എംപിമാർക്ക് സൗജന്യമായി നൽകിപ്പോന്ന വെള്ളം, വൈദ്യുതി, ഫർണിച്ചർ എന്നിവ നിർത്തലാക്കണമെന്നാവശ്യപ്പെട്ട, ഡൽഹിയിൽ ജനപഥ് റോഡിലെ ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന ഹരി വിഷ്ണു കാമത്തിന്റെ കഥയാണിത്. പ്രതികരണത്തിന്റെയും തിരുത്തൽ ശക്തിയുടെയും ഉദാഹരണം. കാമത്തിനെയും സ്വാതന്ത്ര്യസമരകാലത്തെ ഇന്ത്യൻ പട്ടാളക്കാരെയും ഓർമിക്കുന്നത് എംപിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ ബാബു ജോസഫ് മാളിയേക്കൻ.
സ്വാതന്ത്ര്യ ദിനചിന്തകളിൽ ഡൽഹിയിലെ മുതിർന്ന പത്രപ്രവർത്തകനായ ബാബു ജോസഫ് മാളിയേക്കന്റെ ഓർമയിലെത്തുന്ന പ്രമുഖരിൽ ഒരാൾ കാമത്താണ്. ഹരി വിഷ്ണു കാമത്ത് എന്ന എച്ച് വി കാമത്ത് എംപിയുടെ സഹായിയായി പ്രവർത്തിച്ച ഓർമ്മകളും അദ്ദേഹത്തിനുണ്ട്. മലയാളത്തിൽ ഏറെയൊന്നും ചർച്ച ചെയ്യപ്പെടാത്ത വ്യക്തിയാണ് കാമത്ത്.
രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തിനൊപ്പം യുദ്ധം ചെയ്യാൻ ഇന്ത്യൻ സൈന്യത്തെ നിയോഗിച്ചതിനെതിരേ പൊതുജനമുന്നേറ്റം നടത്തി ജയിലിൽ പോയ ആളാണ് കോണ്ഗ്രസ് എംപിയായിരുന്ന കാമത്ത്. ഇന്ത്യാ-പാക് വിഭജനത്തെയും ശക്തിയുക്തം എതിർത്തതിന്റെ പേരിലും ബ്രിട്ടീഷ് അധികാരികളുടെ കണ്ണിലെ കരടായി. എന്നാലും നിലപാടുകളിൽ മാറ്റമില്ലാത്ത ആദർശവാനായിരുന്നു അദ്ദേഹം.
പാർലമെന്റ് സമ്മേളനങ്ങളിൽ സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും അധികം ഭേദഗതികളും, നിർദേശങ്ങളും നൽകി, പലപ്പോഴും സ്പീക്കറുടെ പുറത്താക്കൽ നടപടിക്കും വിധേയനായ അക്കാലത്തെ ഏക പാർലമെന്റേറിയൻ കൂടിയായിരുന്നു മദ്ധ്യപ്രദേശിൽ നിന്നു പാർലമെന്റിലെത്തിയ കാമത്ത്.
1929-ൽ 48 പേർ മാത്രം യോഗ്യത നേടിയ ഇന്ത്യൻ സിവിൽ സർവീസ്(ഐസിഎസ്) പൊതുപരീക്ഷയിൽ പാസായ സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. അക്കാലത്ത് ഏവരും കൊതിക്കുന്ന കേന്ദ്ര സർക്കാർ ഉദ്യോഗം ഉപേക്ഷിച്ചാണ് രാഷ്ട്രീയ പ്രവർത്തകനായത്.
1952-ൽ മദ്ധ്യപ്രദേശിലെ ഹൊസെഗാബാദിൽ നിന്നുള്ള ലോക്സഭ തിരഞ്ഞെടുപ്പിൽ 174 വോട്ടിന് തോറ്റപ്പോൾ അിനെതിരേ സുപ്രീം കോടതിയിൽ കേസിനുപോയ ആദ്യത്തെ എംപിയും കാമത്താണ്. കോടതി വീണ്ടും വോട്ടെടുപ്പിന് ഉത്തരവിടുകയും അദ്ദേഹം ജയിക്കുകയും ചെയ്തു.
ഇന്ത്യ സ്വതന്ത്ര്യയായ രാത്രിയിൽ 1947 ഓഗസ്റ്റ് 14-ന് പാർലെമന്റിന്റെ പ്രത്യേക സമ്മേളനത്തിൽ നെഹ്റു അവതരിപ്പിച്ച സ്വാതന്ത്ര്യ പുലരിയുടെ പ്രമേയത്തിലും രണ്ട് ഭേദഗതികൾക്ക് കാമത്ത് നോട്ടിസ് കൊടുത്തിരുന്നു, രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഭേദഗതി അവതരിപ്പിക്കാൻ ക്ഷണിച്ചപ്പോൾ, ഇപ്പോൾ പാതിരാത്രിയായതിനാൽ താൻ ഭേദഗതി ഉപേക്ഷിക്കുന്നു എന്നു പറഞ്ഞ് കാമത്ത് തന്റെ നീക്കം ഉപേക്ഷിച്ചു.
