കേരളത്തിന്റെ രുചിഭേദവുമായി മാംഗോ സിറ്റിയിൽ വീണ്ടുമൊരു മാന്പഴക്കാലം വരികയായി. പാലക്കാട് മുതലമടയിലെ വിശാലമായ മാവിൻതോപ്പുകളിൽ വിളവെടുക്കുന്ന മാങ്ങകളുടെ മണവും രുചിയും സ്വദേശത്തെന്നപോലെ വിദേശങ്ങളിലും പെരുമ നേടിയിരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ മാന്ദ്യം നേരിട്ട മാന്പഴ വിപണിക്ക് ഇക്കൊല്ലം നല്ലകാലം വരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
കാലം തെറ്റിവന്ന മഴയും ചൂടുമൊക്കെ മാവുകളുടെ വിളവിനെയും മാറ്റിമറിക്കുകയാണ്. ചില തോട്ടങ്ങളിലെ മാവുകളിൽ നിറയെ കായിട്ടിരിക്കുന്നു. അപൂർവം തോട്ടങ്ങളിൽ വിളവെടുപ്പും തുടങ്ങി. ചിലത് ഇലമൂടും വിധം പൂചൂടി നിൽക്കുന്നു. ഇവിടെ വീശിയടിക്കുന്ന കാറ്റിനും മാന്പൂവിന്റെ സുഗന്ധം.
എല്ലാ പ്രതീക്ഷകളെയും തല്ലിക്കൊഴിച്ച മഹാമാരിക്കു ശേഷമുള്ള മാന്പഴക്കാലത്തെ വലിയ പ്രതീക്ഷയോടെയാണ് കർഷകർ വരവേൽക്കുന്നത്. കേരള- തമിഴ്നാട് അതിർത്തിയിൽ ചിറ്റൂർ താലൂക്കിലാണ് മുതലമട മാംഗോ സിറ്റി. മുംബൈ, ഡൽഹി ഉൾപ്പെടെ നഗരങ്ങളിലും വിദേശങ്ങളിലേക്കുമാണ് ഇവിടെ വിളയുന്ന മാന്പഴത്തിന്റെ ഏറിയ ഭാഗവും വിപണി തേടിപ്പോകുന്നത്.
മുപ്പത്തിയഞ്ച് ഇനം മാവുകളിൽ നിറത്തിലും വലിപ്പത്തിലും രുചിയിലും വ്യത്യസ്തമായ മാങ്ങകൾ വിളയുന്ന പ്രദേശം. രുചിയിലും വിലയിലും രാജനായ അൽഫോൻസാ ഇനത്തിനാണ് ഏറെ പെരുമ. ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും ആപ്പൂസ് എന്നറിയപ്പെടുന്ന അൽഫോൻസ തന്നെയാണ്. കിളിമൂക്കൻ എന്നു പേരുള്ള ദോത്താപുരി, ശെന്തൂരം, ബങ്കനപ്പള്ളി, ഹിമാപ്പശന്ത്, മല്ലിക, കാലാപ്പാടി, സുവർണരേഖ, ചക്കരക്കട്ടി, നീലം, മൽഗോവ, നടശാല, ഗുദാദത്ത്, ചന്ദ്രക്കാരൻ, പ്രിയോർ, റുമാനിയ തുടങ്ങി പഴയതും പുതിയതുമായ ഒട്ടെറെ മാവിനങ്ങൾ. മാങ്ങകൾ വലിപ്പത്തിലും നിറത്തിലും മണത്തിലും വ്യത്യസ്തം. തെക്കനമേരിക്കൻ രാജ്യങ്ങളായ പെറു, വെനിസ്വേല എന്നിവിടങ്ങളിൽനിന്നുള്ള മാങ്ങകളോടാണു രാജ്യാന്തര വിപണിയിൽ മുതലമടക്കാരുടെ മത്സരം. യൂറോപ്യൻ വിപണിയിൽ പ്രിയം അൽഫോൻസ മാന്പഴത്തിനാണ്. ദുബായ്, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ താൽപര്യം ബങ്കനപ്പള്ളിക്കാണ്. ശെന്തൂരം, ദോത്താപുരി എന്നിവയും രുചിയിലെ കേമൻമാർതന്നെ. കാലാപാടി, ഹിമാപസന്ത് എന്നിവയ്ക്കും വിദേശങ്ങളിൽ ആവശ്യക്കാരേറെയുണ്ട്.
മുതലമടയിലെ മാവുകൾ ഒക്ടോബർ പകുതിയോടെ പൂവിടുകയും ജനുവരി ആദ്യം മുതൽ കായ്കൾ പാകമാവുകയുമായിരുന്നു പതിവ്. അതിനാൽ രാജ്യത്തിനകത്തും പുറത്തുമുള്ള പഴം വിപണികളിൽ ആദ്യമെത്തുക മുതലമട മാങ്ങയാണ്. ഇക്കൊല്ലം സീസൺ അൽപം വൈകി.
പൂവിടുന്നതിനു മാസങ്ങൾ മുൻപേ മാവിൻതോട്ടങ്ങളിൽ ഒരുക്കൽ ആരംഭിക്കും. തോട്ടം നനയ്ക്കൽ, തടമൊരുക്കൽ, കീടനാശിനി പ്രയോഗം, മാങ്ങ പറിക്കൽ, നിലവാരമനുസരിച്ചു വേർതിരിക്കൽ, പാക്കിംഗ് എന്നിങ്ങനെ തിരക്കിന്റെ മാസങ്ങൾ. ഇതേ കാലത്ത് പതിനയ്യായിരത്തോളം പേർ മാന്തോപ്പുകളിൽ തന്പടിച്ച് വിവിധ ജോലികളിൽ സജീവമാകും.
