തെരുവിനായി തുറന്ന പുസ്തകം
മഞ്ഞുകാലത്തിന്‍റെ തുടക്കം ഡല്‍ഹിയുടെ നട്ടുച്ചനേരങ്ങളെ അല്‍പമൊന്നു മയപ്പെടുത്തിയിട്ടുണ്ട്. സമയം ഒരുമണി കഴിഞ്ഞു. കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കര്‍ഡൂമ സെഷന്‍സ് കോടതി ഉച്ചയൂണിനും വിശ്രമത്തിനുമായി അതുവരെയുള്ള വാദപ്രതിവാദങ്ങള്‍ക്ക് ഇടവേള കൊടുത്തിരിക്കുന്നു. കോടതിവളപ്പിനു പിന്നിലെ മതിലിനോടു ചേര്‍ന്ന് മൂന്നു കുട്ടികളും ഒരു ചെറുപ്പക്കാരനും നടപ്പാതയിലെ കരിയിലകള്‍ തട്ടിക്കളഞ്ഞ് നിറംമങ്ങിയ ഒരു നീല ടര്‍പ്പായ വിരിക്കുകയാണ്. അഞ്ചുവയസുകാരന്‍ ലക്കിയുടെ തലയിലേറി ഒരു കറുത്ത ബോര്‍ഡ് റോഡു മുറിച്ചു കടന്നുവരുന്നുണ്ട്. സമയം ഒന്നരയായി. ഇപ്പോള്‍ നിലത്തു വിരിച്ചിരിക്കുന്ന ടര്‍പ്പായയില്‍ പല പ്രായത്തിലുള്ള ഇരുപതോളം കുട്ടികൾ ഇരിക്കുന്നു. എണ്ണ പുരളാത്ത മുടിയും നിറം മങ്ങിയ ഉടുപ്പുകളുമാണവര്‍ക്ക്. അരികും മൂലയും കീറിത്തുടങ്ങിയ പഴയ നോട്ടുപുസ്തകങ്ങളില്‍ നെയിംസ്ലിപ്പിന്‍റെയോ ബ്രൗണ്‍ പേപ്പറിന്‍റെയോ ആഡംബരങ്ങളില്ല. അവരിലാര്‍ക്കൊക്കെയോ അന്നു മുഴുവനും അതികഠിനമായി വിശക്കുന്നുമുണ്ടാകാം.

കോടതിയുടെ പിന്‍വശത്തെ മതിലിലേക്കു ചാരി വച്ച കറുത്ത ബോര്‍ഡില്‍ 25 വയസ് തോന്നിക്കുന്ന ചെറുപ്പക്കാരന്‍ അന്നത്തെ തീയതിയും ദിവസവും ചോക്കുകൊണ്ട് എഴുതിയതോടെ ആകാശത്തിനു കീഴില്‍ ഒരു പാഠശാല അന്നുവരെയുള്ള പതിവ് തെറ്റിക്കാതെ തുടങ്ങുകയായി. ഇവിടെ ഒരു അധ്യാപകനേ ഉള്ളൂ. അയാളാണ് നമ്മള്‍ ആദ്യം കാണുമ്പോള്‍ കുട്ടികളോടൊപ്പം കരിയിലകള്‍ അടിച്ചുവാരി നിലത്ത് ടര്‍പ്പായ വിരിച്ചുകൊണ്ടിരുന്നത്. രജിത് ജോണ്‍ എന്ന ആ അധ്യാപകനെ ഈ സ്കൂളില്‍ ആരും സാര്‍ എന്നു വിളിക്കാറില്ല. അവരുടെ ഭയ്യ ആണ് അയാള്‍. ഇടുങ്ങിയ ഗലികളില്‍നിന്ന് അവര്‍ അക്ഷരങ്ങളും അറിവും തേടി ഈ ഭയ്യയുടെ അടുത്തേക്കു മുടങ്ങാതെ എത്തുന്നു. ക്ലാസ് തുടങ്ങുന്നതിനു മുന്‍പായി പത്തുവയസുകാരന്‍ അര്‍മാന്‍ ‍ എഴുന്നേറ്റുനിന്ന് തുരുമ്പെടുത്തു തുടങ്ങിയ ഒരു കട്ടറില്‍ കൂട്ടുകാരുടെ പെന്‍സിലിന്‍റെ മുന കൂര്‍പ്പിച്ചുകൊടുക്കുന്ന തിരക്കിലാണ്. അര്‍മാന്‍ ഇതുവരെ സ്കൂളിൽ പോയിട്ടുപോലുമില്ല. അവന്‍റെ ജീവിതത്തില്‍ സ്കൂള്‍ എന്നാല്‍ ഭയ്യയുടെ ഈ മരത്തണലാണ്.