കാമത്ത് സംസാരിക്കാൻ ഏഴുന്നേൽക്കുന്പോൾ തന്നെ മറ്റ് അംഗങ്ങൾ അദ്ദേഹത്തിനെതിരെ ശബ്ദിക്കുന്നതും ഇരിക്കാൻ ആവശ്യപ്പെടുന്നതും പതിവായിരുന്നു. ഏതു ബില്ലിലും എല്ലാ പ്രമേയങ്ങളിലും കാമത്ത് തന്റേതായ എന്തെങ്കിലും കാഴ്ചപ്പാടും ഭേദഗതികളും അറിയിച്ചിരുന്നു.
പെരുമാറ്റത്തിന്റെ പേരിൽ അക്കാലത്ത് പാർലമെന്റ് സമ്മേളനത്തിൽനിന്നു താൽക്കാലികമായി വിലക്കപ്പെട്ട അംഗവും കാമത്തായിരുന്നു. 1907-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിക്കു കീഴിലെ മാംഗളൂരിൽ ജനിച്ച കാമത്ത് 1982ൽ അന്തരിച്ചു. അവിവാഹിതനായിരുന്ന കാമത്ത് ജീവിതകാലമത്രയും തന്റെ നിലപാടുകളുടെയും ആദർശങ്ങളുടെയും പോരാളിയായിരുന്നു.
പാർലമെന്റ് അംഗത്വം സേവനമാണ്
എംപിമാർക്ക് സൗജന്യമായി നൽകിപ്പോന്ന വെള്ളം, വൈദ്യുതി, ഫർണിച്ചർ എന്നിവ നിർത്തലാക്കണമെന്നാവശ്യപ്പെട്ട കാമത്ത് ഡൽഹിയിൽ ജനപഥ് റോഡിലെ എംപിമാർക്കുള്ള താമസ സ്ഥലമായ വെസ്റ്റേണ് കോർട്ടിലെ ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്. പാർലമെന്റിലേക്ക് കാൽനടയായി പോയിരുന്ന എംപിമാരിൽ കാമത്തും ഉണ്ടായിരുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണവും തിരോധാനവും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട ആദ്യത്തെ എംപിയും അദ്ദേഹമായിരുന്നു, പ്രധാനമന്ത്രി നെഹ്റു അത് അംഗീകരിക്കുകയും ചെയ്തു. പക്ഷേ അന്വേഷണം പിന്നീട് നിർത്തലാക്കപ്പെട്ടു.
കോണ്ഗ്രസ് വിട്ട് പിഎസ്പിയുടെ (പ്രജാസോഷ്യലിസ്റ്റ് പാർട്ടി) അംഗമായപ്പോഴാണ് ജോസഫ് മാളിയേക്കൻ അദ്ദേഹത്തിന്റെ പിഎ ആയത്. കേരളത്തിൽ പിഎസ്പിയുടെ കോട്ടയം ജില്ല അധ്യക്ഷനായിരുന്നു മാളിയേക്കന്റെ പിതാവ്. അതിനാലാണ് കാമത്ത് മറ്റൊന്നും ആലോചിക്കാതെ അദ്ദേഹത്തെ തന്റെ സഹായിയായി നിയമിച്ചത്.
1977ൽ ജനതാപാർട്ടി അധികാരത്തിൽ വന്നപ്പോൾ അമേരിക്കൻ ബഹുരാഷ്ട്ര കന്പനിയായ കൊക്കകോളയെ ഇന്ത്യയിൽ നിരോധിക്കാനും പകരം -77 എന്ന ഇന്ത്യൻ കോള നിർമിക്കാനും നിർദേശിച്ചത് കാമത്തായിരുന്നു. പിൽക്കാലത്ത് കോണ്ഗ്രസ് തിരിച്ച് അധികാരത്തിലെത്തി കൊക്കകോളയും ഇന്ത്യയിൽ തിരിച്ചെത്തി. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗന്ധിക്കെതിരായി പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു.
കോണ്ഗ്രസിൽ നിന്നു പുറത്താക്കപ്പെട്ടപ്പോഴും തന്റെ ശരികളിൽ ഉറച്ചു നിന്നു അദ്ദേഹം. കോണ്ഗ്രസിലെ തന്നെ സോഷ്യലിസ്റ്റ് ആശയക്കാരായ ഫോർവേർഡ് ബ്ലോക്ക് എന്ന ഗ്രൂപ്പിൽ ഉറച്ചു നിന്നതും പിന്നീട് അതിൽ നിന്നും പുറത്താക്കപ്പെട്ടതും മറ്റൊരു കഥ.
