ഓഗസ്റ്റ് 5, 1942. ബുധനാഴ്ച. തലയെണ്ണലിനു ഞങ്ങൾ ഹാജരായി.
എന്റെ മുന്പിൽ നിൽക്കുന്നതു പാരീസിൽനിന്നുള്ള പ്രഭുകുടുംബത്തിൽപ്പെട്ട ഒരാളാണ്. അയാൾക്കു വയറിളക്കമാണ്.അഴുക്ക് കാലുകളിലൂടെ ഒഴുകുന്നു. നിരയിൽ നിൽക്കുന്ന ഒരയൽക്കാരൻ തെറിവിളിച്ചുകൊണ്ട് അയാൾക്കിട്ട് ഒറ്റയിടി.
ഞാൻ, ""കാത്തിരുന്നോ, ഒരുദിവസം നീയും ഇതനുഭവിക്കും'' എന്നു പറഞ്ഞതോടെ തലയെണ്ണാൻ നാസി പോലീസുകാരൻ വന്നു. അയാളെ കണ്ടതോടെ എന്റെ തലയിൽ ഒരാശയം മിന്നിമറഞ്ഞു. ""ഞാൻ മോചിക്കപ്പെടുകയാണെങ്കിൽ അതിനുള്ള അവസാനദിവസം ഇന്നായിരിക്കും.''
ബാലിശമായ ആ ചിന്തയോർത്തുണ്ടായ ചിരി അമർത്താൻ ഞാൻ ശ്രമിക്കുന്പോൾതന്നെ എന്റെ നന്പർ ആരോ വിളിക്കുന്നതു ഞാൻ കേട്ടു: 25487!അതിന്റെ അർഥം ഇതായിരിക്കാനേ വഴിയുള്ളൂ, മോചനം!
ഒരു നിമിഷത്തേക്കു ഞാൻ അനങ്ങിയതേ ഇല്ല. ചലിക്കാൻ വയ്യാത്തവിധം എനിക്കെന്താണു സംഭവിച്ചതെന്ന് എനിക്കു മനസിലായില്ല. നാസി പോലീസുകാരനും തടവുകാരുടെ തലയാളനും എന്നെ ചീത്തവിളിക്കാൻ തുടങ്ങി. ഒരു സഹതടവുകാരൻ യാത്രാസമ്മാനമായി, അയാളുടെ അസൂയ പ്രകടിപ്പിക്കാനുള്ള ഒരേയൊരു മാർഗം അതായതുകൊണ്ട് എന്നെ ശക്തിയായി തൊഴിച്ചു. അതു യാഥാർഥ്യത്തിലേക്ക് എന്നെ വിളിച്ചുണർത്തി.
നിരകൾക്കിടയിലൂടെ ഞാൻ മുന്പിലേക്കു നടന്നു. എന്റെ കൂട്ടുകാരൊക്കെ എവിടെയാണെന്നു ഞാൻ നോക്കുന്നുമുണ്ട്. അവർ അകലെയാണ്. കാണാനേ കഴിയുന്നില്ല. ഈ സന്ദർഭത്തിൽ അവരെ ഇങ്ങനെ പിരിയേണ്ടിവരുമെന്ന് എനിക്കു വിശ്വാസിക്കാനാവുന്നില്ല.
എനിക്ക് ഒരുജോഡി പാന്റ്സ് തന്നു. അതു ഞാൻ കൈയിലെടുത്തു. ഷർട്ട് മാത്രം ധരിച്ചുകൊണ്ടു നടക്കുന്നതു മാന്യതയല്ലല്ലോ. എന്നെ ഡാഹാവ് ക്യാന്പിന്റെ പ്രധാന നിരത്തിലേക്കു നയിച്ചു.
ആ നാസി പോലീസുകാരന്റെ ഒപ്പമെത്താൻ എനിക്കു കഴിയുന്നില്ല. ഏതാനും അടികൾ വച്ചപ്പോൾതന്നെ ഞാൻ തലകറങ്ങി നിലത്തുവീണു.
