“കാന്പുള്ള സിനിമകളാണ് കാലംകഴിഞ്ഞാലും പ്രേക്ഷകരുടെ ഉള്ളിൽ നിൽക്കുന്നത്. ഒരാളെയെങ്കിലും ഇൻസ്പയർ ചെയ്യാൻ പറ്റുന്നതാകണം എന്റെ ഓരോ സിനിമയും എന്നാണ് ആഗ്രഹിക്കുന്നത്. മറവത്തൂർകനവും മീശമാധവനും ക്ലാസ്മേറ്റ്സും അയാളും ഞാനും തമ്മിലും തുടങ്ങിയ എന്റെ ഒരുപിടി ചിത്രങ്ങൾ ഇന്നും നിലനിൽക്കുന്പോൾ നമ്മൾ ചെയ്ത കർമത്തിന് ഫലം ഉണ്ടെന്നാണ് തിരിച്ചറിയുന്നത്”- ഇരുപത്തിയഞ്ചാമത്തെ സിനിമയുടെ പണിപ്പുരയിൽ നിന്നു മലയാളികളുടെ പ്രിയ സംവിധായകൻ ലാൽ ജോസ് തന്റെ പിന്നിട്ട വഴികളെക്കുറിച്ച് മനസ് തുറക്കുകയാണ്.
1998-ൽ ഒരു മറവത്തൂർ കനവിലൂടെ സംവിധായകനായി എത്തിയ ലാൽ ജോസ് പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, ചാന്ത്പൊട്ട്, ക്ലാസ്മേറ്റ്സ്, എൽസമ്മ എന്ന ആണ്കുട്ടി, ഡയമണ്ട് നെക്ലെസ്, അയാളും ഞാനും തമ്മിൽ, ഇമ്മാനുവേൽ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ തുടങ്ങി ഒരുപിടി സൂപ്പർഹിറ്റുകളാണ് പ്രേക്ഷകർക്കു സമ്മാനിച്ചത്. ഇന്നിപ്പോൾ നാൽപ്പത്തിയൊന്ന് എന്ന തന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രത്തിൽ നിൽക്കുന്പോൾ ലാൽ ജോസ് പറയുന്നു ഞാനിപ്പോഴും ഒരു തുടക്കക്കാരൻ മാത്രം...
25-ാം ചിത്രം നാൽപ്പത്തിയൊന്നിന്റെ വിശേഷങ്ങൾ എന്തൊക്കെയാണ്?
ഒരു ചെറിയ വലിയ സിനിമ എന്ന് പറയാം നാൽപ്പത്തിയൊന്നിനെക്കുറിച്ച്. ബിജു മേനോൻ അവതരിപ്പിക്കുന്ന സി.എസ് ഉല്ലാസിന്റെ ജീവിതവും അതിലുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത.് നമ്മൾ കണ്ടുവരുന്ന ബിജു മേനോൻ ചിത്രങ്ങളിലെ പതിവു കോമഡി ട്രാക്കിൽ നിന്നുമാറി സീരിയസായി പറയുന്ന വിഷയങ്ങളാണ് ഇതിലുള്ളത്. എന്നാൽ അതിൽ നർമത്തിനുള്ള ഇടവും ലഭിക്കുന്നുണ്ട്. ഭാഗ്യസൂയം എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിമിഷ സജയനാണ്. നവാഗതനായ പി.ജി പ്രഗീഷ് എന്നയാളാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കണ്ണൂരിനു പുറമെ കർണാടക, വാഗമണ്, ശബരിമല തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെയുള്ള ഒരു യാത്രപോലെയാണ് ഈ ചിത്രം.
