നല്ല സമറായൻ
സിബിൻ കൂട്ടുനിൽക്കുന്നതും കരുതലാകുന്നതും കരുണ ചൊരിയുന്നതും നിസഹായരായ
ജീവിതങ്ങൾക്കാണ്. രോഗതീവ്രതയിൽ പലയിടങ്ങളിൽ നിന്നെത്തുന്നവർ ആരെന്നോ അവർ ഏതു മതമെന്നോ ഏതു ഭാഷക്കാരെന്നോ തിരക്കാതെ ദൈവം തന്നിൽ ഇങ്ങനെയൊരു നിയോഗം ഏൽപ്പിച്ചതായ ബോധ്യത്തിലാണ് സിബിന്‍റെ സമർപ്പിത സേവനം.
വേദനയുടെ തീവ്രത രോഗിയുടെ നിറകണ്ണുകളിൽനിന്നും കണ്ടുനിൽക്കുന്നവരുടെ ഹൃദയങ്ങളിൽ നീറിപ്പടരുന്പോഴാണ് അവരുടെ മനസിൽ കാരുണ്യം ജ്വലിക്കുന്നത്.ആലപ്പുഴ കൈനകരിയിൽനിന്നും സിബിൻ തോമസ് എന്ന പത്തൊൻപതുകാരൻ 2013ൽ കോട്ടയം മെഡിക്കൽ കോളജിൽ അയൽക്കാരനായ വയോധികനോടൊപ്പമെത്തിയതാണ്.

കാൻസർ വാർഡിൽ വേദനയുടെ തീവ്രതയിൽ പിടഞ്ഞു കരയുന്നവരുടെ ദയനീയാവസ്ഥ കണ്ടപ്പോൾ ആ യുവാവിന്‍റെ കണ്ണുകൾ നിറഞ്ഞു, ഹൃദയം പിടച്ചു. മൂക്കിലും വായിലും വയറ്റിലും ട്യൂബുകൾ കടത്തി ആരുടെയൊക്കെയോ കാരുണ്യം തേടുന്ന നിസഹായരായ രോഗികളുടെ നിര. വേദനയുടെ ആ പരുക്കൻ കിടക്കകൾ സിബിന്‍റെ ജീവിതത്തിൽ പുതിയൊരു നിയോഗത്തിനു തുടക്കം കുറിക്കാൻ ഇടയാക്കി. അന്നു മുതൽ ഇന്നുവരെ ഇവിടെയെത്തുന്ന അർബുദരോഗികൾക്ക് കാരുണ്യത്തിന്‍റെ കരവലയമൊരുക്കുകയാണ് ഈ നല്ലസമറായൻ.

രോഗികളുടെ മാത്രമല്ല നിരാശ്രയരുടെയും നിരാലംബരുടെയും വിളിപ്പാടകലെ സിബിൻ എന്ന എന്ന കരുണാദ്രന്‍റെ സാന്നിധ്യവും കരുതലുമുണ്ട്. വിളന്പിയും വാരിക്കൊടുത്തും പാത്രം കഴുകിയും കുളിപ്പിച്ചും വസ്ത്രം നനച്ചും രോഗികൾക്കു കൈത്താങ്ങായി സിബിൻ ആശുപത്രിയിൽ ജീവിക്കുകയാണ്. ജീവിതത്തിന്‍റെ പ്രതീക്ഷയും പ്രകാശവും ഇരുണ്ടുപോയ നിസഹായർ. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ഇടനാഴികളിൽ പ്രതീക്ഷയുടെ വെളിച്ചം മങ്ങിയവരുടെ മനസിൽ ദീപം തെളിക്കുകയാണ് സിബിൻ.

