മൃദംഗത്തിന്റെയും ഇടയ്ക്കയുടെയും നാദം ഹൃദയതാളംപോലെ കൊണ്ടുനടക്കുന്നൊരാൾ... മൂന്നു പതിറ്റാണ്ടു കടന്ന പ്രവാസ ജീവിതം അദ്ദേഹത്തെ നാടിനോടും ഇവിടുത്തെ സംഗീതത്തോടും കൂടുതൽ അടുപ്പിക്കുന്നു. നല്ല പാട്ടുകളുണ്ടാക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹം തുടങ്ങിയ സംരംഭം വിജയത്തോടു ശ്രുതിചേരുന്നു...
തൃശൂരിലെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ പാട്ടുപാടിത്തീർത്ത് ഇറങ്ങുകയാണ് ഭാവഗായകൻ ജയചന്ദ്രൻ. പാട്ടിന്റെ അണിയറക്കാരോട് അദ്ദേഹം ഒരാവശ്യം പറഞ്ഞു- ഈ പാട്ട് ഒരു സിഡിയിൽ പകർത്തി തരണം. പുതിയൊരു സംഗീതസംവിധായകൻ, പാട്ടുകളോട് ഇഷ്ടംകൂടി തുടക്കമിട്ട ഒരു മ്യൂസിക് പ്രൊഡക്ഷൻ കന്പനിയുടെ ആദ്യ ഉദ്യമം... ആദ്യത്തെ പാട്ട് ജയചന്ദ്രന്റെ ശബ്ദത്തിൽ വേണമെന്നത് അതിന്റെ ഉടമയുടെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെ പാടിയ പാട്ടാണ് സ്റ്റുഡിയോയിൽനിന്നു തിരിച്ചുപോകുന്പോൾ കാറിലിരുന്നു കേൾക്കാനായി ജയചന്ദ്രൻ ചോദിച്ചുവാങ്ങിയത്. അദ്ദേഹത്തിനും ആ പാട്ട് ഇഷ്ടമായി എന്നതിന്റെ തെളിവ്! ഒരു സ്വപ്നതുല്യമായ തുടക്കമെന്ന് ഓർമിക്കുന്നു ആ പ്രൊഡക്ഷൻ കന്പനിയുടെ അമരക്കാരൻ പ്രകാശ് നായർ.
പൊന്നാനി ഓർമകൾ
മുംബൈയിൽ ജനിച്ച് മലപ്പുറം പൊന്നാനി കോട്ടത്തറയിൽ വളർന്ന പ്രകാശ് എന്ന പാട്ടുപ്രേമി. മൂന്നു പതിറ്റാണ്ടു കഴിഞ്ഞു, അദ്ദേഹം പ്രവാസ ജീവിതം തുടങ്ങിയിട്ട്. ഇപ്പോൾ ഖത്തറിലെ ഒരു പെട്രോ കെമിക്കൽ കന്പനിയുടെ ബിസിനസ് അനലിസ്റ്റ്. പൊന്നാനിയിലെ അന്പലങ്ങളും കൂട്ടുകാരും എംഇഎസ് കോളജും പ്രകാശിന്റെ മനസിൽ കോർത്തിട്ട ഈണങ്ങളാണ്. ഇപ്പോഴും കാതോർത്താൽ കേൾക്കുന്നത് ശംഖുപുഷ്പം കണ്ണെഴുതുന്പോളും സന്യാസിനിയും ഒരു പുഷ്പം മാത്രവുമൊക്കെയാണെന്ന് അദ്ദേഹം പറയും. ബാബുരാജ്, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയ മഹാപ്രതിഭകളുടെ കാലത്തെ സംഗീതം, അന്നത്തെ മെലഡികൾ... ഇന്നത്തെ തലമുറയ്ക്കൊപ്പവും അതുപോലുള്ള സുന്ദരസംഗീതം ഉണ്ടാവണമെന്ന ആഗ്രഹത്താലാണ് പ്രകാശ് നായർ ഒരു മ്യൂസിക് പ്രൊഡക്ഷൻ കന്പനിക്കു തുടക്കമിട്ടത്. ആകാശ് പ്രകാശ് മ്യൂസിക് ആൻഡ് എന്റർടെയ്ൻമെന്റ്സ് എന്ന ആ സംരംഭം 2019 നവംബറിൽ പ്രവർത്തനം തുടങ്ങി. സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററായിരുന്നു ഉദ്ഘാടകൻ.
