ബിഷപ്പ് കൊസാലിന്റെ പൗരോഹിത്യ രജതജൂബിലിയാണ്. അന്ന് വിശുദ്ധ കുർബാന അർപ്പിക്കാൻ അദ്ദേഹത്തിന് അനുവാദം ലഭിച്ചിട്ടുണ്ട്. അന്നു പാടേണ്ട പാട്ടുകൾ പോളണ്ടുകാർ പരിശീലിക്കുന്നു. ഞങ്ങൾ ഒരു അരുളിക്ക നിർമിക്കുകയാണ്. അത്യാവശ്യം വേണ്ട വസ്തുക്കൾ ഞങ്ങൾ അടുപ്പിച്ചു. ഒരു ചൂലിന്റെ ഭാഗങ്ങൾ, ഒഴിഞ്ഞ ചില പാട്ടകൾ, ഏതാനും പലകക്കഷണങ്ങൾ.
“എല്ലാവരും പുറത്തിറങ്ങുക’’ അവരവരുടെ സാധനങ്ങൾ സഹിതം.” ഞങ്ങൾ ബാരക്കിനു മുന്പിലെ പാതയിലെത്തി. എന്താണു കാരണമെന്ന് ആർക്കും അറിഞ്ഞുകൂടാ. ആരെയെങ്കിലും ഒരു കൊന്തയോ വിശുദ്ധ ഗ്രന്ഥവുമായോ കണ്ടെത്തിയോ? അതോ ഞങ്ങൾ ഓരോ മണിക്കൂറിലും കാത്തിരുന്ന ആ ദുരന്തം ഇങ്ങെത്തിയോ? മാർപാപ്പയുടെയും ജർമൻ മെത്രാന്മാരുടെയും പ്രതിഷേധങ്ങളിലെ മൂർച്ചയേറിയ പ്രയോഗങ്ങൾ പ്രകോപിപ്പിച്ചതുകൊണ്ട്? "എല്ലാം താഴെവയ്ക്കുക. പോയി മേശ, കസേര, ബെഡ്ഡ്- എല്ലാം കൊണ്ടുവരിക.'
എന്തിനാണ് ഇതെല്ലാം എന്ന ആകാംക്ഷ മുറ്റിയപ്പോൾ അവസാനം കാര്യങ്ങൾ വ്യക്തമായി: ബാരക്ക് മുഴുവനും പുതുതായി ചായമടിക്കാൻ പോവുകയാണ്; ഇരുണ്ട പച്ചനിറത്തിൽ. കാരണം ഇംഗ്ലീഷ് ബോംബർ വിമാനങ്ങളുടെ ആശ്വാസദായകമായ ശബ്ദംകൊണ്ട് ഞങ്ങളുടെ രാത്രി ഉറക്കം തടസപ്പെടുന്നു!
**************
ക്യാന്പിലെ ഉരുളക്കിഴങ്ങുകൾ തീർന്നിരിക്കുന്നു! കാബേജ് അല്ലെങ്കിൽ കാരറ്റ് സൂപ്പിന്റെ കൂടെ ദിവസേന കിട്ടിയിരുന്ന നാലോ അഞ്ചോ പുഴുങ്ങിയ ഉരുളക്കിഴങ്ങ് കിട്ടാതായി.
അവസാനത്തിന്റെ ആരംഭമായതായി ഞങ്ങൾക്കു തോന്നി. ഒരു മനുഷ്യന് എത്രമാത്രം വിശപ്പിലും പിടിച്ചുനിൽക്കാനാവുമെന്ന് അപ്പോൾ ഞങ്ങൾക്ക് അറിയില്ലായിരുന്നു.
***************
ലക്സംബർഗിൽനിന്നും പുതിയൊരാൾ വൈദികരുടെ ബ്ലോക്കിലെത്തി. എന്റെ മുറിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നതിൽ ഞാൻ വിജയിച്ചു. ട്യൂണിങ്ങൽ ഇടവകയിലെ വികാരി ഫാ. ഷിൽട്സ് ആയിരുന്നു അത്. വളരെ ചെറിയ ഒരു തൊപ്പിയായിരുന്നു അദ്ദേഹത്തിന്റേത്. അത് ബേക്കറിക്കാരന്റെ തലപ്പാവുപോലെ തോന്നിച്ചു.
