ഉയിർത്തെഴുന്നേല്പ്
ഇന്ന് ഈസ്റ്റർ. മൂന്നുവർഷത്തിനിടെ ആദ്യമായി ഇറാക്കിലെ ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നു. കഴിഞ്ഞയാഴ്ച ഇറാക്കിലെ നിനവേ പ്രവിശ്യയിലുള്ള ഖാരക്കോഷിലെ സെന്‍റ് ജോണ്‍സ് പള്ളിയിൽ എത്തിയത് ആയിരങ്ങളാണ്. തിങ്ങിനിറഞ്ഞുനിന്നവർ തൊണ്ട പൊട്ടുമാറുച്ചത്തിൽ ഓശാന പാടി. പലരും കണ്ണീർ വാർത്തു. മൂന്നു വർഷത്തിനുശേഷം ആദ്യമായിട്ടാണ് അവർ പള്ളിയിലെത്തുന്നത്. ആദ്യത്തെ കുർബാന ഏഴുമണിക്കായിരുന്നു. രണ്ടാമത്തേത് ഒന്പതിനും. ആദ്യത്തെ കുർബാനയ്ക്കു തന്നെ മിക്കവരും എത്തി. ഈന്തപ്പനയോലകളും ഒലിവുമരച്ചില്ലകളും ഉയർത്തിപ്പിടിച്ച് ആളുകൾ നിനവേ പട്ടണത്തിന്‍റെ തെരുവുകളിലൂടെ നടന്നു. മൂന്നു വർഷം മുന്പ് ഈസ്റ്റർ ആഘോഷത്തിന് അവിടെ ഉണ്ടായിരുന്ന പലരും ഇപ്പോഴില്ല. ഒന്നുകിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൂട്ടക്കൊലകൾക്ക് ഇരകളായി. അല്ലെങ്കിൽ ഇറാക്കിന്‍റെ അതിർത്തി കടന്ന് ഓടിപ്പോയി. ടൈഗ്രീസ് നദി മൂന്നു വർഷം ഒഴുകിയത് ചോരനിറത്തിലായിരുന്നു. മൂന്നു വർഷം മുന്പ് ഈസ്റ്ററാഘോഷിച്ച ക്രൈസ്തവരിൽ പലരും ബാഗ്ദാദിലും മൊസൂളിലും കിർക്കുക്കിലും നിനവേയിലും അൽഖോഷിലുമൊക്കെ കൂട്ടക്കുഴിമാടങ്ങളിൽ ഉറങ്ങുകയാണ്.ഐഎസ് കീഴടക്കിയ ഇറാക്കിൽ മൂന്നു വർഷം നടന്ന കൊടിയ പീഡനങ്ങളുടെ കണക്കുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളു.

ഈ ഉയിർപ്പുതിരുന്നാൾ ഇറാക്കിന്‍റെ ഉയിർത്തെഴുന്നേല്പുകൂടിയാണ്. നിനവേ പ്രവിശ്യയിൽ 50,000 പേർ തിരിച്ചെത്തി. ഇറാക്കിലെങ്ങും നിരവധി ആളുകൾ മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. തകർക്കപ്പെട്ട പള്ളികൾക്കു പുറത്തോ താത്കാലിക ദേവാലയങ്ങളിലോ അവർ ഈസ്റ്റർ ആഘോഷിക്കുന്നു. അവിടെനിന്നുള്ള കൽദായ പാത്രിയാർക്കീസ് ലൂയി സാക്കോ കേരളത്തിലെത്തിയത് ജനുവരിയിലാണ്. ഈ അഭിമുഖം നടന്നത് ജനുവരി 15-ന്. വലിയ പ്രതീക്ഷയിലായിരുന്നു അദ്ദേഹം. ഭീകരവാദികളെ തുരത്തിയെന്നും ക്രൈസ്തവരും മുസ്‌ലിംകളും സൗഹൃദത്തോടെ ജീവിക്കുന്ന അന്തരീക്ഷം സംജാതമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖം നടന്ന അതേ സമയത്ത് ബാഗ്ദാദിൽ ഇരട്ട ചാവേർ സ്ഫോടനം ഉണ്ടായി. 38 പേർ കൊല്ലപ്പെട്ടു. 100 പേർക്കു പരിക്ക്.

