വേദിയിൽ ഒപ്പം പാടിയ ഗായികയുടെ സ്വരംകേട്ട് "സുശീലാമ്മ പക്കത്തായി വന്ത് പാടിയ മാതിരി' എന്നു സാക്ഷാൽ എസ്പിബി പറയണമെങ്കിൽ
ആ പാട്ട് എത്ര മനോഹരമായിരിക്കണം!റീന മുരളിയാണ് ആ ഗായിക. രണ്ടുതരം അദ്ഭുതമാണ് റീനയുടെ പാട്ട് സൃഷ്ടിക്കുക- എങ്ങനെ ഇത്ര പൂർണതയോടെ പാടുന്നു!.. എന്തുകൊണ്ട് സിനിമ ഈ ശബ്ദത്തെ വേണ്ടത്ര ഉപയോഗിച്ചില്ല!!
എങ്ങനെയായിരുന്നു പാട്ടിന്റെ തുടക്കമെന്നു ചോദിച്ചാൽ റീന പറയും- കുട്ടിക്കാലത്ത് എപ്പോഴും എന്തെങ്കിലുമൊക്കെ പാടിനടക്കുമെന്നു കേട്ടിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും മനസുനിറയെ സംഗീതമുണ്ടായിരുന്നു. അഞ്ചു പെണ്മക്കളിൽ രണ്ടാമത്തെയാളാണ് ഞാൻ. ചേച്ചിയും അനിയത്തിമാരും പാടുമായിരുന്നു..
മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടിൽ അങ്ങനെ പാട്ടുംപാടി ചിരിച്ചുനടന്ന ആ പെണ്കുട്ടി കഴിഞ്ഞ 31 വർഷമായി സംഗീതവേദിയിലുണ്ട്. ഭർത്താവിനും കുട്ടികൾക്കുമൊപ്പം തൃശൂരിലെ വീട്ടിൽ സദാ പാട്ടിനോടു കൂട്ടുംകൂടിയിരിക്കുന്നു. ഗാനമേള സ്റ്റേജുകളിൽ പെർഫെക്ഷൻ എന്ന വാക്കിനു പര്യായമാകുന്ന റീന മുരളിയെന്ന ആ ഗായികയ്ക്കാണ് ഇത്തവണത്തെ സംഗീതനാടക അക്കാദമി പുരസ്കാരങ്ങളിലൊന്ന്. ഉറപ്പിച്ചു പറയാം, ഇത് വൈകിവന്ന അംഗീകാരമാണ്. അപ്പോഴും റീന ചിരിക്കും.
കൈയടികളിൽ മുങ്ങുന്ന പേര്
അങ്ങാടിപ്പുറത്തിനടുത്ത തിരൂർക്കാട് എഎംഎച്ച്എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ ഒരു ലളിതഗാനം പാടാൻ സ്റ്റേജിൽ കയറിയതാണ് റീന. പാട്ടുകേട്ട അധ്യാപകരിലൊരാൾ കുട്ടിയുടെ കഴിവു തിരിച്ചറിഞ്ഞു. മങ്കട ദാമോദരൻ എന്ന ആ അധ്യാപകനാണ് റീനയുടെ ആദ്യത്തെ ഗുരു. പിന്നീട് വൈക്കം സോമശേഖരൻ മാഷിനു കീഴിൽ അല്പകാലം പഠനം. അപ്പോഴേക്കും പ്രോഗ്രാമുകളുമായി സ്റ്റേജിൽ കയറി.
നൃത്തയിനങ്ങളിൽ പങ്കെടുക്കുന്നവർക്ക് പശ്ചാത്തലമൊരുക്കലായിരുന്നു തുടക്കം. ലളിത സംഗീതത്തിനു മത്സരിക്കുകയും ചെയ്യും. സ്കൂൾ കലോത്സവങ്ങളിലും, പെരിന്തൽമണ്ണ ഗവണ്മെന്റ് പോളി ടെക്നിക്കിൽ പഠിക്കുന്നതിനിടെ പോളി കലോത്സവങ്ങളിലും ഒട്ടേറെ സമ്മാനങ്ങൾ റീന നേടി.