ഇടവക വിശേഷങ്ങളാണ് അദ്ദേഹം എപ്പോഴും പറഞ്ഞത്: തന്റെ പരിചരണത്തിലുള്ളവരുടെ സന്തോഷങ്ങളും സങ്കടങ്ങളും. തന്റെ "മക്കൾ'. ഉറങ്ങുന്നതിനു മുന്പ് ദിവസേന അദ്ദേഹം അവരോരുത്തരേയും മനസിൽ ആശീർവദിച്ചിരുന്നു, കണ്ണീരോടുകൂടെ. ആ ആശീർവാദങ്ങൾക്ക് കർത്താവുതന്നെ "ആമ്മേൻ'എന്നു പറയുന്നത് ഞാൻ സങ്കല്പിച്ചു.
ക്യാന്പിൽ ഞാനൊരു പഴമക്കാരനായി മാറിയതായി എനിക്കുതോന്നി. തുടക്കക്കാരെ സഹായിക്കാൻ പ്രാപ്തിയുള്ള ഒരാൾ. ഒരു പ്രത്യേക സംതൃപ്തിയും ശക്തിയും ആ തോന്നൽ പ്രദാനംചെയ്യുന്നു.
***************
രണ്ടുദിവസം കഴിഞ്ഞപ്പോൾ ഒരു കാല്പാദത്തിൽ നല്ല വേദനയാണെന്നു ഫാ. ഷിൽട്സ് പരാതിപ്പെട്ടു. ക്യാന്പിലെ ഏറ്റവും സാധാരണവും സത്യസന്ധവുമായ മരുന്ന്, "അതങ്ങ് അവഗണിച്ചേക്കുക’, ഇത്തവണ ഫലപ്പെട്ടില്ല. ചികിത്സയ്ക്കു പോകാൻ അനുവാദം കിട്ടിയപ്പോഴേയ്ക്കും കാലിൽ നീര് കണ്ടമാനം കൂടി. ഏതാനും അടിവച്ചപ്പോൾത്തന്നെ അദ്ദേഹം ബോധരഹിതനായി കുഴഞ്ഞുവീണു.
അത് ദൈവപരിപാലനയായിരുന്നു. രണ്ടുമാസം ക്യാന്പ് ആശുപത്രിയിൽ "വിശ്രമിക്കാൻ'അദ്ദേഹത്തിനു സാധിച്ചു.
****************
"നമ്മുടെ സൂപ്പു ചരുവത്തിൽനിന്നു കോരിമാറ്റുന്ന ആ സൂപ്പ് ആർക്കാണു കിട്ടുന്നത്?'
"ദൈവത്തെ പ്രതി, അതു കണ്ടില്ലെന്നു നടിക്കണം'. ഞങ്ങളുടെ മുറിയിലേക്കു പല സാധനങ്ങൾ ആവശ്യമുണ്ട്. അവ വേണമെങ്കിൽ "ക്രമീകരിക്കപ്പെടണം'. "ക്രമീകരിക്കൽ'. മുഖ്യതടവുകാരുടെ കുത്തകയാണ്. അതിന് അവർക്കു പ്രതിഫലം കൊടുക്കേണ്ടതുണ്ട്.
ഉദാഹരണമായി തറ തുടയ്ക്കാൻ എണ്ണ വേണം. ഔദ്യോഗികമായി എണ്ണ ലഭ്യമല്ല. എന്നാൽ തറ എണ്ണചേർത്തു തുടച്ചില്ലെങ്കിൽ അക്കാര്യം മുകളിലേക്കു റിപ്പോർട്ടു ചെയ്യപ്പെടുകയും ഞങ്ങൾ ശിക്ഷിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടാണ് എണ്ണ ക്രമീകരിക്കേണ്ടിവരുന്നത്.
*******************
ബിഷപ് കൊസാലിന്റെ പൗരോഹിത്യ രജതജൂബിലിയാണ്. അന്ന് വിശുദ്ധ കുർബാന അർപ്പിക്കാൻ അദ്ദേഹത്തിന് അനുവാദം ലഭിച്ചിട്ടുണ്ട്. അന്നു പാടേണ്ട പാട്ടുകൾ പോളണ്ടുകാർ പരിശീലിക്കുന്നു.