പാത്രിയാർക്കീസിനോടുള്ള ചോദ്യങ്ങളിലൊന്ന് ഇതായിരുന്നു. എന്തുകൊണ്ടാണ് ഐഎസിനെ ഇല്ലാതാക്കിയെന്നു പറയുന്പോഴും ഇറാക്കിൽ വീണ്ടും കൊലപാതകങ്ങൾ തുടരുന്നത്?
അദ്ദേഹത്തിന്‍റെ ഉത്തരം വളരെ കൃത്യമായിരുന്നു. "സൈന്യം പരാജയപ്പെടുത്തിയത് ഭീകരവാദികളെയാണ് അവരുടെ ആശയത്തെയല്ല. ഭീകരതയുടെ തത്ത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്. അതിന്‍റെ തെളിവാണ് നിരപരാധികൾ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്.’ മനസുകളിൽനിന്നു നീക്കം ചെയ്യാതെ ഭീകരവാദത്തിന് അന്ത്യമില്ല. തുടർന്ന് ഒരു മണിക്കൂറോളം അദ്ദേഹം സംസാരിച്ചു. റോമിലെ സതീർഥ്യനായിരുന്ന റവ. ഡോ. മാണി പുതിയിടത്തിന്‍റെ സാന്നിധ്യത്തിൽ പാത്രിയാർക്കീസ് സാക്കോ മനസു തുറന്നു:

ഞങ്ങൾ തിരികെയെത്തുന്നു

ഇറാക്ക് ഉയിർത്തെഴുന്നേല്പിന്‍റെ പാതയിലാണ്. നാടും വീടും വിട്ടുപോയവർ തിരികെ വന്നു തുടങ്ങി. അവർക്കു വീടില്ല, ആശുപത്രികളില്ല, സ്കൂളുകളില്ല, പള്ളിയില്ല...ഒന്നുമില്ല. ഞങ്ങൾ ആദ്യം മുതൽ തുടങ്ങുകയാണ്.

ഇറാക്കിലെ ജനങ്ങൾ സമാധാനപ്രിയരും മതസൗഹാർദ്ദമുള്ളവരുമാണ്. സദ്ദാം ഹുസൈന്‍റെ പതനത്തെ തുടർന്ന് ഇറാക്കിൽ ആരംഭിച്ച ദുരിതങ്ങൾ ഐഎസിന്‍റെ വരവോടെ പാരമ്യതയിലെത്തുകയായിരുന്നു. സദ്ദാമിന്‍റെ ഭരണം ന്യൂനപക്ഷങ്ങൾക്കു സംരക്ഷണം നല്കിയിരുന്നു. മതേതര ഭരണകൂടമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അക്കാലത്ത് ക്രൈസ്തവർക്കുനേരേ ആക്രമണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ സുരക്ഷിതരായിരുന്നു. മന്ത്രിസഭയിൽ ക്രൈസ്തവർ ഉണ്ടായിരുന്നു. അമേരിക്കൻ അധിനിവേശത്തിനുശേഷം കാര്യങ്ങൾ മാറി. സദ്ദാം ഹുസൈനോടുള്ള എതിർപ്പു മാത്രമല്ല അമേരിക്ക ഈ മണ്ണിലെത്താൻ കാരണം. അവർക്കു സാന്പത്തിക താത്പര്യങ്ങളുണ്ടായിരുന്നു. സദ്ദാമിനെ വധിച്ചു. അവർ ഞങ്ങളുടെ രാജ്യത്തിന്‍റെ അതിർത്തികൾ തുറന്നുകൊടുത്തു. പോലീസും പട്ടാളവുമൊന്നുമില്ലാതെ രാജ്യം അരാജകത്വത്തിലായി. സാന്പത്തികരംഗം തകർത്തു. 2005-ൽ പുതിയ പട്ടാളം നിരന്നു. പുതിയ പോലീസ് എത്തി. ഭീകരർ തലപൊക്കി. അവർ നാടിന്‍റെയും നഗരത്തിന്‍റെയും നിയന്ത്രണം ഏറ്റെടുത്തു. മൊസൂൾ നഗരത്തിന്‍റെ 80 ശതമാനവും തകർത്തു. അവിടെ മാത്രമല്ല, ഇറാക്കിലെ മിക്ക നഗരങ്ങളും ചാന്പലായി. ക്രൈസ്തവർ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾ കൂട്ടക്കൊലകൾക്ക് ഇരയായി. നിരവധിപ്പേർ പലായനം ചെയ്തു. 30,000 ക്രൈസ്തവർ ഉണ്ടായിരുന്ന മൊസൂൾ നഗരത്തിൽ ഒരാൾപോലും ഇല്ലാതായി. 1,20,000 പേരെയാണ് നിനവേ പ്രവിശ്യയിൽനിന്നു കാണാതായത്. ക്രൈസ്തവ ദേവാലയങ്ങൾ ഇടിച്ചുനിരത്തി. 65 മുസ്ലിം പള്ളികളും തകർത്തു. നിരവധി മുസ്ലിം സഹോദരന്മാരും കൊല്ലപ്പെട്ടു. എത്രയോ മനുഷ്യർ അനാഥരായി.

