വാണി ജയറാമിന്റെ ഗാനമേളയ്ക്കു പുല്ലാങ്കുഴൽ വായിക്കാൻ ഓർക്കസ്ട്ര സംഘത്തോടൊപ്പം ചേർന്നതാണ് ആ യുവാവ്. ഏതാനും പാട്ടുകളുടെ റിഹേഴ്സൽ കഴിഞ്ഞപ്പോൾ വാണി ജയറാം അയാളോടു ചോദിച്ചു: മോന്റെ പേരു ഞാൻ ചോദിച്ചില്ലല്ലോ., എന്താ പേര്? റിസൻ എന്ന് യുവാവ് മറുപടി പറഞ്ഞു. ഈ പേര് ഞാൻ എങ്ങനെയാണ് ഓർത്തുവയ്ക്കുക എന്നായി വാണി. യുവാവ് അല്പം സങ്കോചത്തോടെ പറഞ്ഞു: ഓർത്തുവയ്ക്കാൻ ഒരു എളുപ്പവഴിയുണ്ട് വാണിയമ്മേ.. രി-സ-നി ഈ മൂന്നു സ്വരങ്ങൾ ചേർന്നതാണ് എന്റെ പേര്. നിറഞ്ഞ ചിരിയായിരുന്നു മറുപടി. നാളുകൾക്കുശേഷം മറ്റൊരു വേദിയിൽവച്ച് കണ്ടപ്പോഴും വാണി ജയറാം അതേ ചിരിയോടെ റിസനോടു ചോദിച്ചു- രി സ നി അല്ലേ?!!
മൂന്നു സ്വരങ്ങൾ ചേർത്തുവച്ച പേരുള്ള റിസൻ മുറ്റിച്ചൂക്കാരൻ എന്ന പുല്ലാങ്കുഴൽ വാദകൻ ഇന്ന് പതിനായിരക്കണക്കിനു ഗാനങ്ങൾക്കു സ്വരം പകർന്നിരിക്കുന്നു. തിരക്കുള്ള റെക്കോർഡിംഗ് ആർട്ടിസ്റ്റ്, സോളോ പെർഫോർമർ- ഇതെല്ലാമാണ് റിസൻ. സിനിമ, ആൽബങ്ങൾ തുടങ്ങി എല്ലാ മേഖലകളിലുമായി കാൽലക്ഷത്തോളം ഗാനങ്ങളുടെ പിന്നണിയിൽ റിസന്റെ ശ്രുതിശുദ്ധമായ ജീവശ്വാസമുണ്ട്.
നീ പഠിച്ചിട്ടുണ്ടോ?
സംഗീതപാരന്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും തുടക്കത്തിൽ കാര്യമായ സംഗീത അഭ്യസനത്തിനൊന്നും റിസൻ ഉത്സാഹിച്ചില്ല. ഒന്‍പതാം ക്ലാസിലെ സ്കൂൾ വാർഷികത്തിന്റെ നാടകത്തിനു പിന്നണി വായിക്കാൻ വന്ന ഫ്ളൂട്ടിസ്റ്റാണ് റിസന്‍ പ്രചോദനമായത്. അദ്ദേഹത്തിന്റെ പുല്ലാങ്കുഴൽ കൗതുകത്തിനൊന്നു വായിക്കാൻ ചോദിച്ചപ്പോൾ പഠിക്കാത്തവർക്ക് കൊടുക്കരുത് എന്ന് എന്റെ ഗുരുനാഥൻ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മറുപടി. പിറ്റേക്കൊല്ലമായപ്പോഴേക്കും മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി എന്ന പാട്ട് സ്കൂളിലെ വേദിയിൽ വായിച്ച് എല്ലാവരുടെയും കൈയടി നേടാൻ റിസനു കഴിഞ്ഞു.
