്പേര്‍ ഇത്തരത്തില്‍ ലോക്ഡൗണില്‍ കുടുങ്ങി ഭക്ഷണം ലഭിക്കുന്നില്ല എന്ന ചിന്ത മനസിനെ വല്ലാതെ വിഷമിപ്പിച്ചു. ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. സന്നദ്ധ സംഘടനകള്‍ക്കു പോലും പുറത്തിറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം. അപ്പോഴാണ് ഐ.ജി വിജയന് സാറിനെ വിളിക്കാന്‍ മനസില്‍ തോന്നിയത്. അത് ഒരു ദൈവനിശ്ചയമായിരുന്നു. വിജയന് സാറിനോടു കാര്യം പറഞ്ഞപ്പോള്‍ നന്മനിറഞ്ഞ മറുപടിയും ലഭിച്ചു. ‘ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം' എന്ന പദ്ധതിയിലൂടെ നഗരത്തില്‍ അകപ്പെട്ടുപോയ എല്ലാവര്ക്കും ഭക്ഷണമെത്തിക്കാനുള്ള തുടക്കം അവിടെ നിന്നായിരുന്നു.
ആയിരങ്ങൾക്ക് ആശ്വാസം
പുത്തരിക്കണ്ടം മൈതാനത്തും മെഡിക്കല്‍ കോളജിന്റെ മുന്നിലെ റോഡിലുമെല്ലാം കാത്തു നിന്നവര്‍ക്ക് ഭക്ഷണം നല്കുമ്പോള് അവരുടെ മുഖത്തു തെളിയുന്ന സന്തോഷത്തോളം മറ്റൊന്നും ജീവിതത്തില്‍ ലഭിക്കാനില്ല. പ്രതിദിനം 3000 ത്തോളം ആളുകള്‍ക്കാണ് ഒന്നാം ലോക്ഡൗണ്‍ സമയത്ത് മൂന്നു മാസം മൂന്നു നേരം ഭക്ഷണം എത്തിച്ചു നല്‍കിയത്.
ഒന്നാം ലോക്ഡൗണ്‍ കാലത്ത് മെഡിക്കല്‍ കോളജിനു സമീപത്ത് ഭക്ഷണം എത്തിക്കുമ്പോള്‍ അതു വാങ്ങാനായി എല്ലാ ദിവസവുമെത്തിയിരുന്ന ഒരു അപ്പച്ചന്റെ ചിത്രം മനസിലുണ്ട്.
മരച്ചുവട്ടില്‍ വിശ്രമിക്കുന്ന അപ്പച്ചന് ആഹാരം കൈയില്‍ കൊടുത്താല്‍ തിരിച്ച് കൈ ഉയര്‍ത്തി അനുഗ്രഹിക്കുമായിരുന്നു. 80 വയസോളം പ്രായമായ അദ്ദേഹത്തോട് മൂന്നാമത്തെ മാസം പദ്ധതി നിര്‍ത്തുന്ന കാര്യം പറഞ്ഞപ്പോള്‍ എന്തോ ആലോചിച്ച് ഇരിക്കുന്നതുപോലെ. വാഹനത്തില്‍ കയറിപ്പോകാന്‍ നേരത്ത് ആ അപ്പച്ചന് ഒന്നു കൂടി നോക്കി ആദ്യമായി ഒന്നു പുഞ്ചിരിച്ചു. അത് നല്കുന്ന ആത്മസംതൃപ്തിക്ക് തുല്യമായ വേറെ ഒന്നുമില്ല. കാക്കിയിട്ട പോലീസുകാര്‍ക്കൊപ്പം ളോഹയിട്ട ഒരു വൈദികനെ കാണുന്നത് പലപ്പോഴും ആശ്ചര്യത്തോടെയാണ് ആളുകള്‍ വീക്ഷിച്ചത്.