ക്രൈസ്തവരെ വേരോടെ പിഴുതെറിയാനായിരുന്നു ശ്രമം. ക്രിസ്ത്യൻ ആർക്കൈവ്സുകൾ ചാന്പലാക്കി. കൽദായ ലൈബ്രറികളിലെ ഫയലുകൾ ഞങ്ങൾ ഫിലിമുകളിലാക്കി സൂക്ഷിച്ചിരുന്നതിനാൽ അതു ബാക്കിയുണ്ട്. അതൊന്നും സാരമില്ലെന്നു വയ്ക്കാം. പള്ളികളും ആർക്കൈവ്സും വീടുകളും കെട്ടിടങ്ങളും ഒന്നുമല്ല, മനുഷ്യരാണു വലുത്. ക്രൈസ്തവികത ജന്മംകൊണ്ട മണ്ണിൽ ജീവിക്കുന്നവരാണ് ഞങ്ങൾ. ഞങ്ങളുടെ മാതൃഭൂമിയിൽനിന്നാണ് അവർ ഞങ്ങളെ ആട്ടിപ്പായിക്കുന്നത്.

നാസികളെപ്പോലെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. അതേ ക്രൂരതയാണ് ഐഎസിനുമുള്ളത്. അവർ ക്രൈസ്തവർക്ക് എതിരാണ്. ഷിയാകൾക്ക് എതിരാണ്. പശ്ചിമേഷ്യയിലെ ന്യൂനപക്ഷങ്ങൾക്ക് എതിരാണ്. ഈ ഭീകരവാഴ്ചയിൽ ഒരു ബിഷപ്പും ആറു വൈദികരും നിരവധി ക്രൈസ്തവരും കൊല്ലപ്പെട്ടു. ഒന്നിനും കൃത്യമായ കണക്കില്ല.