ഞങ്ങൾ ഒരു അരുളിക്ക നിർമിക്കുകയാണ്. അത്യാവശ്യം വേണ്ട വസ്തുക്കൾ ഞങ്ങൾ അടുപ്പിച്ചു. ഒരു ചൂലിന്റെ ഭാഗങ്ങൾ, ഒഴിഞ്ഞ ചില പാട്ടകൾ, ഏതാനും പലകക്കഷണങ്ങൾ. പലകക്കഷണങ്ങൾകൊണ്ട് ഞങ്ങൾ പലനിലകളുള്ള ഒരു പീഠം പണിതു. അതിന്റെ നടുക്ക് ചൂൽ സ്ഥാപിച്ചു. പാട്ടകൾകൊണ്ട് മധ്യത്തിലുള്ള ചിമിഴും അതിന്റെ ചുറ്റും പ്രകാശകിരണങ്ങളും.
രണ്ടാഴ്ചയെടുത്തു ഈ പണികൾക്ക്. ഒന്നോ രണ്ടോ കത്രിക, ഒരു ചുറ്റിക, ഒരു മേശക്കത്തി-തീർന്നു ഞങ്ങളുടെ ഉപകരണങ്ങൾ. പക്ഷേ, ഞങ്ങൾ വിജയിക്കുകതന്നെ ചെയ്തു. ഞങ്ങൾ പണിത സിംഹാസനത്തിൽ ഇരിക്കാനും ദിവ്യരക്ഷകനു സന്തോഷമായിരിക്കണം, നാട്ടിലെ ദേവാലയങ്ങളിലെ വിലയേറിയ സ്വർണ അരുളിക്കകളിൽ എന്നപോലെ!
*********************
യൂഗോസ്ലാവ്യയിൽനിന്നുള്ള സിഗരറ്റുകൾ വില്പനയ്ക്കുണ്ട്. വീര്യവും വിലയും കൂടിയവ. നാസിപ്പോലീസുകാരാണ് അവ വിൽക്കുന്നത്. പുതുതായി "സ്വതന്ത്രമാക്കിയ' രാജ്യങ്ങളിൽനിന്നു പിടിച്ചെടുത്ത സിഗരറ്റുകളാണ് അവർ കരിഞ്ചന്തയിൽ വിൽക്കുന്നത്.
പിന്നീട് ബൾഗേറിയൻ സിഗരറ്റുകളും ഗ്രീക്ക് പുകയിലയും വില്പനയ്ക്കു വന്നു.
"ആ സാധനങ്ങൾ തൊട്ടുപോകരുത്'. തടവിൽ പഴമക്കാരനായ ഒരച്ചൻ പറഞ്ഞു. "നമ്മുടെയെല്ലാം ആരോഗ്യം മോശമാണ്. പുകവലിക്കാർ ഈ ക്യാന്പിനെ അതിജീവിക്കുകയില്ല.'
***************
രാവിലത്തെ തലയെണ്ണൽ വേളയിൽ "ക്നെപ്പർ' എന്നു വിളിച്ചുപറയുന്നതു കേട്ടു. ആ തടവുകാരൻ വിട്ടയയ്ക്കപ്പെട്ടു എന്നാണതിന്റെ അർഥം.
ഒക്ടോബർ മാസത്തിന്റെ തുടക്കമാണ്. എന്റെ സ്നേഹിതൻ ക്നെപ്പർ വന്നിട്ട് കഷ്ടിച്ചു മൂന്നുമാസമേ ആയിട്ടുള്ളു. എനിക്ക് ഒന്നു കൈവീശാൻ പോലും കഴിഞ്ഞില്ല. ഉയരക്കൂടുതൽ കാരണം അദ്ദേഹം എന്നേക്കാൾ പലനിരകൾ പിന്നിലാണ് നിന്നിരുന്നത്.
നിങ്ങൾക്കു വളരെ അടുപ്പമുള്ള ഒരാൾ സ്വതന്ത്രനാകുന്പോൾ വിചിത്രമായ ഒരു വികാരമാണു തോന്നുക. സ്നേഹിതനെക്കുറിച്ചു നിങ്ങൾക്കു സന്തോഷമുണ്ട്. പക്ഷേ, നിങ്ങളെക്കുറിച്ചുതന്നെയോ? ഭാഗ്യം നിങ്ങളുടെ അടുത്തുകൂടി ഇനിയും വേഗം കടന്നുപോകുമോ എന്ന ആശങ്ക!
