കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ പ്രദാനംചെയ്യുന്ന കേരള മാതൃക ലോകമെന്പാടും പ്രഘോഷിക്കപ്പെടുകയാണ്. ഏതാണ്ട് ആറ് ദശകങ്ങളിൽ ശിശു-മാതൃ മരണസംഖ്യ, പൊതുവായ ആയുർദൈർഘ്യം തുടങ്ങിയ അടിസ്ഥാന മാനദണ്ഡങ്ങളിലുണ്ടായ കാതലായ പരിവർത്തനങ്ങൾ പരിശോധിച്ചാൽ കേരളം ഇന്ത്യൻ ശരാശരിയുടെ മുൻപന്തിയിലെത്തിക്കഴിഞ്ഞു.
എന്നാൽ, മൂന്നു ദശാബ്ദക്കാലമായി കേരളത്തിന്റെ ചികിത്സാരംഗം പല പ്രതിസന്ധികളെയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ചികിത്സയിലെ അനാസ്ഥ, ആശുപത്രിമരണങ്ങൾ, അഴിമതി, താങ്ങാനാവാത്ത ആശുപത്രി ചെലവ്, കുതിച്ചുയരുന്ന ഒൗഷധങ്ങളുടെ വില ഇവ ആശുപത്രി - ഡോക്ടർ - രോഗി ബന്ധത്തിൽ ചെറുതല്ലാത്ത വിള്ളലുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പകർച്ചവ്യാധികളുടെയും പുതിയ സാംക്രമികരോഗങ്ങളുടെയും രംഗപ്രവേശം, ജീവിതശൈലീരോഗങ്ങളുടെ വർധന, സർക്കാർ ആശുപത്രികളുടെ പിന്നോക്കാവസ്ഥമൂലം ഉണ്ടാകുന്ന ആരോഗ്യമേഖലയിലെ അമിത സ്വകാര്യവത്കരണം, നിലവാരം കുറഞ്ഞ സ്വകാര്യ മെഡിക്കൽ കോളജുകളുടെ കടന്നുവരവ് ഇവയെല്ലാം ഇനിയും പരിഹരിക്കപ്പെടാത്ത വെല്ലുവിളികളായി ആരോഗ്യകേരളത്തിനു മുന്നിൽ നിലകൊള്ളുന്നു.
ബഹുഭൂരിപക്ഷം വരുന്ന ഡോക്ടർമാരും ആതുരസേവനത്തിന്റെ നൈതികമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരും ജനങ്ങളുമായി സുതാര്യമായ ബന്ധം പുലർത്തുന്നവരുമാണ്. എന്നാൽ, വൈദ്യവൃത്തി ധനസന്പാദനത്തിനുള്ള മാർഗമായി മാത്രം കണക്കാക്കുന്ന ഒരു കൂട്ടം ഡോക്ടർമാർ ആതുരസേവനത്തിന്റെ പൊതുവായ മുഖഛായയെ മാറ്റിമറിച്ചു. ഒരുകാലത്ത് സേവനം മാത്രമായി കരുതപ്പെട്ടിരുന്ന വൈദ്യവൃത്തി ചിലരുടെ കരങ്ങളിലൂടെ വാണിജ്യവത്കരിക്കപ്പെട്ടതോടെ ഡോക്ടർ - രോഗി ബന്ധത്തിന്റെ പവിത്രത നഷ്ടപ്പെട്ടുതുടങ്ങി.
വിശ്വപ്രശസ്ത ഭിഷഗ്വരനും ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ഭാരതരത്നം ഡോ.ബി.സി. റോയിയുടെ ജ·-മരണ ദിനമായ ജൂലൈ ഒന്നാണ് ഡോക്ടേഴ്സ് ഡേ ആയി ഇന്ത്യയിലുടനീളം ആചരിക്കുന്നത്. 1991 മുതൽ ഈ ദിനം ഡോക്ടർമാരുടെ സേവനങ്ങൾക്ക് നന്ദിപറയാനും അവരെ ആദരിക്കാനുമായി മാറ്റിവച്ചിരിക്കുകയാണ്.
