ഈ നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ ദുരന്തം സാവധാനം കടന്നുപോയി. ഓഖി ദുരന്തം തീരദേശജീവിതങ്ങളെ കണ്ണീരിലാഴ്ത്തിയതിന്റെ ഞെട്ടലിൽനിന്നു മുക്തരാകുന്നതിനു മുന്പുതന്നെ സംസ്ഥാനമാകമാനം കാലവർഷക്കെടുതിയിൽ വിറങ്ങലിച്ചു. ഇത്രമേൽ കഠോരമായ ദുരിതാനുഭവം കേരളീയരുടെ സംഘസ്മൃതിയിലുണ്ടാവാനിടയില്ല. സാധാരണഗതിയിൽ ഇത്തരം പ്രകൃതിനാശങ്ങളെത്തുടർന്നു സാംക്രമിക രോഗങ്ങളാണ് ഉണ്ടാകുന്നത്. അതു നാം ഇപ്പോൾ കൺമുന്പിൽ കാണുകയും ചെയ്യുന്നു.
ഡെങ്കിപ്പനി, എലിപ്പനി, ടൈഫോയ്സ്, ശമിക്കാത്ത വയറിളക്കം, കോളറ, ശ്വാസകോശരോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങിയവ ഒട്ടേറെപ്പേരുടെ ജീവനപഹരിച്ചുകൊണ്ടുപോയി. സാംക്രമിക രോഗങ്ങൾക്കെതിരേ ആരോഗ്യപ്രവർത്തകർ ശകതമായ പ്രതിരോധ നടപടികൾ സംവിധാനംചെയ്യുന്പോൾ ആ സാംക്രമിക രോഗങ്ങളുടെ കാര്യത്തിൽ ക്രിയാത്മകമായ മുൻകരുതലുകളെടുക്കാത്ത അവസ്ഥ കാണുന്നു. ഇതിൽ ഏറ്റവും കൂടുതൽ സംസ്ഥാനത്തു കാണുവാൻ സാധിച്ചത്, ഹാർട്ടറ്റാക്കുമായി ആശുപത്രിയിലെത്തിയ രോഗികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർധനയാണ്. കൊടുംനാശംവിതച്ച മഹാപ്രളയത്തിൽ, ഒരായുഷ്കാലം ഉറക്കമിളച്ച് കഠിനപ്രയത്നത്താൽ സന്പാദിച്ചതെല്ലാം ഒഴുകിയൊലിച്ചുപോയപ്പോൾ മനസിന്റെ തീരാവ്യഥ ഹൃദയം ഏറ്റുവാങ്ങി. ഹൃദയാരോഗ്യത്തിനു താങ്ങാവുന്നതിലുമധികമായി അത്. അങ്ങനെ ഹൃദയം രോഗാതുരമായി. പൊതുവേ ഹൃദ്രോഗസാധ്യത ഏറിനിന്ന മലയാളികൾക്ക് ഈ ദുരന്തം സമ്മാനിച്ചതു ഹാർട്ടറ്റാക്കിന്റെ സംഖ്യയിലുള്ള ക്രമാതീതമായ വർധന. ഈ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ലോകഹൃദയദിനത്തെ വീക്ഷിക്കുന്നത്.
ഇരട്ടി അറ്റാക്കുമായി കേരളം
ഹാർട്ടറ്റാക്കുണ്ടാകുന്നവരുടെ സംഖ്യ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി തുലനം ചെയ്താൽ കേരളത്തിൽ രണ്ടുമടങ്ങാണ്. തിരുവനന്തപുരത്തെ ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഈയിടെ നടത്തിയ പഠനഫലം ലാൻസറ്റ് ഗ്ലോബൽ ഹെൽത്ത് ജേർണലിൽ പ്രസിദ്ധീകരിച്ചപ്പോൾ കേരളീയരിലെ ഹൃദ്രോഗ സാധ്യതയെപ്പറ്റി വ്യക്തമായ അറിവുകൾ ലഭിച്ചിരിക്കുന്നു. ഇന്ത്യയിൽ നൂറിൽ 29 പേർ ഹൃദയസംബന്ധമായ രോഗങ്ങൾകാരണം മരണപ്പെടുന്നുവെന്നു കണക്കാക്കിയിരിക്കുന്നു. എന്നാൽ, കേരളത്തിൽ ഇതിന്റെ തോത് നൂറിൽ നാല്പതാണ്. ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഹൃദയാഘാതവും (നൂറിൽ 26 പേർ), പക്ഷാഘാതവും (100-ൽ ഒന്പതുപേർ) മൂലമാണ്. കേരളത്തിൽ ഹാർട്ടറ്റാക്കുമൂലമുള്ള മരണനിരക്കിൽ ആൺ-പെൺ വ്യത്യാസമില്ല.
