പഞ്ചവടിപ്പാലം
1966-ൽ പുറത്തിറങ്ങിയ സ്ഥാനാർഥി സാറാമ്മയിൽ നിന്നാരംഭിച്ച് ഇന്നലകളിൽ വിസ്മയം സൃഷ്ടിച്ച വെള്ളിമൂങ്ങയും രാമലീലയും ലൂസിഫറും വരെ എത്തി നിൽക്കുന്നതാണ് മലയാള സിനിമയുടെ രാഷ്്ട്രീയ ചരിത്രം. പ്രേം നസീറും ഷീലയും അടൂർഭാസിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സ്ഥാനാർഥി സാറാമ്മ കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ പിറന്ന് സൂപ്പർ ഹിറ്റായ ചിത്രമാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുഴുവൻ ചൂടും ചൂരും പകർന്ന ചിത്രമായിരുന്നു അത്.
മുട്ടത്തു വർക്കിയുടെ പഞ്ചായത്ത് വിലക്ക് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. സ്ഥാനാർഥി സാറാമ്മയായി ഷീലയും ജോണിയായി പ്രേം നസീറും പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി. ചിത്രത്തിന്റെ സ്വീകാര്യത ഇന്നും ഓരോ തെരഞ്ഞെടുപ്പിലും ഒരു പരാമർശത്തിലെങ്കിലും കൊണ്ടെത്തിക്കും. അതിലെ പാട്ടുകളും ഇന്നും തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ മാറ്റുരയ്ക്കുന്നതാണ്.
അവിടെ നിന്നും പിന്നീട് രാഷ്ട്രീയത്തിന്റെ നേരും നെറിവും പറഞ്ഞും താൻപോരിമയും സ്വജനപക്ഷപാതവും കാട്ടി, നേട്ടങ്ങളും വെട്ടിപ്പിടിക്കലും പരിചിതമാക്കി കാലുവാരലും മറുകണ്ടം ചാടലുമൊക്കെയായി പലമുഖങ്ങളെ മലയാള സിനിമ കാട്ടിത്തന്നു. ദേശാന്തരത്തിനും കാലങ്ങൾക്കിപ്പുറവും ഇന്നും രാഷ്ട്രീയ സാഹചര്യത്തെ ആക്ഷേപ ഹാസ്യത്തിന്റെ തുന്നലോടെ അവതരിപ്പിച്ചു നിത്യഹരിത കാഴ്ചയായി നിൽക്കുന്ന ഒരുപിടി ചിത്രങ്ങൾ മലയാളത്തിനുണ്ട്.
അതിൽ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്ന ചിത്രമാണ് കെ.ജി. ജോർജിന്റെ പഞ്ചവടിപ്പാലം. ഒരു പഞ്ചായത്തിലെ രാഷ്ട്രീയമാണ് അവതരിപ്പിക്കുന്നതെങ്കിലും ഇന്നും അതു കേരള- ദേശീയ രാഷ്ട്രീയത്തിന്റെ മുഖമാണതെന്നു ഓരോ പ്രേക്ഷകനും പറയും. ഭരത് ഗോപിയും ശ്രീവിദ്യയും തിലകനും ഇന്നും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പ്രതിബിംബങ്ങളായി നമുക്ക് മുന്നിലുണ്ട്. അഴിമതി രാഷ്്ട്രീയത്തിന്റെ ബാക്കി പത്രമായി പാലാരിവട്ടം പാലം പൊളിക്കേണ്ടി വന്നപ്പോൾ ചർച്ചയായതും പഞ്ചവടിപ്പാലമാണ്.
സന്ദേശം
പിന്നീട് രാഷ്ട്രീയത്തിലേക്കു ഭാവി ഉറ്റു നോക്കുന്ന ചെറുപ്പക്കാരുടെ ജീവിതത്തെ മുൻനിർത്തി മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷേപ ഹാസ്യമായി അവതരിപ്പിച്ച ചിത്രമായിരുന്നു 1991-ൽ ശ്രീനിവാസൻ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെത്തിയ സന്ദേശം. അന്നും ഇന്നും യുവ തലമുറയ്ക്കുള്ള സന്ദേശം തന്നെയായിരുന്നു ആ ചിത്രം.
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രം വ്യത്യസ്ത പാർട്ടികളിൽ പ്രവർത്തിച്ച് പരസ്പരം തമ്മിലടിക്കുന്ന രണ്ടു സഹോദരങ്ങളുടെയും അതു കണ്ടു വേദനിച്ച ഒരു അച്ഛനെയും കാട്ടിത്തന്നു. ഒടുവിൽ സത്യം എന്തെന്നു തിരിച്ചറിഞ്ഞ് സഹോദരങ്ങൾ പാർട്ടി പ്രവർത്തനമുപേക്ഷിച്ച് ജീവിതത്തിന്റെ വർണം തേടിപ്പോകുന്പോൾ പേരു പോലെ തന്നെ സന്ദേശം നൽകുന്ന ചിത്രമായി അതു മാറി. ശ്രീനിവാസനും ജയറാമും തിലകനും തങ്ങളുടെ വേഷങ്ങളെ ഗംഭീരമാക്കി.
