മലയാളിയുടെ ഒത്തൊരുമയും ഇച്ഛാശക്തിയും പ്രളയജലത്തിനുമേൽ രക്ഷയുടെ നൗകയിറക്കേണ്ട സമയമാണിത്. ഇതാണു സമയം. പേമാരിയായി, വെള്ളപ്പൊക്കമായി, ഉരുൾപൊട്ടലുകളായി, മണ്ണൊലിപ്പുകളായി, മരണമായി, തീരാനഷ്ടമായി ദുരന്തം കേരളത്തിനുമേൽ പെയ്തിറങ്ങിയെന്നതു ശരിയാണ്. പക്ഷേ, നമുക്കു മുങ്ങിത്താഴാനാവില്ല. നാം അതിജീവിക്കും. അയൽക്കാരന്റെ കൈയിൽ മുറുകെ പിടിക്കുക. സമാനതകളില്ലാത്ത അത്യാഹിതങ്ങൾ വിതച്ച് പേമാരി കേരളത്തിന്റെ തീരങ്ങളെയും സമതലങ്ങളെയും മലനിരകളെയും വിറപ്പിച്ചിരിക്കുന്നു.
നമ്മുടെ സർക്കാർ, സൈന്യം, രാഷ്ട്രീയ-മത സംഘടനകൾ മാത്രമല്ല, സാധാരണക്കാർ, യുവജനങ്ങൾ..എല്ലാവരും ആവുന്നതെല്ലാം ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളി ഉള്ളയിടത്തുനിന്നെല്ലാം സഹായമെത്തുന്നുണ്ട്. പക്ഷേ, നമ്മുടെ ആവശ്യങ്ങൾക്കു മുന്നിൽ അതൊന്നും പോരാ. ഒലിച്ചുപോയ വീടുകൾ, അടയാളങ്ങൾപോലും അവശേഷിപ്പിക്കാതെ മൺമറഞ്ഞ കൃഷിയിടങ്ങൾ, മഴ മണ്ണിനടിയിലേക്കു കൊണ്ടുപോയ നമ്മുടെ പ്രിയപ്പെട്ടവർ, സന്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ട മനുഷ്യർ....നഷ്ടങ്ങളുടെ കണക്കെടുപ്പ് കൈക്കുന്പിളിൽ ഒതുങ്ങില്ല.
നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടെന്നു പറയാൻ ഇന്നല്ലെങ്കിൽ ഇനിയെന്ന്? കേന്ദ്രത്തിന്റെ സഹായങ്ങൾ കേരളത്തിന്റെ അസാധാരണ സാഹചര്യമനുസരിച്ചാകട്ടെ. ഇതു സഹായമല്ല ഉത്തരവാദിത്തമെന്നാണ് സർക്കാരുകൾ കരുതേണ്ടത്. നമ്മുടെ ഓരോരുത്തരുടെയും ഔദാര്യങ്ങളും കാരുണ്യ പ്രളയമായി മാറണം. ദൈവത്തിന്റെ മുന്നിലെന്നപോലെ ദുരന്തത്തിനു മുന്നിലും മനുഷ്യർ സമന്മാരായിരിക്കുന്നു. ജാതി-മത വേർതിരിവുകൾ ഇല്ലാതായിരിക്കുന്നു. മതഭൂരിപക്ഷവും ന്യൂനപക്ഷവുമെവിടെ? പാർട്ടിഗ്രാമങ്ങളെവിടെ? കഷ്ടപ്പാടിൽ കരയുന്നവരിൽ കറുത്തവന്റെയും വെളുത്തവന്റെയും കുഞ്ഞുങ്ങൾ. അന്യമതസ്ഥന്റെ പൊതിച്ചോറ് കൈ നീട്ടി വാങ്ങി നാം രുചിയോടെ ഭക്ഷിക്കുന്ന കാലമാണിത്. പരസ്യങ്ങൾ കുറച്ച് മാധ്യമങ്ങളിൽ പലതും മാതൃകയാകുന്നു. പത്രങ്ങൾ അവരുടെ അച്ചടിസംവിധാനങ്ങളും വാഹനങ്ങളുമെല്ലാം പരസ്പരം പങ്കുവയ്ക്കുകയാണ്. വിദ്വേഷ രചനകളുടെ പ്രളയ സൃഷ്ടികൾക്കു പകരം സാമൂഹിക മാധ്യമങ്ങളിൽ കരുണയുടെ നീർച്ചാലുകൾ ഒഴുകട്ടെ. ഒരു മഴയുടെ മുന്നിൽ നമ്മുടെ വെല്ലുവിളികൾക്കും ആക്രോശങ്ങൾക്കും ഒാട്ടക്കാലണയുടെ വിലപോലും ഇല്ലാതായതും മറക്കരുത്.
വേദനയുടെ കരകാണാക്കയത്തിലും വർഗീയതയുടെയും വിദ്വേഷത്തിന്റെയും ചൂണ്ടയിടുന്നവരെ നാം അവഗണിക്കുക, ഒറ്റപ്പെടുത്തുക. നന്മയുള്ള മനുഷ്യർ മഹാഭൂരിപക്ഷമാണ്. അവരുടെ സമയമാണിത്. വേദനയുടെ ഈ പ്രളയജലം ഒഴുകിപ്പോകും.
സാഹോദര്യത്തിന്റെ, സൗഹാർദ്ദത്തിന്റെ, കരുണയുടെ, സ്നേഹത്തിന്റെ നാഴികൾ കുത്തിനിറച്ച് സഹോദരങ്ങൾക്കു കൊടുക്കുക. "കൊടുക്കുവിൻ; നിങ്ങൾക്കും കിട്ടും, അമർത്തിക്കുലുക്കി നിറച്ചളന്ന് നിങ്ങളുടെ മടിയിൽ ഇട്ടുതരും.' എന്ന ബൈബിൾ വചനം ഹൃദയങ്ങളെ ഭരിക്കട്ടെ. ഇത് ഓണക്കാലമാണ്. അയൽക്കാരന്റെ ഇലയിലേക്ക് നമ്മുടെ കൊച്ചു കലത്തിൽനിന്നു വിളന്പിനിറയ്ക്കാം. നമ്മൾ മലയാളികളാണ്. സ്നേഹത്തിന്റെ പായസം വിളന്പി ഈ ഓണത്തെ നമ്മൾ അസാധാരണമാക്കും.
പ്രിയ വായനക്കാരേ ഇതാണു സമയം.
സ്നേഹപൂർവം,
ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ,
ചീഫ് എഡിറ്റർ.