• തെരുവിലെ തുറന്ന പാഠശാല

കൂടിയിരിക്കുന്ന കുട്ടികളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പതിവായി സ്കൂളില്‍ പോകുന്നവര്‍. ബാക്കിയുള്ള ഭൂരിപക്ഷം കുട്ടികളും പള്ളിക്കൂടം എന്ന പകിട്ടിന്‍റെ പടി കാണാന്‍ ജീവിതംകൊണ്ടു ഭാഗ്യം ലഭിക്കാത്തവരാണ്. ആ ചെരാതുകളിലേക്കാണു രജിത് ജോണ്‍ എന്ന ചെറുപ്പക്കാരന്‍ ജീവിത പ്രാരാബ്ദങ്ങളോടു പടവെട്ടി താന്‍ ആര്‍ജിച്ചെടുത്ത അറിവിന്‍റെ വെളിച്ചം പകര്‍ന്നുകൊടുക്കുന്നത്. അതേ, അറിയേണ്ട പ്രായത്തില്‍ അറിവിലേക്കെത്താതെ അണഞ്ഞു പോകാതിരിക്കാന്‍ ഒരു ചെറുപ്പക്കാരന്‍ ജീവിതംകൊണ്ടണച്ചുപിടിച്ചു വെളിച്ചം പകര്‍ന്നുകൊടുക്കുമ്പോള്‍ അതിന്‍റെ വലിപ്പം പള്ളിക്കൂടം എന്ന ചുവരും മേല്‍ക്കൂരയും ഉള്ള കെട്ടിടങ്ങള്‍ക്കും അപ്പുറമാണ്.

ഇന്നത്തെ ആദ്യ വിഷയം കണക്കാണ്. ക്ലാസിന്‍റെ തുടക്കത്തില്‍ അന്നു സ്കൂളില്‍ പോയി വന്ന കുട്ടികളുടെ ഗൃഹപാഠം ചെയ്യാന്‍ സഹായിക്കും. പിന്നെയാണ് ഇരുപതോളംവരുന്ന കുട്ടികള്‍ക്ക് പൊതുവായ പാഠങ്ങള്‍ രജിത് പറഞ്ഞു കൊടുക്കുന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാറിലെ ഗലികളില്‍ നിന്നുള്ള കുട്ടികളാണ് രജിത്തിന്‍റെ വിദ്യാര്‍ഥികള്‍. പലരും സ്കൂളില്‍ പോകാന്‍ നിവൃത്തിയില്ലാത്തവര്‍. ഇടയ്ക്കുവച്ച് പഠനം നിര്‍ത്തിപോന്നവരുമുണ്ട്. സ്കൂളില്‍ പോകുന്ന കുട്ടികളെ ഒരു ട്യൂഷനു വിടാനോ അവർക്കു ഹോംവര്‍ക്ക് പറഞ്ഞുകൊടുക്കാനോ ഉള്ള കഴിവ് മാതാപിതാക്കള്‍ക്കില്ല.

