ഗണേശോത്സവത്തിന്റെ അവസാനരാത്രി മഹാരാഷ്ട്രയിലെ കില്ലാരി, ഒമർഗ ഗ്രാമങ്ങൾ ഉറങ്ങിയത് പാതിരാ കഴിഞ്ഞപ്പോഴാണ്. മഴ തിമിർത്തു പെയ്ത ആ രാത്രി പതിനായിരിക്കണക്കിനു ഗ്രാമീണരുടെ വൈകിയുറക്കം ആഗാധമായ മരണത്തിലേക്കായിരുന്നു. ഉറക്കത്തിന്റെ പിടിയിൽനിന്നും മരണത്തിന്റെ ആഴങ്ങളിലേക്ക് അമർന്നുപോയത് അവരേറെയും അറിഞ്ഞിട്ടുണ്ടാവില്ല. ഒന്നു പിടയാൻ പോലും അവർക്കായിട്ടുമുണ്ടാകില്ല.
1993 സെപ്റ്റംബർ 30. പുലർച്ചെ 3.56.
ഇന്ത്യ കണ്ട ഭീതികരമായ മഹാദുരന്തം മൂന്നുനാലു സെക്കൻഡുകളേ നീണ്ടുനിന്നുള്ളു. വിറച്ചു മറിഞ്ഞ കട്ടിലുകൾക്കും കട്ടിളകൾക്കും മുകളിലേക്ക് കുഴമണ്ണിൽ കോർത്തുകെട്ടിയ കല്ലുവീടുകൾ ഒന്നുപോലും അവശേഷിക്കാതെ തകർന്നുവീണു. വീടുകൾ ഇടിഞ്ഞുവീണ ശബ്ദം മഴയുടെ ആരവത്തിൽ അമർന്നുപോയി.
മണ്ണിനടയിൽപ്പെട്ടു പിടഞ്ഞവരുടെ നിലവിളി ആരും കേട്ടില്ല. നിലവിളിച്ചോടിയവരെ വകഞ്ഞു വീണ്ടെടുക്കാൻ ആരുമുണ്ടായിരുന്നില്ല. കൂരാക്കൂരിരുട്ടും കനത്ത മഴയും രാജ്യത്തെ കണ്ണീരിലാഴ്ത്തിയ മഹാദുരന്തം ലാത്തൂർ ഭൂകന്പത്തിന് 25 വയസ്. ചരിത്രത്തിന്റെ താൾപ്പുറം കറുപ്പിലും ചുവപ്പിലും അടയാളം കുറിച്ച ഭീകരരാത്രി.
‘കിടക്കയും വീടും ഇളകിയാടുന്നതിനൊപ്പം പാത്രങ്ങൾ നിലംപൊത്തുന്നതറിഞ്ഞ് ഞാൻ ചാടിയെഴുന്നേറ്റു. പുറത്തേക്കോടുന്പോൾ അയൽവീട്ടുകാരും നിരത്തിലേക്ക് ഓടിവരുന്നുണ്ട്. നിമിഷങ്ങൾക്കുള്ളിൽ പോലീസ് ജീപ്പുകളും ഫയർഫോഴ്സും കുതിച്ചോടുന്നു. ലാത്തൂരിൽ നിന്ന് 52 കിലോമീറ്റർ അകലെ കില്ലാരിയിലും ഉസ്മാനാബാദിലെ ഒമർഗയിലും ഭൂമികുലുക്കം വൻനാശമുണ്ടാക്കിയതായി അപ്പോൾ അറിഞ്ഞു’. കണ്ണീർദുരന്തത്തിന്റെ ലാത്തൂരിലെ സാക്ഷിയായ മലയാളി പാന്പാടി എസ്എൻ പുരം പി.എസ് രവീന്ദ്രൻ പറഞ്ഞുതുടങ്ങി. ആ രാത്രിയെന്നല്ല ഞങ്ങൾക്ക് ആഴ്ചകൾക്കുശേഷമാണ് പിന്നീട് ഉറങ്ങാനായത്. വിശപ്പും ദാഹവും മറന്ന് രക്ഷാപ്രവർത്തനങ്ങളുമായി ഓടിയ ദിനങ്ങൾ.
ലാത്തൂർ നഗരത്തെ ദുരന്തം വേട്ടയാടിയിരുന്നില്ല. പക്ഷെ ഭൂകന്പം ലാത്തൂരിനെയും വിറപ്പിച്ചു.