ഒപ്പമുള്ളവരുടെ നിർബന്ധമനുസരിച്ചാണ് ഗാനമേളകളിൽ പാടിത്തുടങ്ങിയത്. അച്ഛന് വലിയ ഇഷ്ടമായിരുന്നു. പാടിപ്പാടി എനിക്കും ഇഷ്ടംകൂടി- റീന പറയുന്നു.
ഇപ്പോൾ അടുത്തഗാനം പാടുന്നത് റീന മുരളി എന്ന അനൗണ്സ്മെന്റ് കൈയടികളിൽ മുങ്ങിപ്പോകാറാണ് പതിവ്. റീനയുടെ പാട്ടുകളെ അത്രയ്ക്കിഷ്ടമാണ് സംഗീതപ്രേമികൾക്ക്. മലയാളമായാലും തമിഴായാലും ഒറിജിനലിന്റെ അതേ സൂക്ഷ്മഭാവങ്ങളോടെയും സംഗതികളോടെയും പുനരാവിഷ്കരിക്കുന്നതാണ് റീനയുടെ രീതി. അതുകൊണ്ടുതന്നെയാണ് ഒപ്പം പാടിയ ഒരു വേദിയിൽവച്ച് ""സുശീലാമ്മ പക്കത്തായി വന്ത് പാടിയ മാതിരി '' എന്ന് റീനയുടെ പാട്ടിനെ സാക്ഷാൽ എസ്.പി. ബാലസുബ്രഹ്മണ്യം വിശേഷിപ്പിച്ചതും!
എസ്പിബിക്കു പുറമേ ഹരിഹരൻ, പി. ജയചന്ദ്രൻ, പി. സുശീല, വാണി ജയറാം, ജി. വേണുഗോപാൽ, ഉണ്ണി മേനോൻ തുടങ്ങിയവർക്കൊപ്പം ഒട്ടേറെ വേദികളിൽ റീന പാടിയിട്ടുണ്ട്.
സുശീലാമ്മ, ജാനകിയമ്മ, വാണിയമ്മ, മാധുരിയമ്മ, ചിത്രച്ചേച്ചി, സുജാതച്ചേച്ചി എന്നിവരുടെയെല്ലാം പാട്ടുകൾ പാടി നന്നായി എന്നു സ്വയം തോന്നുന്പോൾ സന്തോഷമാകും. ഓരോ പാട്ടുകൾക്കും ഓരോ ശബ്ദങ്ങൾക്കും ഓരോ ഫീൽ ഉണ്ടല്ലോ. സങ്കടമുള്ളവ പാടുന്പോൾ എന്തായാലും അത് ഉള്ളിലുണ്ടാവും. പക്ഷേ ആ ഫീൽ ഓവറായി വന്നാൽ തൊണ്ടയിൽ പെർഫെക്ഷൻ കൊണ്ടുവരാൻ പറ്റില്ല. നല്ലൊരു ജോലിയുമാണല്ലോ ചെയ്യുന്നത്. അതിൽ പൂർണതവേണം. അതുകൊണ്ട് സങ്കടം വന്നു കണ്ണുനിറയാതിരിക്കാൻ ശ്രമിക്കാറുണ്ട്.
മുന്പ് പലപ്പോഴും പുലർച്ചെ രണ്ടുമണിവരെയൊക്കെ ഗാനമേളകൾ നീണ്ടുപോകാറുള്ളത് പ്രയാസമായിരുന്നു. രാവിലെ വീട്ടിലെത്തുക, ഉച്ചകഴിഞ്ഞ് വീണ്ടും അടുത്ത പ്രോഗ്രാമിനു പോകുക എന്നതായിരുന്നു സ്ഥിതി. കുട്ടികൾ വലുതാകുന്നതുവരെ അവരെയും വേദികളിൽ ഒപ്പം കൂട്ടാറുണ്ട്. ഇപ്പോൾ രാത്രി പത്തുവരെ മാത്രമെ പ്രോഗ്രാമുകൾ ഉണ്ടാകാറുള്ളൂ. അതൊരു ആശ്വാസമായി- റീന പറയുന്നു.