തിങ്കള്‍ മുതല്‍ ശനി വരെ എന്നും ഉച്ചകഴിഞ്ഞ് ഒന്നര മുതല്‍ മൂന്നുമണി വരെയാണ് രജിത് ജോണ്‍ നിരത്തുവക്കിലിരുത്തി കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നത്. 2017-ലാണ് തെരുവുകുട്ടികള്‍ക്കായി ഡല്‍ഹിയില്‍ രജിത് ഈ തുറന്ന പാഠശാല ആരംഭിക്കുന്നത്. പണമോ സൗകര്യമോ ഇല്ലാത്തവര്‍ക്ക് മികച്ച വിദ്യാഭ്യാസം നേടാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യം താന്‍ ജീവിതംകൊണ്ടു തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് രജിത് പറഞ്ഞത്. താന്‍ കുട്ടിക്കാലത്ത് അനുഭവിച്ചിട്ടുള്ള അത്രയും യാതനകളും പ്രാരാബ്ധങ്ങളും കുറച്ചു കുട്ടികളില്‍ നിന്നെങ്കില്‍ അകറ്റണമെന്നു കരുതിയാണ് ഈ തുറന്ന പാഠശാല തുടങ്ങുന്നത്. ആദ്യമൊക്കെ പത്തില്‍ താഴെയായിരുന്നു കുട്ടികള്‍. പിന്നീട് അതു വര്‍ധിച്ചുവന്ന് ഇപ്പോള്‍ മുപ്പതോളമായി. ബാക്കിയുള്ള സമയങ്ങളില്‍ സമീപത്തെ ഫ്ളാറ്റുകളിലും മറ്റും വിദ്യാര്‍ഥികള്‍ക്കു ട്യൂഷനെടുത്താണ് രജിത് വരുമാനമാര്‍ഗം കണ്ടെത്തുന്നത്. ആ വരുമാനത്തിന്‍റെ പകുതിയും ആകാശത്തിനു കീഴില്‍ എന്നു രജിത്‌തന്നെ വിശേഷിപ്പിക്കുന്ന നിലത്തിരുന്നു പഠിക്കുന്ന ഈ കുട്ടികള്‍ക്കു പുസ്തകവും പേനയും പെന്‍സിലുമൊക്കെ വാങ്ങാൻ ചെലവഴിക്കുന്നു.

• ഈ പാഠം ആശ്വാസമാണ്

എട്ടാംക്ലാസുകാരി ആശ (12), ആനന്ദ് വിഹാറിലെ സര്‍ക്കാര്‍ സ്കൂളിലാണു പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കിയാണെന്നു പറഞ്ഞ് രജിത്‌തന്നെയാണ് ആശയെ വിളിച്ച് അടുത്തുനിര്‍ത്തിയത്. ക്ലാസില്‍ പലപ്പോഴും ടീച്ചര്‍ പഠിപ്പിക്കുന്ന വേഗത്തിനൊപ്പം ആശയ്ക്കു പഠിച്ചു മനസിലേക്കിരുത്താന്‍ കഴിയാറില്ല. ട്യൂഷന് വിടാന്‍ റിക്ഷാ തൊഴിലാളിയായ അച്ഛന് കഴിവുമില്ല. രജിത് ഭയ്യയുടെ അടുത്തു വന്നപ്പോള്‍ എല്ലാം എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്നുണ്ടെന്നാണ് ആശ പറയുന്നത്. കണക്കും സയന്‍സും ഇംഗ്ലീഷുമാണ് രജിത് പ്രധാനമായും കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുന്നത്. എട്ടാംക്ലാസ് വിദ്യാര്‍ഥി താരയാണ് തുറന്ന പാഠശാലയിലെ ലീഡര്‍. കിരണ്‍ വിഹാറിലെ രാജകീയ സര്‍വോദയ ബാലവിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി ഹീനയും രജിത്തിന്‍റെ കുട്ടികളോടൊപ്പം പതിവായി പഠിക്കുന്നുണ്ട്. അച്ഛനും അമ്മയ്ക്കും ഹോംവര്‍ക്ക് പറഞ്ഞുതരാന്‍ അറിയാത്തതുകൊണ്ടാണ് രജിത് ഭയ്യയുടെ സ്കൂളിലേക്കു വരുന്നതെന്നാണ് ഹീന പറഞ്ഞത്.

