നാടക അവതരണവേളകളിൽ മൈതാനങ്ങളിലെയും സ്റ്റേജുകളിലെയും കോളാന്പി മൈക്കുകളിലൂടെ രംഗപടം ആർട്ടിസ്റ്റ് സുജാതൻ എന്ന അനൗണ്സ്മെന്റ് കേൾക്കാത്ത മലയാളികൾ ചുരുക്കമാണ്. അരനൂറ്റാണ്ടായി മലയാള നാടകവേദികൾക്ക് ഏറ്റവുമധികം സ്റ്റേജുകൾ ഡിസൈൻ ചെയ്ത കലാകാരനാണ് സുജാതൻ. പ്രക്ഷേകരെ ഇന്നും ഹരംകൊള്ളിക്കുന്ന പ്രസിദ്ധമായ ഒട്ടേറെ നാടകങ്ങൾ. ഇതിൽതന്നെ ഏറ്റവും പ്രസിദ്ധി നേടിയ 50 നാടകങ്ങളുടെ രംഗപടങ്ങൾ പുന:സൃഷ്്ടിക്കുന്ന പണിപ്പുരയിലാണിപ്പോൾ സുജാതൻ.
ഓടുന്ന ബസും പായുന്ന കുതിരയും ബോംബാക്രമണത്തിൽ പൊട്ടിത്തെറിക്കുന്ന ട്രെയിനും മഴവില്ലും വെള്ളച്ചാട്ടം ഉൾപ്പെടെ പ്രകൃതിദൃശ്യങ്ങളും, നാലുകെട്ടും, തറവാടും, പടിപ്പുരയും, ലിഫ്റ്റും, വിമാനവും, കടലിൽ പായുന്ന ബോട്ടും ഉൾപ്പെടെ കാണികളുടെ പ്രതീക്ഷയ്ക്കപ്പുറം തന്റെ മാന്ത്രിക വിരലിലെ ചായത്തണ്ടിൽ പുതിയ രംഗഭാഷ ഒരുക്കിയ കലാപ്രതിഭയാണ് സുജാതൻ.
അച്ഛൻ ആർട്ടിസ്റ്റ് കേശവനാണ് സുജാതന്റെ ഗുരു. എൻ.എൻ.പിള്ള ,കെ.ടി. മുഹമ്മദ്, പി.ജെ.ആന്റണി, എസ്എൽപുരം സദാനന്ദൻ, കണിയാപുരം രാമചന്ദ്രൻ, തോപ്പിൽഭാസി, വൈക്കം ചന്ദ്രശേഖരൻനായർ, ഒ.മാധവൻ തുടങ്ങിയവരുടെ സമകാലികനായിരുന്നു അച്ഛൻ കേശവൻ. ഇവരുമായുണ്ടായ ചങ്ങാത്തവും അച്ഛനോടൊപ്പമുള്ള നാടകയാത്രകളും സുജാതനെ രംഗപട നിർമിതിയിലേക്ക് നയിച്ചു. കാരാപ്പുഴ സർക്കാർ സ്കൂളിൽ പത്താം ക്ലാസ് പഠനത്തിനു ശേഷം പതിനേഴാം വയസിൽ വരയും സ്റ്റേജ് സെറ്റിംഗ്സും തുടങ്ങി.
അക്കാലത്ത് അച്ഛനോടൊപ്പം കായംകുളം കെപിഎസിയുടെ കൂട്ടുകുടുംബം എന്ന നാടകത്തിന്റെ പരിശീലന ക്യാന്പിൽ പോയി. അച്ഛൻ വരയ്ക്കുന്പോൾ നിറങ്ങൾ കൊടുത്തു സഹായിച്ചുതുടങ്ങി.
പിൽക്കാലത്ത് ഈ രംഗത്തെ അതികായനായി സുജാതൻ വളർന്നു. നാടകം അരങ്ങിലെത്തിയാൽ സ്റ്റേജിൽത്തന്നെ ഇരുന്നു കഥയുടെ ഗതി കണ്ടു പഠിക്കും. കഥാപാത്രങ്ങളുടെ ഭാവയും ശൈലിയും മനസിലാക്കും.