സംവിധാനം ചെയ്ത സിനിമകളിൽ കൂടുതൽ അഭിനയിച്ച ബിജു മേനോൻ നായകനായി എത്തുന്നത്
മുന്പ് ഞാൻ ചെയ്ത ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളിൽ ബിജുവിനു ഇണങ്ങുന്നത് ഒന്നും വന്നിരുന്നില്ല. ഉല്ലാസ് എന്ന കഥാപാത്രം വന്നപ്പോൾ തന്നെ അതു ബിജു മേനോനു യോജിച്ചതാണെന്നു തോന്നി. അങ്ങനെയാണ് ബിജുവിനോട് കഥ പറയുന്നതും അയാൾ അഭിനയിക്കാൻ തയാറാകുന്നതും. ബിജുവും ഞാനും തമ്മിൽ ഞങ്ങളുടെ സിനിമ ജീവിതത്തിന്റെ തുടക്കം മുതലുള്ള ബന്ധമുണ്ട്. അതുകൊണ്ടു തന്നെ ഒരു താരം എന്നതിനപ്പുറം സുഹൃത്തുക്കൾ ഒന്നിച്ച് സിനിമ ചെയ്യുന്നതിന്റെ ഫീലാണ് ഉള്ളത്.
മുൻ ചിത്രങ്ങളുടെ പരാജയത്തെ സംവിധായകൻ എന്ന നിലയിൽ എങ്ങനെ നോക്കിക്കാണുന്നു.
എന്റെ കരിയറിലെ 25-ാമത്തെ സിനിമയാണ് നാൽപ്പത്തിയൊന്ന്. ഓരോ സിനിമകളും വിജയിക്കാൻ വേണ്ടിയാണ് നമ്മൾ ഒരുക്കുന്നത്. അതിനുവേണ്ടി 100 ശതമാനം അർപ്പണത്തോടെ പ്രയത്നിക്കുന്നു, ശ്രദ്ധിക്കുന്നു. പക്ഷേ, ചിലതു പാളിപ്പോകും. നമ്മൾ പറയാൻ ഉദ്ദേശിച്ച വിഷയങ്ങൾ ആ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തണമെന്നില്ല. കഥ കേൾക്കുന്പോൾ നമ്മളെ ഇംപ്രസ് ചെയ്യിപ്പിച്ചതുപോലെ ചെയ്തു വരുന്പോൾ വർക്കൗട്ട് ആകണമെന്നില്ല. മറ്റുചിലത്, നമ്മൾ ഉദ്ദേശിച്ച ലക്ഷ്യത്തിൽ തന്നെ എത്താതെ പോകാം. പരാജയം എന്റെ സിനിമ ജീവിതത്തിൽ പുതിയ കാര്യമല്ല. ഞാൻ ചെയ്ത ചിത്രങ്ങളിൽ വന്പൻ വിജയം നേടിയതും പരാജയപ്പെട്ടവയുമുണ്ട്. അതുകൊണ്ടു തന്നെ പരാജയങ്ങൾ ഒരിക്കലും എന്നെ തളർത്തുകയില്ല.
ആദ്യത്തെ സിനിമയിൽ നിന്നു 25-ാമത്തെ സിനിമയിലേക്കു എത്തിനിൽക്കുന്പോൾ
സിനിമയുടെ മാറ്റത്തിനൊപ്പം, വളർച്ചയ്ക്കൊപ്പം അപ്ഡേറ്റായില്ലെങ്കിൽ നമുക്കിവിടെ നിലനിൽക്കാനാകില്ല. 1998-ലാണ് ഞാൻ ആദ്യമായി സിനിമ ചെയ്യുന്നത്. അക്കാലത്ത് എനിക്കൊപ്പവും അതിനു ശേഷവും വന്ന പലരും ഇന്നിവിടില്ല. എന്നാൽ നമുക്ക് ഇപ്പോഴും സിനിമയ്ക്കൊപ്പം സഞ്ചരിക്കാനാകുന്നു. ഇനിയും എത്രകാലം എന്നും അറിയില്ല. എങ്കിലും യാത്ര ചെയ്യാൻ സാധിക്കുന്നിടത്തോളം മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ദുൽഖർ സൽമാൻവരെയുള്ള തലമുറയിലെ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാൻ സാധിച്ചല്ലോ
