കേരളം ഇന്ന് സമാനതകളില്ലാത്ത പ്രളയദുരിതത്തിലാണ്. പേമാരിയുടെ രൗദ്രഭാവം ഏതൊക്കെ രൂപത്തിലാണ് നിപതിക്കുന്നതെന്ന് പറയാൻ പറ്റാത്ത അവസ്ഥ. മലകൾ അടർന്നു വീഴുന്പോൾ കൂടെ ഒലിച്ചുപോകുന്നത് നിരവധി ജീവിതങ്ങളാണ്. വെള്ളം നിറയാത്ത ഒരു പുഴയും തോടും ഇന്നു കേരളത്തിലില്ല. ഇരുനൂറോളം പേരുടെ ജീവൻ ഇതിനോടകം മഹാപ്രളയം കവർന്നെടുത്തു. എങ്ങും ദുരന്തമനുഭവിക്കുന്നവരുടെ തേങ്ങലുകൾ മാത്രം. കെട്ടിടങ്ങളിലും മറ്റും കുടുങ്ങിയവരുടെ ദൈന്യമുഖങ്ങൾ കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ അതിന്റെ പൂർണ മികവോടെ തുടരുന്പോഴും കേരളം എന്ന നമ്മുടെ സ്വന്തം നാട് വലിയ പ്രതിസന്ധിയുടെ മഹാദുരന്തത്തിലാണ്.
1924, ഭയങ്കരമായ വെള്ളപ്പൊക്കം
കേരളം ഇതിനു മുന്പ് അനുഭവിച്ച മഹാപ്രളയമായിരുന്നു 1924ൽ ഉണ്ടായത്. 99ലെ വെള്ളപ്പൊക്കമെന്ന് ഏവരും പറയുന്ന ആ മഹാപ്രളയമുണ്ടായത് മലയാളവർഷം 1099ലെ കർക്കടകപ്പുലരിയിലായിരുന്നു. ഇതേക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ അധികം ലഭ്യമല്ല. ദീപിക ദിനപ്പത്രത്തിൽ അന്നു പ്രസിദ്ധീകരിച്ച വാർത്തകളാണ് ആ പ്രളയത്തിന്റെ തീവ്രത നമ്മെ ബോധ്യപ്പെടുത്തുന്നത്. 1924 ജൂലൈ മാസത്തിലാണ് കേരളം വലിയ ദുരന്തമുഖത്തേക്ക് എടുത്തെറിയപ്പെട്ടത്. ഭയങ്കരമായ വെള്ളപ്പൊക്കം എന്നതായിരുന്നു ജൂലൈ 22ന് ദീപിക പ്രധാന തലക്കെട്ടായി ഉപയോഗിച്ചത്. കേരളത്തിന്റെ സമസ്തമേഖലകളെയും വെള്ളപ്പൊക്കം ബാധിച്ചു.
അന്ന് തിരുവിതാംകൂറിന്റെ വാണിജ്യതലസ്ഥാനമായിരുന്ന ആലപ്പുഴ എല്ലാ അർഥത്തിലും വെള്ളത്തിനടിയിലായി. ചാക്കുകണക്കിന് പഞ്ചസാരയും ഉപ്പും വെള്ളത്തിൽ അലിഞ്ഞുപോയത്രെ. വള്ളങ്ങൾ ഒലിച്ചുപോയി. വീടുകളിൽ വെള്ളം കയറി.
പന്പാനദിയിലെ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകളും കൃഷിസാമഗ്രികളും ഒലിച്ചുപോയി. ഒരു വീട് അപ്പാടെ ഒലിച്ചുപോകുന്ന കാഴ്ച കണ്ട ഒരാളുടെ അനുഭവം ശ്രദ്ധിക്കുക, ഒരു വീട് അപ്പാടെ മണിമലയാറ്റിലൂടെ ഒഴുകി. വീടിന്റെ മുകളിൽ 12 പേരുമുണ്ട ായിരുന്നു. കുറെ ദൂരം ചെന്നപ്പോൾ അവരെല്ലാവരും വെള്ളത്തിൽ വീണു. മല്ലപ്പുഴ ചേരിയിൽ നിന്നവർ മൃതദേഹം എണ്ണിക്കൊണ്ട ിരുന്നു. 150ലേറെ മൃതദേഹങ്ങളാണ് അവർ എണ്ണിയത്. പെരിയാറിനെ മഹാപ്രളയം ഉഗ്രകോപിയാക്കി. കോതമംഗലത്തും ആലുവയിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി.
