ഒരു കലം മെനയാനുള്ള കളിമണ്ണ് പ്രളയം അവശേഷിപ്പിച്ചില്ല. ഇനി എങ്ങനെ ഞങ്ങൾ ജീവിക്കും?. പുഴയോരങ്ങളിലെ മണ്ണിനെ കുത്തൊഴുക്ക് വകഞ്ഞെടുത്തു. പ്രളയം നാലു ലക്ഷം കളിമണ്‍പാത്ര തൊഴിലാളികളുടെ ജീവിതമാണ് അപഹരിച്ചുപോയത്. എഴുപതു വർഷമായി കളിമണ്ണിൽ പാത്രങ്ങൾ മെനഞ്ഞ് കുടുംബം പോറ്റുന്ന കീഴുമാടിലെ ശാരദയുടെ വിലാപം.
വീടു തകർന്നാൽ വേറെ പണിതെടുക്കാം. കൃഷി പോയാൽ വീണ്ടും നടാം. മണ്ണില്ലാതായാൽ മണ്ണുകൊണ്ടുജീവിക്കുന്ന കുശവന്റെ അവസ്ഥ എന്തായിരിക്കും. കേരള വേളാർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി യു.വി രാജൻ വിലപിക്കുകയാണ്. കേരളംകണ്ട മഹാപ്രളയത്തിൽ പന്പ, ഭാരതപ്പുഴ, പെരിയാർ, മീനച്ചിൽ തീരങ്ങളിലെയെല്ലാം കളിമണ്ണ് നഷ്ടമായതോടെ മണ്‍പാത്രനിർമാണ തൊഴിൽ ആശങ്കയിലായിരിക്കുന്നു. ഇനി ഉടനെയൊന്നും മണ്‍പാത്രങ്ങൾ ഇവിടെ മെനയാനും സാഹചര്യമില്ല.
മണ്ണു മാത്രമല്ല വിൽക്കാൻ ചൂളയിൽ ചുട്ടു വച്ചിരുന്ന കലവും ചട്ടിയും കൂജയുമൊക്കെ ഒഴുകിപ്പോയി. ചുടാൻ വച്ചിരുന്ന ചൂളയും അതിലെ പാത്രങ്ങളും പോയി. പാത്രം മെനയാനുള്ള ഉപകരണങ്ങളും വിറകും ചിരട്ടയുമൊക്കെ വെള്ളപ്പൊക്കത്തിൽ പോയതോടെ അതിജീവനത്തിനായി കേഴുകയാണ് ഈ സമൂഹം.
വേളാർ, കുശവൻ, കുംഭാരൻ, ഓടൻ, കുലാലൻ, ആന്ധ്രാനായർ എന്നീ പേരുകളിലൊക്കെയാണ് വിവിധ പ്രദേശങ്ങളിൽ മണ്‍പാത്രനിർമാണവും വിൽപനയും തൊഴിലാക്കിയ നാലു ലക്ഷത്തോളം പേർ അറിയപ്പെടുന്നത്.
കളിമണ്ണ് ഒലിച്ചുപോയതു മാത്രമല്ല മണ്ണെടുത്തിരുന്ന കുഴികളിലും ചൂളകളിലും ചെളിയും മണലും കല്ലും കുന്നുപോലെ വന്നടിഞ്ഞതോടെ ഇനിയൊരിക്കലും മണ്ണിലേക്ക് ആഴ്ന്നിറങ്ങാൻ ആവാത്ത വിധം ദുരിതം കുമിഞ്ഞുകൂടിയിരിക്കുന്നു.
അച്ഛനും അമ്മയും മക്കളും ഒക്കെ പങ്കുചേർന്നാൽ മാത്രമെ പാത്രനിർമാണം നടക്കു. മണ്ണെടുത്ത് അരിച്ച് കുഴയ്ക്കണം. കുലാല ചിത്രത്തിൽ പാത്രം മെനയണം. അതിഭദ്രമായി, സൂക്ഷ്മതയോടെ അതു ചൂളയിൽ വയ്ക്കണം. ഉണക്കണം. പിന്നെ നാടുനീളെ കൊണ്ടുനടന്നു വിൽക്കണം. പാത്രം വിറ്റു കൈയിൽ പൈസ കിട്ടായാലേ അടുക്കള പുകയൂ- കട്ടച്ചിറയിലെ മണ്‍പാത്ര തൊഴിലാളി ശിവൻ ഈ തൊഴിലിന്റെ ദുരിതങ്ങൾ നിരത്തി.