മെലിഞ്ഞു ക്ഷീണിതനായി, ഏതോ ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനെന്നു തോന്നിപ്പിക്കും വിധം രാപ്പകൽ ആശുപത്രിയിലും ചുറ്റുപാടുകളിലും ഈ യുവാവിന്‍റെ സാന്നിധ്യമുണ്ട്.
ഈ വ്യക്തിയിലെ നൻമയുടെ ആഴവും പരപ്പും ഒറ്റ നോട്ടത്തിൽ അധികമാർക്കും മനസിലാകണമെന്നില്ല. ഈ സേവനം അടുത്തറിയുന്നവർക്കു മാത്രമാണ് കാരുണ്യവഴികളിൽ ജീവിക്കുന്ന ഇദ്ദേഹത്തിന്‍റെ വേറിട്ട സത്പ്രവൃത്തികളെ നേരിട്ടറിയാനാവുക.

സ്വന്തം വീടുവിട്ടു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ അന്നുമുതൽ പാവപ്പെട്ടവർക്കും ആരുമില്ലാത്തവർക്കും സഹായിയാണ് സിബിൻ. ഒരു വിളിക്കപ്പുറം ഓടിയെത്താൻ വിധം ആശുപത്രി വരാന്തകളിൽ ഉറക്കം. പകലന്തിയോളം ആതുരശ്രൂശ്രൂഷ. ആദ്യകാലങ്ങളിൽ ആരോരുമില്ലാത്ത രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങി നൽകുന്നതിനായി പല തൊഴിലുകൾ ചെയ്തു. തട്ടുകടയിൽ ജോലി ചെയ്ത് നേടുന്ന വരുമാനം കൊണ്ട് തന്‍റെ വിശപ്പ് മറന്നും രോഗികൾക്ക് ഭക്ഷണം വാങ്ങി നൽകി ഈ ചെറുപ്പക്കാരൻ.

സിബിൻ കൂട്ടുനിൽക്കുന്നതും കരുതലാകുന്നതും കരുണ ചൊരിയുന്നതും നിസഹായരായ ജീവിതങ്ങൾക്കാണ്. രോഗതീവ്രതയിൽ പലയിടങ്ങളിൽ നിന്നെത്തുന്നവർ ആരെന്നോ ഏതു മതമെന്നോ ഏതു ഭാഷക്കാരെന്നോ തിരക്കാതെ ദൈവം തന്നിൽ ഇങ്ങനെയൊരു നിയോഗം ഏൽപ്പിച്ചതായ ബോധ്യത്തിലാണ് സമർപ്പിതസേവനം.

ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 800 പേർക്ക് ഭക്ഷണം തയാറാക്കി വിളന്പി നൻമയുടെ കരങ്ങളായി മാറുന്നു. ഇതിനുള്ള പണം സ്വരൂപിക്കാൻ സുമനസുകളുടെ സഹായം തേടുകയും സ്വയം അധ്വാനിച്ചു വരുമാനം കണ്ടെത്തുകയും ചെയ്യുന്നു. പണമോ ആസ്തിയോ ഒന്നും കയ്യിൽ ഇല്ല. ആകെയുള്ളത് ബിരുദം വരെയുള്ള വിദ്യാഭ്യാസവും ഹൃദയം നിറയെ നൻമയും. മരുന്നിന് വകയില്ലാതെ മെഡിക്കൽ കോളജിന് മുന്നിൽ ഹൃദയം നുറുങ്ങി നിൽക്കുന്നവരെ സഹായിക്കുന്നതിനും അവർക്ക് അര വയർ ഭക്ഷണം എത്തിക്കുന്നതിനും സിബിൻ നെട്ടോട്ടത്തിലാണ്.

വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി കരങ്ങൾ നീട്ടിക്കിട്ടുന്ന നാണയത്തുട്ടുകൾ അനേകരുടെ വിശപ്പകറ്റുന്ന ചോറും മരുന്നുമായി മാറുകയാണ്. മെഡിക്കൽ കോളജിനു സമീപം തനിക്ക് അഭയം നൽകിയ ലിസമ്മ എന്ന വീട്ടമ്മയുടെ വീട്ടിൽ ആടുമാടുകളെ വളർത്തി അതിലൂടെ ലഭിക്കുന്ന വരുമാനവും സഹായമായി മാറ്റുന്നു.