ഹാർമോണിയം വാദകനും നാടക സംഗീതസംവിധായകനുമായ എം.ജെ. റാഫേലിന്റെ മകനാണ് റിസൻ. സഹോദരങ്ങളെല്ലാവരും സംഗീതാഭിരുചിയുള്ളവരാണെങ്കിലും പ്രഫഷനായി സ്വീകരിച്ചത് റിസൻ മാത്രം. പ്രശസ്തനായ കെ.കെ. പോൾ മാസ്റ്റർ, ഗോവിന്ദൻകുട്ടി മാസ്റ്റർ, ജോർജ് മാസ്റ്റർ തുടങ്ങിയവർക്കു കീഴിലാണ് റിസനിലെ പ്രതിഭ കൂടുതൽ തിളക്കം നേടിയത്. ഇപ്പോൾ ലോകപ്രശസ്തനായ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യൻ ഹിമാൻഷു നന്ദയാണ് റിസന്റെ ഗുരു.
90കൾ മുതൽ ലൈവ്
തൃശൂരിലെ പ്രശസ്തമായ ഓർക്കസ്ട്രകളിലെല്ലാം സ്ഥിരം കലാകാരന്മാർ അരങ്ങുവാണകാലത്ത് പാലക്കാടും പെരിന്തൽമണ്ണയിലും പോയാണ് റിസൻ വേദികൾ കണ്ടെത്തിയത്. 90കൾ മുതൽ ഗാനമേളവേദികളിലുണ്ട്. അന്നൊന്നും മ്യൂസിക് നൊട്ടേഷൻ നോക്കി വായിക്കാൻ അറിയില്ല. കേട്ടുപഠിച്ചത് വായിക്കുകയാണ് പതിവ്. തൃശൂർ വേവ്സ് എന്ന ഓർക്കസ്ട്രയിൽ ഒരിക്കൽ ഭാഗ്യത്തിന് ഒരവസരം വീണുകിട്ടി. സ്ഥിരം ഫ്ളൂട്ടിസ്റ്റ് വിദേശത്തു പ്രോഗ്രാമിനു പോയ സമയം. പ്രശസ്തനായ റെക്കോർഡിംഗ് എൻജിനീയർ ഫ്രാൻസിസ് അങ്ങനെയാണ് റിസന്റെ വാദനം കേൾക്കുന്നത്. പിറ്റേ ആഴ്ചതന്നെ ചേതന റെക്കോർഡിംഗ് സ്റ്റുഡിയോയിൽ എത്താൻ നിർദേശവും കിട്ടി. വിഖ്യാതനായ വയലിൻ ജേക്കബിന്റെയാണ് സംഗീതം. റിസന്‍ അന്നു നോട്ടുകളും അറിയില്ല, നല്ല പുല്ലാങ്കുഴലുകളും ഇല്ല. എങ്കിലും വായിച്ചു. സംഗീതസംവിധായകന് തൃപ്തിയായില്ലെന്നു റിസനുതന്നെ അറിയാം. സ്ഥിരം ഫ്ളൂട്ടിസ്റ്റ് ആയ സണ്ണി വായിച്ചതു കേട്ടപ്പോഴാണ് മനസിലായത്- ഓ ഇത് ഇങ്ങനെയൈാണ് വായിക്കേണ്ടതല്ലേ! പിന്നീട് റെക്കോർഡിംഗുകൾക്കു വായിക്കുന്നത് ഒരു ധ്യാനംപോലെ ആയെന്ന് റിസൻ പറയുന്നു.