""നിന്റെ എല്ലിൻകൂട് പെറുക്കിയെടുത്ത് ഇവിടെ കാത്തുനിൽക്ക്! എനിക്ക് 25-ാം ബാരക്കിൽനിന്ന് ഒരാളെക്കൂടി കൂട്ടണം.'' അയാൾ പറഞ്ഞു.
മറ്റേ ഭാഗ്യവാൻ ശരിക്കും വികലാംഗനായ ഒരു വൃദ്ധനായിരുന്നു. ഏതാനും ദിവസം മുന്പു മാത്രം ആളുമാറിയാണത്രേ അയാളെ ഇവിടെയെത്തിച്ചത്.
എന്റെ കാവൽമാലാഖ എന്നെ പ്രചോദിപ്പിച്ചു: ആ വൃദ്ധനെ സഹായിക്കുകയാണെന്ന നാട്യത്തിൽ ഞാനയാളെ ചാരിനിന്നു.
അത്യധികം ക്ഷീണിതരും ദുർലരുമായവരെ ക്യാന്പിൽനിന്നു മോചിപ്പിക്കാറില്ല. അതുകൊണ്ട് എന്റെ ശക്തിയുടെ അവസാനത്തെ കണികയും ഞാൻ ഉപയോഗിച്ചേ മതിയാവൂ. അങ്ങനെ ഞാനെത്ര ദുർബലനാണെന്നതു മറച്ചുവയ്ക്കണം.
ആശുപത്രിയിലേക്ക് അടുക്കുംതോറും എന്റെ പ്രതീക്ഷകൾ അസ്തമിക്കാൻ തുടങ്ങി. ഈയവസ്ഥയിൽ ഞാൻ ഡോക്ടറുടെ പരിശോധന അതിജീവിക്കുകയില്ല!
നാസി ഡോക്ടർ സ്ഥലത്തില്ല. ഞങ്ങളുടെ ചുമതലയുള്ളയാൾ തന്റെ സഹായിയായ തടവുകാരനോട് ക്ഷോഭിക്കുന്നത് എന്തിനാണാവോ?അവസാനം പരിശോധനാച്ചുമതലയുള്ള നഴ്സ് പ്രത്യക്ഷപ്പെട്ടു. അയാൾ പറഞ്ഞത് ഇതാണ്: ""ഇവരെ മോചിപ്പിക്കാനുള്ള സർട്ടിഫിക്കറ്റ് എഴുതിത്തരാൻ എനിക്ക് അനുവാദമില്ല.''
""എടാ (ഒരു തെറി)... ഇതു കേൾക്കെടാ. ഇന്നെന്റെ അവധി ദിവസമാണ്. ഈ രണ്ടുപേരെയുംകൊണ്ട് ഈ ദിവസം മുഴുവൻ ഞാനിവിടെ നിൽക്കണമെന്നാണോ? ആ ഫോറങ്ങൾ ഇപ്പോൾത്തന്നെ പൂരിപ്പിച്ച് സീലുവച്ചുതരണം, മനസിലായോ? ഡോക്ടറോട് എന്തൊക്കെ നുണകൾ പറയണമെന്നത് നിന്റെ മാത്രം പ്രശ്നമാണ്.'' ഞങ്ങളുടെ ചുമതലക്കാരൻ പറഞ്ഞു.പറഞ്ഞ വാക്കുകളുടെ ശക്തി കൂട്ടാനെന്നവണ്ണം അയാൾ നഴ്സിന്റെ തലയ്ക്ക് നല്ലൊരിടിയും കൊടുത്തു.
പേടിച്ചരണ്ട് അയാൾ റിക്കോഡ് ബുക്കെടുത്തു. ഞാൻ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി, തുലാസിൽ കയറി. കഷ്ടിച്ച് 50 കിലോയുണ്ട്.
