പ്രണാമം!
എഫ്എമ്മിലൂടെയാണ് ആദ്യ മായിട്ട് ഈ പാട്ടു കേൾക്കുന്നത്. ഇപ്പോ ഇടയ്ക്കിടയ്ക്ക് ഉറങ്ങാൻനേരത്ത് കേൾക്കും..
ഗാനരചന: പി. ഭാസ്കരൻ
സംഗീതം: വി. ദക്ഷിണാമൂർത്തി
ഗായിക: പി. ലീല
ഒരിക്കലൊരു പൂവാലൻകിളി (ചിത്രം: ഭർത്താവ്) എന്നുതുടങ്ങുന്ന പാട്ടിനെക്കുറിച്ച് ഫേസ്ബുക്കിലെ സംഗീതഗ്രൂപ്പുകളിലൊന്നിൽ സജീഷ് ടി. ഭാസ്കരൻ എന്ന പാട്ടുപ്രേമി എഴുതിയിട്ട പോസ്റ്റാണ് മുകളിൽ കണ്ടത്. ഇക്കഴിഞ്ഞ 31: അന്ന് പി. ലീലയുടെ ഓർമനാളായിരുന്നു. പൂങ്കുയിൽ പാട്ടുവിട്ടകന്ന ദിനം.
ആദ്യം ആ പാട്ടൊന്നു കേട്ടുനോക്കൂ... എ.എം. രാജയോടൊപ്പം പാടിയ കണ്ണുംപൂട്ടിയുറങ്ങുക നീയെൻ (ചിത്രം: സ്നേഹസീമ) എന്ന പാട്ടുതന്നെയാകണം പി. ലീലയുടെ ഏറ്റവും പ്രശസ്തമായ താരാട്ടുപാട്ട്. എന്നാൽ പൂവാലൻകിളിയോ?... അതൊരു കഥപറഞ്ഞുറക്കലാണ്. കുട്ടികൾക്കു പറഞ്ഞുകൊടുക്കാവുന്ന ഗുണപാഠമുള്ള കുഞ്ഞുകഥ. അങ്ങനെ ആ കഥപറഞ്ഞുപോകുന്ന രീതിയിലായതിനാൽ പല്ലവി ആവർത്തിക്കുന്നില്ല. അത്തരം പാട്ടുകൾ അപൂർവവും. ഭാസ്കരൻ മാസ്റ്ററുടെ സുന്ദരമായ വരികൾക്ക് ദക്ഷിണാമൂർത്തി സ്വാമിയുടെ അതിസുന്ദരസംഗീതം. പി. ലീലയുടെ ആലാപനത്തെ വിശേഷിപ്പിക്കാതിരിക്കുന്നതാണു ബുദ്ധി. താരാട്ടിന്റെ അങ്ങേപ്പുറം. പാട്ടുകേട്ടുകേട്ട് മെല്ലെമെല്ലെ കണ്ണുകളടഞ്ഞുപോകുമോ.. ഉറക്കം കൂടുതേടി പറന്നുവരുമോ...
യേശുദാസ് പാടി സർവലോകപ്രിയമായ കാക്കക്കുയിലേ ചൊല്ലൂ എന്ന പാട്ടും ഭർത്താവിലേതാണ്. കാക്കക്കുയിലിനൊപ്പമെത്തിയില്ലെങ്കിലും പൂവാലൻകിളിയും അന്ന് (1964) ഹൃദയങ്ങൾതോറും പറന്നുചെന്നിരുന്നു. അരനൂറ്റാണ്ടിനിപ്പുറം ആ പാട്ട് പകർന്നുതരുന്ന അനുഭവത്തിന്റെ സുഖമറിയാം കണ്ണടച്ചിരുന്ന് അതാസ്വദിക്കുന്പോൾ. പി. ലീല അമ്മയായി കഥപാടിയെത്തുകയാണിന്നും... സ്വന്തം ജീവിതത്തിൽ മക്കളെ താരാട്ടുപാടിയും കഥപറഞ്ഞും ഉറക്കാൻ ഭാഗ്യമില്ലാതെപോയ അമ്മയാണ് അവരെന്നത് വിധിയുടെ വിനോദമാകണം.
നിർമലശബ്ദം
1948ൽ നിർമല എന്ന ചിത്രത്തിൽ പാടിക്കൊണ്ടാണ് പി. ലീല മലയാള സിനിമയിലേക്കെത്തിയത്. അതിൽ ടി.കെ. ഗോവിന്ദറാവുവിനൊപ്പം പാടുക പൂങ്കുയിലേ, കാവുകൾ തോറും എന്ന യുഗ്മഗാനം ആലപിച്ചു. ജി. ശങ്കരക്കുറുപ്പിന്റേതായിരുന്നു രചന. ഈ ആദ്യവരികൾ അർഥവത്തായി. മലയാള സിനിമയിലെ പിന്നീടുവന്ന രണ്ടുപതിറ്റാണ്ടുകൾക്ക് ലീലയുടെ പൂങ്കുയിൽനാദം അഴകുകൂട്ടി.
