മഹാപ്രളയം കേരളമണ്ണിനെ വിഴുങ്ങാന്‍ വെമ്പിയ കഥയുടെ തുടക്കം ഒരു കര്‍ക്കടകപ്പുലരിയിലായിരുന്നു. നിലവിളികള്‍ പെരുംപേമാരിയായി പെയ്തിറങ്ങിയ 99ലെ (1924 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍) വെള്ളപ്പൊക്കം കവര്‍ന്നെടുത്തത് അഞ്ഞൂറിലേറെ മനുഷ്യജീവനുകള്‍. അതിലുമപ്പുറം എത്രയോ ജീവിതങ്ങള്‍ പ്രളയത്തില്‍ മുങ്ങി.
വീടും കൂടും നഷ്ടപ്പെട്ട മനുഷ്യ, ജീവി പ്രാണനുകള്‍. നദികളിലും തോടുകളിലും മനുഷ്യന്റെ ജഡം ഒഴുകിനടന്നു, വീടുകള്‍ കുത്തൊഴുക്ക് വിഴുങ്ങി. പശുവും കോഴിയും ആടും പട്ടിയുമൊക്കെ പ്രകൃതിയുടെ സംഹാരതാണ്ഡവത്തില്‍ നാമാവശേഷമായി. കൃത്യമായ കണക്കുകള്‍ ഒന്നും രേഖപ്പെടുത്താതിരുന്ന കാലത്ത് നസ്രാണി ദീപികയിലെ വാര്‍ത്തകളായിരുന്നു ദുരന്തത്തിന്റെ ഭീകരമുഖം നമുക്കുമുന്നില്‍ അനാവരണം ചെയ്തത്. കൊല്ലവര്‍ഷം 1099 (1924) കര്‍ക്കടകം ഒന്നിനു തുടങ്ങിയ വെള്ളപ്പൊക്കം ഏതാണ്ട് ഒരു മാസത്തോളം നീണ്ടു. വെള്ളപ്പൊക്കം ദുരിതക്കയത്തിലാഴ്ത്തിയ കേരളം വെല്ലുവിളികള്‍ അതിജീവിച്ചു മുന്നേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതിജീവനത്തിന് കാലമേറെ എടുത്തുവെങ്കിലും ഇന്നു കാണുന്നപോലെയുള്ള ഒത്തൊരുമ അന്നും പ്രകടമായിരുന്നു.
അത്യന്തം ഹീനമായ ജാതിവ്യവസ്ഥയും അയിത്താചരണവുമൊക്കെ കൊടികുത്തി വാണ കാലത്തായിരുന്നു ജനങ്ങള്‍ ഒന്നിച്ചുനിന്ന് കേരളത്തെ കരകയറ്റിയത്. എല്ലാ ജാതിവിഭാഗക്കാര്‍ക്കും വൈക്കം ക്ഷേത്രപ്രവേശനത്തിന് അവസരമുണ്ടാകണമെന്നു വാദിച്ചു നടന്ന വൈക്കം സത്യഗ്രഹം അതിന്റെ മൂര്ധന്യാവസ്ഥയിലായിരുന്ന കാലമായിരുന്നു അത്. സത്യഗ്രഹപ്പന്തലിലടക്കം വെള്ളം കയറിയിട്ടും ആവേശം ഒട്ടും ചോരാതെ അതിന്റെ ഫലപ്രാപ്തിയിലേക്ക് എത്തിക്കാനുള്ള ഇച്ഛാശക്തി സമരനേതാക്കള്‍ക്കും അനുയായികള്ക്കുമുണ്ടായി. ശ്രീമൂലം തിരുനാള്‍ രാമവര്‍മ (ഒന്നാമന്) നാടുനീങ്ങിയത് തിരുവിതാംകൂറിനെ ഗ്രസിച്ച മഹാപ്രളയത്തിനു മൂകസാക്ഷിയായിക്കൊണ്ടാണ്.