തുലാസിൽ നോക്കാൻ പോലും നാസി, നഴ്സിനെ അനുവദിച്ചില്ല. അയാൾ എഴുതേണ്ടത് പറഞ്ഞുകൊടുത്തു, ""75 കിലോ. മനസിലായോ? ആരോഗ്യം ഏറ്റവും മെച്ചം. ഒരു മുറിവോ ചിരങ്ങോ വ്രണമോ ഇല്ല. നല്ല ഭക്ഷണം കഴിച്ചു ദേഹരക്ഷ ചെയ്തതുപോലെ.'' നിമിഷങ്ങൾക്കകം ഞങ്ങൾ പുറത്തിറങ്ങി. ശരിക്കും മോചിതനായി എന്നെനിക്കു ബോധ്യപ്പെട്ടു.
കാര്യക്രമങ്ങളെല്ലാം ചട്ടപ്പടി നടന്നു. എന്റെ സ്വന്തം വസ്ത്രങ്ങളെല്ലാം എനിക്കു വളരെ അയവായി മാറിയിരിക്കുന്നു. 18 മാസം മുന്പ് ഞാൻ കൈമാറിയ എന്റെ വ്യക്തിപരമായ സാധനങ്ങളെല്ലാം അതേപടി കൃത്യമായി തിരിച്ചുകിട്ടി. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഒരു നയാപൈസപോലും നഷ്ടപ്പെടാതെ പണവും കൃത്യം.
രാഷ്ട്രീയകാര്യ ഓഫീസിൽവച്ച് അവർ പാർട്ടി ലൈൻ എന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അവിടത്തെ ഉദ്യോഗസ്ഥൻ പറഞ്ഞു, ""നിന്നെ താത്കാലികമായാണു മോചിപ്പിക്കുന്നത്. നീ കരുതൽ തടങ്കലിലാണ് എന്ന് ഓർമവേണം. യുദ്ധം കഴിയുന്നതുവരെ ഒന്നരാടൻ ദിവസങ്ങളിൽ നീ ലക്സംബർഗിലെ പോലീസ്സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം.''
എനിക്കെല്ലാം സമ്മതമാണ്...
ഞങ്ങൾ പുറത്തെത്തിയിരിക്കുന്നു. മുഖ്യകവാടത്തിനു മുന്പിൽ. ഒരു ചെറിയ വാനിൽ ഞങ്ങൾ തീവണ്ടി നിലയത്തിലേക്കു പുറപ്പെട്ടു. ഒരു നാസി പോലീസ് ഞങ്ങളോടൊപ്പമുണ്ട്. നിലയത്തിന്റെ നേരേ എതിർവശത്തു പോസ്റ്റ് ഓഫീസുണ്ട്. വീട്ടിലേക്ക് ഒരു ടെലഗ്രാം അടിക്കാൻ ഞാൻ പോലീസുകാരനോട് അനുവാദം ചോദിച്ചു. ഞാൻ നിരത്ത് മുറിച്ചുകടന്നു. പോലീസുകാരൻ എന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് എനിക്കറിയാം.
ഓഫീസിലേക്കു മൂന്നു നടകളുണ്ട്. അതു ഞാൻ നേരത്തേ അറിഞ്ഞിരുന്നില്ല. അതു കയറാനുള്ള ശേഷി എനിക്കില്ല. പോലീസുകാരൻ എന്നെ സംശയിക്കുകയും ചെയ്യും, കയറിയില്ലെങ്കിൽ. അയാളെന്നെ തിരിച്ചു ക്യാന്പിലെത്തിച്ചാലോ?
സമയം നേടാൻവേണ്ടി ഞാൻ അവിടെ ചില്ലുകൂട്ടിലുണ്ടായിരുന്ന നോട്ടീസുകളും അറിയിപ്പുകളും വായിക്കാൻ തുടങ്ങി. ചില്ലിൽ പോലീസുകാരന്റെ പ്രതിബിംബം കാണാം. അയാൾ മറ്റെങ്ങോ നോക്കിയ ഒരുനിമിഷംകൊണ്ട് ഞാൻ നാലുകാലിൽ ഇഴഞ്ഞ് മൂന്നു നടകളും കയറി...