നവീൻ ആനന്ദ് എന്ന യുവസംഗീതസംവിധായകന്റെ ഈണത്തിൽ ഏഴു പാട്ടുകൾ പുറത്തിറക്കിയായിരുന്നു തുടക്കം. ജ്യോതിഷ് ടി. കാശിയുടേതായിരുന്നു വരികൾ. ജയചന്ദ്രന്റെ ശബ്ദത്തിലുള്ള ആദ്യഗാനംതന്നെ ഹിറ്റായിരുന്നു. അദ്ദേഹം വീണ്ടും കേൾക്കാൻ പകർത്തിവാങ്ങിയ, ജനൽ വഴി വരും എന്നു തുടങ്ങുന്ന അതേഗാനം!
23 പാട്ടുകൾ
സംഗീത സംരംഭത്തിനു തുടക്കമിട്ട് അധികനാൾ കഴിയുംമുന്പേ ലോകം കോവിഡിന്റെ നിഴലിലായി. അനിശ്ചിതത്വത്തിന്റെ നിശബ്ദത തകർക്കാൻ തന്നെയായിരുന്നു പ്രകാശിന്റെ തീരുമാനം. പരിചയസന്പന്നരായ എഴുത്തുകാരെയും സംഗീതജ്ഞരെയും ഗായകരെയും ചേർത്ത് ഗാനങ്ങൾ ഒരുക്കിയതിനൊപ്പം ഒട്ടേറെ പുതുമുഖങ്ങൾക്കും അദ്ദേഹം അവസരം നൽകി. പത്തുവയസു മാത്രമുള്ള സംഗീതസംവിധായകനും ഗായികയുംപോലും ആ പാട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. യുട്യൂബിൽ റിലീസ് ചെയ്യുന്ന ഗാനങ്ങൾ ആസ്വാദകരുടെ മികച്ച അഭിപ്രായങ്ങൾ നേടിയാണ് മുന്നേറുന്നത്.
ഈ മാസം പുറത്തിറങ്ങിയതടക്കം 23 പാട്ടുകൾ ആകാശ് പ്രകാശ് കന്പനിയുടെ ബാനറിൽ വന്നു. മിക്കവയും ഹിറ്റ്. സിതാര, മധു ബാലകൃഷ്ണൻ, വിദ്യാധരൻ മാസ്റ്റർ, അൽഫോണ്സ് ജോസഫ്, ഹരിചരണ്, കാർത്തിക്, ചിന്മയി, സുദീപ് കുമാർ, നിത്യ മാമ്മൻ, മിഥുൻ ജയരാജ്, സോണി സായി, അഭിജിത് കൊല്ലം തുടങ്ങിയ ഗായകരുടെ നിര. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ, ജോ പോൾ തുടങ്ങിയവർ മുതൽ നവാഗതർ അടക്കമുള്ളവരുടെ വരികൾ. കെ.ജെ. ജോമോൻ മുതൽ പത്തുവയസുകാരൻ അഭ്യുദയ് കൃഷ്ണ വരെയുള്ളവരുടെ ഈണങ്ങൾ. പാട്ടുകളോരോന്നും പുതു തലമുറ ഉൾപ്പെടെയുള്ള കേൾവിക്കാരിൽ ഉണ്ടാക്കുന്ന സ്വാധീനം യുട്യൂബിലെ കമന്റുകളിൽനിന്നു വ്യക്തം.