എന്തായാലും ഐഎസിനെ തുരത്തിയതോടെ ജനങ്ങൾ തിരിച്ചെത്തിത്തുടങ്ങി. എങ്കിലും ഐഎസിന്‍റെ ആശയങ്ങൾ തുടച്ചുനീക്കപ്പെട്ടിട്ടില്ല. അമേരിക്കൻ അധിനിവേശത്തിനും ഭീകരവാദികളുടെ വാഴ്ചയ്ക്കും ശേഷം ശക്തമായ മത ധ്രുവീകരണം ഉണ്ടായി. ഷിയാ-സുന്നി പോരുകൾ ചരിത്രപരമാണ്. ഓട്ടോമൻ തുർക്കി ഭരണകാലത്ത് സുന്നി അധികാരകേന്ദ്രമായിരുന്നതും പിന്നീട് നഷ്ടപ്പെട്ടതുമായ ഖാലിഫേറ്റ് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ സുന്നികൾക്ക് ഐഎസിനോട് ആഭിമുഖ്യമുണ്ട്. അത്തരമൊരു ഖാലിഫേറ്റ് ഐഎസ് സ്ഥാപിക്കുമെന്നാണ് സുന്നികളിൽ വലിയൊരു വിഭാഗം കരുതുന്നത്. പശ്ചിമേഷ്യയിലെ ജനങ്ങൾക്കു പൊതുവെ തീവ്രപ്രതികരണ രീതിയും ഏറ്റുമുട്ടൽ സ്വഭാവവുമൊക്കെയുണ്ട്. ഈ പ്രദേശത്തിന്‍റെ ഭൂപ്രകൃതിയും മറ്റും ഈ സ്വഭാവത്തെ രൂപീകരിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. പർവതങ്ങളിലെയും മരുഭൂമിയിലെയും ജീവിതം, കടുത്ത കാലാവസ്ഥകൾ, ഗോത്രങ്ങളായും വംശങ്ങളായും വേർതിരിക്കപ്പെട്ടുള്ള ജീവിതം ഇതൊക്കെ സ്വഭാവ രൂപീകരണത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

പ്രതീക്ഷ

ഞങ്ങൾക്കു പ്രതീക്ഷയുണ്ട്. ഇറാക്കിന്‍റെ ഭാവി ഇറാക്കിനെ മാത്രമല്ല, പശ്ചിമേഷ്യയെക്കൂടി ആശ്രയിച്ചാണ് ഇരിക്കുന്നത്. മെസപ്പൊട്ടോമിയ, ലിബിയ, സിറിയ, ലെബനോൻ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്‌ട്രീയവും സാന്പത്തികവും മതധ്രൂവീകരണങ്ങളുമൊക്കെ ഇറാക്കിനെയും ബാധിക്കും. ഇറാക്കിന്‍റെ രാഷ്ട്രീയം പശ്ചിമേഷ്യയെയും ബാധിക്കും. ഇറാക്കിനെക്കുറിച്ചു പ്രത്യേകം പറയുകയാണെങ്കിൽ ഏതർഥത്തിലും ഇപ്പോഴത്തേതിലും മെച്ചപ്പെട്ടതായിരിക്കും ഭാവിയെന്നു ഞങ്ങൾ കരുതുന്നു. സർക്കാരിന് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. സുരക്ഷിതബോധമില്ലായ്മ, അഴിമതി, കൊള്ള, മയക്കുമരുന്ന്, തൊഴിലില്ലായ്മ, ദാരിദ്ര്യം എല്ലാം ഇല്ലാതാക്കണം. മതവിഭാഗങ്ങൾ തമ്മിലുള്ള ശത്രുതാ മനോഭാവം ഇല്ലാതാക്കണം. ഇപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാന്പസുകളിൽ ഉള്ള അഭയാർഥി ക്യാന്പുകളിൽ ആളുകൾ ജീവിക്കുന്നു. അവരെ പുനരധിവസിപ്പിക്കണം. അവിടെ ജീവിതം ക്രമരഹിതമാണ്. അവരുടെ വീടുകളിലേക്കു മടങ്ങിപ്പോകാൻ എത്രയും വേഗം അവസരം ഉണ്ടാക്കണം. ജീവിതമാർഗം കാണിച്ചുകൊടുക്കണം. സാന്പത്തികമായി ബുദ്ധിമുട്ടുന്ന മനുഷ്യരെ വശത്താക്കാൻ സാമൂഹ്യവിരുദ്ധർക്കും തീവ്രവാദികൾക്കും എളുപ്പമാണ്. 100 ഡോളർ കൊടുക്കാമെന്നു പറഞ്ഞാൽ ഒരു സ്ഫോടനം നടത്താൻ ആളെ കിട്ടുന്ന സ്ഥിതി ഇറാക്കിലുണ്ട്. ഇതിനൊക്കെ മാറ്റം വരണം.