തീവണ്ടിയിൽ ഞാൻ വിഷമംകൂടാതെ കയറിപ്പറ്റി. ഒരാൾ എന്റെ കൈകളിൽ പിടിച്ചു വലിച്ചു. മറ്റൊരാൾ പിന്നിൽനിന്നു തള്ളിത്തരികയും ചെയ്തു. തീവണ്ടി നിറയെ ആളുകളുണ്ടായിരുന്നെങ്കിലും ടിക്കറ്റ് പരിശോധകൻ എനിക്കൊരു സീറ്റ് കണ്ടുപിടിച്ചുതന്നു. എന്റെ വൈദികവസ്ത്രമാണോ അതോ മുണ്ഡനം ചെയ്ത തലയാണോ അതിനു കാരണം? ഒരുപക്ഷേ രണ്ടും കാരണമായിക്കാണണം.
പിറ്റേന്നു രാവിലെ വി.കുർബാന അർപ്പിക്കാനായി ഞാൻ അൾത്താരയ്ക്കു മുന്പിൽ നിന്നു. മാസങ്ങൾക്കു ശേഷം ആദ്യമായി. പക്ഷേ അതിനുശേഷം കുറേക്കാലത്തേക്ക് എനിക്ക് ബലിയർപ്പിക്കാനേ കഴിഞ്ഞില്ല. എന്റെ ആരോഗ്യം പാടേ തകർന്നുപോയിരുന്നു.
അന്ന് ഓഗസ്റ്റ് മാസം ആറാം തീയതിയായിരുന്നു. ഞാൻ തിരുപ്പട്ടം സ്വീകരിച്ച് പുത്തൻകുർബാന ചൊല്ലിയതിന്റെ വാർഷികദിനം.
ഫാ. ജീൻ ബർനാർഡ്
ലക്സംബർഗിൽ വ്യാപാരികളുടെ ഒരു കുടുംബത്തിൽ പത്തു മക്കളിൽ ആറാമനായി ഫാ. ജീൻ ബർനാർഡ് 1907-ൽ ജനിച്ചു. ലക്സംബർഗ് സെമിനാരിയിലും ലുവയിൻ യൂണിവേഴ്സിറ്റിയിലും പഠിച്ച് പൗരോഹിത്യം സ്വീകരിച്ചു. 1933-ൽ ലുവയിനിൽനിന്ന് ഡോക്ടറേറ്റ് നേടി. ദൃശ്യമാധ്യമരംഗത്ത് 1929 മുതൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 1934-ൽ ബ്രസൽസിലെ ഇന്റർനാഷണൽ കാത്തലിക് സിനിമാ ഓഫീസിന്റെ ജനറൽ സെക്രട്ടറിയായി. 1940-ൽ ജർമൻ അധിനിവേശത്തോടെ ഓഫീസ് അടച്ചുപൂട്ടേണ്ടിവന്നു. ജർമൻ മിലിട്ടറി പോലീസിന്റെ ആസ്ഥാനമായി സിനിമാ ഓഫീസിന്റെ കെട്ടിടങ്ങൾ മാറ്റി. പള്ളി ഇടിമുറിയായി.
ബൽജിയവും ലക്സംബർഗും നാസികളുടെ കീഴിലായതോടെ അനേകം പേർ ഫ്രാൻസിൽ അഭയം തേടി. അവരെ തിരിച്ചെത്തിക്കാനുള്ള പരിശ്രമങ്ങൾ പൂർത്തിയായപ്പോൾ ഫാ. ബർനാർഡിനെ 1941 ജനുവരി ആറിന് നാസികൾ അറസ്റ്റുചെയ്തു. നാസി ആധിപത്യത്തിനെതിരേ സംസാരിച്ചതാണ് ഫാ. ബർനാർഡ് ചെയ്ത കുറ്റം എന്നു കരുതപ്പെടുന്നു. പൊതുസമ്മതരും ബഹുമാന്യരുമായ വ്യക്തികളെ തടവിലാക്കി ലക്സംബർഗുകാരെ നിലയ്ക്കു നിർത്തി, എതിർപ്പുകൾ അടിച്ചമർത്താൻ നാസികൾ ലക്ഷ്യംവച്ചിരുന്നു.