തെക്കേ ഇന്ത്യ അപ്പാടെ കന്പനംകൊണ്ടെന്നും ഏറെ ആൾനാശമുണ്ടായെന്നും വീടിനു മുന്നിൽ ഉറങ്ങാതെ കാത്തുനിന്ന ഞങ്ങൾ പുലർച്ചെ അഞ്ചുമണിയോടെ കേട്ടറിഞ്ഞു. അപ്പോഴും വിചാരിച്ചിരുന്നില്ല ഇത് രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായിത്തീരുമെന്ന്.
ലാത്തൂർ ഗവണ്മെന്റ് പോളി ടെക്നിക്കിലെ അധ്യാപകനായിരുന്ന രവീന്ദ്രൻ ഉൾപ്പെടെ അൻപതോളം മലയാളി കുടുംബങ്ങൾ അന്നു ലാത്തൂരിൽ താമസമുണ്ട്. കേരള സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും ലാത്തൂർ പുനർനിർമിതി യജ്ഞത്തിന് മലയാളി സമാജം സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തിനൊപ്പം ഇവിടത്തെ മലയാളി കൂട്ടായ്മയാണ് വർഷങ്ങളോളം നേതൃത്വവും സഹകരണങ്ങളും ചെയ്തുനൽകിയത്.
അതിഭയാനകമായിരുന്നു ഭൂകന്പം. ആ വ്യാഴാഴ്ച നേരം പുലർന്നതോടെ ഞങ്ങൾ മരണം താണ്ഡവമാടിയ കില്ലാരിയിലേക്കു കുതിച്ചെങ്കിലും അവിടെ എത്തിപ്പെടാൻപോലുമായില്ല.
ലാത്തൂരിൽനിന്ന് ഇരുപതോളം കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ഭൂകന്പത്തിന്റെ നേർക്കാഴ്ചകൾ മുൻപിൽ കാണാനുണ്ടായിരുന്നു. ഗ്രാമങ്ങളിൽ ശവക്കൂന പോലെ വീടുകളുടെ അസ്ഥിവാരങ്ങൾ. ആ കൂനകൾക്കടിയിലെല്ലാം മൃതദേഹങ്ങളുണ്ടായിരുന്നുവെന്നു തീർച്ച. പരിക്കേറ്റ് ഒരു വിധം പുറത്തുചാടിയവർ ചോരയിൽ കുളിച്ച്, കൈകാലുകൾ ഒടിഞ്ഞ് വഴിയോരങ്ങളിൽ കിടന്നുരുളുന്നു. ചിലർ നിലവിളിക്കുന്നു, മറ്റ് ചില മൃതപ്രായരും. നിലം പൊത്താത്ത വീടുകളേറെയും വിണ്ടുകീറി ഇടിഞ്ഞും തൂങ്ങിയും നിൽക്കുന്നു. ടാർ റോഡുകൾ വിണ്ടു കീറിയും മണ്റോഡുകൾ ഗർത്തങ്ങൾ വീണും യാത്ര അതിദുസഹമായിരുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളിൽനിന്നും രക്ഷാപ്രവർത്തകർ പാഞ്ഞുവരുന്ന കാഴ്ചകൾ. ചുറ്റും നിലവിളിയും മുറവിളിയും.
സൈറണ്‍മുഴക്കി ചുവപ്പു ലൈറ്റുകൾ തെളിച്ച് തലങ്ങും വിലങ്ങും പായുന്ന ആംബുലൻസുകളും ഫയർഫോഴ്സും. അതിനൊപ്പം പട്ടാളവും പോലീസും. വൈകാതെ റെഡ് ക്രോസും സർക്കാർ സംവിധാനങ്ങളും.
