എന്തൊരു ശബ്ദമാണത്! മഹാഗായകരും ഗസൽ ഇതിഹാസങ്ങളും മുന്നിലുള്ളപ്പോഴും ജഗ്ജിത് സിംഗ് ശബ്ദംകൊണ്ടു കാണിച്ച ഇന്ദ്രജാലം ഇന്നും ആശ്ചര്യപ്പെടുത്തും. സുദർശൻ ഫകീർ എഴുതിയ വോ കാഗസ് കീ കഷ്തീ ഒരിക്കൽക്കൂടി കേട്ടുനോക്കൂ. ബാല്യത്തിലേക്കു മടങ്ങിപ്പോകാനുള്ള ആഗ്രഹം അനുനിമിഷം നിങ്ങളെ കീഴ്പ്പെടുത്തിക്കളയും.
ഏറ്റവും വിഷാദഭരിതമായ ചിന്തകളെക്കുറിച്ചു പറയുന്ന പാട്ടുകളാണ് മധുരതരമെന്നു പറഞ്ഞുവച്ചത് ഷെല്ലിയാണ്. വിഷാദവും വിരഹവും സ്നേഹസ്മരണകളും നിറയുന്ന ഗസലുകളെ ഏറ്റവും മനോഹരമായി ആവിഷ്കരിച്ചതാകട്ടെ, ജഗ്ജിത് സിംഗും.
ആകസ്മികതകളുടെ ഗീതം
രാജസ്ഥാനിലെ ഗംഗാനഗറിൽ 1941ലാണ് ജഗ്ജിത് സിംഗിന്റെ ജനനം. വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ മണ്ണെണ്ണവിളക്കിനു മുന്നിലിരുന്നു പഠിച്ച ജഗ്ജിത് ലക്ഷക്കണക്കിനു സംഗീതപ്രേമികളുടെ മനസുകളിൽ സ്വന്തം ശബ്ദംകൊണ്ട് വെളിച്ചമെത്തിച്ചു. ജഗ്മോഹൻ സിംഗ് ധിമൻ എന്ന ജഗ്ജിത്തിനെ ഒരു എൻജിനിയറോ സിവിൽ സർവീസ് ഉദ്യോഗസ്ഥനോ ആക്കണമെന്നായിരുന്നു പിതാവ് സർദാർ അമർ സിംഗ് ധിമന്റെ ആഗ്രഹം. ബിരുദപഠനത്തിനയച്ച ഡിഎവി കോളജിന്റെ ഹോസ്റ്റൽ മുറിയിൽ പക്ഷേ പാഠപുസ്തകങ്ങളേക്കാൾ സംഗീതോപകരണങ്ങൾ നിറഞ്ഞു. ചെറുപ്പംമുതൽ ഗുരുദ്വാരകളിൽ ഭക്തിഗീതങ്ങൾ പാടിനടന്ന ആ കൗമാരക്കാരന് അങ്ങനെയാകാനേ കഴിയുമായിരുന്നുള്ളൂ. സംഗീതത്തിന്റെ വഴിയിലൂടെ മാത്രമേ ജീവിതം കൊണ്ടുപോകൂ എന്നുറപ്പിച്ച ജഗ്ജിത് പണ്ഡിറ്റ് ഛഗൻലാൽ ശർമയ്ക്കും ഉസ്താദ് ജമാൽ ഖാനും കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി. ശേഷമുള്ളത് ചരിത്രം.
പാക്കിസ്ഥാനി ഗസൽ മാന്ത്രികൻ ഉസ്താദ് ഗുലാം അലിയുടെ വാക്കുകൾ കേൾക്കൂ:
പത്തുലക്ഷത്തിലൊരാളാണ് നല്ല ഗസൽ ഗായകനാവുക, ജഗ്ജിത് സിംഗ് അങ്ങനെയൊരാളായിരുന്നു. എനിക്കു സഹോദരതുല്യൻ. ഞങ്ങളൊരുമിച്ച് ഒട്ടേറെ ഷോകൾ ചെയ്തു, ഭക്ഷണം പങ്കുവച്ചുകഴിച്ചു, തമാശകൾ പൊട്ടിച്ചു, രാവു വെളുക്കുവോളം സംസാരിച്ചിരുന്നു... നല്ല ദിവസങ്ങൾ...