നല്ല ഭരണഘടനയുണ്ടാവണം

സദ്ദാമിന്‍റെ കാലത്തേതുപോലെ മതേതര ചിന്ത വളരണം. മുസ്ലീമോ, ക്രൈസ്തവനോ, സുന്നിയോ, ഷിയായോ ആരുമാകട്ടെ രാഷ്ട്രഭരണത്തിൽ ആളുകൾ പരിഗണിക്കപ്പെടേണ്ടത് ഇറാക്ക് പൗരൻ എന്ന നിലയിൽ മാത്രമായിരിക്കണം. മതം രാഷ്ട്രീയത്തിൽ ഒരു ഇടപെടലും നടത്തരുത്. അതിന് ആദ്യം മതേതര ഭരണഘടനയുണ്ടാകണം. ഭാവി പ്രതീക്ഷാനിർഭരവും ഐശ്വര്യസമൃദ്ധവുമാകാൻ ആദ്യം ചെയ്യേണ്ടത് അതാണ്.

നല്ലതു പഠിപ്പിക്കണം

പ്രകൃത്യാ മിതവാദികളാണെങ്കിലും ഇപ്പോഴുണ്ടായിരിക്കുന്ന മതധ്രുവീകരണവും ശത്രുതാ മനോഭാവങ്ങളും മാറ്റിയെടുക്കണം. വിദ്യാഭ്യാസ പരിഷ്കരണത്തിലൂടെ ഇതു സാധിക്കും. മതാധിഷ്ഠിത വിദ്യാഭ്യാസം അപകടകരമാണ്. ദൂരവ്യാപകമായ അപകടസാധ്യതകൾ അതിനുണ്ട്. എല്ലാ മനുഷ്യരെയും ബഹുമാനിക്കാൻ പഠിപ്പിക്കുന്ന മതേതര വിദ്യാഭ്യാസം അനിവാര്യമാണ്. ഹൃദയത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്ന വിദ്വേഷത്തിന്‍റെ വിത്തുകളെ നശിപ്പിക്കാൻ വിദ്യാഭ്യാസംകൊണ്ടേ കഴിയൂ. വീടുകളും ആശുപത്രികളും സ്കൂളുകളുമൊക്കെ പുനഃസ്ഥാപിക്കേണ്ടിയിരിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ സഹായത്തോടെ ഇറാക്കിന് ഇതൊക്കെ ചെയ്യാൻ സാധിക്കും. കഴിഞ്ഞതൊക്കെ മറന്ന് വളരാനുള്ള സ്രോതസുകളൊക്കെ ഞങ്ങൾക്കുണ്ട്. എണ്ണ, ജലം, വിനോദസഞ്ചാര സാധ്യതകൾ, കൃഷിഭൂമികൾ എല്ലാം ഞങ്ങൾക്കുണ്ട്. വേണ്ടവിധം ഉപയോഗിക്കപ്പെട്ടാൽ ഇറാക്കിനു ഭാവിയുണ്ട്.

