രാജൻ എന്നാണ് അയാളുടെ പേര്. 1983-ൽ ഇലക്ട്രി സിറ്റി ബോർഡ് സമരം നടക്കുന്ന കാലം. സമരത്തിന്റെ ഭാഗമായി ടവറുകളുടെ അട്ടിമറികളും നടക്കുന്നുണ്ട്. അതിനാൽ, സമരത്തെ നേരിടുന്നതിനായി സർക്കാർ എസ്മ പ്രയോഗിച്ചു. സമരാനുകൂലികളെ അറസ്റ്റു ചെയ്യുന്നതിനും അട്ടിമറികൾ തടയുന്നതിനുമായി ഞങ്ങൾ റെയ്ഡിനു പോകുന്ന സമയമായിരുന്നു അത്. ഒ.എം. റഷീദ് എന്ന എന്റെ മേലുദ്യോഗസ്ഥനായ സർക്കിൾ ഇൻസ്പെക്ടറും കുറെ പോലീസുദ്യോഗസ്ഥരും ഒത്ത് ഞങ്ങൾ കോതമംഗലം ടൗണ്വിട്ട് ഭൂതത്താൻ കെട്ടിനടുത്തുള്ള കനാൽ കഴിഞ്ഞുള്ള ഒരു തെങ്ങിൻതോപ്പിലൂടെ നടന്നുപോവുകയാണ്.
രാത്രി ഒരു മണികഴിഞ്ഞു. ഒച്ചയും ബഹളവുമൊന്നുമില്ലാതെ ശ്രദ്ധയോടെ ഞങ്ങൾ നടന്നുപോകുന്പോൾ, രണ്ടുമൂന്നാൾ പൊക്കമുള്ള ഒരു തെങ്ങിന്റെ മുകളിൽ എന്തൊ ഒരു വെള്ളത്തുണി വലിച്ചുകെട്ടിയപോലെ തോന്നി. ശ്രദ്ധിച്ചപ്പോൾ ആളനക്കവും. ടോർച്ചടിച്ചു നോക്കിയപ്പോൾ, അതാ മുകളിൽ ഒരാൾ. പല പ്രാവശ്യം വിളിച്ചിട്ടും അയാൾ ഇറങ്ങിവന്നില്ല. തുടർന്ന് പോലീസിന്റെ തോക്കുകാട്ടി വിരട്ടിനോക്കി. ടോർച്ച് തെളിച്ച് തോക്കുകാട്ടി, വെടിവയ്ക്കുമെന്നു പറഞ്ഞു. തോക്ക് ലോഡ് ചെയ്യുന്നതായി ടോർച്ചിന്റെ വെളിച്ചത്തിൽ കാണിച്ചു.
അതു കണ്ടപ്പോൾ മുകളിൽനിന്ന് ഇറങ്ങാം എന്നു മറുപടി കിട്ടി. അയാൾ താഴേക്ക് ഇറങ്ങാൻ തുടങ്ങി. ഏതാണ്ട് ഒരാൾപൊക്കത്തിലെത്തിയപ്പോൾ ഞങ്ങളെ ഏവരേയും അന്പരപ്പിച്ചുകൊണ്ട് അയാൾ ഒറ്റച്ചാട്ടം, അതുപോലെ തന്നെ രക്ഷപ്പെടാനായി മുന്നോട്ട് ഓടുകയും ചെയ്തു.
പത്തുപതിനഞ്ച് പോലീസുകാർ നോക്കിനിൽക്കുന്പോൾ അയാൾ അങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയില്ല.
എന്തായാലും, ജോലിയുടെ പുതുമയും ചെറുപ്പത്തിന്റെ ആവേശവുമൊക്കെയായി മറ്റൊന്നും നോക്കാതെ ഞാനും ഓടി, പുറകെ. കുറച്ചോടി കനാലിന്റെ അടുത്തെത്തി. അവൻ അതാ വെള്ളത്തിൽച്ചാടി നീന്തുന്നു.
എന്റെ അമ്മ കുട്ടനാട്ടുകാരിയായതിനാൽ, അമ്മവീട്ടിൽനിന്നുള്ള നീന്തൽപരിശീലനം ഇവിടെ ഉപകരിച്ചു. ഞാനും പുറകെ ചാടി... വെളുപ്പിന് രണ്ടുമണിക്ക്, ഭൂതത്താൻകെട്ട് ഡാമിൽനിന്നുള്ള നല്ല തണുപ്പുള്ള വെള്ളത്തിലേക്ക്. അടുത്ത കടവിൽ കയറിയ അവന്റെ പിന്നാലെ കയറി ഓടിച്ചിട്ടു പിടിച്ചു. രക്ഷപ്പെടാനായി കുതറുന്ന അവനെ മറിച്ചിട്ട്, പിടിക്കാൻ കൂട്ടിനായി തിരിഞ്ഞുനോക്കിയപ്പോൾ കൂടെ ആരുമില്ല. ഒന്നര കിലോമീറ്ററുകളോളം ചുറ്റിവേണം പാലംകയറി കനാലിന്റെ ഇക്കരെയത്താൻ. അങ്ങനെ അവരെത്തി അവനെയുംകൊണ്ട് ഞങ്ങൾ സ്റ്റേഷനിലേക്കുപോയി.