ഇത്തിരി നിയന്ത്രണമുണ്ടെങ്കിൽ
നമ്മുടെ കൊച്ചു സംസ്ഥാനത്ത് ഒരുവർഷം 63,000 പേർ ഹൃദയാഘാതവും 22,000 പേർ പക്ഷാഘാതവും മൂലം മരിക്കുന്നതായി കരുതുന്നു. മറ്റു ഹൃദയസംബന്ധമായ രോഗങ്ങൾമൂലം ഓരോവർഷവും പതിനായിരത്തോളം ജീവൻ കേരളത്തിൽത്തന്നെ നഷ്ടപ്പെടുന്നു. ഭക്ഷണശൈലിയിലുള്ള വികലതകളും അമിതമായ രക്തസമ്മർദവും പുകയിലയുടെ ഉപയോഗവും രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവും ഹൃദ്രോഗം ക്രമാതീതമായി വർധിക്കുന്നതിനു കാരണമാകുന്നുവെന്നു ലാൻസറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധം പറയുന്നു.
കേരളത്തിൽ ഏകദശം 100-ൽ 40 പേർക്കു രക്താതിമർദമോ പ്രമേഹമോ ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. 100-ൽ 15 പേർ മാത്രമാണ് അമിത രക്തസമ്മർദവും പ്രമേഹവും പരിധികൾക്കുള്ളിൽ നിയന്ത്രിക്കുന്നത്. അതായത് ഏതാണ്ട് 85 ശതമാനം മലയാളികളും ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അപകടഘടകങ്ങൾ ക്രമീകരിക്കാതെ ജീവിതം നയിക്കുന്നു; ഏറ്റവും അപകടകരമായ ഒരു പ്രതിഭാസം.
ഹൃദയധമനീ രോഗങ്ങൾമൂലം 17.5 ദശലക്ഷം പേർ വർഷംപ്രതി ഭൂമുഖത്തു മരണമടയുന്നു. ഈ സംഖ്യ 2030 ആകുന്പോൾ 23.6 ദശലക്ഷമായി ഉയരുമെന്നു കണക്കാക്കപ്പെടുന്നു. ആകെയുള്ള മരണസംഖ്യയുടെ 31 ശതമാനവും ഹൃദയധമനീ രോഗങ്ങൾകൊണ്ടുതന്നെ. 30-നും 70-നും വയസിനിടയിലുള്ള പത്തിലൊന്നുപേർ മരണപ്പെടുന്നതും ഹൃദയാഘാതംകൊണ്ടുതന്നെ. 30-നും 69-നും വയസിനിടയിലുള്ള 11.4 ദശലക്ഷം പേരുടെയും 70 വയസിനുമേലുള്ള 159 ദശലക്ഷം പേരുടെയും മരണസാധ്യത 2025-ഓടെ ക്രിയാത്മകമായി പ്രതിരോധിക്കാൻ സാധിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.
പുകവലി, അമിതകൊഴുപ്പ്, രക്താതിമർദം, പ്രമേഹം, മദ്യസേവ, അമിതവണ്ണം, വ്യായാമക്കുറവ്, സ്ട്രെസ് ഇവ സമുചിതമായി നിയന്ത്രണവിധേയമാക്കുന്നതിലൂടെ ഈ ലക്ഷ്യം വിജയപ്രദമായി കൈവരിക്കാം. ലോകഹൃദയദിനം ആരംഭിച്ചിട്ട് ഒരുദശകം കഴിഞ്ഞു. ഓരോവർഷവും ഓരോ പ്രതിരോധവിഷയങ്ങളാണ് കൈകാര്യംചെയ്യുന്നത്.