രക്ഷാപ്രവര്‍ത്തനത്തിന് രണ്ടു ബോട്ടുകള്‍ മാത്രം
വെള്ളപ്പക്കത്തിന്റെ കെടുതികള്‍ എത്രത്തോളമുണ്ടായിരുന്നു എന്ന് ഊഹിക്കാന്‍ ഇപ്പോള്‍ നമുക്കുമുമ്പില്‍ കഴിഞ്ഞ മാസം കേരളത്തെ ഗ്രസിച്ച മഹാപ്രളയം ദൃഷ്ടാന്തമായുണ്ട്. എന്നാല്‍, വലിയ രക്ഷാമാര്‍ഗങ്ങളും സഹായവും ഒന്നുമില്ലാതിരുന്ന ഒരു കാലത്ത് സംഭവിച്ച ദുരന്തം അന്നത്തെ മനുഷ്യരുടെ മനസില്‍ ഭീതിപ്പെടുത്തുന്ന ഓര്‍മയായി അവശേഷിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ടു ബോട്ടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
-വ്യാഴാഴ്ചയും ശനിയാഴ്ചയുമായിരുന്നു അക്കാലത്ത് നസ്രാണി ദീപിക ഇറങ്ങിയിരുന്നത്. 1924 ജൂലൈ 22ന് ഇറങ്ങിയ പത്രത്തില്‍ ഇങ്ങനെ പറയുന്നു: കഴിഞ്ഞ ഒരാഴ്ചയായി ശക്തമായി പെയ്തുകൊണ്ടിരിക്കുന്ന മഴ കാരണത്താല്‍ ആലപ്പുഴ പട്ടണത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയില്‍ താണു പോയിരിക്കുന്നു. അവിടന്നു കേട്ടുകൊണ്ടിരിക്കുന്ന ഭയാനകങ്ങളായ വാര്ത്തകളെപ്പറ്റി കേട്ടയുടനെ സാധുജനങ്ങളെ രക്ഷിക്കാനായി രണ്ടു സ്പെഷൽ ബോട്ടുകളില്‍ പോലീസ് ഇന്‍സ്പെക്ടര്‍ മി. അഴകപ്പാപിള്ളയും മി. നാഗപിള്ളയും എം.എ. ബക്കറും കൈനകരി, രാമങ്കരി, ചമ്പക്കുളം തുടങ്ങിയ മേഖലകളിലേക്കു തിരിക്കുകയും വൈകുന്നേരം ആറുമണിയോടുകൂടി നിസഹായരായി നില്ക്കുന്ന സാധുക്കളെ ബോട്ടുകളില്‍ കയറ്റി ആലപ്പുഴയില്‍ കൊണ്ട് ഇറക്കുകയും ചെയ്തു. അവരെ എല്ലാവരെയും ഉടനെതന്നെ സത്രത്തില്‍ കൊണ്ടാക്കുകയും അവരുടെ ഭക്ഷണ സംബന്ധമായ ഏര്‍പ്പാടുകളെല്ലാം ഇന്‍സ്പെക്ടര്‍ മുതല്പേര് വേണ്ടപോലെ ചെയ്യുകയും ചെയ്തു.
ഇന്നു നേരം അസമയമായതിനാലും രാത്രിയില്‍ ആളെ കണ്ടുകിട്ടാന്‍ പ്രയാസമുള്ളതിനാലും നാളെ നേരം പുലര്ന്നയുടെ കുട്ടനാടന്‍ പ്രദേശങ്ങളിലേക്കു വീണ്ടും സ്പെഷൽ ബോട്ടുകള്‍ അയക്കുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ അവിടെയുള്ള ആള് നാശത്തെക്കുറിച്ച് സൂക്ഷ്മമായി യാതൊരു വിധത്തിലും അറിയാന്‍ നിവൃത്തിയില്ല. 57-ാമാണ്ടത്തെ (കൊല്ലവര്‍ഷം 1057) ചെമ്പന്‍ വെള്ളപ്പൊക്കത്തിനപ്പുറമായി ഇത്രഭയാനകമായ ഒരു വെള്ളപ്പൊക്കമുണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. ഈ റിപ്പോര്‍ട്ട് പറയും പ്രകാരം കേരളത്തില്‍ സംഭവിച്ച മറ്റൊരു വെള്ളപ്പൊക്കകാലമായിരുന്നു 1057 (1882) . ചെമ്പന്‍ വെള്ളപ്പൊക്കമെന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.