മുന്നോട്ടു നീങ്ങിയ ഓരോ വഴികളും ദുർഘടമായ ഓരോ മണ്കൂനകളിൽ അവസാനിച്ചുകൊണ്ടിരുന്നു. അതോടെ മറ്റ് വഴികൾ തേടി പോയെങ്കിലും ആൾക്കൂട്ടത്തെയും വാഹനങ്ങളെയും വകഞ്ഞ് ഞങ്ങൾക്ക് കില്ലാരി വരെ എത്തിപ്പെടാനായില്ല. അപ്പോഴേക്കും നടുക്കുന്ന വേറെയും വാർത്തകൾ കാതുകളെയും ഹൃദയത്തെയും തരിപ്പിക്കും വിധം എത്തിക്കൊണ്ടിരുന്നു. വൈദ്യുതി ഭൂചലനത്തിൽ നിലച്ചുപോയ ഗ്രാമങ്ങളിൽ പോലീസ് വയർലസിലും ഹാം റേഡിയോയിലും കേൾക്കാനായത് ദുരന്തമാപിനി രേഖപ്പെടുത്തിയ ഒരു കണക്കായിരുന്നു. ഭൂമികുലുക്കത്തിന്റെ തോത് റിക്ടർ സ്കെയിലിൽ 6.5. മരണപ്പട്ടികയുടെ അദ്യ കണക്ക് 300, പിന്നീട് 500. അൽപ്പം കഴിഞ്ഞപ്പോൾ അയ്യായിരം, പതിനായിരം.... പരിക്കേറ്റവരുടെ എണ്ണം അയ്യായിരം, പതിനായിരം, ഇരുപതിനായിരം എന്ന കണക്കിൽ മുന്നോട്ടുകുതിച്ചോൾ പോയതിനേക്കാൾ വേഗത്തിൽ ഞങ്ങൾ ലാത്തൂരിലേക്ക് തിരികെപോന്നു. കാരണം വേഗം ചെയ്യാനുണ്ടായിരുന്നത് ലാത്തൂരിലെ രക്ഷാപ്രവർത്തനങ്ങളായിരുന്നു. ദുരന്തം വേട്ടയാടിയതേറെയും ആശുപത്രികളില്ലാത്ത ഗ്രാമങ്ങളെയായിരുന്നു. ലാത്തൂർ നഗരത്തിൽ നാലഞ്ച് സർക്കാർ ആശുപത്രികളുണ്ട്. മെച്ചപ്പെട്ട റോഡും വൈദ്യുതിയും വാഹനവുമൊക്കെയുണ്ട്. ഞങ്ങൾ തിരികെയെത്തുന്പോൾ ഞങ്ങളുടെ നഗരമായ ലാത്തൂർ കണ്ണെത്താദൂരത്തിൽ നിറച്ചു മൃതദേഹങ്ങൾ കൂട്ടിയ ഒരു മോർച്ചറിപോലെയായിരുന്നു. ആശുപത്രി വളപ്പുകൾക്കപ്പുറവും മൃതദേഹങ്ങൾ. ആശുപത്രിയിൽ പരിക്കേറ്റവരുടെ വിലാപം. രക്തത്തിനും മരുന്നിനും വാഹനങ്ങൾക്കും വേണ്ടിയുള്ള നെട്ടോട്ടം. ദേശീയ നേതാക്കളും മെഡിക്കൽ അത്യാഹിതസംവിധാനവും പിന്നെ അനേകായിരം സഹായക്കൈകളും ലോകമാധ്യമങ്ങളുമൊക്കെയായി നിറഞ്ഞുകവിഞ്ഞ ലാത്തൂരിൽ ഞങ്ങൾ മലയാളികൾ സേവനസന്നദ്ധരായി ഓടിനടന്ന രാപകലുകൾ. ആ ദുരന്തം കാൽ നൂറ്റാണ്ടു പിന്നിടുന്പോൾ ഇന്നലെയെന്നപോലെ രവീന്ദ്രൻ കണ്ണീർചിത്രങ്ങളുടെ കറുത്ത ഫ്രെയിമുകൾ ഓർമയുടെ ആൽബത്തിൽ സൂക്ഷിക്കുകയാണ്.
മഹാരാഷ്ട്ര മാത്രമല്ല കർണാടകവും ആന്ധ്രയും തമിഴ്നാടും പിന്നിട്ട് കേരളം വരെ ആ രാത്രി കുലുങ്ങിയിരുന്നു. ഷോലാപ്പൂരിലും ഗുൽബർഗയിലും ഒമർഗയിലും ഉൾപ്പെടെ നൂറോളം ഗ്രാമങ്ങൾ മണ്‍കൂനകളായി മാറിയിരുന്നു. കില്ലാരിയിൽ മാത്രം എണ്ണായിരം പേർ മരിച്ചു. കില്ലാരിക്കുചുറ്റും തൽനി, വാഡ, മാൻഗല്ലൂർ, രജേഗെവോൻ, തലിനി എന്നിവിടങ്ങളിൽ ഒരാൾപോലും അവശേഷിക്കാത്ത വീടുകൾ പലതായിരുന്നു. ഒന്നോ രണ്ടോ പേർ പരിക്കുകളോടെ രക്ഷപ്പെട്ട വീടുകൾ വേറെയും. അനാഥരായ കുഞ്ഞുങ്ങളുടെ നിലവിളിയും കണ്ണീരുമായിരുന്നു കരളലയിപ്പിക്കുന്ന കാഴ്ച. ഉറ്റവർ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ വഴിക്കണ്ണുമായി കാത്തിരിക്കുന്നവർ. ശരീരം നുറുങ്ങിയൊടിഞ്ഞ് എന്നേക്കും കിടക്കയിലാണവർ. മുടന്തിയും വടിയിലും ഇഴഞ്ഞുനീങ്ങുന്നവർ വേറെയും.