കണ്ണീരോണമായിരുന്നു ഇത്തവണത്തേതെന്ന് ആലുവയിലെ തൊഴിലാളി മാലതി പറയുന്നു. ഓണത്തിനു വിൽക്കാൻ മെനഞ്ഞുവച്ചിരുന്ന ഓണത്തപ്പൻമാരെ വിൽക്കാൻ പറ്റിയില്ല. തിരുവോണനാളിലൊരുക്കുന്ന പൂക്കളത്തിലാണ് ഓണത്തപ്പന്റെ സ്ഥാനം. ഒപ്പം മുത്തിയമ്മയും, അരകല്ലും, ഉരലുമൊക്കെയുണ്ടാകും.
അതെല്ലം പ്രളയമെടുത്തുപോയി. മുൻപൊക്കെ ഓണത്തപ്പനെ വിറ്റായിരുന്നു ഇവരേറെയും ഓണം കൊണ്ടിരുന്നത്. ആലുവയ്ക്കു സമീപം കീഴ്മാട് പഞ്ചായത്തിലും മൂവാറ്റുപുഴയ്ക്കു സമീപം കോളാത്തുരുത്ത് ഗ്രാമത്തിലുമാണ് വേളാർ, കുംഭാര സമുദായങ്ങളുടെ കുലത്തൊഴിലിന്റെ ഭാഗമായി ഓണത്തപ്പൻമാർ പിറവിയെടുക്കുന്നത്. കോളാത്തുരുത്തിൽ ഓണത്തപ്പന്റെ നിർമാണം കർക്കടകം പകുതിയാവുന്പോഴേ തുടങ്ങും. പാരന്പര്യ രീതികളനുസരിച്ചു വ്രതം നോറ്റാണു നിർമാണം. കുട്ടികൾ മുതൽ ഇതിൽ പങ്കാളികളാവും. രൂപങ്ങൾ ഒരാഴ്ച ഈർപ്പം വലിഞ്ഞ് ഉണങ്ങുന്പോൾ നിറം നൽകി മനോഹരമാക്കും.
അത്തപ്പൂക്കളങ്ങൾക്ക് സമീപം വയ്ക്കാനുള്ള മാതേവരെ ഒരുക്കി വച്ചിരുന്ന പാലക്കാട്ടെ ഗ്രാമങ്ങളിലും പ്രളയം പ്രതീക്ഷകൾ തകർത്തു. പാടങ്ങളിൽ നിന്നുള്ള കളിമണ്ണ് കൊണ്ടാണ് മാതേവരെ ഉണ്ടാക്കുന്നത്. കളിമണ്ണ് കുഴച്ച് സ്തൂപത്തിന്റെ ആകൃതിയുണ്ടാക്കി അതിൽ ചുവന്ന ചായം തേയ്ക്കും. പ്രളയത്തിൽ പ്രതിമകളും പാടങ്ങളും മുങ്ങിപ്പോയി.
കളിമണ്ണിൽ ജീവിതം മെനഞ്ഞെടുക്കുന്ന മണ്‍പാത്ര തൊഴിലാളികൾക്ക് കളിമണ്ണ് ജീവവായുവാണ്. ഇനി ജീവിതവും തൊഴിലും മെനയാനുള്ള മണ്ണ് എവിടെ കിട്ടും? അയൽസംസ്ഥാനങ്ങളിൽനിന്ന് മണ്ണ് ലോറിയിൽ എത്തിക്കണമെങ്കിൽ ഒരു കിലോ മണ്ണിന് ഒരു കിലോ അരിയെക്കാൾ വില നൽകണമെന്നതാണ് സ്ഥിതി. ഒരു ലോഡ് മണ്ണ് അതിർത്തി കടത്തി എത്തിക്കണമെങ്കിൽ ലോറിക്കൂലി ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ ചെലവുവരും. കർണാടകത്തിലും തമിഴ് നാട്ടിലും നിന്ന് മണ്ണ് വാങ്ങി പാത്രം മെനയുക നടപ്പുള്ള കാര്യമല്ല. മണ്‍പാത്രങ്ങളുടെ ആവശ്യം മുൻകാലങ്ങളേക്കാൾ കുറഞ്ഞു. പുതിയ തലമുറ ഈ തൊഴിൽ വിട്ടുപോവുകയുമാണ്. പക്ഷെ ഇതു തൊഴിലാക്കിയവർക്ക് മറ്റു ജോലികൾ അറിയുകയുമില്ല.