ഈ ഓർമയിലുണ്ട് ജഗ്ജിത് സൃഷ്ടിച്ച പ്രഭാവം
ഗസൽ ആൽബങ്ങൾക്കു പുറമേ, സിനിമകളിൽ അദ്ദേഹം ശബ്ദംനൽകിയ ഗീതങ്ങളിൽ ചിലതു നോക്കൂ- ജുകീ ജുകീ സി നസർ..., തും ഇത്നാ ജോ മുസ്കുരാ രഹേ ഹോ.., ഹോട്ടോം സേ ഛൂ ലോ തും.., ഹോഷ് വാലോം കോ ഖബർ ക്യാ... വലിയൊരു കൂട്ടം സംഗീതാസ്വാദകർ ഗസലുകളിലേക്ക് ആകർഷിക്കപ്പെട്ടത് പട്ടുപോലുള്ള സ്വരം പകർന്ന ഇവയോരോന്നുമാണെന്ന് ഉറപ്പ്.
എക്സ്ട്രാ നടൻ!
സംഗീതം മുഴുവൻസമയ തൊഴിലാക്കുകയും അതിൽനിന്നു വരുമാനം ലഭിച്ചുതുടങ്ങാതിരിക്കുകയും ചെയ്ത കാലത്ത് ജീവിതം ജഗ്ജിതിനെ അല്പമൊന്നുമല്ല വട്ടംചുറ്റിച്ചത്. എക്സ്ട്രാ നടനായി അഭിനയിക്കുന്നതടക്കം ഒട്ടേറെ ചെറുകിട ജോലികൾ ചെയ്തു. മുംബൈയിലെത്തിയശേഷം വർളിയിൽ ഏതാനുംപേർക്കൊപ്പം ഒറ്റമുറി പങ്കിട്ടായിരുന്നു ജീവിതം. ഭക്ഷണം കഴിക്കാൻ ദാദർ വരെ പോകും. മറ്റൊന്നുംകൊണ്ടല്ല, അവിടെയൊരു ഹോട്ടലുടമ ഭക്ഷണം സൗജന്യമായി നൽകിയിരുന്നു!
പിന്നെ പതിയെ പരസ്യ ജിംഗിളുകൾക്ക് സംഗീതം ചെയ്തുതുടങ്ങി.. വിവാഹവേദികളിൽ പാടാൻ അവസരങ്ങളുമെത്തി. ഒരു ഗായകൻ എന്ന നിലയിൽ ജഗ്ജിത് സിംഗ് അംഗീകരിക്കപ്പെട്ടു. ഗസലുകൾ സുഗന്ധം നിറച്ചു.
അവിസ്മരണീയം
എഴുപതുകളുടെ തുടക്കത്തിൽ ബോളിവുഡിൽ പിന്നണിഗായകനാകാൻ കൊതിച്ചയാളായിരുന്നു ജഗ്ജിത്. മുഹമ്മദ് റാഫിയും കിഷോർ കുമാറും മന്നാ ഡേയുമൊക്കെ വിരാജിച്ചിരുന്ന അവിടെ അത്രകണ്ടു തിളങ്ങാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അങ്ങനെയിരിക്കെ 1976ൽ പത്നി ചിത്ര സിംഗുമൊരുമിച്ച് ദി അണ്ഫോർഗെറ്റബിൾസ് എന്ന ആൽബം പുറത്തിറക്കി. സിനിമാ ഗാനങ്ങൾക്കു മാത്രം മാർക്കറ്റുണ്ടായിരുന്ന ആ സമയത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആൽബമായി അതു മാറി. ഗസലുകളുടെ പതിവു രീതികൾവിട്ട് ഇലക്ട്രോണിക് ഉപകരണങ്ങളും കോറസുമെല്ലാം അവതരിപ്പിച്ചതോടെ ആ മേഖലയിൽ സ്വന്തം സ്ഥാനമുറപ്പിക്കാൻ ഇരുവർക്കും നിഷ്പ്രയാസം കഴിഞ്ഞു. അണ്ഫോർഗെറ്റബിൾസിലെ ഒരു ഗസലിനെക്കുറിച്ച് പിന്നീട് ചിത്ര സിംഗ് ഓർമിച്ചിട്ടുണ്ട്. രാത് ഭീ നീന്ദ് ഭീ എന്നുതുടങ്ങുന്ന അതിന് ജഗ്ജിത് ആദ്യമിട്ട ഈണം ചിത്രയ്ക്ക് ഇഷ്ടമായില്ല. ഉടനെ അദ്ദേഹം ഈണം മാറ്റി. ചിത്രയുടെ ഏറ്റവും മികച്ച സോളോകളിൽ ഒന്നായി അതു മാറുകയും ചെയ്തു.
