ഗദ്ദർ പാർട്ടിയുടെ മിക്ക നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. ലഹോറിൽ പിടിയിലായ ഗദ്ദർ പാർട്ടി നേതാക്കൾക്കുമേൽ ഗൂഡാലോചനക്കുറ്റം ചുമത്തി വിചാരണ ചെയ്തു. 42 പേരെ വധ ശിക്ഷയ്ക്ക് വിധേയരാക്കി. 200ലധികം പേരെ ദീർഘകാലത്തേക്ക് ജയിലിലടച്ചു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അത്രയധികമൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ധീര വിപ്ലവമുന്നേറ്റത്തെക്കുറിച്ചാണ് ഡൽഹി നോട്ട്സ് ഇത്തവണ പറയുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ രാജ്യത്തിന്റെ പുറത്തുനിന്നു പോരാടിയ ഒരു വലിയ വിഭാഗം ജനതയുണ്ട്. ഗദ്ദർ പാർട്ടി എന്ന പേരിൽ വിദേശത്ത് ഒരു സംഘടന രൂപീകരിച്ച് ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി മറ്റൊരു ഭൂഖണ്ഡത്തിൽ സംഘടിച്ചവരുടെ മുന്നേറ്റമായിരുന്നു അത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഒരു വലിയ വിഭാഗം ഇന്ത്യക്കാർ, പ്രത്യേകിച്ച് പഞ്ചാബിൽ നിന്നുള്ള സിഖ് സമുദായത്തിൽപ്പെട്ടവർ അമേരിക്കയിലേക്കും കാനഡയിലേക്കും ജീവിതമാർഗം തേടി കുടിയേറി. സമൂഹത്തിന്റെ ഉന്നതശ്രേണിയിൽപ്പെട്ടവരുടെ കുടിയേറ്റം പോലെയായിരുന്നില്ല, ഇവർ രാജ്യം വിട്ടത് കൊളോണിയൽ വാഴ്ചയുടെ കാൽക്കീഴിൽ നിന്നു മോചനം കൊതിച്ചും ജീവിതമാർഗം തേടിയുമായിരുന്നു.
തികച്ചും സാധാരണക്കാരായ ജനവിഭാഗം. പക്ഷേ, കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ തന്നെ കൊളോണിയൽ അടിമത്തത്തിന്റെ നിഴലിൽനിന്നും തങ്ങൾക്ക് എവിടേക്ക് ഓടിപ്പോയാലും രക്ഷയില്ലെന്ന് അവർ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവാണ് ബ്രിട്ടീഷുകാർക്കെതിരേ ഗദ്ദർ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. 1857ലെ ശിപായി ലഹളയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അവർ ഗദ്ദർ പാർട്ടി എന്ന പേര് സ്വീകരിച്ചത്. അങ്ങനെ 1913ൽ അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറിയവരുടെ ഇന്ത്യൻ സ്വാതന്ത്ര്യ സമര മുന്നേറ്റമായി ഗദ്ദർ പാർട്ടി മാറുകയായിരുന്നു.
യുഗാന്തർ ആശ്രമം എന്ന പേരിൽ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ അവർ ഒരു ഓഫീസ് തുറന്നു. ഉർദു, ഗുരുമുഖി ഭാഷകളിൽ ഗദ്ദർ എന്ന പത്രവും പ്രസിദ്ധീകരണം ആരംഭിച്ചു. ആ പത്രത്തിന്റെ ഏറ്റവും മുകളിലായി ബ്രിട്ടീഷ് ആധിപത്യത്തിന്റെ ശത്രു എന്നും അച്ചടിച്ചിരുന്നു. അതോടൊപ്പം തന്നെ പത്രത്തിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു ഒരു പരസ്യം ഇങ്ങനെയായിരുന്നു: ഇന്ത്യയിൽ ഒരു വിപ്ലവം നടത്താൻ ധീരരായ പോരാളികളെ ആവശ്യമുണ്ട ്. ശന്പളം- മരണം, പാരിതോഷികം - രക്തസാക്ഷിത്വം, പെൻഷൻ - സ്വാതന്ത്ര്യം, ഫീൽഡ് ഓഫ് ഓപ്പറേഷൻ - ഇന്ത്യ.