തലസ്ഥാനത്തെ സേവനങ്ങൾ
2005-ല്‍ ദൈവിക വേലയ്ക്കായി തലസ്ഥാന നഗരിയില്‍ എത്തി പല കാര്യങ്ങളും കണ്ടപ്പോള്‍ ആശ്ചര്യം തോന്നി. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും നിന്ന് ആര്‍സിസിയിലേക്ക് എത്തുന്ന നിരവധി ആളുകള്‍ എതെങ്കിലും തരത്തിലുള്ള സഹായത്തിനായി ബന്ധപ്പെടുന്ന കാലം. ഈ സമയത്ത് മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളില്‍ എല്ലാ ദിവസവും കയറി ഇറങ്ങുന്ന സ്ഥിതിയും. മെഡിക്കല്‍ കോളജിന്റെ സമീപ മേഖലയിലെ ദുരിതംഅനുഭവിക്കുന്ന നിരവധി കുടുംബങ്ങളുടെ നേര്‍ക്കാഴ്ച്ച കാണാന്‍ കഴിഞ്ഞു. ഇവരെ ഏതെങ്കിലും വിധത്തില്‍ സഹായിക്കണമന്ന ആശയും ഉദിച്ചു. അവിടെ തുടങ്ങി തലസ്ഥാനത്തെ സേവനങ്ങള്‍.
സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ അവസ്ഥ കൃത്യമായി നേരിട്ട് മനസിലാക്കുന്നതിനായി കേരളാ പോലീസും കൂട്ടായി. ജനമൈത്രി പോലീസിന്റെ ബീറ്റ് യോഗങ്ങളില്‍ പോയി. 10000 അധികം വീടുകളുടെ അവസ്ഥകള്‍ മനസിലാക്കി അവരില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു. സുമനസുകള്‍ തരുന്ന സഹായങ്ങളാണ് മുതല്‍ക്കൂട്ട്. എല്ലാ മാസവും ജനമൈത്രിപോലീസ് നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്തരം കുടുംബങ്ങളെ സഹായിച്ചത്. 75 കുടുംബങ്ങള്‍ക്കാണ് തുടക്കത്തില്‍ ഈ സഹായം നല്‍കിയത്. തുടര്‍ന്ന് എണ്ണം വര്‍ധിപ്പിച്ചു. ആര്‍സിസിയില്‍ കാന്‍സര്‍ രോഗം മൂര്‍ച്ഛിച്ച് മരണമടയുന്ന പലരുടേയും മൃതദേഹങ്ങള്‍ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ ലൂര്‍ദ്ദ്മാതാ കെയറും സോണിയച്ചനുമുണ്ടായിരുന്നു.
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ വലിയ കരുതല്‍ മൂലമാണ് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തേയ്ക്കുളള കടന്നുവരവ്. വൈദിക വിദ്യാര്‍ഥിയാകാന്‍ സെമിനാരിയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ രോഗം മൂലം സെമിനാരിയില്‍ നിന്നു വീട്ടിലേക്ക് പോകേണ്ടി വന്നിട്ടും തിരികെ സെമിനാരിയിലേക്ക് എത്താനും വൈദികനാകാനും ഭാഗ്യം ലഭിച്ചത് പവ്വത്തില്‍ പിതാവിന്റെ സ്നേഹവും അനുഗ്രഹവും മൂലമാണ്. അതിനുശേഷം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന്റെ എല്ലാ പിന്തുണയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമായി. ലൂര്‍ദ് മാതാ കെയര്‍ എന്ന പ്രോജക്്ട് നേരിട്ട് എല്പിച്ചു. അച്ചന് തുടക്കമിട്ട ഈ പദ്ധതിയ്ക്കായി ഒരു ആസ്ഥാനം തന്നെ സ്ഥാപിക്കണമെന്ന ഉപദേശവും പെരുന്തോട്ടം പിതാവ് നല്കി. ആ വാക്കുകള്‍ പ്രചോദനമായി 20 സെന്റ് സ്ഥലവും വാങ്ങി ലൂര്‍ദ്മാതാ കെയറിന്റെ നിര്‍മാണവും ആരംഭിച്ചു. കോട്ടയത്തേക്കു സ്ഥലംമാറി ചെറിയ ഇടവേളയ്ക്ക് ശേഷം 2019 -ല്‍ തലസ്ഥാനത്തേയ്ക്ക് വീണ്ടും തിരികെ എത്തിയപ്പോള്‍ അതിരൂപതാ സഹായമെത്രാന്‍ തോമസ് തറയില്‍ പിതാവും സഹായവും കരുതലും നല്കുന്നു. പിതാവിന്റെ സഹായത്തോടെ നിരവധി പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ പള്ളികളില്‍ സ്ഥാപിച്ചു.
