അഗസ്റ്റിനച്ചൻ ഗായകനും സംഗീതസംവിധായകനും ഡി പോള്‍ മ്യൂസിക് അക്കാദമിയുടെ ഡയറക്ടറുമാണ്. നീണ്ട കാലത്തെ സംഗീത സപര്യയെക്കുറിച്ച്
ഇത് ഫാ. അഗസ്റ്റിന് പുത്തന്‍പുര വിസി. ഒരേ സമയം ഗായകന്, സംഗീത സംവിധായകന്, സംഗീതാധ്യാപകനായ വൈദികന്. ഒരു പക്ഷേ, സംഗീതമേഖലയില്‍ ഇത്രയും ശിഷ്യസമ്പത്തുള്ള കേരള കത്തോലിക്കസഭയിലെ അപൂര്‍വം വൈദികരില്‍ ഒരാള്‍. സംഗീതം, അഭിനയം, ഡാന്‍സ് തുടങ്ങിയ രംഗങ്ങളിൽ നിരവധി കുട്ടികള്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും ഗുരുനാഥനായി വിരാജിക്കുന്ന വൈദികന്. ഇപ്പോൾ അങ്കമാലി ഡി പോള്‍ മ്യൂസിക് അക്കാദമിയുടെ സ്ഥാപകനും ഡയറക്ടറുമാണ്.
നമ്മള് അറിയാതെ, നമ്മള് മൂളുന്ന പല പാട്ടുകളിലും ഇദ്ദേഹത്തിന്റെ കൈയ്യൊപ്പു പതിഞ്ഞിട്ടുണ്ട്.അള്‍ത്താരയില്‍ ആത്മബലിയായ് അര്‍പ്പിക്കാനായ് ഞാന്‍ വരുന്നു, എന്ന ഗാനം ദിവ്യബലിയിലെ പ്രാരംഭഗാനമാണ്. വിശ്വാസികളുടെ ഇഷ്ടഗാനങ്ങളിലൊന്നാണ്. ദേവാലയങ്ങളില്‍ ഈ ഗാനം ആലപിക്കാന്‍ തുടങ്ങിയിട്ടു 30 വര്‍ഷമായി. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ അഭിഷേകാഗ്നി പരിപാടിയിലെ പ്രശസ്ത ഗാനമായ പരിശുദ്ധാത്മാവേ സഹായകാ.....എന്ന ഗാനമിറങ്ങിയിട്ടു 15 വര്‍ഷം. ആഴ്ചയിലെ ഏഴു ദിവസങ്ങള്‍ കണക്കാക്കി പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേ... എന്ന പരമ്പരാഗത ഗാനത്തിന് ഏഴു വ്യത്യസ്ത സംഗീതം പകര്‍ന്നു ഗുഡ്നസ് ടിവിയില്‍ പ്രഭാതഗീതമായി സംപ്രേഷണം ചെയ്യുന്നു.
അഗസ്റ്റിനച്ചൻ വിന്‍സെന്‍ഷ്യന്‍ സഭയുടെ അങ്കമാലി മേരിമാതാ പ്രൊവിന്‍സ് അംഗവും ഡി പോള്‍ മ്യൂസിക് അക്കാദമിയുടെ ഡയറക്ടറുമാണ്. പൗരോഹിത്യമെന്ന ദൈവവിളിക്കുള്ളിലെ സവിശേഷവിളിയായി സംഗീത ശുശ്രൂഷയെ സ്നേഹിക്കുന്ന ഫാ. അഗസ്റ്റിന് പുത്തന്‍പുര 57-ാമത്തെ വയസിലും സംഗീതമഴ പെയ്യിക്കുന്നു.
പാലാ രൂപത കടുത്തുരുത്തി ഇടവക പുത്തന്‍പുരയില്‍ ചാക്കോ-റോസമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ രണ്ടാമനാണ് ഫാ. അഗസ്റ്റിന്. മാതാപിതാക്കളും സഹോദരങ്ങളും നന്നായി പാടുന്നവര്‍. ഒരുസംഗീതകുടുംബത്തില് തന്നെയാണ് ജനനം. സെമിനാരി കാലഘട്ടത്തില്‍ തന്നെ പാട്ടുകൾക്കു സംഗീതം നല്കി ത്തുടങ്ങി. വൈദികരുടെ തിരുപ്പട്ട ശുശ്രൂഷയില്‍ ഗായകസംഘത്തിന് നേതൃത്വം കൊടുത്തതും പോട്ട ആശ്രമത്തില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ പോപ്പുലര്മിഷന്ധ്യാനത്തിന് ഗാനശുശ്രൂഷ ചെയ്തതും മറക്കാന്‍ കഴിയാത്ത അനുഭവമാണെന്നു അഗസ്റ്റിനച്ചന് പറയുന്നു.