ഇപ്പോൾ ബാംബൂ ഫ്ളൂട്ടിനു പുറമേ കീ ഫ്ളൂട്ട്, റെക്കോർഡർ, സാക്സഫോണ് തുടങ്ങി ഒട്ടുമിക്ക വിൻഡ് ഇൻസ്ട്രുമെന്റുകളും റിസൻ കൈകാര്യം ചെയ്യുന്നു. ഒക്കറീന, മെലോഡിക്ക, പോക്കറ്റ് സാക്സ്, വിനോവ സാക്സ്, ഡുഡുക് തുടങ്ങിയവയെല്ലാം റിസനു വഴങ്ങും. മകുടിയുടെ ചൈനീസ് പതിപ്പായ ഹുലൂസിയും വായിക്കും. വിവിധ ഭാഷകളിലായി 900ത്തിലേറെ സിനിമകൾക്കുവേണ്ടി പ്രവർത്തിച്ചു. രാഘവൻ മാസ്റ്റർ, ഉഷാ ഖന്ന, രവീന്ദ്രൻ മാസ്റ്റർ, ജോണ്സണ് മാസ്റ്റർ, ശരത്, ഒൗസേപ്പച്ചൻ, ജെറി അമൽദേവ്, ചിദംബരനാഥ്, രാജാമണി, മോഹൻ സിതാര, വിദ്യാധരൻ മാസ്റ്റർ, അൽഫോണ്‍സ്, ദീപക് ദേവ്, ബിജിപാൽ തുടങ്ങി ഒട്ടേറെ സംഗീതസംവിധായകരുടെ ഈണങ്ങൾ റിസന്റെ പുല്ലാങ്കുഴലിലൂടെ സംഗീതപ്രേമികൾ കേട്ടു.
രാഘവൻ മാസ്റ്ററുടെ രണ്ട് ആൽബങ്ങളിൽ വായിക്കാനായത് വലിയ ഭാഗ്യമായി റിസൻ കരുതുന്നു. ഫ്ളൂട്ട് പീസുകൾ മാസ്റ്റർ നേരിട്ടുതന്നെയാണ് പറഞ്ഞുതരിക. ഓർണമെന്റൽ നോട്ടുകൾ പോലും പറയും. അതുപോലെ വായിക്കാൻ ശ്രമിക്കുന്പോൾ സ്വയം ഇംപ്രൂവ് ചെയ്യാനാകും. ഇടയ്ക്ക് അദ്ദേഹം പറയും- മോനേ, അവിടെ ഇങ്ങനെ വേണം. ചെറിയ വ്യത്യാസമുണ്ട്. അതെല്ലാം സംഗീതക്ലാസുകൾക്കു തുല്യമായിരുന്നു.
പണ്ട് ബാംബൂ, കീ ഫ്ളൂട്ടുകൾ വായിക്കാൻ വെവ്വേറെ ആർട്ടിസ്റ്റുമാരായിരുന്നു. ആ കാലം മാറിയതോടെ എല്ലാം നമ്മൾതന്നെ വായിച്ചുതുടങ്ങി. പുതിയ സംഗീതസംവിധായകരിൽ ചിലർ കോഡ് പ്രോഗ്രഷനും മൂഡും പറയും. നമ്മൾ സ്വയം വായിക്കണം. എല്ലാറ്റിൽനിന്നും എഡിറ്റ് ചെയ്ത് അവർ വേണ്ടത് എടുക്കും. വീണ്ടും കേൾക്കുന്പോൾ തോന്നും, ഇതുതന്നെയാണോ വായിച്ചതെന്ന്. സംഗീതത്തോടൊപ്പം അവർക്കുള്ള സാങ്കേതികത്തികവും പുതിയകാലത്ത് ഗുണപരമാകുന്നുണ്ട്- റിസൻ പറയുന്നു.
ഇതിഹാസങ്ങൾക്കൊപ്പം
ഓർക്കസ്ട്ര കണ്ടക്ടർ തേജ് മെർവിൻ വഴിയാണ് റിസൻ യേശുദാസിന്റെ സംഘത്തിൽ പ്രവർത്തിച്ചുതുടങ്ങിയത്. പേടിയോടെയാണ് തുടങ്ങിവച്ചതെങ്കിലും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരിൽ ഒരാളായി പെട്ടെന്നുമാറി. പത്തുവർഷത്തോളം ഒരുമിച്ചു സ്റ്റേജ് പ്രോഗ്രാമുകളിൽ പ്രവർത്തിച്ചു. ഒഴിവുസമയങ്ങളിൽ പഴയ റെക്കോർഡിംഗ് അനുഭവങ്ങൾ യേശുദാസിൽനിന്നു കേൾക്കലായിരുന്നു റിസന്റെ ഏറ്റവും വലിയ സന്തോഷം. ഹിന്ദി സൂപ്പർഹിറ്റായ ഗോരി തേരാ ഗാവോം എന്ന ഗാനത്തിന്റെ പിന്നണിയിൽ പുല്ലാങ്കുഴൽ വായിച്ചത് സാക്ഷാൽ ഹരിപ്രസാദ് ചൗരസ്യയായിരുന്നു എന്നുള്ള കഥകളൊക്കെ അങ്ങനെയാണ് കേൾക്കുന്നത്. ചിലപ്പോൾ യേശുദാസ് പറയും- മോനേ, നീയൊരു ഫ്ളൂട്ട് കൊണ്ടുവാ, ഹരിപ്രസാദ്ജി വായിക്കുന്ന രീതി ഞാൻ കാണിക്കാം!