ആശ്വാസമായി 500 രൂപ
അക്കാലത്തും അടിയന്തിര സാമ്പത്തിക സഹായവും അന്വേഷണക്കമ്മീഷനും ഒക്കെയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. കൊടുത്തിരുന്ന സാമ്പത്തിക സഹായം വളരെ തുച്ഛമായിരുന്നു. മാത്രവുമല്ല, ഈ തുകയില്‍ നല്ലൊരു സംഖ്യ ഉദ്യോഗസ്ഥരുടെ കീശയിലെത്തിയതായും ആരോപണമുയര്‍ന്നു. അതേക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഇങ്ങനെ, വെള്ളപ്പൊക്കംമൂലം ഇവിടെ (കുട്ടനാട്ടില്‍) സംഭവിച്ച ഭീമമായ കഷ്ടനഷ്ടങ്ങളെപ്പറ്റിയും ക്ഷാമത്തെപ്പറ്റിയും അന്വേഷിക്കുവാന്‍ ഉദ്യുക്തരായ റവന്യൂ കമ്മീഷണര്‍ മിസ്റ്റര്‍ റോബിന്‍സണ്‍, ആക്ടിംഗ് പോലീസ് കമ്മീഷണര്‍ മിസ്റ്റര്‍ കൃഷ്ണപിള്ള എന്നിവര്‍ പ്രദേശത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ആള്‍താമസമില്ലാതിരുന്ന തെങ്ങിലെ കായ്ഫലങ്ങള്‍ കൊള്ളക്കാരും കള്ളന്മാരും കൈക്കലാക്കി. കയറിനു വിലയില്ല, വേല ചെയ്യാനാളില്ല. സാധുക്കളുടെ സ്ഥിതി ഏറ്റവും പരിതാപകരം തന്നെ. ഗവണ്മേന്റില്നിന്ന് അനുവദിച്ച 500 രൂപ അല്പദിവസംകൊണ്ടു തീര്‍ന്നുപോയി. അതിന്റെ നല്ല ഒരുഭാഗം അതില്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ കുപ്പായക്കീശയിലായി.
അക്കാലത്ത് ഉദ്യോഗസ്ഥരുടെ ശമ്പളം കൂടുതലായിരുന്നു എന്നതാണ് പൊതുവേയുണ്ടായിരുന്ന വിലയിരുത്തല്‍. അതുകൊണ്ടുതന്നെ അവരുടെ വരുമാനത്തില്‍ ഒരുവിഹിതം നല്‍കണമെന്ന് നസ്രാണി ദീപിക പലതവണ ആഹ്വാനം ചെയ്തിരുന്നു. അത്തരത്തിലൊരു റിപ്പോര്‍ട്ട് ഇതാ:
ഉദ്യോഗസ്ഥന്മാര്ക്കു പിടിപ്പതു ശമ്പളം നല്കി രക്ഷിച്ചുവരുന്നത് ഏതൊരു കൂട്ടരുടെ പ്രയത്നഫലം കൊണ്ടാണോ ആ ജനങ്ങളാണ് ഇന്ന് ഭയങ്കരമായ ജലപ്രളയത്തിന്റെ ഫലമായി ദയനീയാവസ്ഥയിലെത്തി ആര്‍ത്തനാദം പുറപ്പെടുവിപ്പിക്കുന്നതെന്ന് പ്രത്യേകം ഓര്‍മിക്കണം. ഗവണ്മെന്റിന്റെ കോശസ്ഥിതിയാകട്ടെ, പരിതാപകരമായ സ്ഥിതിയിലായിരിക്കുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ മുറയ്ക്കു വാങ്ങുന്ന ശമ്പളത്തില്‍ ഒരു അംശം ജനങ്ങളുടെ രക്ഷയ്ക്കായി വിട്ടുകൊടുക്കുന്നത് എത്രയോ ശ്രേഷ്ഠമായ ഒരു കൃത്യമായിരിക്കുകയാണ്.