ഇതിൽനിന്നും സ്വന്തം ആവശ്യത്തിന് നയാ പൈസ പോലും എടുക്കാറില്ല. തനിക്കായി മാത്രം ഒന്നും ആഗ്രഹിക്കുന്നില്ല. ധരിക്കുന്ന വസ്ത്രങ്ങൾ മറ്റുള്ളവർ കൊടുക്കുന്ന പഴക്കം ചെന്നവയോ ഉപേക്ഷിച്ചവയോ ആണ്. മറ്റുള്ളവരിൽ തന്നാലാവുന്ന സഹായം എത്തിക്കാനുള്ളതാണെന്ന തിരിച്ചറിവാണ് അഭയം ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുന്നതിലേക്കു സിബിനെ നയിച്ചത്. കൂടുതൽ ഇടങ്ങളിൽ കൂടുതൽ പേരിലേക്ക് നന്മ പകരാനുള്ള ആഗ്രഹമായിരുന്നു ലക്ഷ്യം.

ആശുപത്രി വാർഡുകളിൽ പ്രതീക്ഷ നഷ്ടമായി ജീവിതം ഇരുൾ പടർന്നവരിലേക്കാണു തന്‍റെ കരങ്ങളെത്തേണ്ടതെന്നുള്ള തിരിച്ചറിവാണ് തനിക്കു ജോലി കിട്ടിയെന്നു വീട്ടുകാരെ ധരിപ്പിച്ച് മെഡിക്കൽ കോളജിൽ ശുശ്രൂഷകനാകാൻ സിബിനെ പ്രേരിപ്പിച്ചത്. പാവപ്പെട്ടവർക്കും ആരോരുമില്ലാത്തവർക്കും സഹായിയായി സിബിനുണ്ട്. വർഷങ്ങൾക്കുശേഷം സ്വന്തം നാട്ടിൽനിന്നും ആശുപത്രിയിലെത്തിയ ബന്ധു കണ്ടതോടെയാണ് സിബിന്‍റെ പ്രവർത്തനങ്ങൾ വീട്ടുകാർ അറിയുന്നത്. പിൽക്കാലത്ത് ഖത്തറിൽ ജോലി തരപ്പെടുത്തി ബന്ധുക്കൾ തിരികെകൊണ്ടുപോകാൻ ആശുപത്രിയിലെത്തിയപ്പോഴും തനിക്കു ലഭിക്കുന്ന സംതൃപ്തി രോഗികൾക്കിടയിലെ ശുശ്രൂഷയാണെന്ന നിലപാടിൽ സിബിൻ ഉറച്ചുനിന്നു. ബന്ധുക്കൾ പിണങ്ങി വർഷങ്ങളോളം മിണ്ടാതിരുന്നപ്പോഴും മനസ് പതറിയില്ല.

ആശുപത്രിയുടെ ഇടനാഴികളിൽ വെളിച്ചം പകർന്ന് ഒറ്റപ്പെട്ടു നടന്ന സിബിനെ ആദ്യകാലങ്ങളിൽ ആശുപത്രി അധികൃതരും ഗൗനിച്ചില്ല. നൻമയുടെ കൃപാകടാക്ഷം അനേകർക്കു തണലായി മാറുന്നതു കണ്ടറിഞ്ഞ നഴ്സുമാർ പിന്നീട് പലസഹായങ്ങൾക്കും സേവനങ്ങൾക്കും സിബിനെ സമീപിച്ചു. ആശുപത്രി ജീവനക്കാർ ഇദ്ദേഹത്തെ ബികോം പഠനത്തിനു ചേർത്തു. കോളജിൽ സൗജന്യമായി പഠിപ്പിക്കാൻ അധ്യാപകരും തയാറായി. ആശുപത്രിയിലെ കാര്യങ്ങൾക്കുശേഷം രാവിലെ ക്ലാസിൽ പോയി ഉച്ചയ്ക്കു തിരികെയെത്തി രോഗികൾക്ക് ആശ്വാസം പകർന്നു. പഠനവും വായനയും ഉറക്കവുമെല്ലാം ആശുപത്രി വരാന്തയിലായി.