സ്റ്റേജുകളിൽ വലിയ പ്രോത്സാഹനമാണ് യേശുദാസ്, ചിത്ര, എസ്.പി. ബാലസുബ്രഹ്മണ്യം, പി. ജയചന്ദ്രൻ, എസ്. ജാനകി, ഹരിഹരൻ, ശങ്കർ മഹാദേവൻ, ഉദിത് നാരായണൻ തുടങ്ങിയവരിൽനിന്ന് റിസനു കിട്ടിയത്.
തിരുവനന്തപുരത്തെ വേദിയിൽ എസ്പിബിയ്ക്കൊപ്പം മണ്ണിൽ ഇൻട്ര കാതൽ എന്ന പാട്ടിനു വേണ്ടി വായിക്കുന്പോൾ അദ്ദേഹം ശ്രോതാക്കളോടു വിളിച്ചുപറഞ്ഞു- റിസനുവേണ്ടി കൈയടിക്കൂ എന്ന്! ഇളയരാജ ഫ്ളൂട്ടിനു പ്രാധാന്യംകൊടുത്തു ചെയ്ത പാട്ടായിരുന്നു അത്.
ഏഴു വർഷമായി ചിത്രയുടെ സംഗീതസംഘത്തൊപ്പം പ്രവർത്തിക്കുന്നു.
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയിൽനിന്ന് അനുഗ്രഹം നേടാനായി. പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ റോണു മജുംദാറുമായി അടുത്ത സൗഹൃദവും റിസനുണ്ട്.
ഫ്ളൂട്ട് നിർമിക്കാൻ ചൂൽ
വിലകൊടുത്തു വാങ്ങാൻ പണമില്ലാതിരുന്ന സാഹചര്യത്തിൽ തുടങ്ങിയതാണ് പുല്ലാങ്കുഴൽ നിർമാണം. അഞ്ചു രൂപയ്ക്കു വാങ്ങാൻ കിട്ടുമായിരുന്ന ചൂലിലെ മുളംതണ്ടു മുറിച്ച് പുല്ലാങ്കുഴലുകൾ ഉണ്ടാക്കിയ ചരിത്രമുണ്ട് റിസന്‍. പിന്നീട് വനംവകുപ്പിന്റെ സഹായത്തോടെ മുളകൾ കണ്ടെത്തി നിർമിച്ചു തുടങ്ങി. ഇപ്പോൾ അസം ബാംബൂ ഉപയോഗിച്ചാണ് നിർമാണം. വില കൂടുമെങ്കിലും മികച്ച ടോണ്‍ നൽകുന്നവയാണ് അവിടെനിന്നുള്ള മുളകളെന്ന് റിസൻ പറയുന്നു.
ശ്രുതിതെറ്റാതെ പറ്റുന്നത്രകാലം ഇങ്ങനെ പുല്ലാങ്കുഴൽ വായിച്ചുപോകാൻ പറ്റണമെന്നാണ് റിസന്റെ ആഗ്രഹം., സംഗീതം പഠിച്ചുകൊണ്ടിരിക്കാനും. അധ്യാപികയായ ജീനയാണ് ഭാര്യ. മക്കൾ ലളിതും ശ്രേയയും സംഗീതത്തിൽ തത്പരരാണ്. തൃശൂരിലാണ് റിസന്റെ താമസം.
ഹരിപ്രസാദ്