ക്നെപ്പറച്ചനെ നിരുപാധികമല്ല വിട്ടയച്ചതെന്നു കുറെക്കഴിഞ്ഞാണു ഞങ്ങൾക്കു മനസിലായത്.
*************
ഏതാനും ദിവസങ്ങൾക്കകം അദ്ദേഹത്തിന്റെ പകരക്കാരൻ വന്നുചേർന്നു. ലക്സംബർഗിലെ ഒരു ദിനപത്രത്തിന്റെ എഡിറ്റർ ആയിരുന്ന ഡോ. ബാപ്റ്റിസ്റ്റ് എഷ് ആയിരുന്നു അത്. ബാറ്റി എന്നു വിളിപ്പേരുള്ള അദ്ദേഹം ഇതുവരെ ബെർലിനിലും സാക്സൻ ഹൗസനിലും ഉള്ള ക്യാന്പുകളിലായിരുന്നു; അദ്ദേഹത്തിന്റെ മേലധികാരിയായ മോണ്. ഓറിഗറും ഒപ്പം.
സൂപ്പുചരുവങ്ങൾ ചുമന്നുകൊണ്ടുപോകേണ്ട സമയമായപ്പോൾ പുതുതായി വന്നവരുടെ ബ്ലോക്കിലേക്കു പോകേണ്ടിയിരുന്ന ഒരച്ചനുമായി ഞാൻ സ്ഥാനം വച്ചുമാറി. അങ്ങനെ എന്റെ സ്നേഹിതൻ ബാറ്റിയുമായി ഒരു "ഹലോ’ പറയാൻ അവസരം കിട്ടി. അദ്ദേഹം നിരാശനായിരുന്നു എന്നു തോന്നി. "ഇവിടെനിന്ന് ജീവനോടെ ഞാൻ പുറത്തുപോവുകയില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്.
"നമ്മൾ അതിജീവിക്കും. നീ നോക്കിക്കോ'- ഞാൻ പറഞ്ഞു. അമേരിക്കയും റഷ്യയും ഉണ്ടല്ലോ.
"യുദ്ധം നമ്മൾ ജയിക്കും. എന്നാലും ഞാനിനി എന്റെ വീട് കാണുകയില്ല. ഞാനെവിടെ എത്തിയാലും അവിടെയെല്ലാം കാര്യങ്ങൾ ശരിയാകുന്നില്ല.'
അദ്ദേഹത്തിന്റെ സ്വരത്തിൽ കയ്പ് ഉണ്ടായിരുന്നില്ല. ഒരു വിറയിൽ എന്റെ ശരീരത്തിൽക്കൂടി കടന്നുപോകുന്നത് ഞാനറിഞ്ഞു. മായാ സ്വപ്നങ്ങളിൽ മുഴുകി തന്റെ പീഡാസഹനത്തെ എളുപ്പമുള്ളതാക്കാൻ പോരുന്നതിനെക്കാൾ വലിയ വ്യക്തിയായിരുന്നു അദ്ദേഹം.
തന്റെ സഹനത്തിന്റെ അവസാനത്തെ തുള്ളിവരെ അദ്ദേഹം അനുഭവിച്ചു; ശാരീരികവും മാനസികവുമായ സഹനം. തീർത്തും ഒറ്റയ്ക്ക്. ഞങ്ങൾ സംസാരിച്ച ആ ആദ്യനിമിഷം തന്നെ എനിക്കു ബോധ്യമായി, അദ്ദേഹത്തിന്റെ പാതയിൽ അദ്ദേഹത്തെ അനുഗമിക്കാൻ ഞാനൊരിക്കലും ശക്തനാവുകയില്ലെന്ന്.
അദ്ദേഹത്തിന്റെ പ്രവചനം സത്യമായി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം വൈദികരുടെ ബ്ലോക്കിൽ എത്തിച്ചേർന്നു. അടുത്തദിവസംതന്നെ ആദ്യത്തെ ദുരന്തം സംഭവിച്ചു.
(തുടരും)
7. തടവറ സ്മരണകൾ /
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബർണാർഡിന്റെ അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന അത്മകഥാ കുറിപ്പുകൾ.