ദുരിതാശ്വാസകേന്ദ്രങ്ങളെക്കുറിച്ച് കോട്ടയത്തുനിന്നുള്ള ഒരു റിപ്പോർട്ട് ഇങ്ങനെയാണ്, കുമരകം, കിളിരൂർ, അയ്മനം, നട്ടാശേരി എന്നീ സ്ഥലങ്ങളിൽ നിന്നു വന്നുകൊണ്ട ിരിക്കുന്ന ജനങ്ങൾക്ക് അവസാനമില്ല. ആയിരവും പതിനായിരവും പറ നെല്ലുകൾ അറയിലിട്ടുപൂട്ടിയ കുബേരന്മാരും നിത്യവൃത്തിക്കു വകയില്ലാതെ വന്നുചേരുന്നത് ഓർക്കുവാൻ കൂടി വയ്യ. പടിഞ്ഞാറൻപ്രദേശങ്ങളിൽനിന്ന് ആളുകൾ വന്നുകൊണ്ട ിരിക്കുന്നു. സ്ഥലത്തെ പ്രധാന പയ്യന്മാർ ബോട്ടുകളിലെത്തി ദുരിതത്തിൽപ്പെട്ടവരെ സഹായിച്ചുകൊണ്ട ിരിക്കുന്നു.
ദുരിതാശ്വാസം
ദുരിതാശ്വാസം നല്കുന്നതിനെക്കുറിച്ചുള്ള ആലപ്പുഴയിൽനിന്നുള്ള റിപ്പോർട്ട് ഇങ്ങനെ: സാധുസംരക്ഷണാർഥം മുനിസിപ്പാലിറ്റിയിൽനിന്നും 200 രൂപയും ഇന്നലെവരെ പൊതുജനങ്ങളിൽനിന്ന് അരിയും 500ൽപരം രൂപയും പിരിച്ച് സാധുക്കൾക്കു നൽകി. അരിവില ചാക്കൊന്നിനു 17 രൂപ വരെയെത്തിയിരിക്കുന്നു. സുലഭമായി അരി ഇവിടെ കിട്ടുന്നില്ല. കൊച്ചിയിൽ 15 രൂപയാണ് അരിവിലയെന്നത് പണക്കാരെപ്പോലും അദ്ഭുതപ്പെടുത്തുന്നു. ദൈവം തന്നെ സഹായം. പള്ളിക്കൂടങ്ങൾക്ക് അവധി നല്കിയിരിക്കുകയാണ്.
ആലപ്പുഴ മുങ്ങി
ആലപ്പുഴയിൽനിന്നുള്ള ദീപിക ലേഖകന്റെ റിപ്പോർട്ട് ഇങ്ങനെയാണ്. വെള്ളം പിന്നെയും വർധിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളം ഇന്നലത്തേക്കാൾ മൂന്നടി കൂടി. സ്പെഷൽ ബോട്ടുകളയച്ച് കുട്ടനാടൻ പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിക്കൊണ്ട ിരിക്കുന്നു. മുഹമ്മദീയ സമുദായപ്രധാനികളായ പക്കീർ സേട്ട്, കമാൽദീൻ കോയ പി.എസ് മുഹമ്മദ് മുതലായവരുടെ അത്യുത്സാഹത്തിൽ പുലയർ, ഈഴവർ ക്രിസ്ത്യാനികൾ നായന്മാർ മുതലായി അനവധി സാധുക്കളെ മുഹമ്മദീയർ രക്ഷിച്ചുകൊണ്ടു വന്നു.
മലയോരങ്ങളിൽനിന്നുള്ള ഒരു റിപ്പോർട്ട് ശ്രദ്ധിക്കൂ.
1924 ജൂലൈ 26. തൊള്ളായിരം ഏക്കർ ഉണ്ട ായിരുന്ന പെരിയാർ റബർ തോട്ടം വെള്ളത്തിനടിയിലായി. രാത്രിയിൽ കുതിച്ചെത്തിയ വെള്ളത്തിൽ റൈട്ടറും കൂലിപ്പണിക്കാരും താമസിച്ചിരുന്ന കെട്ടിടം അവരെയും കൊണ്ട ് ഒഴുകി. കുറേ ജോലിക്കാർ വീട്ടിൽ നിന്ന് ചാടി റബർ മരങ്ങളിൽ വലിഞ്ഞു കയറി. ദീർഘായുസ്സുണ്ട ായിരുന്ന ചിലർ മാത്രം മരത്തിൽ പിടിച്ചിരുന്ന് രക്ഷപ്പെട്ടു. ബാക്കിയുള്ളവർ വെള്ളത്തിന്റെ വരവും ഒഴുക്കും കണ്ട് ബോധമറ്റ് വെള്ളത്തിൽ തന്നെ വീണു മരിച്ചു.
സംഭവങ്ങൾ ഏതു ശിലാഹൃദയന്റെയും കരളലിയിപ്പിക്കുന്നതാണ്. പീരുമേട് മുതൽ വണ്ട ിപ്പെരിയാർ വരെയുള്ള സകല മലയിലും ഉരുൾപൊട്ടി. നാൽപത്തിനാലാം മൈൽ കഴിഞ്ഞ് ഒരു കെട്ടിടത്തിനു മുകളിൽ മലയിടിഞ്ഞ് വീണ് നാൽപതു പേർ മരിച്ചു. കെകെ റോഡിൽ മലയിടിഞ്ഞു വീണപ്പോൾ മല നിന്ന ഭാഗത്ത് വലിയ കയവും റോഡിൽ അരമൈൽ നീളത്തിൽ പുതിയ കുന്നും രൂപപ്പെട്ടു. ആ കുന്നിലൂടെയാണ് ഇന്ന് കോട്ടയത്തുനിന്ന് കുമളിക്ക് വാഹനങ്ങൾ പോകുന്നത്.