പ്രതിരോധിക്കാം
ഹൃദ്രോഗ പരിപാലന രംഗത്ത് വളരെയേറെ മേന്മയേറിയ സാങ്കേതികമികവുള്ള പരിശോധന-ചികിത്സാ സംവിധാനങ്ങൾ കണ്ടുപടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും ഹൃദയദിനത്തിൽ സ്ഥാനമില്ലെന്നോർക്കണം. ചികിത്സകളുടെ പിറകേ പോകുന്നതിനേക്കാൾ പ്രാമുഖ്യംകൊടുക്കേണ്ടതു ഹൃദ്രോഗങ്ങളെ തടയാനുള്ള ക്രിയാത്മക പരിപാടികൾ പ്രാവർത്തികമാക്കുന്നതിനാണ്. ലോകത്തുള്ള ഏതാണ്ട് 80 ശതമാനം ആൾക്കാർക്കും ഇന്നും ഏറെ ചെലവുള്ള ചികിത്സാനടപടികൾ അപ്രാപ്യമാണെന്നോർക്കണം. അവരെയൊക്കെ ഹൃദ്രോഗത്തിന്റെ നീരാളിപ്പിടുത്തത്തിൽനിന്നു രക്ഷപ്പെടുത്താൻ പ്രതിരോധ മാർഗങ്ങൾക്കു മാത്രമേ കഴിയൂ എന്നു വേൾഡ് ഹാർട്ട് ഫെഡറേഷൻ അടിവരയിട്ടു പ്രഖ്യാപിക്കുന്നു.
ഈ വർഷത്തെ ഹൃദയദിന സന്ദേശം "എന്റെ ഹൃദയം, നിങ്ങളുടെ ഹൃദയം' (My Heart, Your Heart) എന്നതാണ്. നിങ്ങളുടെയും മറ്റുള്ളവരുടെയും ഹൃദയാരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന സത്വരനടപടികൾ സംയുക്തമായി കൈക്കൊള്ളുക. ഒരു ലളിതമായ പ്രതിജ്ഞ നിങ്ങളെടുക്കണം. ഹൃദയസൗഹൃദ ഭക്ഷണവും ഊർജസ്വലമായ വ്യായാമവും നിങ്ങളുടെ ജീവിതശൈലിയിൽ ഉൾപ്പെടുത്താമെന്നും പുകവലി കർശനമായി സമൂഹത്തിൽനിന്നു തുടച്ചുമാറ്റാമെന്നും വാഗ്ദാനം ചെയ്യുക-അതാണ് ഈ വർഷത്തെ ഹൃദയദിനസന്ദേശം ഏവരോടും അഭ്യർഥിക്കുന്നത്.
മനുഷ്യശരീരത്തിന്റെ വ്യവസ്ഥയെ താങ്ങിനിർത്തി, സന്തുലിതവും സുദൃഢവുമായ ആരോഗ്യം പ്രദാനം ചെയ്യുന്ന നാലു സ്തംഭങ്ങളായി ആയുർവേദാചാര്യന്മാർ വിശേഷിപ്പിക്കുന്നത് ഭക്ഷണം, ഉറക്കം, വ്യായാമം, മിതമായ ലൈംഗികത എന്നിവയാണ്. ഇവയുടെ ലഭ്യത നിർവിഘ്നമായാൽ സന്പൂർണമായ സ്വാസ്ഥ്യമാണ് ഫലം. മറിച്ചായാൽ രോഗാതുരതയിലേക്കു ശരീരം വലിച്ചിടപ്പെടുകതന്നെചെയ്യും. ഈ നാലുസ്തംഭങ്ങളിൽ പ്രഥമസ്ഥാനത്തു ഭക്ഷണംതന്നെ. കാരണം മനുഷ്യജീവന്റെ ഊർജസ്രോതസ് ഭക്ഷണംതന്നെ. ശരീരയന്ത്രം കേടുകൂടാതെ പ്രവർത്തിക്കാൻ ആഹാരലഭ്യത സമൃദ്ധവും സന്തുലിതവുമാകണം.