തന്‍റെ കുട്ടികളെ അനായാസമായി ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുക എന്നതാണ് രജിത്തിന്‍റെ മറ്റൊരു പ്രധാന ലക്ഷ്യം. കുറഞ്ഞപക്ഷം യൗവ്വനത്തോടടുക്കുമ്പോള്‍ അവരുടെ കൈവശം സര്‍ട്ടിഫിക്കറ്റുകളുടെ കനമില്ലെങ്കിലും ഒരു ജോലി കിട്ടാന്‍ അതു സഹായിച്ചേക്കും എന്നാണ് ഈ ചെറുപ്പക്കാരന്‍റെ കണക്കുകൂട്ടല്‍.

• കടന്നുവന്ന വഴികള്‍

ഡല്‍ഹിയോടു ചേര്‍ന്നുകിടക്കുന്ന ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയ്ക്കടുത്ത് തിലപ്ത എന്ന ഗ്രാമമാണ് രജിത്തിന്‍റെ സ്വദേശം. പിതാവിനു കൂലിപ്പണിയായിരുന്നു. മൂന്നു സഹോദരങ്ങളടങ്ങുന്ന കുടുംബം പ്രാരാബ്ധങ്ങളുടെ നടുവില്‍ പൊറുതിമുട്ടിക്കഴിയുന്നതിനിടെയായിരുന്നു രജിത്തിന്‍റെ സ്കൂള്‍ വിദ്യാഭ്യാസം. എട്ടാംക്ലാസ് മുതല്‍ ഗ്രേറ്റര്‍ നോയിഡയിലെ പല ഓഫീസുകളിലും തൂപ്പുജോലികൂടി എടുത്താണ് രജിത് പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നല്ല ഒഴുക്കോടെ ഇംഗ്ലീഷില്‍ എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന രജിത്തിന്‍റെ പിന്നീടുള്ള വിദ്യാഭ്യാസം സ്വയാര്‍ജിത മേഖലകളിലൂടെയായിരുന്നു. ബിഎ, എംഎ സിലബസുകളിലുള്ള പഴയ പാഠപുസ്തകങ്ങള്‍ വാങ്ങി വായിച്ചുപഠിച്ചു. ഗ്രേറ്റര്‍നോയിഡയില്‍ താമസിച്ചിരുന്ന കാലത്തും തെരുവു കുട്ടികള്‍ക്ക് അറിവു പകര്‍ന്നു കൊടുത്തിരുന്നു. പത്തു വര്‍ഷത്തോളം ഇതു തുടര്‍ന്ന ശേഷമാണ് ഏതാനും വര്‍ഷം മുന്‍പ് ഡല്‍ഹി ആനന്ദ് വിഹാറിലേക്ക് താമസം മാറ്റുന്നത്. 2017 മുതലാണ് കര്‍ക്കര്‍ഡൂമ കോടതിക്കു പിന്നില്‍ തുറന്ന പാഠശാല ആരംഭിക്കുന്നത്. ഭാര്യ ജ്യോതിയും രണ്ടുവയസുകാരന്‍ മകന്‍ ജയിംസിനുമൊപ്പം ആനന്ദ് വിഹാറിലെ ഒറ്റമുറി ഫ്ളാറ്റിലാണു താമസം.