ആഭ്യന്തര വിപണിയിൽ മാന്പഴം വിൽപനയ്ക്കെത്തിക്കാൻ നൂറു കണക്കിനു കരാർ കച്ചവടക്കാരുമുണ്ട്. അൻപതോളം അംഗീകൃത കയറ്റുമതിക്കാർ രാജ്യാന്തര വിപണി ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നു.
അരനൂറ്റാണ്ടു മുൻപ് നിലക്കടല, ചോളം, പരുത്തി തുടങ്ങിയവയുടെ കൃഷിയിടമായിരുന്നു മുതലമട. കഠിന വരൾച്ചയ്ക്കു പിന്നാലെ കാട്ടുമൃഗങ്ങളുടെ ശല്യവും വർധിച്ചതോടെ ഹ്രസ്വകാല വിളകൾ മണ്ണൊഴിഞ്ഞു. സാധ്യതകൾ കൂന്പടഞ്ഞതോടെ കർഷകർ വറുതിയിലായി. നഷ്ടങ്ങളുടെ വിളവെടുപ്പ് മാത്രമായപ്പോൾ പലരും കൃഷിയിടം തരിശാക്കിയിട്ടു. അക്കാലത്ത് താൽക്കാലിക സാന്പത്തിക ആശ്വാസത്തിന് വീട്ടരുകിലെ മാവുകളിൽനിന്നു മാങ്ങ പറിച്ചു വിറ്റു തുടങ്ങിയവരാണു പിൽക്കാലത്ത് വൻതോതിലുള്ള മാവുകൃഷിയിലേക്കു തിരിഞ്ഞത്. ഇത്തരത്തിൽ വൻകിട തോട്ടങ്ങൾ പടർന്നു പന്തലിച്ചതോടെയാണ് മുതലമട മാംഗോ സിറ്റിയായി ആഗോളപ്പെരുമ നേടിയെടുത്തത്. വൻകിടതോട്ടങ്ങളായി മാവിൻ തൈകൾ നട്ടവർക്ക് രണ്ടുമൂന്നു വർഷത്തിനുള്ളിൽ മികച്ച വിളവും വരുമാനവും ലഭിച്ചതോടെ മാവുകൃഷിക്കു കൂടുതൽ കർഷകർ മുന്നോട്ടിറങ്ങി.
മുതലമടയിലും സമീപ പഞ്ചായത്തുകളിലും ഇക്കാലത്ത് മൂവായിരം കുടുംബങ്ങൾ മാവ് കൃഷിയിൽ സജീവമാണ്. ഓരോ സീസണിലും പതിനയ്യായിരം പേർക്ക് തോട്ടങ്ങളിലും അറുനൂറിലേറെപ്പേർക്ക് വിപണനമേഖലയിലും തൊഴിൽ ലഭിക്കുമെന്നതും പ്രത്യേകതയാണ്. മാങ്ങ കയറ്റുമതിയിലൂടെ മാത്രം വർഷം അറുന്നൂറ് കോടി രൂപയുടെ വരവുണ്ട് മുതലമട ഗ്രാമത്തിന്. ഒരു ലക്ഷം ടണ്ണിനടുത്താണ് ഒരു സീസണിലെ മാങ്ങ ഉത്പാദനം. തെൻമലയുടെ താഴ്വാരമായ മുതലമടയിൽ എഴുപതു ശതമാനം പ്രദേശങ്ങളും മാന്തോട്ടങ്ങളായി മാറിക്കഴിഞ്ഞു. വെയിലിന്റെയും മഴയുടെയും സന്തുലനമാണ് ഉഷ്ണമേഖലാ സസ്യമായ മാവുകളെ മാംഗോസിറ്റിയിൽ വേരുറപ്പിച്ചു നിർത്തുന്നതിന്റെ അനുകൂലഘടകം. നീർച്ചെരിവാർന്ന ഭൂതലം. ചൂടിൽ വിരിയുന്ന മാന്പൂക്കൾക്ക് രാത്രി പുലരുവോളം നനവിന്റെ നേർത്ത മഞ്ഞുപുതപ്പ്. ഒപ്പം ചുരംകടന്നെത്തുന്ന പാലക്കാടൻ കാറ്റിന്റെ തലോടലും. എണ്പതുകളിൽ വേരുപടർത്തിയ മാവുകൃഷി 7500 ഹെക്ടറിൽ പന്തലിക്കാൻ കാരണവും ഇതുതന്നെയാണ്.
സംസ്ഥാനത്തെ വലിയ പഞ്ചായത്തുകളിലൊന്നായ മുതലമട ജൈവ വൈവിദ്ധ്യങ്ങളുടെ കലവറ കൂടിയാണ്. നെല്ലിയാന്പതി മലനിരകളുടെ അടിവാരാതിർത്തിയും പറന്പിക്കുളം സംരക്ഷിത വനസന്പത്തിന്റെ സാമീപ്യവുമുണ്ടെങ്കിലും കാലാവസ്ഥയിൽ മുതലമട ഉഷ്ണപ്രദേശമാണ്. കാലവർഷവും തുലാവർഷവും കനിഞ്ഞ് അനുഗ്രഹിക്കുന്ന പ്രദേശം. പിന്നാലെ നാലു മാസത്തെ കഠിന വേനൽച്ചൂടും. അഞ്ച് അണക്കെട്ടുകൾ പഞ്ചായത്തിനെ കൊടുവേനലിലും ജലസമൃദ്ധിയിൽ നന കൊടുക്കുന്നതാണ് ് മുതലമടയുടെ നേട്ടം.
എം.വി. വസന്ത്