ചിരിത്സാകർമത്തിന്റെ പിന്നാന്പുറങ്ങളിലേക്കു പോയാൽ അത് കൂടുതൽ ധാർമികതവും സൗഹൃദവുമാകുന്നതും പ്രധാനമായും മൂന്ന് തത്വങ്ങളിലധിഷ്ഠിതമായി പ്രാവർത്തകമാക്കപ്പെടുന്പോഴാണ്. രോഗിയെ നിരാലംബമാക്കുന്ന വേദനയകറ്റി രോഗാശ്വാസം നൽകുന്നതാണ് ആദ്യത്തേത്. എന്നാൽ, ചികിത്സാസംവിധാനം ചെയ്യുന്പോൾ രോഗിക്ക് ഹാനികരമാകുന്നതും കൂടുതല് സങ്കീർണമാകുന്നതുമായ പുതുപ്രവൃത്തിയും ഒഴിവാകുമെന്നതാണ് രണ്ടാമത്തെ തത്വം. മൂന്നാമത്തേത്, രോഗിക്ക് പരിപൂർണ പങ്കാളിത്തം കൊടുത്തുകൊണ്ടുള്ള ചികിത്സാരീതിയാണ്. ഏതുതരം ചികിത്സ നടത്തണമെന്ന് തീരുമാനിക്കാൻ രോഗിക്കും അവകാശം ലഭിക്കുന്നു. രോഗാശ്വാസ സാധ്യതകളെപ്പറ്റിയും ഉണ്ടാകുന്ന സങ്കീർണതകളെപ്പറ്റിയും തികച്ചും സുതാര്യവും വ്യക്തവുമായി രോഗിയുമായി ചർച്ചചെയ്ത് തീരുമാനം കൈക്കൊള്ളുന്നു. രോഗി അത്യാസന്നനിലയിലാണെങ്കിൽ ഏറ്റവും അടുത്ത ബന്ധുക്കളെ ഉൾപ്പെടുത്തണം. ഇവിടെ രോഗിയുടെയോ ബന്ധുക്കളുടെയോ പരിമിതമായ വൈദ്യവിജ്ഞാനം തീരുമാനം എടുക്കുന്നതിനു വിലങ്ങുതടിയാകാമെങ്കിലും തുറന്ന ചർച്ചയിലൂടെ തീരുമാനം കൈക്കൊള്ളാൻ ഭിഷഗ്വരൻ മുൻകൈയെടുക്കണം. രോഗത്തെയും അതിനുള്ള വിവിധ ചകിത്സാരീതികളെയും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെയുംപറ്റി വേണ്ടവിധം ബോധ്യപ്പെടുത്താൻ ഭിഷഗ്വരൻ ഉദ്യമിക്കുകയും സമയം കണ്ടെത്തുകയും വേണം.
ഈ അടുത്തകാലത്ത് ഇന്ത്യയിലുടനീളം ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരായുണ്ടായ സംഘർഷങ്ങളുടെയും അക്രമങ്ങളുടെയും കാരണങ്ങൾ വിശകലനംചെയ്യാൻ ഡോക്ടർമാരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയെക്കാൾ രോഗികളുടെയും ബന്ധുക്കളുടെയും സാമൂഹ്യപ്രവർത്തകരുടെയും രാഷ്്ട്രീയക്കാരുടെയും ഭാഗത്തുനിന്നുള്ള അതിരുകടന്ന അവകാശവാദങ്ങളും ആക്രമണമനോഭാവവുമാണെന്ന് തെളിയുന്നു.
കേരളത്തിലുള്ളതിനേക്കാൾ ഉത്തരേന്ത്യയിലാണ് ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരായ അക്രമങ്ങൾ അധികരിച്ചുകാണുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പഠനപ്രകാരം ഇന്ത്യയിലെ 75 ശതമാനത്തോളം ഡോക്ടർമാർ, രോഗികളുടെയോ ബന്ധുക്കളുടെയോ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപങ്ങൾക്കോ ആക്രമണങ്ങൾക്കോ ഇരകളാകാറുണ്ടെന്ന് തെളിയുന്നു. അത്യാഹിതവിഭാഗത്തിൽ ജോലിചെയ്യുന്നവരും സർജൻമാരുമാണ് ആക്രമണങ്ങൾക്ക് കൂടുതലായി ഇരകളാകുന്നത്. കേരളത്തിൽ ഈ പ്രവണത താരതമ്യേന കുറവാണെങ്കിലും ഈയടുത്തകാലത്തായി ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരായ ആക്രമണവാസന മലയാളികൾക്ക് ഒരു ഹരമായി മാറുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ദൃശ്യ-പത്രമാധ്യമങ്ങളും അവരോടു ചേർന്ന് ഇത്തരം വാർത്തകൾ പർവതീകരിച്ച് ആഘോഷിക്കാൻ മുതിരുന്നു.
ഡോക്ടർ - രോഗി ബന്ധത്തിലുണ്ടായിരുന്ന പരസ്പര വിശ്വാസവും പവിത്രതയും നാൾക്കുനാൾ കുറഞ്ഞുപോയത് നിരവധി കാരണങ്ങളാലാണ്. പഴയ തലമുറയിലെ എല്ലാ ഡോക്ടർമാരുംതന്നെ നൈതികമൂല്യങ്ങൾ വെടിയാതെ ആതുരസേവനം കാഴ്ചവയ്ക്കുന്നു. പുതിയ തലമുറക്കാർക്ക് എന്തുപറ്റുന്നു? രോഗിയും ബന്ധുക്കളുമായി വിശദമായി ആശയവിനിമയം നടത്തുന്നതിനുള്ള വൈമഖ്യവും കഴിവുകേടും സമയക്കുറവും ഡോക്ടർ-രോഗി ബന്ധത്തിന് വിള്ളലുകളുണ്ടാക്കുന്നു. വൈദ്യശാസ്ത്രം പഠിക്കാനോ വേദനയനുഭവിക്കുന്ന രോഗികളെ വേണ്ടവിധം പരിചരിക്കാനോ അഭിരുചിയില്ലാത്തവരെ മെഡിക്കൽ വിദ്യാഭ്യാസത്തിലേക്കും തള്ളിവിടുന്നു.