ചോദ്യംചെയ്യാൻ ആരംഭിച്ചു. അപ്പോഴല്ലേ രസം, സാധാരണ കേട്ടില്ലാത്ത ധാരാളം കഥകൾ. ചോദ്യം ചെയ്തപ്പോൾ 35 ഓളം കവർച്ചക്കേസുകളിലെ പ്രതിയാണ്. തൃശൂർ സ്വദേശി. കാണാൻ യോഗ്യൻ. ഒരു നല്ല കുടുംബത്തിലെ അംഗമാണ്. ചെറുപ്പത്തിൽത്തന്നെ വീട്ടിൽനിന്നു വഴക്കിട്ട് പുറപ്പെട്ടുപോയതാണ്. ചെന്നുപെട്ടത് അറിയപ്പെടുന്ന മോഷ്ടാക്കളുടെ സംഘത്തിൽ. പിന്നീട് നടത്തിയത് നിരവധി മോഷണങ്ങൾ. മോഷണത്തിനായി ചെന്നുകയറുന്ന വീട്ടിൽ മാരകായുധങ്ങൾകാട്ടി സ്ത്രീകളെ മാനഭംഗപ്പെടുത്തുക എന്ന ക്രൂരകൃത്യവും അവൻ ചെയ്തിരുന്നു.
ഒരു ദിവസം തൃശൂർ ടൗണിലെ ആറു സ്വർണക്കടകളിൽ ഒരേ ദിവസം, അടുത്തടുത്ത സമയത്തുതന്നെ മോഷണം നടന്നു. വെളുക്കാറായപ്പോൾ പോലീസിൽ അറിവുകിട്ടി. ടൗൺ മുഴുവൻ പോലീസ് അരിച്ചുപെറുക്കി. പക്ഷേ, കള്ളനെ മാത്രം കിട്ടിയില്ല.
അവൻ ചെയ്തത് മോഷണമുതലുകൾ ഒരു സ്യൂട്ട്കേസിലാക്കി, വളരെ മാന്യമായി അടുത്തുള്ള സർക്കാരാശുപത്രിയിൽ രോഗികളുടെ കൂടെ, ഒരു രോഗിയെപ്പോലെ കഴിഞ്ഞു. അതും മൂന്നു ദിവസത്തോളം. ആരും സംശയിച്ചില്ല. പിന്നീട് പോലീസ് അന്വേഷണം തണുത്തു എന്ന മനസിലായപ്പോൾ, തമിഴ്നാട്ടിലേക്കു കടന്നു.
തമിഴ്നാട്ടിലെത്തിയാൽ ഇയാളുടെ രൂപവും ഭാവവുമെല്ലാം അന്പേ മാറും. അവിടെ വലിയ മുതലാളിയായാണു പ്രത്യക്ഷപ്പെടുക. ദേഹംനിറയെ സ്വർണാഭരണങ്ങളും നല്ല വസ്ത്രധാരണവും. നല്ല പെരുമാറ്റം, കണ്ടാൽ ഒരു സിനിമാ നിർമാതാവിന്റെയോ, നടന്റെയോ ലുക്ക്. പലരും അങ്ങനെയാണു കരുതിയിരുന്നതും. സിനിമാരംഗത്തെ ചില നടിമാരും ജൂണിയർ ആർട്ടിസ്റ്റുകളുമൊക്കെയായിരുന്നു അവിടുത്തെ ചങ്ങാതിമാർ. ഏവർക്കും വാരിക്കോരി കൊടുക്കുന്ന മുതലാളി.
പണം തീരുന്പോൾ വീണ്ടും നാട്ടിലെത്തും, മോഷണം നടത്തി മുങ്ങും. നാട്ടിലും ഇയാളെക്കുറിച്ച് കരുതിയിരുന്നത്, തമിഴ്നാട്ടിൽ നല്ല ജോലിയുള്ള, പണമുള്ള വ്യക്തിയാണെന്നായിരുന്നു.
മോഷണം കഴിഞ്ഞാൽ രക്ഷപ്പെടുന്നതുവരെ തെങ്ങിന്റെ മുകളിലായിരുന്നു അവന്റെ പ്രധാന വാസം. മോഷണം കഴിഞ്ഞ് അസമയത്ത് പെട്ടിയും കെട്ടുമൊക്കെയായി പോകുന്നതു കണ്ടാൽ, പോലീസ് ചോദ്യംചെയ്യുമായിരുന്നല്ലോ. അന്ന് നാട്ടിൻപുറങ്ങളിൽ ധാരാളം തെങ്ങിൻതോപ്പുകളുണ്ടായിരുന്നു. സാധാരണഗതിയിൽ തേങ്ങയിടീൽ കഴിഞ്ഞാൽ തെങ്ങിൻതോപ്പിലേക്ക് അധികം ആളുകൾ പോകാറില്ലല്ലോ. അത് ഒരു സൗകര്യമായി അവൻ എടുക്കുകയായിരുന്നു.
കസ്റ്റഡിയിലിരിക്കെ, ഒരു ദിവസം രാത്രിയിൽ പാറാവു നിന്ന പോലീസുകാരനെ വെട്ടിച്ച് സ്റ്റേഷനിൽനിന്നു കടന്നു. അല്പം ദൂരെയുള്ള ഒരു പുരയിടത്തിൽ അവനെ ഞങ്ങൾ കണ്ടെത്തി. അവിടെനിന്നും രക്ഷപ്പെടാനുള്ള തത്രപ്പാടിനിടയിൽ ഒരു വേലി ചാടിക്കടക്കുന്പോൾ, അവന്റെ ഗുഹ്യഭാഗത്ത് മുള്ളുകന്പികൊണ്ട് ഗുരുതരമായ പരിക്കേറ്റു. അത് അവനെ അവസാനം ആത്മഹത്യയിലേക്കു നയിച്ചു.
ഇത്രയും ക്രൂരകൃത്യങ്ങൾ ചെയ്ത മോഷ്ടാവായിരുന്നെങ്കിലും പലതിലും പരാതിക്കാർ ഇല്ലാതിരുന്നതിനാൽ, അവൻ പലപ്പോഴും നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുകയാണുണ്ടായത്.
ജേക്കബ് ജോബ് ഐപിഎസ്