മറക്കരുത് സൈനികരെ
ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യൻ സൈനികരുടെ വിപ്ലവ മുന്നേറ്റങ്ങളെ എഴുതപ്പെട്ട ഇന്ത്യൻ ചരിത്രത്തിൽ അത്രയൊന്നും കാണാൻ കഴിയില്ല എന്നാണ് ജോസഫ് മാളിയേക്കൻ പറയുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇന്ത്യൻ സൈനീകരിലുണ്ടായ നഷ്ടബോധം അത്യധികമായിരുന്നു. യുദ്ധത്തിൽ 10 ലക്ഷമോ അതിലധികമോ ഇന്ത്യൻ സൈനികർക്ക് ജീവഹാനി നേരിട്ടു എന്നാണ് ഏകദേശ കണക്ക്.
സൈനികരും സാധാരണക്കാരുമായി 25 ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു, ഇവയൊന്നും ഇന്ത്യയുടെ താൽപര്യത്തിന് വേണ്ടിയായിരുന്നില്ല. രാജ്യത്തെ ജനങ്ങളുടെ ജീവൻ കുരുതികൊടുത്തത് സാമ്രാജ്യത്വത്തിന്റെ താൽപര്യങ്ങൾക്കുവേണ്ടിയായിരുന്നു എന്ന നിലപാടായിരുന്നു കാമത്തിന്.
യുദ്ധം ആരംഭിച്ചപ്പോൾ പട്ടാളത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യാൻ കോണ്ഗ്രസ് പാർട്ടി നേതാക്കളും ശ്രമിച്ചു. യുദ്ധം ജയിച്ചാൽ സ്വാതന്ത്ര്യം ലഭിക്കും എന്നാണ് കോണ്ഗ്രസും നേതാക്കളും പ്രചരിപ്പിച്ചത്. ശത്രുക്കളായ ബ്രിട്ടീഷുകാർക്ക് വേണ്ടി നമ്മുടെ യുവാക്കളെയും സൈന്യത്തെയും യുദ്ധരംഗത്തേക്ക് അയച്ചതിനെ എതിർത്തവരിൽ പ്രമുഖനായിരുന്നു കാമത്ത്. യുദ്ധാനന്തരം മടങ്ങിയെത്തിയവരെ ശന്പളവും ആനുകൂല്യങ്ങളും നൽകാതെ പിരിച്ചു വിട്ടു ബ്രിട്ടീഷുകാർ.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇന്ത്യയിലെ സൈനികർക്ക് ബ്രിട്ടീഷ് മേലധികാരികളോടുള്ള വെറുപ്പും ശത്രുതയും സത്യത്തിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടനെ പ്രേരിപ്പിച്ചിട്ടുണ്ട്. ബോംബെ, കൽക്കത്ത, കറാച്ചി, ലാഹോർ, മദ്രാസ്, വിശാഖപട്ടം, ഡൽഹി, അംബാല, അലാഹാബാദ്, പൂന, ജോധ്പൂർ എന്നിവിടങ്ങളിൽ സൈനികർ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾ നടത്തി.
സൈനീക മേലുദ്യോഗസ്ഥരെ വെടിവെച്ചുകൊല്ലുന്ന അവസ്ഥയിൽ ഇനി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന ഉത്തമ ബോധ്യം ബ്രിട്ടനുണ്ടായി. സത്യത്തിൽ സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പമോ അതിന് മുകളിലോ ആണ് സൈനികരുടെ സ്ഥാനം, പക്ഷെ അനേകം സൈനികരുടെ ധീരമായ പോരാട്ടത്തെ ചരിത്രം മറന്നു പോയി, ബാബു ജോസഫ് മാളിയേക്കൻ പറയുന്നു, സ്വാതന്ത്ര്യ ദിനത്തിലെങ്കിലും ഈ ചിന്തകൾ നമ്മുടെ മനസിലുണ്ടാകണം, കാരണം സ്വാതന്ത്ര്യത്തിന് പല വ്യാഖ്യാനങ്ങളും ചമയ്ക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്.
(ബാബു ജോസഫ് മാളിയേക്കൻ 28 വർഷം ഡൽഹിയിലെ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ ലേഖകനായിരുന്നു. 1984-ലെ ഇന്ദിര വധത്തോട് ബന്ധപ്പെട്ട സിക്ക് വിരുദ്ധ കലാപങ്ങൾ ഏറ്റവുമധികം നേരിൽ കണ്ടു റിപ്പോർട്ടു ചെയ്ത പത്രക്കാരൻ. ഉത്തരേന്ത്യയിലെ വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്യാൻ എക്സപ്രസ് പലപ്പോഴും നിയോഗിച്ചത് അദ്ദേഹത്തെയാണ്. ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നിരവധി കലാപങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും ലോകം അറിയാൻ അദ്ദേഹം കാരണമായി. മനുഷ്യാവകാശ പ്രവർത്തങ്ങളിൽ ഇന്നും ശക്തമായി പ്രതികരിക്കുന്നു. കേരളത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനം സ്വദേശിയാണ്. വർഷങ്ങളായി ഡൽഹിയിലാണ് താമസം. )
ബാബു ജോസഫ്