ഇത്രയൊക്കെയാണെങ്കിലും അമേരിക്കയിൽ താമസിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരം എങ്ങനെ നയിക്കാം എന്നതിൽ ഗദ്ദർ പാർട്ടിക്ക് ആദ്യം കാര്യമായ പദ്ധതികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. 1914ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ഗദ്ദർ പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്ന ലാലാ ഹർദയാലിന്റെ അറസ്റ്റിനുശേഷമാണ് അവർ ക്രിയാത്മകമായി സമരമുഖത്തേക്ക് പ്രവേശിക്കുന്നത്. ബ്രിട്ടീഷ്് വാഴ്ചയുടെ വേരറക്കാനുള്ള ഒരേയൊരു മാർഗമായാണ് അവർ ലോകമഹായുദ്ധത്തെ കണ്ടത്. അതിന്റെ മറവിൽ ഇന്ത്യയിലേക്ക് കടക്കാൻ ഗദ്ദറുകൾ പദ്ധതിയിട്ടു.
ഇന്ത്യയിലെ പട്ടാളക്കാരുടെ കൈകളിൽ നിന്ന് ആയുധവും മറ്റും കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. കർഷകരെയും മറ്റും സംഘടിപ്പിച്ച് ബ്രീട്ടീഷുകാർക്കെതിരേ ശിപായ് ലഹളയുടെ മാതൃകയിൽ ഒരു വിപ്ലവമുന്നേറ്റമായിരുന്നു ഗദ്ദറുകളുടെ ലക്ഷ്യം. മാത്രമല്ല, 1857ലെ ലഹളയ്ക്കെതിരേ ബ്രിട്ടീഷ് സൈനിക പക്ഷത്തുനിന്ന് സമരക്കാർക്കെതിരേ പോരാടി എന്നൊരു കുറ്റബോധം അക്കാലത്ത് പഞ്ചാബിലെ ഒരു വിഭാഗത്തിനിടയിലുണ്ടായിരുന്നു.
അതിന് പരിഹാരമായി ബ്രീട്ടീഷുകാർക്കെതിരേ സായുധപോരാട്ടം നടത്തണമെന്നായിരുന്നു ഗദ്ദർ പാർട്ടിയുടെ കണക്കുകൂട്ടൽ. യുദ്ധ സന്നാഹങ്ങൾ ഒരുക്കുന്നതിനും കൂടുതൽ ആളുകളെ സംഘടിപ്പിക്കുന്നതിനുമായി ഗദ്ദർ പാർട്ടിയുടെ പ്രമുഖ നേതാക്കൾ വിവിധ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാർക്കിടയിലേക്ക് പോയി.
ജപ്പാൻ, ഫിലിപ്പൈൻസ്, ചൈന, ഹോംങ്കോംഗ്, സിംഗപ്പൂർ, മലയ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ സംഘടിപ്പിച്ചു ഇന്ത്യയിലേക്ക് മടക്കി എത്തിച്ച് ബ്രിട്ടീഷുകാർക്കെതിരേ അണിനിരത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ, ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ കരുത്തും ആൾബലവും കണക്കുകൂട്ടിയെടുക്കുന്നതിൽ ഗദ്ദറുകൾ പരാജയപ്പെട്ടു.
എങ്കിലും 1914ൽ എണ്ണായിരത്തിൽ അധികം വരുന്ന ഗദ്ദറുകൾ ഇന്ത്യയിലേക്ക് രഹസ്യമായി നുഴഞ്ഞുകയറി. ചിലർ ഇന്ത്യക്കാരായ സൈനികരുമായി ബന്ധം സ്ഥാപിച്ചു. കുറച്ചു പേർ നേരിട്ട് പഞ്ചാബിലെ ഗ്രാമങ്ങളിലേക്ക് പോയി കർഷകരെയും മറ്റും സംഘടിപ്പിക്കാൻ ശ്രമിച്ചു. മറ്റൊരു വിഭാഗം ബംഗാളിലേക്ക് ചെന്ന് റാഷ് ബിഹാരി ബോസിനെ പോലുള്ള വിപ്ലവകാരികളുമായി ബന്ധം സ്ഥാപിച്ചു.
ബംഗാൾ വിപ്ലവകാരികളോട് ബ്രിട്ടീഷുകാർക്കെതിരേയുള്ള തങ്ങളുടെ മുന്നേറ്റത്തെ നയിക്കണമെന്ന് ഗദ്ദറുകൾ ആവശ്യപ്പെട്ടു. നിർഭാഗ്യകരമെന്ന് പറയട്ടെ ഈ കണക്കുകൂട്ടലുകളും സഖ്യം ചേരലുകളുമൊന്നും വേണ്ടത്ര ഫലം കാണാതെ പോയി. പഞ്ചാബിനപ്പുറം മറ്റൊരിടത്തേക്കും കാര്യമായി വ്യാപിക്കാൻ കഴിഞ്ഞില്ല എന്നതായിരുന്നു തിരിച്ചടിയുടെ പ്രധാന കാരണം. ഗദ്ദർ മുന്നേറ്റത്തെക്കുറിച്ച് ഇതിനോടകം തന്നെ ബ്രിട്ടീഷ് ഇന്റലിജന്റ്സിന് വിവരം ലഭിച്ചിരുന്നു. അവർ തീർച്ചയായും പ്രതിരോധം ഒരുക്കി.