ക്ഷാമനിവാരണാര്ഥം ഗവണ്മെന്റില്നിന്ന് ധാരാളമായി പണമനുവദിച്ചു മഹാമനസ്കത പ്രസ്പഷ്ടമാക്കിയ - ശമ്പളമായി 3000 രൂപ പറ്റുന്ന - നമ്മുടെ ദിവാന് തന്നെ ഈ വിഷയത്തില്‍ മാര്‍ഗദര്‍ശിത്വം പ്രവര്‍ത്തിച്ചു കാണിക്കുവാന്‍ ഞങ്ങളാഗ്രഹിക്കുന്നു. 1000 രൂപ വരെയായിരുന്നു അന്ന് ഉദ്യോഗസ്ഥരുടെ ഏറ്റവും വലിയ ശമ്പളം. 15 ശതമാനമെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസത്തിനായി നല്‍കണമെന്നായിരുന്നു നസ്രാണി ദീപികയുടെ ആഹ്വാനം. നല്ലൊരു ശതമാനം ഉദ്യോഗസ്ഥര്‍ തങ്ങളുടെ ശമ്പളത്തില്‍ ഒരു വിഹിതം ദുരന്തബാധിതര്‍ക്കു നല്കി.
സാമ്പത്തിക സഹായം
തിരുവിതാംകൂര്‍, തിരുക്കൊച്ചി, മലബാര്‍ മേഖലകളില്‍നിന്ന് വലിയ സാമ്പത്തിക സഹായം ദുരിതാശ്വാസകാര്യങ്ങള്ക്കു ലഭിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ ഭാഗത്തുനിന്നും കാര്യമായ സഹായം ലഭിച്ചു. അതേക്കുറിച്ച് നസ്രാണി ദീപിക ഇങ്ങനെ പറയുന്നു.
അഭയാര്‍ത്ഥികളെ ഹൃദയപൂര്‍വം സഹായിക്കേണ്ട ഒരു പ്രത്യേക സന്ദര്‍ഭമാണിതെന്ന് അനുസ്മരിച്ച് പ്രവര്‍ത്തിക്കണമെന്നു ഞങ്ങള്‍ എല്ലാവരോടും അപേക്ഷിച്ചുകോള്ളുന്നു. ആലപ്പുഴ യൂറോപ്യന്‍ കമ്പനിക്കാര് തന്നെ അവിടുത്തെ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിനായി അയ്യായിരം രൂപ പ്രദാനം ചെയ്തത് നന്ദിപൂര്‍വം സ്മരിക്കുന്നു. ഉദ്യോഗസ്ഥരും ഗവണ്മെന്റും ഉദാരമതികളായി പ്രവര്‍ത്തിക്കണം. വൈക്കം സത്യഗ്രഹത്തില്‍ ഏര്‍പ്പെട്ടവര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇറങ്ങിയതിന്റെ റിപ്പോര്‍ട്ടുകള്‍ കരളലിയിപ്പിക്കുന്നതാണ്. ഒപ്പം അവരുടെ സത്യഗ്രഹപ്പന്തലിലും ഓഫീസുകളിലും ദുരിതബാധിതരെ താമസിപ്പിച്ചുകൊണ്ട് മാതൃകയായി. രണ്ടു വള്ളം വാടകയ്ക്ക് എടുത്തായിരുന്നു സത്യഗ്രഹവാളണ്ടിയര്മാര് രക്ഷാപ്രവര്‍ത്തനത്തിനു പോയത്.