1990ലാണ് ഇരുവരെയും തകർത്തുകളഞ്ഞ സംഭവമുണ്ടായത്. ഏകമകൻ വിവേക് ഒരു കാറപകടത്തിൽ മരിച്ചു. ആറുമാസക്കാലം നിശബ്ദനായിരുന്നു ജഗ്ജിത്. ചിത്രയാകട്ടെ ഇനി പാടാനാവില്ല എന്ന നിലപാടിലും. എന്നാൽ മൗനംവെടിഞ്ഞു തിരിച്ചെത്തിയ ജഗ്ജിത് തന്റെ ഹൃദയവ്യഥ കൂടുതൽ തീവ്രമായി ശബ്ദത്തിൽ ആവിഷ്കരിച്ചു. സജ്ദാ, സംവണ് സംവേർ, ഹോപ്, കഹ്കഷാൻ, സിൽസിലേ, മരാസിം തുടങ്ങിയ അതിഗംഭീര ആൽബങ്ങൾ പിറന്നു. ആ ശബ്ദം മനസുകളിൽ ശില്പഭംഗിയോടെ ഉറച്ചു.
കുതിരയോട്ടം, സൈക്കിൾ സവാരി
ജഗജിത് സിംഗിനു സംഗീതത്തിനു പുറമേയുള്ള ഇഷ്ടങ്ങൾ കുതിരയോട്ടം കാണലും സൈക്കിൾ സവാരിയുമായിരുന്നു. രാവിലെ മഹാലക്ഷ്മി റേസ് കോഴ്സിൽ നടക്കാനെത്തും. ചെറുപ്പത്തിലേക്കുള്ള മടക്കയാത്രയായാണ് സൈക്കിൾ സവാരിയെ കണ്ടിരുന്നത്. സ്റ്റോക്ക് മാർക്കറ്റിനെയും ഗൗരവപൂർവം വീക്ഷി ച്ചു.
യുവാക്കളായ ഒട്ടേറെ ഗായകരെ കൈപിടിച്ചു നടത്താനും ജഗ്ജിത് മനസുകാണിച്ചിരുന്നു. 1987ൽ പരിചയപ്പെട്ട കേദാർനാഥ് ഭട്ടാചാര്യ എന്ന ഗായകനെ സംഗീതസംവിധായകരായ കല്യാണ്ജി ആനന്ദ്ജി ദ്വയത്തിനു പരിചയപ്പെടുത്തിയത് ജഗ്ജിത് ആയിരുന്നു. അവർ പിന്നീട് ആന്ധിയാം എന്ന ചിത്രത്തിൽ പാടാൻ അയാൾക്ക് അവസരം നൽകി. മികച്ച ഗായകനായി പേരെടുത്ത അദ്ദേഹം പിന്നീട് അറിയപ്പെട്ടത് മറ്റൊരു പേരിലാണ്. വേറാരുമല്ല, കുമാർ സാനു!
ഇപ്പോഴിതാ ഒരു സംഘം ഗായകർ ഗസൽ ചക്രവർത്തിക്ക് ആദരമർപ്പിക്കാൻ അദ്ദേഹത്തിന്റെ സൃഷ്ടികളുടെ പുനരാവിഷ്കാരവുമായി വരികയാണ്. സോനു നിഗം, ഹരിഹരൻ, ബാബുൾ സുപ്രിയോ, ഷാൻ, അങ്കിത് തിവാരി, തലത് അസീസ് തുടങ്ങി ഒട്ടേറെപ്പേർ ജഗ്ജിതിന്റെ ഗസലുകൾ പാടും.
റീമിക്സുകളുടെ കാലത്ത് സംഗീതം അതിന്റെ ശുദ്ധതയോടെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഈ പ്രോജക്ടിലൂടെയെന്ന് സോനു നിഗം പറയുന്നു. ജഗ്ജിത് സിംഗ് ജി നമ്മുടെയെല്ലാം മനസുകളിൽ ജീവിക്കുന്നു. നിത്യഹരിതമായ ഒരു സംഗീതധാര പകർന്നുതന്നതിന് അദ്ദേഹത്തിനു നന്ദി...
ഹരിപ്രസാദ്