1973ൽ കോട്ടയം നാഷണൽ തിയറ്റേഴ്സിന്റെ നിശാസന്ധി നാടകത്തിലാണ് ആദ്യമായി സുജാതൻ രംഗപടം ചെയ്യുന്നത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനടുത്ത് പാളങ്ങൾ കടന്നുപോകുന്ന ഒരു പ്രദേശം, റെയിൽവേ ക്വാർട്ടേഴ്സ് ഇതു രണ്ടുമായിരുന്നു ആദ്യരംഗപടം. നാടകകലയിൽ അര നൂറ്റാണ്ടു പിന്നിടുന്പോൾ സുജാതൻ രംഗപടം ഒരുക്കിയ നാടകങ്ങളുടെ എണ്ണം 3500. കേരളത്തിലും പുറത്തുമായി 450 ലധികം നാടക സമിതികളുമായി സഹകരിച്ചു. രണ്ടര മീറ്റർ നീളത്തിലും ഒന്നേകാൽ മീറ്റർ വീതിയിലും പെയിന്റിംഗിനു ഉപയോഗിക്കുന്ന കട്ടിയുള്ള തുണി ഉപയോഗിച്ചാണ് സ്റ്റേജ് രംഗപടം ഒരുക്കുന്നത്.
കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ വലിയ ചലനം സൃഷ്്ടിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ മൂന്നു സെറ്റുകളാണുണ്ടായിരുന്നത്. ഇത് സുജാതന്റെ മാസ്റ്റർപീസുകളായി എണ്ണപ്പെടുന്നു.
നാടകത്തിലെ കഥാപാത്രമായ പരമു പിള്ളയുടെ വീട്, കുടിലും വയലും ചേർന്ന് അടിയാന്റെ വീട്, കരപ്രമാണിയുടെ വീട് എന്നീ മൂന്നു സെറ്റുകളും അക്കാലത്തെ സൂപ്പർ ഹിറ്റുകളായിരുന്നു. എൻ. എൻ. പിള്ളയുടെ ക്രോസ് ബെൽറ്റ്, ചങ്ങനാശേരി ഗീഥയുടെ ഏഴു രാത്രികൾ, കാട്ടുതീ, കായംകുളം കേരള ആർട്സ് തീയറ്ററിന്റെ രാമരാജ്യം തുടങ്ങിയ നാടകങ്ങളുടെ രംഗപടങ്ങളും സുജാതനെ ദേശീയതലത്തിൽ അറിയപ്പെടുന്ന കലാകാരനാക്കി. എൻ.എൻ. പിള്ളയുടെ മന്വന്തരം നാടകം അജന്ത എല്ലോറ ഗുഹകളുടെ കഥയായിരുന്നു. എൻ.എൻ. പിള്ള അജന്തയിൽ പോയി നേരിട്ടുകണ്ടതിനുശേഷമാണ് കഥയെഴുതിയത്. ഇതിനായി ഒരു രംഗപടം മാത്രമാണ് തയാറാക്കിയത്. സ്റ്റേജ് മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഗുഹ. അജന്ത എല്ലോറയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം നോക്കി സുജാതൻ തയാറാക്കിയ രംഗപടം കണ്ടതിനു ശേഷം എൻ.എൻ. പിള്ള പറഞ്ഞു, നേരിട്ടു കണ്ടതുപോലെതന്നെയെന്ന്. രംഗപടം ഒരുക്കൽ തപസ്യയാക്കാൻ പ്രചോദനമേകിയതും ഈ വാക്കുകളായിരുന്നു. ഒന്നോ രണ്ടോ രംഗങ്ങളും ഏതെങ്കിലും പ്രകൃതി ദൃശ്യങ്ങളും വരച്ച് രംഗപടം ഒരുക്കലായിരുന്നു മുന്പു നാടകങ്ങളിൽ. എന്നാൽ ഇന്ന് സിനിമാ ലൊക്കേഷൻ പോലെ നാടകത്തിനും നിരവധി സെറ്റുകൾ വേണം. അന്പലപ്പുഴ സാരഥിയുടെ സമം എന്ന നാടകത്തിന് 14 സെറ്റുകൾ ഒരുക്കി. കെപിഎസിയുടെ ഭീമസേനനു വരച്ചത് 28 രംഗപടങ്ങളാണ്.
നാടകം കൂടാതെ മിമിക്രി, ബാലെ വേദികളിലും ഷേക്സ്പിയർ, ഒഥല്ലോ നാടകങ്ങളുടെ അരങ്ങേറ്റവേദികളിലും വിവിധ കലാപരിപാടികളിലും രംഗപടം ഒരുക്കിയിട്ടുണ്ട്. ചലച്ചിത്രതാരം തിലകൻ സംവിധാനം ചെയ്ത അബ്കാരി എന്ന നാടകത്തിലെ സെറ്റ് ഏവരുടെയും പ്രശംസ നേടിയിരുന്നു. സ്റ്റേജിൽ ഒരു ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയും മുകളിലേക്കുള്ള ലിഫ്റ്റും സെറ്റിട്ടു. മുകളിലേക്കും താഴേക്കും വരുന്ന ലിഫ്റ്റ് എല്ലാവരെയും അദ്ഭുതപ്പെടുത്തി. കെപിഎസിയുടെ കൈയും തലയും പുറത്തിടരുത് നാടകത്തിൽ കെഎസ്ആർടിസി ബസിന്റെ ഉൾഭാഗം സ്റ്റേജിൽ ഒരുക്കിയതും കാണികളിൽ അദ്ഭുതം സൃഷ്ടിച്ചു. ബസ് മുന്നോട്ടു പോകുകയാണെന്നു തോന്നുംവിധമായിരുന്നു രംഗപടം.