മംഗലപ്പുഴ സെമിനാരി, കര്‍മലഗിരി സെമിനാരികളിലെ വിശേഷ ദിവസങ്ങളിലും ആലുവ ടൗണ്‍ ഹാളിലെ സംയുക്ത ക്രിസ്മസ് ആഘോഷങ്ങളിലും സ്വന്തമായി ഈണം നല്കുന്ന പാട്ടുകള്‍ പാടി ശ്രദ്ധ നേടി. ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം പഠിക്കാന്‍ മുംബൈയില്‍ പ്രശസ്ത വൈദിക സംഗീതജ്ഞന് ഫാ. ചാള്‍സ് വാസ് എസ്വിഡിയുടെ ശിക്ഷണമാണ് സ്വീകരിച്ചത്.
പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ചാള്സച്ചന്റെ അക്കാദമിയിലെ സംഗീതാധ്യാപകനായും അഗസ്റ്റിനച്ചന് സേവനം ചെയ്തു. കൂടാതെ മുംബൈയിലെ മലയാളികളുടെയിടയില്‍ സംഗീതക്ലാസെടുക്കാനും തുടങ്ങി. ചാള്സച്ചന്റെ പ്രിയപ്പെട്ട ശിഷ്യന് വളരുകയായിരുന്നു. ജെറി അമല്‍ദേവ് എന്ന സംഗീതചാര്യന് വളരെയേറെ സ്വാധീനിച്ചിട്ടുണ്ട് അച്ചന്റെ സംഗീതത്തെ. അതു പോലെതന്നെ സഭ അധികാരികള്‍ നല്കിയ പിന്തുണ അതൊടൊപ്പം ഫാ. പോള്‍ പുതുവ വിസിയുടെ പ്രോത്സാഹനം ഇതൊന്നും മറക്കാന്‍ കഴിയില്ലെന്നാണ് അച്ചന് പറയുന്നത്.
ഡി പോൾ മ്യൂസിക് അക്കാഡമി
1991ല്‍ വൈദികനായി. 2008 ജൂണില്‍ ആരംഭിച്ചതാണ് അങ്കമാലി ഡി പോള്‍ മ്യൂസിക് അക്കാദമി. വൈദികര്‍, സിസ്റ്റേഴ്സ്, സെമിനാരിക്കാര്‍ ഉള്‍പ്പെടെ 3000ല്‍പരം ശിഷ്യഗണങ്ങള്‍. 500 കുട്ടികള്‍ വിവിധ സംഗീതമേഖലകളില്‍ അരങ്ങേറ്റം കുറിച്ചു. നിലവില്‍ സ്ഥിരം 200 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഓര്‍ഗന്‍,തബല, ശാസ്ത്രീയസംഗീതം ഇവ അച്ചന് നേരിട്ടാണ് പഠിപ്പിക്കുന്നത്. കഴിഞ്ഞ 18 വര്‍ഷമായി വിന്‍സെന്‍ഷ്യന്‍ സമൂഹത്തിലെ വൈദികവിദ്യാര്‍ഥികള്‍ക്ക് ഓര്‍ഗനും തബലയും പഠിപ്പിക്കുന്നതും അച്ചനാണ്. കൂടാതെയാണ് മറ്റുസമൂഹങ്ങളിലെ സന്യസ്തര്‍ക്കും വൈദികര്ക്കുംസംഗീതക്ലാസ് എടുക്കുന്നത്.അങ്കമാലി പരിസരപ്രദേശത്തുള്ള 20 ഓളം ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ 60 ഓളം കുട്ടികള്‍ ഓര്‍ഗന്‍ വായിക്കുന്നുണ്ട്. എകെജി മുതല്‍ വിവിധ മേഖലകളില്‍ വിരാജിക്കുന്നവരും ഇവിടെ പഠിക്കുന്നുണ്ട്.