പ്രോജക്ട് ഹോപ്പ്
10-ാം ക്ലാസില്‍ തോറ്റ വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് സ്പെഷല്‍ ക്ലാസുകള്‍ സംഘടിപ്പിച്ച് അവരെ വീണ്ടും പരീക്ഷ എഴുതിക്കുന്ന പോലീസിന്റെ പ്രോജക്ടാണ് ഹോപ്പ് പദ്ധതി. ആ പദ്ധതിയുടെ ഭാഗമായും പ്രവര്‍ത്തിച്ചു. ഫാ. സോണി മുണ്ടുനടയ്ക്കല്‍ എന്ന വൈദികന്റെ തലസ്ഥാനത്തെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം നല്‍കിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനാണ്. പോലീസ് പൂര്‍ണ പിന്തുണ കൂടി ലഭിച്ചതോടെ ഏറെ വിജയകരമാക്കാന്‍ സാധിച്ചു. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നതിനു തുടക്കമിട്ടു.
ഇതേ തുടര്‍ന്ന് 2005 മുതല്‍ ആര്‍സിസി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എല്ലാ സഹായവുമായി എത്തി. ആദ്യസഹായമെന്നത് അവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുക എന്നതായിരുന്നു. . മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന എയ്ഡ്സ് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൂന്നു നേരം ഭക്ഷണം എത്തിക്കാന്‍ കഴിഞ്ഞു. ഇതിനു താങ്ങായി നിന്നത് ലൂര്‍ദ് മാതാ കെയറും ചങ്ങനാശേരി അതിരൂപതയും.
തലസ്ഥാനത്തെ 12 വര്‍ഷ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം ജില്ലയിലെ പുന്നത്തുറ ഇടവകയിലേക്ക് പോയെങ്കിലും ജീവകാരുണ്യപ്രവര്‍ത്തനം സജീവമായിരുന്നു. കേരളാ പോലീസിന്റെ തന്നെ സഹകരണത്തോട കോട്ടയം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് "അലിവ്' എന്ന പദ്ധതി നടപ്പാക്കി. പുന്നത്തുറ പള്ളിയിലെ വിശ്വാസികളുടെ സഹകരണത്തോടെ പള്ളിയങ്കണത്തില്‍ ഭക്ഷണം തയാറാക്കി എല്ലാ വെള്ളിയാഴ്ച്ചകളിലും കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും വിതരണം ചെയ്തു. പോലീസ് വാഹനം എത്തി ഭക്ഷണം ആശുപത്രിയിലേക്ക് കൊണ്ടുപോകും. "സ്നേഹത്തിന്റെ പൊതിച്ചോര്‍' എന്ന പദ്ധതിയും നടപ്പാക്കി. കോട്ടയത്തുള്ള ഓര്‍ഫനേജുകളിലേക്ക് എല്ലാ ഞായറാഴ്ച്ചയും പൊതിച്ചോര്‍ എത്തിച്ചു നല്കുന്ന പദ്ധതിയായിരുന്നു ഇത്. ഇടവകാംഗങ്ങള്‍ വീടുകളില്‍ നിന്നും പൊതിച്ചോര്‍ പള്ളിയില്‍ എത്തിക്കും. അവ ഒരുമിച്ച് ബാലികാഭവനുകളില് എത്തിച്ച് അവിടുത്തെ കുരുന്നുകള്‍ക്ക് നല്‍കും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടമാളൂര്‍ അല്‍ഫോന്‍സാ അഗതി മന്ദിരത്തില്‍ 25 പൊതിച്ചോര്‍ നല്‍കിയാണ് ഇത്തരം ഒരു പദ്ധതിക്കു തന്നെ തുടക്കമിട്ടത്. നാല്പാത്തിമലയിലും അതിരമ്പുഴയിലുമെല്ലാം സേവനം അനുഷ്ഠിച്ചപ്പോഴും ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഒരു മുടക്കവും വരുത്തിയില്ല. തലസ്ഥാനത്ത് തിരുവല്ലം, കണ്ണമ്മൂല, പോങ്ങുംമൂട്, കേശവദാസപുരം, കഴക്കൂട്ടം യൂത്ത് സെന്റര്‍ എന്നിവിടങ്ങളിലെല്ലാം ഇടവക വികാരിയായി സേവനം ചെയ്യുമ്പോഴും ജീവകാരുണ്യപ്രവര്‍ത്തനം മാര്‍ഗദീപമായിരുന്നു. ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്ന തിരുമല തിരുക്കുടുംബ ദേവാലയത്തിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പള്ളി അങ്കണത്തില്‍ ആഹാരം പാകം ചെയ്ത് കെയര്‍ഹോമുകളില്‍ നല്കുന്ന ‘അലിവ്' എന്ന പദ്ധതി ഉൾപ്പെടെ.