ഭക്ഷണം
ഭക്ഷണശൈലിയിലെ പാകപ്പിഴകളാണ് മിക്കരോഗങ്ങൾക്കും കാരണമെന്നു മുഖ്യ വൈദ്യശാസ്ത്ര ശാഖകളെല്ലാം ഒരേസ്വരത്തിൽ പറയുന്നു. രോഗങ്ങളെ നേരിടാനും പിടിയിലൊതുക്കാനും ഒരുപക്ഷേ മരുന്നുകളേക്കാൾ ഫലപ്രദമായി ആരോഗ്യപൂർണമായ ഭക്ഷണശൈലിക്കു സാധിക്കും എന്ന യാഥാർഥ്യം പല ബൃഹത്തായ പഠനങ്ങളിലൂടെയും വൈദ്യശാസ്ത്രം സ്ഥിരീകരിച്ചുകഴിഞ്ഞു. ഭക്ഷണംതന്നെ ചികിത്സ എന്ന സംജ്ഞ രൂപപ്പെടുകയാണ്. മരുന്നിനൊപ്പംനിന്ന് രോഗങ്ങളെ നിയന്ത്രിക്കുക മാത്രമല്ല, മരുന്നുതന്നെയാണ് ചില ആഹാരങ്ങൾ എന്നും വെളിപ്പെടുകയാണ്. ശുദ്ധഭക്ഷണത്തിന്റെ ഔഷധമൂല്യത്തെ നാം അംഗീകരിക്കണം. എത്ര കഴിക്കുമെന്നതിനെപ്പറ്റി വാഗ്ഭടന്റെ അഷ്ടാംഗ ഹൃദയത്തിൽ പ്രതിപാദിക്കുന്നുണ്ട്. വയറിന്റെ പകുതിനിറയാൻ മാത്രം ഖരപദാർഥങ്ങളും കാൽഭാഗം നിറയാൻ മാത്രം ദ്രാവകങ്ങളും കഴിക്കാം. വയറിലുള്ള ബാക്കി കാൽഭാഗം ഒഴിച്ചിടണം. അതുപോലെ ഒരിക്കലും വിശപ്പു തീരുംവരെ കഴിക്കരുത്. വിശപ്പ് എപ്പോഴും ശാരീരികാവശ്യങ്ങളുമായി തുല്യ അനുപാതത്തിലല്ല.
കൃത്യവും ഊർജസ്വലവുമായി വ്യായാമം ചെയ്യുന്ന കാര്യത്തിലും ഈ വർഷത്തെ ഹൃദയദിന സന്ദേശം ഊന്നൽ കൊടുക്കുന്നു. ആഴ്ചയിൽ കുറഞ്ഞത് രണ്ടരമണിക്കൂർ കൃത്യമായി എയ്റോബിക് വ്യായാമമുറകളിൽ ഏർപ്പെട്ടാൽ ഹൃദ്രോഗസാധ്യത 30 ശതമാനമായി കുറയ്ക്കാം. ഹൃദസൗഹൃദ ഭക്ഷണവും ഊർജസ്വലമായ വ്യായാമവും കൂടിച്ചേർത്താൽ പിന്നെ ശരീരം ആരോഗ്യപൂർണമാകുകയാണ്. പ്രമേഹവും രക്താതിമർദവും അമിതാഹാരവും വർധിച്ച കൊളസ്ട്രോളുമെല്ലാം നല്ലൊരു പരിധിവരെ നിയന്ത്രണവിധേയമാകും.
ഇപ്പോൾ മരിച്ചുവീഴുമെന്നു പറഞ്ഞാൽപോലും അങ്ങനെയൊന്നും കുലുക്കംതട്ടാത്ത പ്രകൃതമാണ് ഭൂരിഭാഗം മലയാളികൾക്കും. രോഗം വരട്ടെ, എന്നിട്ടു നോക്കാം എന്ന ധാർഷ്ട്യമാണ് വിദ്യാസന്പന്നർക്കുപോലും. ഹൃദയത്തിന് എന്തുവന്നാലും ആൻജിയോപ്ലാസ്റ്റിയും ബൈപാസ് സർജറിയും ചെയ്തു ശരിയാക്കാം എന്ന മനോഭാവം മാറിയേ തീരൂ. ആപത്ഘടകങ്ങളുടെ അമിത പ്രസരത്താൽ ഹൃദയം രോഗാതുരമായാൽ പിന്നെ പാച്ച്വർക്കുകൾക്ക് പരിമിതമായ പ്രയോജനമേ ഉള്ളൂ എന്നു മനസിലാക്കാം. ഹൃദ്രോഗത്തിനു ഹേതുവാകുന്ന അപകടഘടകങ്ങളെ തിരിച്ചറിഞ്ഞു സമയോചിതമായി പിടിയിലൊതുക്കണം. പ്രതിരോധമാണു യഥാർഥ ഹൃദ്രോഗ ചികിത്സ. അതു ഹൃദയാരോഗ്യത്തിന്റെ രക്ഷാകവചമാണ്.
ഡോ. ജോർജ് തയ്യിൽ