മനുഷ്യന്റെ വികാര വിചാരങ്ങളാണ് സിനിമകളായി രൂപംകൊള്ളുന്നതെന്നു പറയുകയാണ് ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ എസ്.എസ്. രാജമൗലി. തന്റെ പുതിയ ചിത്രം ആർആർആർ തിയറ്ററുകളിൽ വിസ്മയം സൃഷ്ടിക്കുന്പോൾ ആദ്യ സിനിമ തിയറ്ററിലെത്തുന്ന സംവിധായകന്റെ കൗതു കത്തോടെയാണത് വീക്ഷിക്കുന്നത്. രൗദ്രം രണം രുദിരം എന്നാണ് ആർആർആറിന്റെ പൂർണമായ പേര്. ഈച്ച, ബാഹുബലി എന്നീ ചിത്രങ്ങൾക്കു ശേഷം രൗജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രാജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദാണ് ആർആർആറിന് തിരക്കഥ എഴുതിയിരിക്കുന്നത്. രണ്ടേമുക്കാൽ വർഷത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതു മുതൽ ആരാധകരും കാത്തിരിപ്പിലായിരുന്നു.
മനുഷ്യ മനസിലെ ശക്തമായ വികാരമാണ് പ്രതികാരം. അതിനുവേണ്ടി കഥകൾ രൂപപ്പെടുത്തുന്നതല്ലെങ്കിലും നമ്മൾ ചെന്നെത്തിനിൽക്കുന്ന കഥയിൽ അതു താനെ സംഭവിക്കുന്നു. പ്രേക്ഷകർക്കു വളരെ വേഗത്തിൽ സംവദിക്കാനും കാഴ്ചാനുഭവത്തിൽ അവരുടെയുള്ളിലേക്ക് ആ വികാരത്തെ പ്രതിഷ്ഠിക്കാനും സാധിക്കണം. -രാജമൗലി പറയുന്നു. ആർആർആർ 1920 കാലഘട്ടത്തെ കഥയാണ് പറയുന്നത്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണ് പറയുന്നത്. ജൂനിയർ എൻ.ടി.ആർ. കൊമരു ഭീമായും റാം ചരണ്‍ അല്ലൂരി സീതരാമ രാജുവായാണു ചിത്രത്തിൽ എത്തുന്നത്. സീത എന്ന കഥാപാത്രത്തെയാണ് ബോളിവുഡ് നായിക ആലിയ ഭട്ട് അവതരിപ്പിക്കുന്നത്. ചരിത്രവും ഭാവനയും കൂട്ടിചേർത്താണ് കഥ പറയുന്നത്. ബോളിവുഡ് താരം അജയ് ദേവ്ഗണും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവൻസണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രണ്ട് ഇതിഹാസ വിപ്ലവകാരികൾ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നാട്ടിലേക്കു മടങ്ങിയതിനുശേഷം അവർ ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾക്കെതിരെ പോരാടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കഥ പൂർണമായും സാങ്കൽപികമാണെങ്കിലും അതത് സ്ഥലങ്ങളിൽ നടന്ന ചരിത്രപരമായ പരാമർശങ്ങളും സംഭവങ്ങളും യഥാർഥ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്വാതന്ത്ര്യ സമര സേനാനികളുടെ ആത്മാവ് അതേപടി നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. ജൂനിയർ എൻ.ടി. ആറും റാം ചരണും അഗ്നിയുടെയും ജലത്തിന്റെയും പ്രതീകമായ കഥാപാത്രങ്ങളായാണ് എത്തുന്നത്. മറ്റൊരു ചിത്രത്തിലുമില്ലാത്ത രംഗങ്ങൾ ഇതിൽ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ബാഹുബലിയെക്കാൾ മുന്നിൽ ആർആർആർ എത്തും. സമഗ്രമായ ഇന്ത്യൻ ചലച്ചിത്ര വ്യവസായം സൃഷ്ടിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഇന്ത്യൻ സിനിമ ബോളിവുഡ്, മലയാളം, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി എന്നിങ്ങനെ വ്യത്യസ്തമായി പിരിഞ്ഞുകിടക്കുന്നു. നമുക്ക് ഒരു വലിയ ഇന്ത്യൻ ചലച്ചിത്ര വ്യവസായമുണ്ടാകുമെന്ന് ഞാൻ സ്വപ്നം കാണുന്നതായി രാജമൗലി പറയുന്നു.
ജൂനിയർ എൻ.ടി.ആർ, റാം ചരണ്‍ എന്നീ സൂപ്പർ താരങ്ങളെ ഒരുമിച്ച് വെള്ളിത്തിരയിൽ കൊണ്ടുവരാനായതിന്റെ ആവേശവും രൗജമൗലിക്കുണ്ട്. വളരെക്കാലമായി അറിയാവുന്ന, തന്നോട് വലിയ സഹോദര ബഹുമാനവും വാത്സല്യവും പങ്കിടുന്ന ജോഡിയാണ് ഇരുവരും. എല്ലാം ആഗിരണം ചെയ്യുന്ന സ്പോഞ്ച് പോലെയാണ് റാവുവെന്നും എന്തും പരീക്ഷിക്കാവുന്ന ശൂന്യമായ കാൻവാസാണ് ചരണെന്നും ഈ സംവിധായകൻ സാക്ഷ്യപ്പെടുത്തുന്നു. ക്ലാസിക് ഹോളിവുഡ് ചിത്രം മോട്ടോർ സൈക്കിൾ ഡയറീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആർആർആറിന്റെ കഥയുണ്ടാക്കിയത്. കഥാകൃത്ത് എന്ന നിലയിൽ എനിക്ക് പരിചിതമല്ലാത്ത കാര്യങ്ങളെ ദൃശ്യവത്കരിക്കാനുള്ള അപൂർവ അവസരമാണ് ഈ ചിത്രത്തിലൂടെ ലഭിച്ചത്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രമെത്തിയിട്ടുണ്ട്. ഡിവിവി ദാനയ്യയാണ് നിർമാതാവ്. കെ.കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. മലയാളത്തിൽ ഗാനങ്ങളെഴുതിയിരിക്കുന്നതു മാങ്കൊന്പ് ഗോപാലകൃഷ്ണനാണ്.