ലാൽസലാം
മലയാളത്തിലെ ലക്ഷണമൊത്ത രാഷ്ട്രീയ ചിത്രമായി വിശേഷിപ്പിക്കാവുന്നതാണ് ലാൽ സലാം. മൂന്നു കമ്യൂണിസ്റ്റ് പാർട്ടിക്കാരുടെ ജീവിതം അഭ്രപാളിയിൽ കഥ പറഞ്ഞ ചിത്രം വേണു നാഗവള്ളിയുടെ സംവിധാനത്തിൽ 1990-ലാണ് വെള്ളിത്തിരയിലെത്തിയത്. മോഹൻലാൽ, മുരളി, ഗീത എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
തലസ്ഥാനം, നയം വ്യക്തമാക്കുന്നു
കുടുംബം രാഷ്ട്രീയത്തിൽ ഇടപെടലുകൾ ഉണ്ടാക്കുമെന്നു കാട്ടിത്തന്ന ചിത്രമായിരുന്നു നയം വ്യക്തമാക്കുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്തു മമ്മൂട്ടിയും ശാന്തി കൃഷ്ണയും പ്രധാന വേഷത്തിലെത്തിയ ചിത്രം 1991-ലാണ് പുറത്തിറങ്ങുന്നത്.
കാന്പസ് രാഷ്ട്രീയത്തിന്റെ പേരിൽ യുവതലമുറയുടെ ജീവിതം നേതാക്കന്മാർക്കു വേണ്ടി ഹോമിക്കപ്പെടുന്പോൾ അനാഥമാക്കപ്പെടുന്നവരുടെ കുടുംബത്തെ കാണിച്ച ചിത്രമായിരുന്നു 1992-ൽ സുരേഷ് ഗോപി നായകനായി എത്തിയ പൊളിറ്റിക്കൽ ത്രില്ലറായ തലസ്ഥാനം.
ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിനു രഞ്ജി പണിക്കരാണ് തിരക്കഥ ഒരുക്കിയത്. പിന്നീട് രാഷ്ട്രീയ ബോധത്തെ പുകഴ്ത്തിയും ഇകഴ്ത്തിയും പരിഹസിച്ചും വാസ്തവം കാട്ടിത്തന്നും നിരവധി ചിത്രങ്ങളെത്തി.
ഭൂമിയിലെ രാജാക്കന്മാരും വെള്ളിമൂങ്ങയും
കാലാന്തരത്തിൽ രാഷ്ട്രീയത്തിന്റെ മുഖം മാറുന്ന കാഴ്ചകളും വെള്ളിത്തിരയിൽ വിജയത്തിളക്കം സൃഷ്ടിച്ചു. മാറുന്ന രാഷ്ട്രീയ ചിന്താഗതികളും പുതിയ കാലത്തിന്റെ രാഷ്ട്രീയക്കാരൻ എങ്ങനെയായിരിക്കണം എന്ന പാഠവും പകർന്ന ചിത്രമായിരുന്നു മോഹൻലാലിന്റെ ഭൂമിയിലെ രാജാക്കന്മാർ. രാജവംശത്തിന്റെ ചോര സിരകളിലൊഴുകുന്പോൾ ജനങ്ങളെ ഭരിക്കുന്ന അധികാരത്തിന്റെ പുതിയ ഇടം രാഷ്ട്രീയ മേലാളന്മാരായി മാറുന്നതാണെന്നു ചിത്രം കാട്ടിത്തന്നു.
തന്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രം 1987ലാണ് പുറത്തിറങ്ങുന്നത്. അവിടെ നിന്നും ആരംഭിച്ച് വർഷങ്ങൾക്കു ശേഷം തരികിട രാഷ്ട്രീയത്തിന്റെ പാഠപുസ്തകവുമായി വെള്ളിമൂങ്ങയിലൂടെ ബിജു മേനോന്റെ മാമച്ചനുമെത്തി. ഇന്നത്തെ കാലുമാറൽ രാഷ്ട്രീയക്കാരുടെ റോൾ മോഡലായി മാമച്ചൻ മാറുകയായിരുന്നു.
പ്രധാനപയ്യൻസും പിന്നെ...
ജഗദീഷിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സ്ഥലത്തെ പ്രധാന പയ്യൻസ്, ജോഷി- ദിലീപ് കൂട്ടുകെട്ടിലെത്തിയ ലയണ്, സുഹാസിനിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ സമൂഹം എന്നീ ചിത്രങ്ങൾ സമൂഹത്തിനു പുനർ ചിന്തയ്ക്കും പൊതു പ്രവർത്തകർക്ക് ഗുണപാഠവുമായി മാറിയ ചിത്രങ്ങളാണ്. മമ്മൂട്ടിയുടെ സ്റ്റാലിൻ ശിവദാസ്, മോഹൻലാലിന്റെ ചതുരംഗം, മുരളിയുടെ സത്യപ്രതിജ്ഞ, സുരേഷ് ഗോപിയുടെ രാഷ്ട്രം, പതാക, ദിലീപിന്റെ നാടോടി മന്നൻ, ജയറാമിന്റെ പൗരൻ എന്നീ ചിത്രങ്ങൾ ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും ഗൗരവപൂർണമായി രാഷ്ട്രീയത്തെ കണ്ട് ഒരുക്കിയ ചിത്രങ്ങളാണ്.
രാഷ്ട്രീയ പശ്ചാത്തലത്തലിൽ നിന്നുകൊണ്ടു തന്നെ കഥയുടെ കെട്ടുറുപ്പുകൊണ്ടും സിനിമാറ്റിക് ഭാഷയുടെ കൃത്യമായ സാധ്യതകളെ വിനിയോഗിച്ചും ഇതിനോടകം നിരവധി ചിത്രങ്ങളെത്തി. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ പൊളിറ്റിക്കൽ ത്രില്ലർ രാമലീലയും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും അത്തരത്തിലുള്ള ചിത്രങ്ങളാണ്.
ക്ലാസ്മേറ്റ് മുതൽ പെരുച്ചാഴിവരെ
കോളജ് കാന്പസിന്റെ ഗൃഹാതുരത്വം നിറയുന്ന ഓർമകളിലേക്കു കൂട്ടിക്കൊണ്ടു പോയ ലാൽ ജോസിന്റെ ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. ചിത്രത്തിൽ കാന്പസ് രാഷ്ട്രീയവും തെരഞ്ഞെടുപ്പിന്റെ കലുഷിത ഭാവങ്ങളും കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. ആക്ഷേപ ഹാസ്യത്തിന്റെ മേന്പോടിയോടെ എത്തിയ മമ്മൂട്ടി- രഞ്ജിത് ടീമിന്റെ പ്രാഞ്ചിയേട്ടനിലും തെരഞ്ഞെടുപ്പിന്റെ പിന്നാന്പുറങ്ങളെ പരാമർശിക്കുന്നുണ്ട്. പേരും പെരുമയും കിട്ടാനായി ക്ലബ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജിതനായി വീട്ടിൽ നിന്നു പുറത്തിറങ്ങാത്ത പ്രാഞ്ചിയെയാണ് ചിത്രത്തിൽ കാണുന്നത്.
അമേരിക്കൻ പലായനത്തിന്റെ കഥ പറഞ്ഞ ദുൽഖറിന്റെ സിഐഎ, ടോവിനോ തോമസിനെ താരപദവിയിലേക്കുയർത്തിയ ഒരു മെക്സിക്കൻ അപാരത, ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ഒരു ഇന്ത്യൻ പ്രണയ കഥ, കേരള കോണ്ഗ്രസ് പാർട്ടിയെ പശ്ചാത്തലമാക്കി മമ്മൂട്ടിയെ നായകനാക്കി ജോഷി ഒരുക്കിയ നസ്രാണി, ലാൽ ജോസിന്റെ തന്നെ ശ്രീനിവാസൻ നായകനായി എത്തിയ അറബിക്കഥ, കണ്ണൂരിന്റെ അരാഷ്ട്രീയ ചുറ്റുപാടിനെ പരിചയപ്പെടുത്തിയ കെ.കെ. ഹരിദാസിന്റെ കണ്ണൂർ, ഉർവശി ടൈറ്റിൽ കഥാപാത്രമായി എത്തിയ സകുടുംബം ശ്യാമള, ജയസൂര്യയുടെ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയും രാഷ്ട്രീയ ചുറ്റുപാടിൽ നിന്നുകൊണ്ട് കഥകളൊരുക്കിയ ചിത്രങ്ങളാണ്.
മലയാളികൾക്കു മുന്നിൽ അമേരിക്കൽ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും കാട്ടിയ പെരുച്ചാഴി എന്ന ചിത്രമെത്തിയിട്ടും ഏറെ കാലമായില്ല.