ഗദ്ദർ പാർട്ടിയുടെ മിക്ക നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. ലഹോറിൽ പിടിയിലായ ഗദ്ദർ പാർട്ടി നേതാക്കൾക്കുമേൽ ഗൂഢാലോചന ക്കുറ്റം ചുമത്തി വിചാരണ ചെയ്തു. 42 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. 200ലധികം പേരെ ദീർഘകാലത്തേക്ക് ജയിലിലടച്ചു. അതിനിടെ, റാഷ് ബിഹാരി ബോസ് ജപ്പാനിലേക്ക് രക്ഷപ്പെട്ടിരുന്നു.
അങ്ങനെ സ്വതന്ത്ര്യമോഹികൾക്ക് ഏറെ പ്രചോദനമായിരുന്ന ഗദ്ദർ മുന്നേറ്റം അവസാനിക്കുകയായിരുന്നു. പക്ഷേ, സ്വാതന്ത്ര്യബോധവും രാജ്യസ്നേഹവും ഉള്ളിലുള്ള ഒരു ഇന്ത്യക്കാരന് ലോകത്തിന്റെ ഏത് കോണിൽനിന്നും പോരാടാൻ കഴിയും എന്നതിന്റെ തെളിവായിരുന്നു ഗദ്ദർ മുന്നേറ്റം. അങ്ങനെയാണ് ബ്രിട്ടീഷ് ആർമിയിൽ ഹവീൽദാർ ആയിരുന്ന ചന്ദ്രസിംഗ് ഗഡുവാളി എന്ന സൈനികൻ ഗദ്ദറുകളുടെ സ്വാധീനത്താൽ രാജ്യത്തിനുവേണ്ടി പോരാടാനുറയ്ക്കുന്നത്. 1930ൽ ഇപ്പോഴത്തെ പാക്കിസ്ഥാനിലുള്ള പെഷവാറിൽ ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ നേതൃത്വത്തിൽ നടന്ന കലാപം അടിച്ചമർത്താൻ ബ്രിട്ടീഷ് സൈന്യം ചന്ദ്ര സിംഗ് ഗഡുവാളിയെ നിയോഗിച്ചു.
പെഷവാറിൽ സമരത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പത്താൻമാർ തടിച്ചു കൂടിയിരുന്നു. നിരായുധരായി നിൽക്കുന്ന പത്താൻമാർക്ക് നേരെ മൂന്നു റൗണ്ട ് വെടിയുതിർക്കാൻ ബ്രിട്ടീഷ് ക്യാപ്റ്റൻ നിർദേശം നൽകി. എന്നാൽ, കൈവശം ഒരായുധം പോലും ഇല്ലാതെ സമാധാനപരമായി നിൽക്കുന്ന പത്താൻമാരുടെ നേർക്ക് ഒരൊറ്റ വെടിയുണ്ട പോലും പായിക്കരുത് എന്നായിരുന്നു ചന്ദ്ര സിംഗ് തന്റെ സൈനികർക്ക് നൽകിയ നിർദേശം. ബ്രീട്ടീഷ് ക്യാപ്റ്റനെ അവഗണിച്ച സൈനികർ ചന്ദ്രസിംഗിന്റെ നിർദേശം അനുസരിച്ചു. ജാലിയൻ വാലാ ബാഗിലേതു പോലൊരു വലിയ കൂട്ടക്കൊലയാണ് അതോടെ ഒഴിവായത്. കൃത്യവിലോപത്തിന് ചന്ദ്രസിംഗ് ഗഡുവാളി അറസ്റ്റ് ചെയ്യപ്പെട്ടു.
താൻ രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാനാണ് സൈന്യത്തിൽ ചേർന്നതെന്നും ഇന്ത്യക്കാരായ സഹോദരങ്ങളെ കൊല്ലാനല്ലെന്നും അദ്ദേഹം വാദിച്ചു. പക്ഷേ, ബ്രീട്ടീഷ് ഭരണകൂടം വധശിക്ഷയാണ് അദ്ദേഹത്തിന് വിധിച്ചത്. പിന്നീട് ഇത് ജീവപര്യന്തമായി വെട്ടിക്കുറച്ചു. പിന്നീട് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്ന വേളയിലാണ് ഇദ്ദേഹം ജയിൽ മോചിതനാകുന്നത്.
സെബി മാത്യു