കനത്ത മഴയുടെ അകന്പടിയിലായിരുന്നു തുടർദിവസങ്ങളിലെ രക്ഷാപ്രവർത്തനം. അടഞ്ഞും ഇടിഞ്ഞും പോയ വഴികൾ വെട്ടിത്തുറന്ന് ഗ്രാമങ്ങളിലെത്തി മണ്‍കൂനകൾ മാന്തി മറിക്കുന്പോൾ അതിനുള്ളിൽ ജീർണിച്ചു തുടങ്ങിയ ശരീരങ്ങൾ. ഒന്നു രണ്ടും ദിവസത്തിനുശേഷവും പരിക്കുകളോടെ രക്ഷപ്പെടുത്താനായ ഏറെപ്പേർ. ആർത്തലയ്ക്കുന്ന മഴയുടെ അകന്പടിയിൽ ഈച്ചയും കൊതുകും വട്ടമിടുന്നതിനൊപ്പം അഴുകിയ ശരീരങ്ങളുടെ അസഹനീയ ദുർഗന്ധവും. ഇരുൾ പരന്നാലുടൻ ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദവും നായ്ക്കളുടെ ഓരിയിടലും. നായ്ക്കൾ നിലവിളിക്കുന്പോൾ ഇനിയുമൊരു കുലുക്കത്തിനുള്ള സൂചനയോ എന്ന് ഭയക്കുന്ന ജനങ്ങൾ.
ഒന്നോ രണ്ടോ മൂന്നോ അല്ലാ നൂറും ഇരുന്നൂറും മൃതദേഹങ്ങൾ ട്രക്കുകളിൽ നിറച്ചുകൊണ്ടുവന്ന് തള്ളി പെട്രോളൊഴിച്ച് ചാന്പലാക്കുകയായിരുന്നു ഏറെ ഗ്രാമങ്ങളിലും. അങ്ങനെ കൂട്ടച്ചിതയുടെ ഗ്രാമങ്ങളായി കില്ലാരിയും ഒമർഗയും മാറുകയായിരുന്നു. സൂര്യകാന്തിപ്പാടങ്ങളിൽ രാവും പകലും കൂട്ടച്ചിതകൾ എരിഞ്ഞുകൊണ്ടിരുന്നു. ഒരു പട്ടട തീരുന്പോൾ അതേയിടത്ത് വീണ്ടും ശരീരങ്ങൾ കൂട്ടി കത്തിക്കുന്ന കാഴ്ച.
മനുഷ്യശരീരങ്ങളുടെ എണ്ണത്തേക്കാൾ ഏറെയേറെയായിരുന്നു മൃഗങ്ങളുടെ ജഡങ്ങൾ. പലയിടങ്ങളിലും മനുഷ്യർക്കൊപ്പം മൃഗങ്ങളുടെ ശരീരങ്ങളും ഒരുമിച്ചുകത്തിക്കേണ്ടിവന്നു. കുഴിയെടുത്തു മറവുചെയ്താൽ നായ്ക്കളും നരികളും മാന്തിയെടുക്കുമെന്ന ആശങ്ക. മരുന്നും തുണിയും എന്നപോലെ മൃതദേഹങ്ങൾ കത്തിക്കാൻ പെട്രോളും മണ്ണെണ്ണയുമായി ടാങ്കറുകൾ വരുന്ന കാഴ്ച.
