വിശുദ്ധ ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷത്തെ ആസ്പദമാക്കി ഇന്ത്യ കാന്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് നിർമിച്ച ജീസസ് സിനിമ 1500 ലേറെ ലോക ഭാഷകളിൽ മൊഴിമാറ്റം നടത്തി ഗിന്നസ് ചരിത്രത്തിലേക്ക്. ലോക സിനിമകളുടെ ചരിത്രത്തിൽ ഒരു പക്ഷേ ഇത് ആദ്യ സംഭവമാകാം. 40 ലേറെ ഇന്ത്യൻ ഭാഷകളാണ്. ഉർദു, പഞ്ചാബി, കന്നഡ, സിന്ധി, മറാത്തി, ഗുജറാത്തി, സന്താലി, നേപ്പാളി, കൊങ്കണി, ഗോണ്ടി, മുണ്ടാരി, കുറുക്, ഹിന്ദി, ഭോജ്പുരി, ആസാമീസ്, ചാട്ടിസ്ഗാരി, ഗർവാലി, തുളു, ലംബഡി, ഹഡോതി, മർവാറി, കുമാണി, ബുണ്ടൽ കണ്ടി, ബിലി, ബുണ്ടേലി, മേവാരി, ഡോട്രി, ബംഗാളി, മലയാളം, തമിഴ്, കുയി, തെലുങ്ക്, കാശ്മീരി, മഗാഹി, മണിപ്പൂരി, ഒഡിയ, മൈഥിലി, അവാഡി, ബംഗാരു, ബ്രജ്, മാൾവി എന്നിവയാണ് പ്രസ്തുത ഭാഷകൾ.
അഡോൾഫ് ഹിറ്റ്ലടെ പൈശാചിക പീഡനങ്ങൾക്ക് ഇരയായ ഒരു ജൂതന്റെ പുത്രനായ ജോൺ ഹെയ്മാനും സുഹൃത്ത് റിച്ചാർഡ് എഫ് ഡാൽട്ടണും ചേർന്നാണ് സിനിമ നിർമിച്ചത്. കിംഗ് ഓഫ് കിംഗ്സ് എന്ന ചരിത്ര പ്രസിദ്ധമായ സിനിമയുടെ അണിയറ ശിൽപികളായ സെസിൽ ബി ഡെമില്ലെ, ബിൽ ബ്രൈറ്റ് എന്നിവരുടെ സഹകരണവും ഈ ഉദ്യമത്തിനു പിന്നിലുണ്ടായിരുന്നു.
സിനിമ നിർമാണത്തിനു പിന്നിൽ ഒട്ടേറെ സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. തിരക്കഥയായിരുന്നു പ്രാഥമിക ചർച്ചാ വിഷയം. വിശദമായ ചർച്ചകൾക്കു ശേഷം ലൂക്കോസിന്റെ സുവിശേഷത്തിലെ സംഭവങ്ങൾക്ക് പ്രാധാന്യം നൽകി ബർണാഡ് ഫിഷ്ബീൻ തിരക്കഥ രചിച്ച യേശുക്രിസ്തു സംസാരിച്ച വാക്കുകളൊക്കെ പൂർണമായി ഇതിൽ ഉണ്ടായിരുന്നതിനാൽ തിരക്കഥ ഏറെ ഭംഗിയായി.
ലണ്ടനിലും ടെൽ അവീവിലും വച്ച് കഥാപാത്രങ്ങളെ ഇന്റർവ്യൂ നടത്തി. അമേരിക്കയിലെ ജൂത ക്രിസ്തീയ നേതാവായിരുന്ന മാർക് ടണൻബാമിന്റെ അനുഗ്രഹാശിസുകൾ ആദ്യമായി ലഭിച്ചു. ആർച്ച്ബിഷപ് ഫുൾട്ടൻ ജെ. ഷീനും സിനിമയെ ഹാർദമായി സ്വാഗതം ചെയ്തു. അഭിനയിക്കുന്നവർക്കെല്ലാം മേക്കപ്പ് ചെയ്യുന്നതായിരുന്നു അടുത്ത ബുദ്ധിമുട്ട്. കഥാപാത്രങ്ങളിൽ അധികവും താടിക്കാരായിരുന്നതിനാൽ അയൽ ഗ്രാമങ്ങളിൽ പോയി താടി വച്ചവരെ അന്വേഷിച്ചു കൊണ്ടുവന്ന അവസ്ഥയുണ്ടായി. അസി. പ്രൊഡ്യൂസർ ഒമ്റി മരോണിനായിരുന്നു ചുമതല. കലാ സംവിധായകൻ റെസ്റ്റന്നാർഡിന്റെ പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്.