• കണ്ടു പഠിക്കേണ്ട പാഠങ്ങള്‍

രജിത്തുമായി സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് രണ്ടു കാറുകള്‍ കുട്ടികള്‍ ഇരുന്നു പഠിക്കുന്നതിനോടു ചേര്‍ത്തു നിര്‍ത്തിയത്. ആദ്യത്തേതില്‍നിന്നു മധ്യവയസ് പിന്നിട്ട രണ്ടു സ്ത്രീകളാണ് ഇറങ്ങിയത്. അവര്‍ ഇന്നലെ ഇതുവഴി കടന്നുപോയപ്പോള്‍ കുട്ടികളുടെ അടുത്തു വണ്ടി നിര്‍ത്തി രജിത്തിന്‍റെ പാഠശാലയെക്കുറിച്ചു ചോദിച്ചറിഞ്ഞിരുന്നു. ഇന്ന് കുട്ടികള്‍ക്കുള്ള നോട്ടുബുക്കുകളും ചെറിയ സമ്മാനപ്പെട്ടികളുമായി വന്നതാണ്. കൂട്ടത്തില്‍ മുതിര്‍ന്ന സ്ത്രീ ജ്യോതി അടുത്തുള്ള ഫ്ളാറ്റിലാണു താമസിക്കുന്നത്. അവരോടൊപ്പമുള്ള സഹോദരി സബിത മുംബൈയില്‍നിന്നു കഴിഞ്ഞദിവസം ഇവിടെ എത്തിയതാണ്. സബിതയുടെ ഭര്‍ത്താവ് പാലക്കാട് ചിറ്റൂര്‍ സ്വദേശിയാണ്. കുട്ടികള്‍ക്കുള്ള ചെറിയ സമ്മാനപ്പെട്ടികള്‍ സബിതയുടെ വകയാണ്. അടുത്ത കാറില്‍ നിന്നിറങ്ങിയ ഡോ. പ്രിയ അടുത്തുള്ള ആശുപത്രിയിലെ നേത്രരോഗ വിദഗ്ധയാണ്. കുട്ടികള്‍ വഴിയോരത്തിരുന്നു പഠിക്കുന്നതു കണ്ട് കാര്‍ നിര്‍ത്തിയതാണ്. രജിത്തിനും കുട്ടികള്‍ക്കും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്താണ് ഡോ. പ്രിയ മടങ്ങിയത്. ഇങ്ങനെയൊരു കൂടിച്ചേരലിനു തണല്‍ ഇല്ലായിരുന്നെങ്കില്‍ ഈ കുട്ടികളും തിരക്കേറിയ ട്രാഫിക് ബ്ലോക്കുകളില്‍ കൈ നീട്ടി ഇരിക്കുന്ന ഡല്‍ഹിയിലെ മറ്റൊരു വേദനിപ്പിക്കുന്ന കാഴ്ചയായി മാറുമായിരുന്നു എന്നാണു പ്രിയ പറഞ്ഞത്.

ലോകത്തിലെ ഏറ്റവും വലുതെന്നു വിശേഷിപ്പിച്ചുകൊണ്ട് മേഘങ്ങള്‍ക്കും മുകളിലേക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദിവസമാണ് ഞങ്ങള്‍ രജിത് ജോണിന്‍റെ തുറന്ന പാഠശാലയിലേക്കു കടന്നു‌ചെന്നത്. യാദൃശ്ചികമെങ്കിലും നമ്മള്‍ ജീവിക്കുന്ന ഇന്ത്യയുടെ ഒരു പരിച്ഛേദത്തിന്‍റെകൂടി ഓര്‍മപ്പെടുത്തലായിരുന്നു ആ ദിവസവും രജിത്തിന്‍റെ തുറന്ന പള്ളിക്കൂടവും. നാനാത്വങ്ങളുടെ ഏകത്വത്തിനുമിടയില്‍ ഇതുപോലെ എത്ര യാഥാര്‍ഥ്യങ്ങള്‍ കണ്ടും കാണാതെയും പോകുന്നു.

ഇനിയും ഇതുവരെ ആരംഭിച്ചിട്ടേയില്ലാത്ത ഒരു സ്ഥാപനത്തിന് ശ്രേഷ്ഠപദവി കല്‍പിച്ചുകൊടുക്കുന്ന രാജ്യത്തുതന്നെയാണ് അനക്കമില്ലാത്ത അനേകം പ്രതിമകളുടെ ഇടയില്‍നിന്ന് പാർശ്വവത്കരിക്കപ്പെട്ടു ജീവിക്കുന്ന കുരുന്നുകളുടെ ഇടയില്‍ അറിവിന്‍റെപ്രകാശം പരത്തി ജീവിതം അവര്‍ക്കുവേണ്ടി ഉഴിഞ്ഞു വച്ചിരിക്കുന്ന രജിത്തിനെപ്പോലുള്ള ചെറുപ്പക്കാര്‍ ഉണര്‍ന്നിരിക്കുന്നത്. അവരെ ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. നമ്മള്‍ അകംപുറം അനുഭവിച്ച് ആശ്വസിച്ചിരിക്കുന്നതുപോലെയല്ലെങ്കിലും ഇത് അവരുടെകൂടി ഇന്ത്യയാണ്.

സെബി മാത്യു