യജമാനനെത്തേടി പലയിടങ്ങളിലും നായ്ക്കൾ കല്ലുമൂടിയ വീടുകളുടെ മണ്‍കൂനകൾ കുത്തിത്തുരക്കുന്നതും മറ്റൊരു ചിത്രം. ലാത്തൂരിലെ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് ഉറപ്പാക്കിയതിനൊപ്പം ഷോലാപ്പൂരിലും അന്ധേരിയിലും ഗുൽബർഗയിലുമൊക്കെ പഠനത്തിനും ജോലിക്കും കച്ചവടത്തിനും എത്തിയ മലയാളികളും സുരക്ഷിതരാണെന്ന് ഉറപ്പാക്കി. അന്ന് മലയാളി സമാജം സെക്രട്ടറിയായിരുന്നു അധ്യാപകനായ രവീന്ദ്രൻ. ലാത്തൂരിൽ ലാൻഡ് ഫോണും വാഹനവുമുള്ള മലയാളി എന്ന നിലയിൽ കേരളവും കേരളീയരും ദുരന്തത്തിൽ പങ്കുചേർന്നതും വിവരങ്ങൾ അറിഞ്ഞുകൊണ്ടിരുന്നതും രവീന്ദ്രനിലൂടെയായിരുന്നു. കേരളത്തിൽ നിന്ന് ദുരിതാശ്വാസത്തിനെത്തിയ ഒട്ടേറെ വൈദികർക്കും സന്യസ്തർക്കും സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കാനും മലയാളി സമാജം മുന്നിൽനിന്നു.
കാലം മാറിയപ്പോൾ കാൽനൂറ്റാണ്ടിനുള്ളിൽ ഈ ഗ്രാമങ്ങൾക്ക് എന്തുസംഭവിച്ചു. ലാത്തൂരിൽ താമസിച്ച് ദുരന്തഭൂമിയിൽ കാലങ്ങളോളം കയറിയിറങ്ങിയ രവീന്ദ്രനും തൃശൂർ ഒല്ലൂർ സ്വദേശി ജോണി പൈനാടത്തിനുമൊക്കെ അതേക്കുറിച്ചു പറയാൻ ഏറെയുണ്ട്. ഭൂചലനത്തിന്റെ പ്രഭവകേന്ദമായ കില്ലാരിയിലും ഏറ്റവും നാശമുണ്ടായ ഗ്രാമങ്ങളിലുമൊക്കെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ മാസങ്ങളെടുത്തു. രക്ഷപ്പെട്ടവരെ ഇതേ ഗ്രാമങ്ങളിലല്ല, ഏറെ മാറിയാണ് പുനരധിവസിപ്പിച്ചത്. വൈദ്യുതി, വഴി, വണ്ടി, വെള്ളം, ആശുപത്രി ഒക്കെ ഗ്രാമങ്ങളിൽ വന്നു. വേനൽ മണ്ണിനെ മാന്തിക്കീറുന്ന ഈ ഗ്രാമങ്ങളിൽ 48 ഡിഗ്രിയാണ് പകൽച്ചൂട്. ഈ ചൂടിനെ തടയാൻ ഏറെ മരങ്ങൾ ഓരോ കോളനിയിലും പച്ചപിടിപ്പിച്ചിരിക്കുന്നു.
ഭൂകന്പഭൂമിയുടെ പലയിടങ്ങളിലും ഇപ്പോഴും കല്ലുംമണ്ണും കൂനകൂടിക്കിടപ്പുണ്ട്. ലാത്തൂർ ഭൂകന്പത്തിന്റെ ശേഷിപ്പായി ചിലയിടങ്ങളിലൊക്കെ സ്മാരകശിലകൾ അതേ പടിയുണ്ട്. ദുരന്തമുണ്ടായ സ്ഥലമേറെയും പിന്നീട് വനംവകുപ്പ് ഏറ്റെടുത്തു. ചിലയിടങ്ങലിൽ ഗ്രാമീണരുടെ കൃഷിയിടങ്ങളുമുണ്ട്. ഗോതന്പും കരിന്പും ചോളവും മുന്തിരിയുമൊക്കെയാണ് ഇവിടെ കൃഷി. ഈ പാടങ്ങൾക്കു നടുവിൽ എല്ലാറ്റിനും സാക്ഷിയായി ഇലപൊഴിച്ചും തളിർത്തും നിൽക്കുന്ന വേപ്പ്, നെല്ലി, മാവ്, വാക മരങ്ങൾ. ഇടിഞ്ഞുതകർന്ന് കാടുകയറിയ കൂനകൾക്കൾക്കടിയിൽ ഒരിക്കലും പുറത്തെടുക്കാൻ പറ്റാതെപോയ ശരീരങ്ങളുടെ അസ്ഥികൾ ഇനിയും ബാക്കിയുണ്ടാകാം.