കിടക്കാൻ ഒരിടമില്ലാതെ കടകളുടെയും മറ്റും ചായ്പിൽ അന്തിയുറങ്ങിയപ്പോൾ പഠിക്കാനുള്ള പുസ്തകങ്ങൾ നഷ്ടമായി. അങ്ങനെ, പഴയ പുസ്തകങ്ങൾ സംഘടിപ്പിച്ച് കിടക്കാൻ സ്ഥിരമായി സുരക്ഷിതമായ ഒരിടം തേടി ഇറങ്ങിയ സിബിന്‍റെ മുന്നിൽ ലിസമ്മ എന്ന ആര്‌പ്പൂക്കരയിലെ വീട്ടമ്മ രക്ഷകയായി എത്തി. തന്‍റെ മൂന്നു പെണ്‍മക്കൾക്ക് ഒരു ആങ്ങള എന്നപോലെ അവർ സിബിനെ കണ്ടു. താമസിക്കാൻ ഒരിടം നൽകി. ആ വീടിന്‍റെ അടുത്തായി താമസിക്കാൻ ലഭിച്ച ഒറ്റമുറി കേന്ദ്രമാക്കിയാണ് സിബിൻ തന്‍റെ ജീവകാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നത്.

കാൻസർ വാർഡിനുസമീപത്തെ കടമുറികളിലൊന്നു സമീപവാസി സിബിനു വിട്ടുനൽകി. പരിമിതമായ സാഹചര്യത്തിലും ഏതാനും കാൻസർ രോഗികളെ ഒപ്പം പാർപ്പിക്കാനുള്ള സാഹചര്യം ഇവിടെ സജ്ജമാക്കി. ഈ മഴക്കാലത്ത് മുറി ചോർന്നതോടെ രോഗികളെ താമസിപ്പിക്കാനാകുന്നില്ലെന്ന വിഷമം സിബിനുണ്ട്.

മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നവർക്ക് താമസിക്കാൻ സുരക്ഷിതമായ ഒരിടവും ഭക്ഷണത്തിനുള്ള കരുതലുമാണ് സിബിന്‍റെ എക്കാലത്തെയും വലിയ സ്വപ്നം. അതു സാക്ഷാത്കരിച്ചതിനുശേഷമേ താൻ ചെരുപ്പ് ധരിക്കു എന്ന ഉറച്ച തീരുമാനത്തിൽ മുന്നോട്ടു ചലിക്കുകയാണ് സിബിൻ. ചെരുപ്പിടാതെ നടക്കുന്പോഴത്തെ വേദനകളെ ത്യാഗവും സഹനവവുമായി  ദൈവത്തിനു സമർപ്പിച്ച് അഗതികൾക്ക് പാർക്കാൻ ഒരു മന്ദിരം എന്ന ആഗ്രഹം യാഥാർഥ്യമാകാനുള്ള പരിശ്രമത്തിലാണ്.

ആലപ്പുഴ കൈനകരിയിലെ കായലിൽപ്പറന്പിൽ വീട്ടിൽ മകന്‍റെ നൻമ ലോകത്തിനു തണലായും വെളിച്ചമായി മാറുന്നതിന്‍റെ അഭിമാനത്തിലാണ് ഇപ്പോൾ പിതാവ് ചെറിയാൻ ജോസഫും മാതാവ് സൂസമ്മയും. അനുജൻമാരായ സോബിൻ ജോസഫ്, സാജൻ ജോസഫ് എന്നിവർ വിദേശത്ത് ജോലി ചെയ്യുന്നു.

ജോമി കുര്യാക്കോസ്