1950ൽ പുറത്തിറങ്ങിയ നല്ലതങ്ക (സംഗീതസംവിധായകനെന്ന നിലയിൽ വി. ദക്ഷിണാമൂർത്തിയുടെ ആദ്യ ചിത്രം), സ്ത്രീ എന്നീ സിനിമകളിലെ ഗാനങ്ങളിലൂടെ പി. ലീല തന്റെ അനിഷേധ്യമായ സ്ഥാനം മലയാളത്തിലുറപ്പിച്ചു. ഇരയിമ്മൻ തന്പിയുടെ പ്രശസ്തമായ ഓമനത്തിങ്കൾക്കിടാവോ എന്ന കൃതി സ്ത്രീക്കുവേണ്ടി പാടിയപ്പോൾ മലയാളികളത് വാത്സല്യത്തിന്റെ പരകോടിയിലാണ് ഏറ്റുവാങ്ങിയത്. അങ്ങനെയാണാ ശബ്ദം ഇതെന്റെയാരുടേതോ ആണല്ലോ എന്നനിലയിലേക്ക് ഉയർന്നതും. അന്നത്തെ പാട്ടുകളുടെ നൈർമല്യത്തിന് ഇണങ്ങുംവിധം തുന്നിപ്പിടിപ്പിച്ചതായിരുന്നു ലീലയുടെ സ്വരം. 1950 മുതൽ 70വരെയുള്ള കാലത്ത് നൂറോളം സിനിമകൾക്കായി മുന്നൂറിലേറെ പാട്ടുകൾ ലീല പാടിയിട്ടുണ്ടാകും.
ഇഷ്ടഗാനങ്ങളുടെ കണക്കെടുപ്പ് അത്രയെളുപ്പമാകില്ലെങ്കിലും അന്പലക്കുളങ്ങരെ (ഓടയിൽനിന്ന്), സ്വർണച്ചാമരം വീശിയെത്തുന്ന (യക്ഷി), ഉജ്ജയിനിയിലെ ഗായിക (കടൽപ്പാലം), സ്വപ്നങ്ങൾ സ്വപ്നങ്ങളേ (കാവ്യമേള), പ്രിയമാനസാ നീ (ചിലന്പൊലി), ദേവി ശ്രീദേവീ (കാവ്യമേള), കണികാണുംനേരം (ഓമനക്കുട്ടൻ), ചെമ്മീനിലെ ഗാനങ്ങൾ തുടങ്ങിയവ മലയാളികളുള്ള കാലം മറവിയിലേക്കു വഴുതില്ല.
ചിറ്റൂരിൽനിന്ന് ലോകത്തേക്ക്
1934ൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ പൊറയത്തു കുടുംബത്തിൽ ഇ.കെ. കുഞ്ഞൻ മേനോന്റെയും മീനാക്ഷിക്കുട്ടിയമ്മയുടെയും മകളായി ജനിച്ച ലീല ഒന്പതാം വയസിൽ അച്ഛനമ്മമാരോടൊപ്പം മദ്രാസിലെത്തി. ചെന്പൈ അടക്കം ഒട്ടേറെ പ്രതിഭാധനരിൽനിന്ന് ചെറുപ്പംമുതൽക്കുതന്നെ സംഗീതം അഭ്യസിക്കാനായി. പന്ത്രണ്ടാം വയസിൽ ആന്ധ്രാമഹിളാസഭയുടെ ആഭിമുഖ്യത്തിൽ മദ്രാസിൽ കച്ചേരി നടത്തി. 1946ൽ എച്ച്.ആർ. പത്മനാഭശാസ്ത്രിയുടെ സംഗീതത്തിൽ കങ്കണം എന്ന തമിഴ് സിനിമയിലാണ് ആദ്യമായി പാടിയത്. ശ്രീവരലക്ഷ്മി ദിവ്യ എന്നുതുടങ്ങിയ പാട്ട് ശ്രദ്ധിക്കപ്പെട്ടു.
തമിഴിനും മലയാളത്തിനും പുറമേ തെലുഗു, കന്നഡ, ബംഗാളി, ഗുജറാത്തി, മറാഠി, ഹിന്ദി ഭാഷകളിലും പി. ലീല പാടിയിട്ടുണ്ട്. കണക്കെടുത്താൽ അയ്യായിരം കവിയും. കേരള സർക്കാരിന്റെ ആദ്യ (1969) ചലച്ചിത്ര പുരസ്കാരമടക്കം ഒട്ടേറെ സമ്മാനങ്ങളും ബഹുമതികളും നേടി. മരണാനന്തരം 2006ൽ രാഷ്ട്രം പത്മഭൂഷണ് നൽകി ആദരിച്ചു.
നാരായണീയം, ഹരിനാമകീർത്തനം, അയ്യപ്പ സുപ്രഭാതം, ഗുരുവായൂർ സുപ്രഭാതം, ശ്രീമൂകാംബികാ സുപ്രഭാതം തുടങ്ങിയവ ലോകംകേൾക്കുന്നത് ലീലയുടെ ശബ്ദത്തിലാണ്. ലക്ഷക്കണക്കിനുപേരുടെ ഓരോ ദിവസവും തുടങ്ങുന്നത് ലീലയുടെ ഉണർത്തുപാട്ടോടെയാണെന്നു ചുരുക്കം. അതിൽപരം ഭാഗ്യം ഏതു ശബ്ദത്തിനുണ്ടാകും!
ഹരിപ്രസാദ്