കേരളത്തിൽനിന്നുൾപ്പെടെ സർക്കാരുകളും സംഘടനകളും സ്ഥാപനങ്ങളും പണിതീർത്ത ആയിരക്കണക്കിന് പുനരധിവാസ വീടുകൾ പലയിടങ്ങളിലായുണ്ട്. അന്നു രക്ഷപ്പെട്ടവരും അനാഥരാവരുമൊക്കെ ഇവിടെ പാർക്കുന്നു. ദുരന്തത്തിൽ ആരോരുമില്ലാതെ വന്ന് മിഷനറിമാരും സന്നദ്ധ സംഘടനകളും ദത്തെടുത്തു വളർത്തിയ രണ്ടായിരത്തോളം കുട്ടികൾ ഇന്ന് വളർന്നു വലുതായിരിക്കുന്നു. ലോകാരാധ്യയായ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയും സഹായങ്ങൾക്കു പുറമെ അനാഥരായ ഇരുന്നൂറു കുഞ്ഞുങ്ങളെ ദത്തെടുത്തു. ലോകം കൈകോർത്ത ആ രക്ഷാപ്രവർത്തനത്തിൽ മദർതെരേസയും പങ്കാളിയായി.
ലാത്തൂരിന്റെ മുഖം മാറിയെങ്കിലും ഇവിടത്തെ കണ്ണീർച്ചാലുകൾക്കു ചുറ്റും ദുഃഖത്തിന്റെ വിറങ്ങലിച്ച കലകൾ വീണ മുഖങ്ങളേ കാണാനുള്ളു.
കുട്ടികളെ സനാഥരാക്കിയ വൈദികൻ
ലാത്തൂർ ഭൂകന്പത്തിൽ അനാഥരായ കുട്ടികൾക്ക് അഭയകേന്ദ്രം തുറന്നതിന്റെ ദീപ്തമായ ഓർമയാണ് ഫാ മോണ്‍സി വടകരപുത്തൻപുര എം.സി.ബി.എസിനുള്ളത്. ദുരന്തത്തിനു മാസങ്ങൾക്കുശേഷം മാർച്ച് മാസത്തിൽ ലാത്തൂരിൽ എത്തിയതുതന്നെ ഏറെ ദുഷ്കരമായിരുന്നു. മറാഠിയും ഹിന്ദിയും വശമില്ല. ഒപ്പം കൊടുംചൂടും പകർച്ചവ്യാധികളും. നവവൈദികനായിരുന്ന മോണ്‍സി കോഴിക്കോട്ടു നിന്നും തിരിച്ച് ഷോളാപൂർ മിഷന്റെ സുപ്പീരിയർ ഫാ. ഈപ്പച്ചൻ കിഴക്കെതലയ്ക്കലിനൊപ്പം ബസിൽ മണിക്കൂറുകൾ നീണ്ട കഠിന യാത്രയ്ക്കൊടുവിലാണ് ലാത്തൂരിൽ എത്തിയത്. അവിടെ അനാഥരായ കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസവും സംരക്ഷണവും നൽകാൻ കരാട് എന്ന കേന്ദ്രത്തിലേക്കു കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം. ഒരു വാഹനം ഗ്രാമത്തിൽ എത്തിയാലുടൻ ഗ്രാമീണർ കൈകൾ നീട്ടി ഓടിയെത്തുന്ന ദയനീയാവസ്ഥയായിരുന്നു അന്നവിടെ. ഭക്ഷണമോ വെള്ളമോ വസ്ത്രമോ പ്രതീക്ഷിച്ചാണ് ഗ്രാമീണരുടെ വരവ്. അവിടെ നടത്തിയ മിഷൻപ്രവർത്തനത്തിൽ ഒൻപതു കുട്ടികളെ ഫാ. മോണ്‍സി കണ്ടെത്തി.
1993 ജൂണ്‍ മൂന്നിന് കരാട് എന്ന സ്ഥലത്ത് സാൻതോം ബാലഭവൻ തുറന്നു. ആ ഭവനത്തിൽ താമസിച്ച് വിദ്യാഭ്യാസം നടത്തിയ കുട്ടികൾക്കെല്ലാം പിൽക്കാലത്ത് ജോലിയും തരപ്പെടുത്താനായി. ലാത്തൂരിനുവേണ്ടി തുടങ്ങിയ സംരംഭം ഇപ്പോഴും കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഡി.ബി.എസ് (ദീന ബന്ധു സമാജ്) സന്യാസ സമൂഹത്തിലെ സിസ്റ്റർമാരും അവിടെ സേവനമനുഷ്ഠിക്കുന്നു. ഫാ. മോണ്‍സി ഇപ്പോൾ ജർമനിയിൽ സേവനമനുഷ്ഠിക്കുന്നു.
റെജി ജോസഫ്