വിദ്യാർഥികളെ പുസ്തകപ്പുഴുക്കളാക്കി മാറ്റുന്നതിനുപരിയായി സഹജീവികളോടുള്ള അനുകന്പ, സ്നേഹം, ആർദ്രത തുടങ്ങിയ സ്വഭാവ, പെരുമാറ്റ സവിശേഷതകൾ സ്വായത്തമാക്കാനുള്ള ഒരു പദ്ധതിയും സിലബസുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
കേരളത്തിലെ മെഡിക്കൽ സിലബസ് ശ്രേഷ്ഠമായ നമ്മുടെ മാതൃഭാഷയ്ക്ക് യാതൊരു പ്രാധാന്യവും കൊടുക്കാത്ത ഒന്നാണ്. മാതൃഭാഷ ഹൃദിസ്ഥമാക്കാതെ നാടിനെയും നാട്ടുകാരെയുംപറ്റി എങ്ങനെ ബോധമുണ്ടാകും? എന്തിന്, തെറ്റില്ലാതെ മലയാളഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിവുള്ള എത്ര യുവ ഡോക്ടർമാർ നമുക്കിടയിലുണ്ട്? ഈ പോരായ്മകൾ തിരുത്തി കൂടതുൽ ജനകീയ, സഹൃദമായൊരു സിലബസ് ഉണ്ടാക്കാൻ ഗവണ്മെന്റ്തലങ്ങളിൽ നടപടികൾ സ്വീകരിക്കണം.
ഡോക്ടർമാരുടെ മികവിനും നിയന്ത്രണത്തിനും ഉപരിയായി പല കാരണങ്ങളാൽ മരണം സംഭവിക്കാമെന്ന സാമാന്യ വൈദ്യപരിജ്ഞാനം പോലും ജനങ്ങൾക്കില്ല. തത്ഫലമായി പിഴവുകൾ മൂലം മാത്രമേ മരണം സംഭവിക്കൂ എന്ന് ധാരണയുടെ വെളിച്ചത്തിൽ ഡോക്ടർമാരും ആശുപത്രികളും ആക്രമിക്കപ്പെടുന്നു.
ഏതാനും ഡോക്ടർമാരുടെ ദുഷ്പ്രവൃത്തിയുടെ പേരിൽ മറ്റുള്ളവരെ അടച്ചധിക്ഷേപിക്കരുത്. നിങ്ങളുടെ സ്നേഹവും സാന്ത്വനവും ഡോക്ടർമാർക്കും അനിവാര്യമാണ്. തുടർന്നും ഉൗർജസ്വലതയോടെ സേവനമനുഷ്ഠിക്കാനുള്ള കരുത്താർജിക്കുന്നത് നിങ്ങളുടെ നന്ദിസൂചകമായ ഒരു കടാക്ഷമോ മന്ദഹാസമോ ഡോക്ടർമാർ കാണുന്പോഴാണ്. അതുകൊണ്ട് മനസുതുറന്ന് അവർക്കു നന്ദി പറയുകയും അവരെ ആദരിക്കുകയും ചെയ്യുക.
സംസ്ഥാനത്ത് ഒരു അലോപ്പതി ഡോക്ടർ ചികിത്സിക്കേണ്ടിവരുന്നത് ശരാശരി 6810 പേരെയാണെന്ന് കേന്ദ്രം ഈയിടെ പുറത്തിറക്കിയ ദേശീയ ആരോഗ്യ നിലവാര രേഖ (നാഷണൽ ഹെൽത്ത് പ്രൊഫൈൽ) വ്യ്ക്തമാക്കുന്നു. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഡോക്ടർ - രോഗി അനുപാതത്തിൽ (1:1000) ആറുമടങ്ങാണ്.
ഇന്ത്യയിലെ മൊ്ത്തം ആഭ്യന്തരോത്പാദനത്തിന്റെ (ജിഡിപി) ഒരു ശതമാനം മാത്രമാണ് ആരോഗ്യമേഖലയിൽ ചെലവാക്കുന്നത്. ഈ പുതിയ കണക്കുകളുടെ വെളിച്ചത്തിൽ കേരളീയരുടെ ആരോഗ്യനിലവാരം സുരക്ഷിതമാക്കാൻ ഡോക്ടർമാർ അമിതാധ്വാനം ചെയ്യേണ്ടിവരും. അപ്പോൾ അവരോട് സഹകരിച്ചു പ്രവർത്തിക്കുക മാത്രമാണ് സമൂഹം ചെയ്യേണ്ടത്.
ഡോ. ജോർജ് തയ്യിൽ