എഴുപതുകളുടെ പകുതിയിലാണ് ജീസസ് സിനിമയുടെ ആലോചന തുടങ്ങുന്നത്. പീറ്റർ സൈക്സിനും ജോൺ ക്രിഷിനുമായിരുന്നു സംവിധാനച്ചുമതല. ലോക ചരിത്രത്തിൽ തന്നെ മറ്റൊരു സിനിമയ്ക്കും പുസ്തകത്തിനും അവകാശപ്പെടാനാവാത്ത അപൂർവ ബഹുമതി. Most Watched Motion Picture of All Time എന്ന് ന്യൂയോർക്ക് ടൈംസ് പ്രഖ്യാപിച്ച ചിത്രം. ഇപ്പോൾ 1500 ലേറെ ലോക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നു. സിനിമ പുറത്തിറങ്ങിയ ആദ്യ വർഷത്തിനുള്ളിൽ തന്നെ 30 മൊഴിമാറ്റങ്ങൾ പൂർത്തിയാക്കിയിരുന്നു. 2007 സെപ്റ്റംബറിലാണ് 1000 തികച്ചത്. കിഴക്കൻ ഇന്ത്യയിലും ബംഗ്ലാദേശിലും സംസാരിക്കുന്ന ലങ്ക കോൾ ആയിരുന്നു ആ ഭാഷ. മുന്നൂറാമത്തെ മൊഴിമാറ്റം കാഷ്മീരി ഭാഷയിൽ ആയിരുന്നു. പാപ്പുവ ന്യൂഗിനിയിൽ വളരെ കുറച്ചുപേർ മാത്രം സംസാരിക്കുന്ന അരിഫാമ മിനിയ ഫിയ ഭാഷയിലാണ് മൊഴിമാറ്റത്തിന്റെ എണ്ണം 900 തികച്ചത്.
ഗലീല പ്രദേശത്തെ മുക്കുവരാണ് ശീമോൻ പത്രോസ്, യോഹന്നാൻ, യാക്കോബ്, മത്തായി, ലാസർ, മാർത്ത,മറിയം, മഗ്ദലന മറിയ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രശസ്ത മേക്കപ്പ്മാൻ ബോബ് ലോറൻസിന്റെ കരവിരുതിൽ അഭിനേതാക്കളെല്ലാം കഥാപാത്രങ്ങളായി മാറിയത് വളരെ പെട്ടെന്നാണ്.
യേശുക്രിസ്തുവിന്റെ വേഷം കെട്ടിയ നായകകൻ ബ്രിയാൻ ഡീക്കൻ ആയിരുന്നു. സീവ് സീഗ്ളർ പ്രൊഡക്ഷൻ മാനേജരായി സേവനമനുഷ്ഠിച്ചു. യേശുവിന്റെ ക്രൂശ് മരണത്തിനു മുന്പുള്ള പന്ത്രണ്ട് മണിക്കൂർ നേരത്തെ സംഭവങ്ങളെ ആസ്പദമാക്കി മെൽ ഗിബ്സൺ സംവിധാനം ചെയ്ത ദ പാഷൻ ഓഫ് ക്രൈസ്റ്റ് എന്ന സിനിമയും ലോകചരിത്രത്തിൽ ഇന്നും ഒരു സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത ബോക്സ് ഓഫീസ് കളക്ഷൻ നേടി തകർപ്പൻ ഹിറ്റുകളുടെ മുൻനിരയിലേക്കു കുതിക്കുകയാണ്. ഈ നൂറ്റാണ്ട് ദർശിച്ചിട്ടുള്ള ഏറ്റവും മികവേറിയ സാങ്കേതിക സംവിധാനങ്ങളാണ് പ്രസ്തുത സിനിമയിൽ ഉപയോഗിച്ചുള്ളത്. ജീസസ് സിനിമ ഇതുവരെ കണ്ടിട്ടുള്ളവരുടെ കൃത്യമായ എണ്ണം ഇനിയും കണക്കാക്കിയിട്ടില്ല. എങ്കിലും മൊഴിമാറ്റം ചെയ്യുന്നത് തുടർന്നു കൊണ്ടേയിരിക്കും. ലോകത്തിലെ മുഴുവൻ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തുക എന്നതാണ് സംഘാടകരുടെ ലക്ഷ്യം.
ജോർജ് മാത്യു പുതുപ്പള്ളി