കനിവ്, സമൃദ്ധി, ആദരവ്
കനിവിന്റെ ശുശ്രൂഷ എന്നതിലൂടെ യുവജനങ്ങള്‍ മാസത്തില്‍ ഒരു ദിനം ആഹാരം തയാറാക്കി കെയര്‍ഹോമുകളിലേക്ക് എത്തിക്കുന്നു.
സമൃദ്ധി എന്ന പദ്ധതി വീടുകളില്‍ നിന്നും സാധനങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നു. തിരുമലയിലെ ദൈവജനം ഒന്നാകെ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ‘ആദരവ്' എന്ന ശുശ്രൂഷ വ്യത്യസ്തമായ ജീവകാരുണ പ്രവര്‍ത്തനം നടത്തി. കോര്പ്പറേഷന് പരിധിയില്‍ തിരുമല ഭാഗത്തുള്ള ശുചീകരണ തൊഴിലാളികള്‍ക്ക് ബൂട്ട്സ, ് ഗ്ലൗസ്, മാസ്ക്, ഷീല്‍ഡ് , സാനിറ്റൈസര്‍ ഉള്‍പ്പെടെ നല്‍കുകയും പള്ളി അങ്കണത്തില്‍ വിളിച്ച് ആദരിക്കുകയും ചെയ്്തു. ഹോമിയോ കോളജില്‍ നിന്ന് പ്രതിരോധ മരുന്ന് വീടുകളില്‍ എത്തിച്ചു. കോവിഡ് കാലത്ത് സംസ്ഥാനത്ത് നിരവധി കുഞ്ഞുങ്ങള്‍ മരണമടഞ്ഞപ്പോള്‍ പുഞ്ചിരി എന്ന കൗണ്‍സലിംഗ് പദ്ധതിയും തിരുമലപ്പള്ളിയില് ആരംഭിച്ചു.
കോവിഡ് രോഗികൾക്കൊപ്പം
കോവിഡ് കാലത്ത് മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ നിരവധിപ്പേരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാനായി ശാന്തികവാടത്തില്‍ കാര്‍മികനായി എത്തി. പിപിഇ കിറ്റുമണിഞ്ഞ് കോവിഡ് രോഗികളുടെ വീടുകളിലെത്തി അവര്‍ക്ക് വേണ്ട ആഹാരങ്ങളും മരുന്നും നല്‍കുന്നതിനായി സോണിയച്ചന് ഒരു മടിയുമില്ല.
ഇത്തിത്താനം മുണ്ടുനടയ്ക്കല്‍ എം.ഐ അഗസ്റ്റിന്റെയും റോസമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനാണ്. 2003-ൽ വൈദികനായി. കെസിബിസി ഓര്‍ഫനേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, പാലിയേറ്റീവ് കെയര്‍ അതിരൂപതാ ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് അഭിജിത്ത് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് മുന്ഗവര്ണര് ജസ്റ്റീ്സ് പി. സദാശിവമാണ് സമ്മാനിച്ചത്. പത്രപ്രവര്‍ത്തക യൂണിയനും കേരളാ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഈ ജീവകാരുണ്യമനസിന് ആദരവ് നല്‍കിയിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് അംഗവും ലൂര്‍ദ് മാതാ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടറും കൂടിയാണ് തലസ്ഥാനത്തെ ഈ ജീവകാരുണ്യ വൈദികന്.
കോവിഡ് കാലഘട്ടത്തില്‍ ശ്രദ്ധേയമാണ് വിശുദ്ധ ഗ്രന്ഥത്തിലെ നല്ല സമരിയാക്കാരന്റെ ഉപമ. "വീണുകിടക്കുന്നവരെ മറ്റൊന്നും ആലോചിക്കാതെ കൈപിടിച്ച് ഉയര്‍ത്തുക'. അതുമാത്രമാണ് പറയാനുള്ളത്. സോണിയച്ചന് പറഞ്ഞു നിര്‍ത്തി.
തോമസ് വര്‍ഗീസ്