തമാശയെന്നോ, സീരിയസോ എന്ന തരംതിരിവിനപ്പുറം നല്ല കഥകളാണ് ഓരോ സിനിമയ്ക്കായും തെരഞ്ഞെടുക്കുന്നത്. നമുക്കിഷ്ടം തോന്നുന്ന, പുതിയതായി എന്തെങ്കിലും പറയണം എന്നു കരുതുന്ന, ഇതുവരെ ചെയ്തവയിൽ നിന്നുള്ള വ്യത്യസ്തതയുള്ളത് എന്നൊക്കെ നോക്കിയാണ് ഓരോ കഥകളും തെരഞ്ഞെടുക്കുന്നത്. അതിനനുസരിച്ചാണ്ഓരോ താരങ്ങളിലേക്കും എത്തുന്നത്. കാലഘട്ടത്തിന്റെ മാറ്റത്തിൽ ചെറുപ്പക്കാരുടെ അഭിരുചികളിലും കാഴ്ചപ്പാടുകളിലും മാറ്റം വന്നിട്ടുണ്ട്. ആ മാറ്റം ചിലപ്പോൾ സിനിമകളെയോ പറയുന്ന വിഷയങ്ങളെയോ ബാധിക്കാം. ഹ്യൂമറിന്റെ കാര്യത്തിലാണ് ആ മാറ്റം സംഭവിച്ചിരിക്കുന്നത്, ഗൗരവമുള്ള വിഷയത്തിൽ അത്തരത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നാണ് തോന്നിയിട്ടുള്ളത്.
ഇപ്പോൾ മലയാളത്തിൽ റിയലിസ്റ്റിക് സിനിമകളുടെ കാലമാണല്ലോ
ഓരോ കഥയും പ്രേക്ഷകരെ റിയലാണെന്നു തോന്നിപ്പിക്കുകയാണ് സിനിമ ചെയ്യേണ്ടത്. ഓരോ കാലഘട്ടങ്ങളിലും അഭിനയത്തിന്റെ രീതിയിലും കഥപറച്ചിലിന്റെ സ്റ്റൈലിലും മാറ്റം സംഭവിക്കാറുണ്ട്. ഒരു കാര്യത്തോടുള്ള പ്രതികരണവും അതു പെർഫോം ചെയ്യുന്പോഴുള്ള മാറ്റവുമാണ് ഇന്നു ചില സിനിമകളിൽ നാം കാണുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങൾ സിനിമയിലും അഭിനയത്തിലും എഴുത്തിലുമെല്ലാം സംഭവിച്ചിട്ടുണ്ട്.
മറ്റൊരു വശം നോക്കുന്പോൾ ലൂസിഫറും പുലിമുരുകനുമൊക്കെയാണ് ഇൻഡസ്ട്രിയിൽ ചലനം സൃഷ്ടിക്കുന്ന വിജയങ്ങൾ. അവയൊക്കെ പഴയ പാറ്റേണിലുള്ള സിനിമകളാണ്. സിനിമയ്ക്ക് എല്ലാക്കാലത്തും രണ്ടു മുഖങ്ങളുണ്ട്. പ്രേക്ഷകർ ആവേശത്തോടെ കാണുന്ന, കയ്യടിക്കുന്ന ലാർജർ ദാൻ ലൈഫ് എന്ന കെമേഴ്സ്യൽ സിനിമകൾ എന്ന ട്രാക്കിലുള്ളത്. മറ്റൊന്ന് സമാന്തര സിനിമകൾ എന്നത്. എല്ലാ കാലത്തും അവ മലയാളത്തിലുണ്ടായിരുന്നു. ജോഷി സാറിന്റെ വലിയ ബജറ്റിലുള്ള സിനിമകൾ ഓടുന്ന സമയത്ത് തന്നെയാണ് ഭരതൻ സാറിന്റെ സിനിമകളും പ്രേക്ഷകർക്കു മുന്നിൽ എത്തിയിട്ടുള്ളത്. അതിൽ ഏതു മെച്ചം എന്നു പറയാൻ സാധിക്കില്ല. റിയലിസ്റ്റിക് എന്ന വാക്കു മാത്രമാണ് പുതിയ കാലത്തിന്റേതായി വന്നത്.
ലിജിൻ കെ.ഈപ്പൻ