തികഞ്ഞ കത്തോലിക്കാ രാജ്യമായിരുന്ന ലക്സംബർഗിൽ കത്തോലിക്കാ വൈദികരായിരുന്നു നാസികളുടെ മുഖ്യഇരകൾ. ഫാ. ബർനാർഡിന്റെ കാര്യത്തിൽ കുറ്റാരോപണം, വിചാരണ, വിധിപ്രസ്താവന ഇവയൊന്നും ഉണ്ടായിട്ടില്ല. എല്ലായ്പോഴും രണ്ടായിരത്തോളം കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് വൈദികർ ഉണ്ടായിരുന്ന ഡഹാവ് കോൺസൻട്രേഷൻ ക്യാന്പിൽ അയച്ചതുവഴി സഭയെ വരുതിക്കു നിർത്താമെന്നാണ് ഹിറ്റ്ലർ വിചാരിച്ചത്.
ഫാ. ബർനാർഡിന് 1942 ഫെബ്രുവരിയിൽ ക്യാന്പിൽനിന്നു കിട്ടിയ അവധിയുടെ രഹസ്യം ഇന്നും അജ്ഞാതമാണ്. അദ്ദേഹത്തിനുവേണ്ടി സുഹൃത്തുക്കളും കുടുംബാംഗങ്ങളും പ്രയത്നിച്ചിരുന്നു. ലക്സംബർഗിലെ നാസികൾ അദ്ദേഹത്തിന്റെ മോചനത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്നില്ല. പാരീസിൽ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ സഹോദരൻ ജർമൻ അംബാസഡറിൽ ചെലുത്തിയ സ്വാധീനമാകണം മോചനത്തിനു പിന്നിലെന്നാണ് ഊഹം.
മോചനത്തിനു ശേഷം ഫാ. ബർനാർഡ് ഒരു വർഷം ഒരു സാനട്ടോറിയത്തിൽ ചെലവഴിച്ചു. നാസി പോലീസിന്റെ തുടർസന്ദർശനംകൊണ്ടു പൊറുതിമുട്ടിയ അദ്ദേഹം ഒരു വിദൂരഗ്രാമത്തിലെ ആശ്രമത്തിലേക്കു താമസം മാറ്റി. 1945-ൽ ജർമനിയുടെ തോൽവിക്കു ശേഷം അദ്ദേഹം സിനിമാ ഓഫീസിന്റെ പ്രസിഡന്റായി ചുമതലയേറ്റു. 1962 വരെ ആ തസ്തികയിൽ തുടർന്നു. ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചത് 1962-ലാണ്. അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളെ ആധാരമാക്കി 2004-ൽ "ഒന്പതാം ദിവസം' എന്ന പേരിൽ ഒരു ഇംഗ്ലീഷ് ഫിലിം പുറത്തിറങ്ങുകയുണ്ടായി.
കത്തോലിക്കാ ജർമൻ ദിനപത്രമായ "ലക്സംബർഗർ വോർട്ടി'ന്റെ പത്രാധിപരായും പ്രവർത്തിച്ചു. 1958-ൽ മോൺസിഞ്ഞോർ പദവി ലഭിച്ച അദ്ദേഹം പല വത്തിക്കാൻ സമിതികളിലും അംഗമായിരുന്നു. വത്തിക്കാൻ കൗൺസിലിന്റെ പ്രിപ്പറേറ്ററി കമ്മീഷനുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലക്സംബർഗ്, ബൽജിയം, ഇറ്റലി എന്നീ രാജ്യങ്ങളുടെ ബഹുമതിമുദ്രകൾ നേടിയ ഫാ. ജീൻ ബർനാർഡ്, 87-ാം വയസിൽ 1994 സെപ്റ്റംബർ 1-ന് നിര്യാതനായി.
(അവസാനിച്ചു)