പൂർണത പ്രധാനം
സംഗീതസംവിധായകനും വിഷ്വൽ ഡയറക്ടറും ആവശ്യപ്പെടുന്നത് എന്തൊക്കെയാണോ അതെല്ലാം ഒരുക്കിക്കൊടുക്കുകയാണ് തന്റെ രീതിയെന്ന് പ്രകാശ് നായർ പറയുന്നു- എന്നേക്കാൾ അറിവുള്ളവരാണ് ഇതെല്ലാം ചെയ്യുന്നത്. അപ്പോൾ അവരുടെ ആവശ്യങ്ങളെ ചോദ്യം ചെയ്യാറില്ല. ലൈവ് ഓർക്കസ്ട്ര മാത്രമാണ് ഉപയോഗിക്കുന്നത്. വിദ്യാധരൻ മാസ്റ്റർ പാടിയ അച്ഛനെക്കുറിച്ചുള്ള പാട്ടിന്റെ പശ്ചാത്തലത്തിൽ സാരംഗിയുടെ നാദം വേണമെന്ന് സംഗീതസംവിധായകന്റെ നിർദേശമായിരുന്നു. ഇവിടെ സാരംഗി വായിക്കുന്നവർ കുറവാണ്. ചെന്നൈയിലെ മനോൻമണി എന്ന യുവ സാരംഗി വാദകയെ കണ്ടെത്തിയാണ് അതു നിറവേറ്റിയത്. കോവിഡ് പ്രതിസന്ധിമൂലം അവരെ നേരിട്ടുപോയി കാണാനായില്ല. റെക്കോർഡ് ചെയ്ത് ഓണ്ലൈനായി ആ ഭാഗം തരികയായിരുന്നു. ദൃശ്യാവിഷ്കാരത്തിന്റെ കാര്യത്തിലും പണച്ചെലവ് ഒരു തടസമായി കാണുന്നില്ല.
ഇത്രയും പാട്ടുകൾക്ക് വലിയ തുക ചെലവായി. വരുമാനം നോക്കിയല്ല ഈ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത്. പ്രതിഫലം ഏറ്റവും ആവശ്യമുള്ള സമയത്ത് കുറേപ്പേർക്ക് അതു നൽകാനായി എന്ന സന്തോഷവും ഒപ്പമുണ്ട്. കലാകാരന്മാരുടെ മനോവീര്യം സംരക്ഷിക്കാൻ എന്നെക്കൊണ്ടു കഴിയുന്നതു ചെയ്യാനാവുന്നു എന്ന സന്തോഷം. മറ്റൊന്നും ഇപ്പോൾ ശ്രദ്ധിക്കുന്നില്ല.
ഈ പാട്ടുകൾ ഒട്ടേറെ പുരസ്കാരങ്ങളും കൊണ്ടുവന്നു. ഭരത് മുരളി മീഡിയാ ഹബിന്റെ മികച്ച മ്യൂസിക് പ്രൊഡക്ഷൻ കന്പനിക്കുള്ള അവാർഡാണ് ഏറ്റവും ഒടുവിലത്തേത്. ഇതിനിടെ പ്രകാശ് എഴുതിയ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ ശ്രീദേവി പ്രകാശ് ഗായികയാണ്. ബംഗളുരുവിൽ ഉന്നത വിദ്യാഭ്യാസം തേടുന്ന മകനും മകളും പാട്ടുകളുടെ ദൃശ്യാവിഷ്കാരങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തൃശൂർ അയ്യന്തോളിലാണ് പ്രകാശ് നായരുടെ കുടുംബം ഇപ്പോൾ താമസം.
അടുത്തവർഷം ജൂലൈ വരെ എല്ലാ മാസവും പുറത്തിറക്കാനുള്ള പാട്ടുകൾ ഒരുങ്ങിക്കഴിഞ്ഞു. പുതുമുഖങ്ങൾ അടക്കം ഇനിയും ഒട്ടേറെപ്പേർക്ക് ഈ പാട്ടുകളിലൂടെ അവസരം ലഭിക്കും. യേശുദാസിന് ദേശീയ അവാർഡ് നേടിക്കൊടുത്ത പോയ്മറഞ്ഞ കാലം എന്ന ഗാനം എഴുതി, പിന്നീട് പൂന്തോട്ട സൂക്ഷിപ്പുകാരനായി ജോലിചെയ്യേണ്ടിവന്ന പ്രേം ദാസ് എഴുതിയ പാട്ടിന്റെ റെക്കോർഡിംഗ് ഉടനെ നടക്കുമെന്ന് പ്രകാശ് നായർ പറഞ്ഞു. അതെ, ഗീതത്തിൽ സ്നേഹത്തിന്റെ വെളിച്ചവും നിറയുന്നു...
ഹരിപ്രസാദ്