ദിവാന്റെ ആഗമനം
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിന്റെ വാര്‍ത്തകള്‍ ഇന്ന് എത്രത്തോളം പ്രാധാന്യത്തോടെ നല്കുന്നുവോ, അതുപോലെയായിരുന്നു പരിമിത സാഹചര്യങ്ങളിലും അന്നത്തെ പത്രങ്ങള്‍ നല്‍കിയിരുന്നത്. ആ വിവരം നസ്രാണി ദീപികയില്‍ സൂചിപ്പിക്കുന്നു; ദിവാന് ബഹദൂര്‍ ടി. രാഘവയ്യ അവര്‍കള്‍ കോട്ടയത്തുനിന്ന് ഒരു സ്പെഷല്‍ ബോട്ടുമാര്ഗംഇന്ന് നാലു മണിയോടെ ആലപ്പുഴയില്‍ എത്തി. ഇദ്ദേഹത്തെ സ്വീകരിക്കുന്നതിനായി സ്ഥലം മുനിസിപ്പാലിറ്റി പ്രസിഡന്റ് ഫാ. തോട്ടാശേരി അവര്‍കള്‍, ചീഫ് എൻജിനിയര്‍ മിസ്റ്റര്‍ നടേശ്വരയ്യ പോലീസ് ഇന്‍സ്പെക്ടര്‍ മി. പരമേശ്വര്പിള്ള തുടങ്ങിയ മാന്യന്മാര് കടവില്‍ എത്തി. ടിബിയില്‍ കിടക്കുന്ന സാധുക്കളെ ആദ്യം ദിവാന് സന്ദര്‍ശിച്ചു. അവിടെ വച്ച് കുറെ മാന്യന്മാര് ദിവാന്‍ജിക്കു ഹര്‍ജി കൊടുത്തു. വെള്ളപ്പൊക്കം മൂലം കൃഷി നശിച്ച വിവരങ്ങളായിരുന്നു ഹര്‍ജിയില്‍. വേണ്ടതു ചെയ്തുകൊടുത്ത ശേഷമാണ് ദിവാന്‍ജി ആലപ്പുഴ വിട്ടത്.
ഗാന്ധിജി കേരളത്തിനു വേണ്ടി
ദേശീയ വാര്‍ത്താചാനലായ എന്‍ഡിടിവി കേരളത്തെ പുനര്‍നിര്‍മിക്കാനും ദുരിതാശ്വാസത്തിനുമായി ഒരു ദിനം മുഴുവന്‍ നീക്കിവച്ച വാര്‍ത്ത നാം നന്ദിയോയെ ഓര്‍ക്കുന്ന ഒന്നാണ്. 10 കോടിയിലധികം രൂപയാണ് അവര്‍ നമുക്കു പിരിച്ചുതന്നത്. 1924ല്‍ കേരളത്തിലുണ്ടായ ദുരിതത്തെ അറിഞ്ഞ മഹാത്മാഗാന്ധി തന്റെ പത്രങ്ങളായ നവ്ജീവന്, യംഗ് ഇന്ത്യ എന്നിവയിലൂടെ കേരളത്തെ സഹായിക്കുക എന്ന ആഹ്വാനവുമായെത്തിയപ്പോള് വലിയ സാമ്പത്തികസഹായമാണ് ലഭിച്ചത്.
1924 ജൂലൈ 30ന് ഗാന്ധിജി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു കത്തയച്ചു, ആ കത്തിലെ പ്രധാന ആവശ്യം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമാകാനുമായിരുന്നു. അതുപോലെ മറ്റൊരു ടെലഗ്രാമില്‍ ഗാന്ധിജി ആവശ്യപ്പെടുന്നത്. വസ്ത്രങ്ങളും ഭക്ഷണവും സമാഹരിച്ച് ദുരിതബാധിത മേഖലകളില്‍ എത്തിക്കാനായിരുന്നു.
പണമായി 6994 രൂപ 13 അണ മൂന്ന് പൈസയായിരുന്നു ഗാന്ധിജി കേരളത്തിലെ ദുരിതാശ്വാസത്തിനായി സമാഹരിച്ചത്. ഇതുകൂടാതെ ആറായിരത്തിലേറെ പവന് സ്വര്‍ണവും ഗാന്ധിജിയിലൂടെ കേരളത്തിനു ലഭിച്ചു.
സി.കെ. രാജേഷ്കുമാര്‍