കളിമണ്ണാണ് കുശവൻമാരുടെ ഉപജീവനത്തിന്റെ പ്രധാന അസംസ്കൃത വസ്തു. എന്നാൽ കേരളത്തിൽ കളിമണ്ണ് എടുക്കുന്നതിന് നിലവിലുള്ള തടസങ്ങളും നിയമങ്ങളും ഇവരുടെ ജീവിതം വഴിമുട്ടിക്കുന്നു. മുൻപൊക്കെ കളിമണ്ണ് വേണ്ടിടത്തോളം കിട്ടുന്ന ഇടങ്ങളായിരുന്നു ഇവരുടെ സ്ഥിരതാമസം. വാസസ്ഥലത്തു നിന്ന് വേണ്ടിടത്തോളം മണ്ണെടുക്കാമായിരുന്നു. ഇപ്പോൾ മൈനിംഗ് വകുപ്പ് ഉൾപ്പെടെ നിബന്ധനകൾ ഏറെ കൊണ്ടുവന്നിരിക്കുന്നു. ഓട്, ഇഷ്ടിക തുടങ്ങിയവ നിർമിക്കുന്ന കന്പനികളെ ലക്ഷ്യമിട്ട് തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത് ചെറുകിട കുലത്തൊഴിൽ തൊഴിലാളികളെയും ബാധിച്ചു.
മണ്‍പാത്ര നിർമാണ തൊഴിലാളികളുടെ ശ്രമങ്ങളുടെ ഫലമായി വ്യവസായ വകുപ്പ് ഒരു കുടുംബത്തിന് 50 ടണ്‍ കളിമണ്ണ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പലപ്പോഴും ഇതിൽ നിയന്ത്രണങ്ങളുണ്ടാകുന്നു. 25,000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ് അനധികൃത കളിമണ്‍ ഖനനം. പലപ്പോഴും ഇവർ ശിക്ഷ വാങ്ങുകയും ചെയ്തിട്ടുണ്ട്.
മണ്ണ് കിട്ടാനുള്ള ക്ഷാമം മാത്രമല്ല പാത്രങ്ങൾ ചൂളയിൽ ചുട്ടെടുക്കാൻ ആവശ്യമായ ചിരട്ട, വിറക്, വൈക്കോൽ, ചകിരി എന്നിവയുടെ വർധിച്ചവിലയും ഇവർക്കു താങ്ങാനാവുന്നില്ല. ചൂളയിൽ ചുടാൻ വയക്കുന്ന എല്ലാ പാത്രങ്ങളും അതുപോലെ തിരികെക്കിട്ടും എന്നും പ്രതീക്ഷിക്കാൻ പറ്റില്ല. പത്തു പാത്രം ചുടാൻ വച്ചാൽ ആറെണ്ണം പൊട്ടാതെയും വിള്ളാതെയും കിട്ടിയാലായി. കരകൗശല വിദഗ്ധ തൊഴിലാളി പെൻഷൻ ഇനത്തിൽ ലഭിക്കുന്ന തുച്ഛമായ തുക ഒഴിച്ചുനിർത്തിയാൽ മറ്റൊരു ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നില്ല. കളിമണ്ണ് പാകത്തിൽ കുഴച്ചെടുത്ത് വലിയ കുലാല ചക്രത്തിൽ കൈവഴക്കവും കരവിരുതും ചേർത്താണു കളിമണ്‍ പാത്രങ്ങൾ മെനഞ്ഞെടുത്തിരുന്നത്. ദിവസങ്ങളുടെ പ്രയത്നം വേണ്ട തൊഴിലാണിത് -സംഘടനാ നേതാവ് ദാസ് പറയുന്നു.
ഇങ്ങനെ പ്രയാസപ്പെട്ട് തൊഴിലെടുക്കുന്നതിനിടയിലാണ് പ്രളയം ഇവരുടെ പ്രതീക്ഷകളെ തൂത്തെടുത്തിരിക്കുന്നത്. പതിനെട്ട് തരം കളിമണ്ണ് ഭൂമിയിലുണ്ട്. അനുയോജ്യമായ മണ്ണ് കേരളത്തിലെ ഒരു നദീതീരത്തും ഇനി അവശേഷിക്കുന്നില്ലെന്നതാണ് ഇവരുടെ ദുഖം.
ദിവസം നാൽപ്പതോളം ചട്ടികൾ നിർമിക്കാനേ കഴിയൂവെന്ന് കളിമണ്‍പാത്ര നിർമാണ തൊഴിലാളി വേലായുധൻ പറഞ്ഞു. തലച്ചുമടായുള്ള വിൽപന കുറഞ്ഞപ്പോൾ സൊസൈറ്റികളിലൂടെ വിറ്റഴിക്കൽ നടത്തിയിരുന്നു. സൊസൈറ്റികളും കാര്യക്ഷമമല്ലാതായി. ഉത്സവ ചന്തകൾ ലക്ഷ്യംവച്ചുള്ള കച്ചവടവും ഇക്കാലത്ത് കുറഞ്ഞുവരികയാണ്. മണ്ണിൽ ജീവിതം മെനയുന്ന മണ്പാത്രത്തൊഴിലിനെ മഴയെടുത്തതോടെ കുലാല, കുംഭാര, വേളാർ കുടുംബങ്ങൾ അതിജീവനത്തിനായി കേഴുകയാണ്.
റെജി ജോസഫ്