1990 മുതല്‍ അഗസ്റ്റിനച്ചന്റെ സംഗീതത്തില്‍ 20 സിഡികളും കാസറ്റുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഏതാണ്ട് 300ലധികം ഗാനങ്ങള്‍ക്കു സംഗീതം നല്കി. ക്രിസ്തീയവിദ്യാര്ഥികള്ക്കു ദേവാലയസംഗീതകേന്ദ്രീകൃതമായ ഉപകരണസംഗീതം പഠിപ്പിക്കുന്നു. ഭാരതീയ സംഗീതശൈലിയും പശ്ചാത്യസംഗീതശൈലിയും സമന്വയിപ്പിച്ചു കൊണ്ടുള്ള ലളിതവും പ്രായോഗികമായ പഠനരീതിയാണ് ഇവിടെ അവലംബിക്കുന്നത്.
പാലക്കാട് രൂപതയുടെ ജൂബിലി ഗാനം, കല്യാണ്‍ രൂപതയുടെ ബൈബിള്‍ കണ്വന്ഷന് ഗാനം, പോട്ട ആശ്രമം, മാനന്തവാടി രൂപത മിഷന്‍ലിഗ്, വിന്‍സന്‍ഷ്യന്‍ സമൂഹത്തിന്റെ ജൂബിലിഗാനം, സഭ ഇന്ന് ഔദ്യോഗികമായി ഉപയോഗിക്കുന്ന വിശുദ്ധ വിന്‍സന്റ് ഡി പോളിനെ ആസ്പദമാക്കിയുള്ള ഗാനം, അങ്കമാലി ഡീ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സ്ഥാപനത്തിന്റെ ആന്തം തുടങ്ങിയവയ്ക്കെല്ലാം സംഗീതം പിറന്നതും ഈ അച്ചനില്‍ നിന്നുമാണ്. വിന്‍സന്‍ഷ്യന്‍ സഭാസ്ഥാപകന്‍ കാട്ടറാത്ത് വര്‍ക്കിയച്ചനെ ആസ്പദമാക്കി പനച്ചിക്കലച്ചന് എഴുതിയ ഗാനത്തിന് സംഗീതം കൊടുത്തത് അഗസ്റ്റിനച്ചനാണ്.
വിവിധ ചാനലുകളില്‍ അച്ചന്റെ സംഗീത ആല്‍ബം സംപ്രേഷണം ചെയ്യുന്നു. കൂടാതെ യേശുസാഗരം എന്ന കാസറ്റില്‍ 12 ഓളം വ്യത്യസ്ത രാഗങ്ങളില്‍ ക്രിസ്ത്യന്ഭജന ഒരുക്കി. സ്വന്തം യൂട്യൂബില്‍ ഈ ആല്ബമെല്ലാമുണ്ട്.
ഫാ. ആഗസ്റ്റിന് പുത്തന്‍പുര വിസി എന്ന പേരില്‍ ഒരു യൂട്യൂബും അച്ചന് ആരംഭിച്ചിട്ടുണ്ട്.
നിരവധി വേദികളില്‍ ആദരവും പുരസ്കാരവും ഏറ്റുവാങ്ങിയ ഫാ. പുത്തന്‍പുരയ്ക്കു, സംഗീതലോകത്തു നല്കിയ സംഭാവന പരിഗണിച്ചു വിന്‍സഷ്യന്‍ സമൂഹം ആദരിച്ചിട്ടുണ്ട്. ചാനലുകളില്‍ ക്രിസ്്തീയ സംഗീതമത്സരങ്ങള്ക്കു വിധികര്‍ത്താവായും അച്ചന് സാന്നിധ്യമാകുന്നു.
സംഗീതത്തെ ഒരു തപസ്യയായി കാണുന്ന അഗസ്റ്റിനച്ചന് ഒതുങ്ങി മാറിനില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ദൈവം അനേകര്‍ക്കുവേണ്ടി തന്നെ തെരഞ്ഞെടുത്തതാണെന്നുള്ള ബോധ്യം സംഗീതശുശ്രൂഷ വഴി അച്ചന് തിരിച്ചറിയുന്നു. ദൈവം ആത്മാവില്‍ തൊട്ടപ്പോള്‍ സംഗീത ശുശ്രൂഷ ഏറ്റെടുത്ത ദൈവത്തിന്റെ ഗായകന്. ഇളയ സഹോദരന് ഫാ. ഫ്രാന്‍സീസ് പുത്തന്‍പുരയും വിന്‍സെന്‍ഷ്യന്‍ സഭാംഗമാണ്. സുറിയാനി സംഗീതജ്ഞനായിരുന്ന പരേതനായ മോണ്‍. ജോര്‍ജ് പുത്തന്‍പുരയുടെ സഹോദരപുത്രനാണ് അഗസ്റ്റിനച്ചന്.
ജോണ്സണ് വേങ്ങത്തടം