മലബാറിലും പ്രളയം നാശം വിതച്ചു. കർക്കടകം 17 ദിവസം കഴിഞ്ഞപ്പോഴും തെക്കേ മലബാർ വെള്ളത്തിലായിരുന്നു. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. രണ്ടായിരം വീടുകൾ നിലം പതിച്ചു. രണ്ട ു ദിവസം മുങ്ങിക്കിടന്ന പൊന്നാനി താലൂക്കിൽ മൃതദേഹങ്ങൾ ഒഴുകി നടന്നു. പക്ഷേ, അവ മറ്റുള്ള സ്ഥലങ്ങളിൽനിന്ന് ഒഴുകിവന്നതായിരുന്നു. പ്രസിദ്ധ തടിവ്യവസായ കേന്ദ്രമായ കല്ലായിയിൽനിന്ന് അന്നത്തെ വിലയ്ക്ക് 15 ലക്ഷം രൂപയുടെ തടിയാണ് ഒഴുകിപ്പോയത്. ബുഡിയറയിലെ വ്യവസായ ശാലയിൽ നിന്ന് ഇരുപത്തൊന്നരലക്ഷം മേച്ചിലോടുകളും പതിനായിരത്തിൽപരം ഇഷ്ടികയും വിറകും ഒഴുകിപ്പോയി.
തീണ്ടലും തൊടീലും ഒലിച്ചുപോയി
തീണ്ടലും തൊടീലും കർശനമായി ഉണ്ടായിരുന്ന ഇടമായിരുന്നു കേരളം. നന്പൂതിരിമാരുടെ അടുത്തുപോകുവാൻപോലും താണ ജാതിക്കാർക്ക് സാധിക്കാതിരുന്ന കാലം. എന്നാൽ, മഹാപ്രളയം എല്ലാവരെയും ഒന്നിച്ച് ഒരിടത്താക്കി. അയിത്തം വെള്ളത്തിലൊലിച്ചുപോകുന്ന കാഴ്ചയ്ക്കായിരുന്നു കാലടിയും സമീപപ്രദേശങ്ങളും സാക്ഷിയായത്.
കാലടി തലയാറ്റുംപള്ളി മനയ്ക്കൽനിന്നു കൊണ്ടുപോയ വലിയ ചെന്പിൽ അരിവേവിച്ചാണ് അഭയകേന്ദ്രമായിരുന്ന മറ്റൂർ കുന്നിലെ സകല ജാതിക്കാർക്കും ചോറു കൊടുത്തതെന്ന് അന്നത്തെ ഒരു റിപ്പോർട്ട് പറയുന്നു. ക്ഷേത്രത്തിൽ മറ്റുമതക്കാർക്കും താഴ്ന്ന ജാതിക്കാർക്കും പ്രവേശനമുണ്ടായിരുന്നില്ല.
എന്നാൽ, ഉയർന്ന പ്രദേശങ്ങളിലെ ക്ഷേത്ര വളപ്പുകളിൽ ഇതാദ്യമായി എല്ലാ ജാതിക്കാരും കയറിക്കൂടി. ചിലയിടത്തു മാത്രം ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കയറിയിരുന്ന സവർണർ മറ്റുള്ളവരെ അകത്തു കടത്തിയില്ല. കാലടിയിൽ പ്രകൃതി അയിത്തമവസാനിപ്പിച്ചപ്പോഴും ഏറെ അകലെയല്ലാതെ വൈക്കത്ത് അയിത്തതിനെതിരേ സഹനസമരം നടക്കുകയായിരുന്നു എന്നതാണ് വലിയ സത്യം.
27 ദിവസമാണ് ആ മഹാപ്രളയം നീണ്ടു നിന്നത്. എറണാകുളം, കോട്ടയം, തൃശൂർ, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരുന്നു ദുരന്തം ഏറെ ബാധിച്ചത്. മൂന്നാറിലെ ഏറ്റവും വലിയ മലയായിരുന്നു കരിന്തിരി മല. ആ മല പൂർണമായി ഇല്ലാതായതായി ഒരു റിപ്പോർട്ട് പറയുന്നു. മൂന്നാറിലേക്കുള്ള വഴി ഈ പ്രളയത്തിനുശേഷം ഇല്ലാതെയായി. ഇപ്പോൾ കാണുന്ന റോഡ് പിന്നീട് നിർമിച്ചതാണ്. മുല്ലപ്പെരിയാർ ഡാമിലെ ചോർച്ചയാണ് ഈ മഹാദുരന്തമുണ്ടായതെന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. അന്നും ഇന്നും മുല്ലപ്പെരിയാർ ഡാം കേരള ജനതയ്ക്ക് ഒരുപേടി സ്വപ്നമാണെന്നതാണ് വസ്തുത.
സി.കെ. രാജേഷ്കുമാർ