ഗൗരവത്തോടെ സമാന്തര സിനിമ
ഇക്കാലയളവിൽ ഗൗരവ പൂർണായ കാഴ്ടചപ്പാടോടെത്തിയ ചിത്രങ്ങൾ പലപ്പോഴും ബോക്സോഫീസിൽ ചലനം സൃഷ്ടിച്ചിരുന്നില്ല. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ഗുൽമോഹർ, ലാൽ, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടൻ മധുപാൽ ഒരുക്കിയ തലപ്പാവ്, പി.എ. ബക്കറിന്റെ കബനി നദി ചുവന്നപ്പോൾ, ഷെക്സ്പിയറിന്റെ വിഖ്യാത നാടകം റോമിയോ ആൻഡ് ജൂലിയറ്റിനെ കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയ ചുറ്റുപാടിലേക്കു പറിച്ചു നട്ട ബി. അജിത് കുമാർ സംവിധാനം ചെയ്ത ഈട, നക്സലിസത്തിനെ ചുറ്റിപ്പറ്റി ഡോ. ബിജു ഒരുക്കിയ കാടുപൂക്കുന്ന നേരം, മഹാരാജാസ് കോളജിൽ രാഷ്ട്രീയ കുടിപ്പകയുടെ പേരിൽ രക്തസാക്ഷിയായ അഭിമന്യൂവിന്റെ കഥ പറഞ്ഞ നാൻ പെറ്റ മകൻ, കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ജീവിതം പ്രമേയമാക്കിയ ടിപി 51 എന്ന ചിത്രങ്ങളൊക്കെ തന്നെ ശക്തമായ രാഷ്ട്രീയ മാനത്തോടെ കഥ പറഞ്ഞവയാണ്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഉണ്ടയിലാകട്ടെ ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പിനു സുരക്ഷ ഒരുക്കാൻ കേരളത്തിൽ നിന്നും അവിടേക്കെത്തുന്ന ഒരുപറ്റം പോലീസ് ഉദ്യോഗസ്ഥരെയാണ് കാണുന്നത്. ആ നാടിന്റെ രാഷ്ട്രീയ ചിത്രം കൃത്യമായി വരച്ചിടാൻ ചിത്രത്തിനായി.
രാഷ്ട്രീയം വാണിജ്യ ഘടകം
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന കഥകൾക്കും കഥാപാത്രങ്ങൾക്കും കയ്യടി നേടുന്നതിനുവേണ്ടി അതി വിദഗ്ധമായി രാഷ്ട്രീയ ചുറ്റുപാടിനെ നിർമിച്ചെടുക്കുന്ന രീതിയും കുറവല്ല. പല ചിത്രങ്ങളിലും അത്തരത്തിലുള്ള സന്ദർഭങ്ങളും സൂപ്പർ താരങ്ങളുടെ മാസ് ഡയലോഗുമൊക്കെ കയ്യടി നേടാറുണ്ട്. മമ്മൂട്ടി അവതരിപ്പിച്ച ദി കിംഗിലെ ജനകീയനായ കളക്ടർ ജോസഫ് അലക്സും 2019ലെത്തിയ മധുര രാജയും സുരേഷ് ഗോപിയുടെ ഏകലവ്യനും എഫ്ഐആറും കലാഭവൻ മണിയുടെ ലോകനാഥൻ ഐഎസുമൊക്കെ അത്തരത്തിലുള്ള ഗിമ്മിക്കുകളുടെയും ചേരുവകളുടെയും ഇടങ്ങളായിരുന്നു.
വാർത്തകളിലൂടെ മാത്രം പരിചിതമായ ദേശീയ രാഷ്ട്രീയത്തിന്റെ ഉള്ളറകളെ തുറന്നുകാട്ടിയ സുരേഷ് ഗോപിയുടെ യുവതുർക്കിയും സുരേഷ് ഗോപിയും മമ്മൂട്ടിയും ഒന്നിച്ച കിംഗ് ആൻഡ് കമ്മീഷണറും ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിക്കാനാവാതെ പോയതാണ്.
ഇതേ ട്രാക്കിൽ തന്നെയാണ് മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്ററായി മാറിയ ലൂസിഫറും എത്തിയത്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനെ രാഷ്്ട്രീയക്കാരനായി അവതരിപ്പിക്കുന്പോഴും രാഷ്ട്രീയ മാനങ്ങൾക്കപ്പുറം വിജയ ഫോർമുലകള കൃത്യമായി പ്രതിഷ്ഠിച്ചിരിക്കുകയാണ്.
അണിയറയിലുമുണ്ട്
ഇനി തിയറ്ററിലേക്കെത്തുന്ന മമ്മൂട്ടിയുടെ വണ്, അർജുൻ അശോകൻ നായകനായി എത്തുന്ന മെന്പർ രമേശൻ ഒന്പതാം വാർഡ് എന്ന ചിത്രങ്ങളും വീണ്ടും രാഷ്ട്രീയ ചുറ്റുപാടിൽ നിന്നുകൊണ്ടു തന്നെ ബോക്സോഫീസ് മാത്രം ലക്ഷ്യം വെച്ച് എത്തുന്നവയാണ്.
ലിജിൻ കെ. ഈപ്പൻ