സിനിമയിൽ
റെക്കോർഡിംഗ് ആണെങ്കിലും സ്റ്റേജ് പ്രോഗ്രാം ആണെങ്കിലും എന്നെ വിളിക്കണം, എനിക്ക് ചാൻസ് തരണം എന്ന് എവിടെയും ആവശ്യപ്പെട്ടിട്ടില്ല. സിനിമയിൽ അവസരംകിട്ടാൻ ഒട്ടും ശ്രമിച്ചില്ല. വിദ്യാധരൻ മാസ്റ്ററും ഒൗസേപ്പച്ചൻ സാറും സിനിമകളിൽ പാടിച്ചു. തമിഴ് അടക്കം പതിനഞ്ചോളം സിനിമകളിൽ പാടി. ഒൗസേപ്പച്ചൻ സാറിനുവേണ്ടി പാടിയ പാട്ട് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡിന് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നു എന്നറിഞ്ഞത് അടുത്തയിടെയാണ്. അതു കിട്ടാതെ പോയതിലും സങ്കടം തോന്നിയിട്ടില്ല- ലഭിച്ച അവസരങ്ങളിലും അംഗീകാരങ്ങളിലും റീന സംതൃപ്തയാകുന്നതിങ്ങനെ.
എനിക്ക് ഒരവസരവും നഷ്ടപ്പെട്ടിട്ടില്ല. എന്നെ ഇഷ്ടപ്പെട്ടു വിളിക്കുന്നതു മതി. അധികം തിരക്ക് റെക്കോർഡിംഗ് മേഖലയിലും ഇല്ല- റീന പറയുന്നു.
വീട്ടിൽ, കോവിഡ് കാലത്ത്
വീട്ടിൽ എപ്പോഴും പാട്ടാണ്. അടുക്കളയിലും ചെറിയൊരു മ്യൂസിക് പ്ലെയർ വച്ചിട്ടുണ്ട്. പാട്ടുകൾ പഠിക്കുന്നതും അങ്ങനെയാണ്. എപ്പോഴും കേൾക്കും. അല്ലാത്തപ്പോൾ പാടിക്കൊണ്ടിരിക്കും.
റീനയുടെ ഭർത്താവ് മുരളി ഗിറ്റാറിസ്റ്റാണ്. മക്കൾ നന്ദുകൃഷ്ണയും കൃഷ്ണേന്ദുവും സംഗീതത്തിൽ താത്പര്യമുള്ളവർ. മുരളി ഗിറ്റാറിലും നന്ദുകൃഷ്ണ കീബോർഡിലും പശ്ചാത്തലമൊരുക്കി റീന പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. തൃശൂർ കോലഴിയിലെ മുരളിക എന്ന വീട്ടിലാണ് താമസം.
കോവിഡ് കാലമായതോടെ ഓണ്ലൈനിൽ ചെറിയ പ്രോഗ്രാമുകൾ ചെയ്തു. ഒറിജിനൽ പാട്ട് എങ്ങനെയാണോ അതേപോലെ മാത്രമാണ് റീന പാടുന്നത്. വലിയ മാറ്റങ്ങൾ വരുത്തി ഭാവംപോലും വിഭിന്നമാകുന്ന കവർ രീതികളോടു താത്പര്യവുമില്ല. ഗായിക എന്ന നിലയിൽ സോഷ്യൽ മീഡിയ വലിയ സഹായമായിട്ടുണ്ട്. പാട്ടുകൾ ഒരുപാടുപേരിലേക്ക് എത്തിക്കാനായി. തമിഴ്നാട്ടിലെ സംഗീതാസ്വാദകരിൽനിന്നുപോലും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഇത്രയും വർഷങ്ങൾ ഗായികയായി നിലനിൽക്കാൻ പറ്റി. ഒരുപാടു നല്ല പാട്ടുകൾ പഠിച്ച് ആത്മാർഥമായി പ്രസന്റ് ചെയ്യാൻ ശ്രമിച്ചു. ഈ പുരസ്കാരം വലിയ സന്തോഷം തരുന്നതാണ്. എന്നാൽ ഇത് എന്റെ ഭാവി മാറ്റിമറിക്കുമെന്നൊന്നും കരുതുന്നില്ല. ഇനിയും പാട്ടു പഠിക്കണം, പാടണം എന്ന ആഗ്രഹമേയുള്ളൂ. സന്തോഷം.. പതിവുചിരിയോടെ റീന പറഞ്ഞുനിർത്തുന്നു.
ഹരിപ്രസാദ്