രംഗപടങ്ങളിൽ സുജാതന് നിരവധി അവാർഡുകളും സ്വന്തമായി. 1981ൽ രംഗപടത്തിനു ലഭിച്ച ആദ്യ സംസ്ഥാന അവാർഡു മുതൽ ഇതുവരെ 19 അവാർഡുകൾ.
നാടക രംഗപടങ്ങൾക്കൊപ്പം സിനിമ അഭ്രപാളിയിലും സുജാതൻ മുഖം കാണിച്ചു. നാടകപ്രവർത്തകനായിരുന്ന ഗുരുവായൂർ ദേവരാജൻ ഒരുക്കിയ സിനിമയിൽ ജഗതി ശ്രീകുമാറിനും സുകുമാരിക്കുമൊപ്പം ചെറിയ വേഷം. തുടർന്ന്് അനൽ നാഗേന്ദ്രന്റെ തീ, ജയരാജിന്റെ നിറയെ തത്തകളുള്ള മരം, ജോഷി മാത്യുവിന്റെ നൊന്പരക്കൂട് സിനിമകളിലും അഭിനയിച്ചു.
കോവിഡ് മഹാമാരിയിൽ കലാരംഗം നിശ്ചലമായപ്പോൾ സുജാതൻ തീരുമാനിച്ചതാണ് 55 വർഷത്തിനിടയിൽ ഒരുക്കിയ രംഗപടങ്ങളിൽ പ്രധാനപ്പെട്ടവ പുനഃസൃഷ്്ടിക്കണമെന്ന്്. പ്രഫഷണൽ നാടകങ്ങളുടെ രംഗപടങ്ങൾക്ക് ആയുസില്ല. പരമാവധി ഒന്നോ രണ്ടോ വർഷം. രണ്ടുവർഷത്തിലേറെ കളിക്കുന്ന നാടകങ്ങൾ വിരളമാണ്. പുതിയ നാടകങ്ങൾ വരുന്പോൾ കലാസമിതികൾ പഴയ കട്ടൗട്ടുകളും കർട്ടണും ഒഴിവാക്കും. പ്രാധാന്യമുള്ള നാടകത്തിന്റെ കട്ടൗട്ടുകൾ പോലും സൂക്ഷിക്കാനായിട്ടില്ല. പല നാടകങ്ങളുടെയും രംഗം മനസിലുണ്ട്. അവ ഓർത്തെടുത്തു വരയ്ക്കുന്നതു ക്ലേശകരമെങ്കിലും കാലാതിവർത്തികളായ 50 നാടകങ്ങളുടെ പുനഃസൃഷ്ടിയുടെ പണിപ്പുരയിലാണ് ഇദ്ദേഹം. ഭാവി തലമുറയ്ക്കു നാടകങ്ങളെ അടുത്തറിയാനും പഠിക്കാനും ഇത് അവസരമൊരുക്കാനാകുമെന്നാണ് സുജാതൻ പറയുന്നത്.
കോട്ടയം 16ൽചിറയിലുള്ള വീടിനു സമീപം അച്ഛന്റെ ഓർമയ്ക്കായി നിർമിച്ച ആർട്ടിസ്റ്റ് കേശവൻ സ്മാരക കലാമന്ദിരത്തിലാണ് വർണകൂട്ടുകളും രംഗപടങ്ങളും ഒരുക്കുന്നത്. തിയറ്റർ കലാകാരൻമാരുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്ന സുജാതൻ സാംസ്കാരിക മേഖലകളിലും സജീവമാണ്. ഐഷാകുമാരിയാണ് ഭാര്യ. ഗ്രാഫിക്സ് ഡിസൈനർ ജിതിൻ ശ്യാം, ആനിമേഷൻ ഡിസൈനർ ജിജോ ശ്യാം എന്നിവരാണ് മക്കൾ. ഇരുവരും രംഗപടവേദിയിൽ അച്ഛനെ സഹായിക്കുന്നുണ്ട്.
ജിബിൻ കുര്യൻ