നാട്ടാനകൾക്കു കർക്കടകം സുഖചികിത്സക്കാലമാണ്. ഒൗഷധങ്ങളും സമൃദ്ധമായ തീറ്റയും നൽകി ആനകളുടെ ആരോഗ്യവും അഴകും വർധിപ്പിക്കുന്ന വിശ്രമകാലം. ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും അവധി നൽകിയിരിക്കുന്ന ഈ മഴക്കാലത്ത് രണ്ടു മാസത്തെ ചികിത്സയാണ് ആനകൾക്ക് നൽകുക. ചികിത്സ കഴിയുന്പോഴേക്കും ആന മിനുങ്ങണം എന്നതാണ് ഉടമകളുടെ മോഹം. തേച്ചുകുളി, സുഖഭക്ഷണം, മയക്കം. സുഖചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്ന ആനകൾക്ക് 250 മുതൽ 500 കിലോ വരെ തൂക്കം കൂടിയിരിക്കും.
കരിവീട്ടിയുടെ നിറം, നിലത്തിഴയുന്ന തുന്പിക്കൈ, ഉയർന്ന മസ്തകം, മുറംപോലത്തെ ചെവികൾ, കുറിയ കഴുത്ത്, വെളുത്ത നീളൻ കൊന്പുകൾ, നിലത്ത് മുട്ടാത്ത നീളമുള്ള വാൽ, പതിനെട്ട് നഖങ്ങൾ എന്നിങ്ങനെ ആനകൾക്കുമുണ്ട് സൗന്ദര്യ ലക്ഷണങ്ങൾ. ആയുർവേദ ഒൗഷധക്കൂട്ടുകളാണ് ചികിത്സയിൽ പ്രധാനമായി ഉപയോഗിക്കുന്നത്.
ഉദരശുദ്ധിക്കു കള്ളും പൊടി, അജമാംസരസായനം, അവിൽ തുടങ്ങിയവ നൽകും. എട്ട് കിലോ അരിയുടെ ചോറ് രണ്ട് നേരമായി നൽകണം.ദഹന വർധനയ്ക്ക് അഷ്ടചൂർണവും ച്യവനപ്രാശം ലേഹ്യവും കൊടുക്കും. കരളിന്റെ പ്രവർത്തനം മെച്ചമാക്കാനും മരുന്നുകൾ. ലവണങ്ങൾ,വൈറ്റമിൻ ഗുളികകൾ എന്നു വേണ്ട പ്രായമുള്ള ആനകൾക്ക് വാതത്തിനും മരുന്നു കൊടുക്കും. ഇതിനൊപ്പം എരണ്ടകെട്ടിനുളള മരുന്നുകളും കൊടുക്കും. മദപ്പാടിൽ ആനയ്ക്ക് ചികിത്സയുണ്ടാവില്ല. എന്നാൽ ചികിത്സ കഴിയുന്പോൾ ആനകൾക്ക് മദപ്പാട് പതിവാണ്. ചികിത്സയ്ക്കും മദപ്പാടിനും ശേഷമാണ് ആനകളെ അടുത്ത സീസണിലേക്ക് പുറത്തിറക്കുക. വർഷം രണ്ടു തവണവരെയുണ്ടാകാം മദപ്പാട്.
തെങ്ങോല, പനംപട്ട എന്നിവയ്ക്ക് പുറമെ ചോറും നൽകും. ചെറുപയർ, മുതിര, ഉപ്പ്, കരിപ്പട്ടി, ചുവന്നുള്ളി, മഞ്ഞൾപ്പൊടി എന്നിവയും ചോറിനൊപ്പം ചേരുവയായുണ്ടാകും. ദിവസവും രാവിലെ ആനകളെ തേച്ചു കുളിപ്പിക്കും. ചെറിയ കുളിയൊന്നുമല്ല മൂന്നു നാലു മണിക്കൂർ തൊണ്ടും ഉരുളൻ പാറക്കല്ലും ഉരച്ചുള്ള കുളിപ്പിക്കൽ. രക്ത ഓട്ടം വർധിക്കാനും ക്ഷതങ്ങൾ മാറാനും ഞരന്പുകളെ ഇളക്കുന്ന പ്രയോഗമാണിത്.
ഒത്തയൊരു ആനയ്ക്ക് 250 കിലോ ഭക്ഷണവും 250 ലിറ്റർ വെള്ളവും വേണം. നാലായിരം രൂപയോളം വരും ഒരു ദിവസത്തെ പരിചരണത്തിന്. ഒരാനയ്ക്ക് കർക്കടകചികിത്സയ്ക്ക് ഒരു ലക്ഷം രൂപ എന്നതാണ് ബജറ്റ്. ആനകൾ ഏറെയുള്ള വിവിധ ദേവസ്വങ്ങളും ഈ മാസം ആനകൾക്ക് സഖചികിത്സ നൽകുകയാണ്.
കേരളത്തിൽ 340 സ്വകാര്യവ്യക്തികൾക്ക് ഒന്നോ അതിലധികമോ ആനയുണ്ട്. വ്യക്തികളുടെ ആനസന്പത്തുനോക്കിയാൽ പാലക്കാട് മംഗലാംകുന്ന് അങ്ങാടിവീട്ടിലാണ് ഏറ്റവും കൂടുതൽ ആനകളുള്ളത്. തലപ്പൊക്കത്തിൽ ഏറ്റവും മുൻനിരയിലുള്ള മംഗലാകുന്ന് ഗണപതി, അയ്യപ്പൻ, കർണൻ തുടങ്ങി 14 ആനകൾ. ശേഷിക്കുന്നവ വിവിധ ദേവസ്വം ബോർഡുകളുടെയും ക്ഷേത്രങ്ങളുടെയും കാഴ്ച ബംഗ്ളാവുകളുടെയും ഉടമസ്ഥതയിലാണ്.
ആനകളെ ഉപയോഗിച്ചുള്ള എല്ലാ കഠിനജോലികളും സർക്കാർ നിരോധിച്ചതോടെ ഉത്സവ എഴുന്നള്ളിപ്പിൽ നിന്നു മാത്രമാണ് ആനകളെ കൊണ്ടുള്ള പ്രധാന വരുമാനം. ഉത്സവങ്ങളും എഴുന്നള്ളിപ്പുകളും ഉദ്ഘാടനങ്ങളും ഗളമേളകളും പൂരങ്ങളും സമ്മേളനങ്ങളും കൊണ്ടു വേണം ആനകളെ പോറ്റാൻ.
തലയെടുപ്പുള്ള ആനയ്ക്ക് വർഷത്തിൽ 60 മുതൽ 100 വരെ ഉത്സവങ്ങൾ കിട്ടും. അതായത് വർഷത്തിൽ 200 ദിവസവും ആന തൊഴിൽരഹിതനായിരിക്കുന്ന സാഹചര്യമാണുള്ളത്. തീറ്റക്ഷാമം അതിരൂക്ഷമായിരിക്കെ പനന്പട്ടയ്ക്കു പകരം പോതപ്പുല്ലാണ് നൽകുന്നത്. ആനകളെ പോറ്റാൻ സ്വന്തമായി പുൽകൃഷി നടത്തുന്ന ഉടമകൾ കുറവല്ല.
റെജി ജോസഫ്