സഹായത്തിന്‍റെ കൈകൾ

ക്രൈസ്തവർ‌ ഇപ്പോൾ മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ കടുത്ത പ്രതിസന്ധികളാണ് അഭിമുഖീകരിക്കുന്നത്. അവരുടെ വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളുമൊക്കെ നശിപ്പിച്ചുകളഞ്ഞു. ബാഗ്ദാദിലും മൊസൂളിലും നിനവേയിലുമൊക്കെ കേടുപാടുകൾ സംഭവിക്കാത്ത വീടുകളുമുണ്ട്. പക്ഷേ, അവയുടെ അകത്ത് ഒന്നുമില്ല. വിലയുള്ളതെല്ലാം കൊള്ളയടിക്കപ്പെട്ടിരിക്കുന്നതാണ് വീടുകളിൽ തിരിച്ചെത്തിയവർ കണ്ടത്. ഞങ്ങളെ സാന്പത്തികമായി സഹായിക്കാൻ പല രാജ്യങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്. ഹംഗറി 20 ലക്ഷം ഡോളർ തന്നു സഹായിച്ചു. കൊളോണിൽനിന്നും അത്രയും തുക ലഭിച്ചു. അമേരിക്ക സഹായിക്കാമെന്നേറ്റിട്ടുണ്ട്. കേരളത്തിൽനിന്നുമുണ്ട് സഹായ വാഗ്ദാനം. വിവിധ രാജ്യങ്ങളിലെ ബിഷപ്സ് കോണ്‍ഫറൻസുകളും സഹായിക്കും. മിക്കയിടത്തും ക്രൈസ്തവരും മുസ്ലിങ്ങളും യോജിച്ചാണു പ്രവർത്തിക്കുന്നത്. പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ഇങ്ങനെ നല്ല അയൽക്കാരുണ്ടെങ്കിൽ സാധിക്കും.

ഇന്ത്യ മാതൃകയാണ്

ഇന്ത്യയുടെ പാരന്പര്യം പശ്ചിമേഷ്യക്കു മാതൃകയും പാഠവുമാണ്. ഇത്രയേറെ വൈവിധ്യമുള്ള ജനവിഭാഗങ്ങളെയും മതവിഭാഗങ്ങളെയുമൊക്കെ ഒന്നിച്ചു ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഇന്ത്യൻ സംസ്കാരം ഇറാക്കിനും അനുകരിക്കാനാവണം.

ഇറാക്കിലെ ക്രൈസ്തവരുടെ ആത്മീയകാര്യങ്ങൾ നിർവഹിക്കുന്നതിനു ഞങ്ങൾക്ക് പുരോഹിതന്മാരെയും കന്യാസ്ത്രീകളെയുമൊക്കെ ആവശ്യമാണ്. രാജ്യത്ത് ഇപ്പോൾ ആകെയുള്ളത് 80 വൈദികരും 100 കന്യാസ്ത്രീകളുമാണ്. 2001-ൽ നമ്മുടെ മേജർ സെമിനാരികളിൽ 65 വൈദിക വിദ്യാർഥികളുണ്ടായിരുന്നു. ഇപ്പോൾ 15 പേരാണുള്ളത്. സീറോ-മലബാർ സഭയിൽനിന്നുൾപ്പെടെ ഞങ്ങൾക്ക് ഇക്കാര്യത്തിൽ സഹായമുണ്ടാകണം. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടവുമായി ഞാൻ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇറാക്കിലെ നഗരങ്ങൾ ശവപ്പറന്പുകൾപോലെയായി. പക്ഷേ, നാശനഷ്ടങ്ങളുടെ ഈ കൂന്പാരങ്ങളിൽനിന്നു ഞങ്ങൾ പുതിയൊരു ജീവിതം ഉണ്ടാക്കും. ക്രിസ്മസും ഈസ്റ്ററുമൊക്കെ ഞങ്ങൾ സമാധാനത്തോടെ ആഘോഷിക്കും. അയൽക്കാരായ മുസ്ലിം സഹോദരന്മാരുമൊത്ത് കൈകോർത്തു ജീവിക്കുന്ന അടുത്ത തലമുറയെ ഞങ്ങൾ സ്വപ്നം കാണുന്നു. ആ സ്വപനത്തിനു ചിറകുകൾ മുളപ്പിക്കുകയാണ് ഞങ്ങൾ ഇറാക്കികൾ.

ജോസ് ആൻഡ്രൂസ്