പറവകളെ പ്രണയിച്ച്...പ്രണയിച്ച്...
""ഇക്കഴിഞ്ഞ സെപ്റ്റംബർ 20, നട്ടുച്ചസമയം. പ്രളയം വിഴുങ്ങിയ കൊരട്ടി ചിറ്റാരിക്കലിലെ കൂട്ടാലപ്പാടത്ത് നിലം ഉഴുതുകൊണ്ടിരുന്ന കർഷകൻകൂടിയായ നാരായണേട്ടൻ ഓടിക്കിതച്ച് എന്‍റെ അരികിലെത്തി "മാഷേ, ട്രില്ലറടിക്കുന്പോ മൂന്നാല് കിളിമുട്ട ഞാൻ കണ്ടു; അടയിരുന്ന പക്ഷി പറന്നുപോയി. പക്ഷേ, അവിടം ഉഴാൻ എനിക്കു മനസുവന്നില്ല. മാഷൊന്ന് വന്ന് നോക്ക്യേ....’ ഉടൻതന്നെ കാമറയുമായി ഞങ്ങളവിടെയെത്തി. അപ്പോഴും മുട്ടയുടെ മേൽ കിളി അടയിരിക്കുന്നുണ്ടായിരുന്നു. മറ്റു കിളികൾ അടുത്തെത്തിയതോടെ സ്വയരക്ഷയ്ക്കായി ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കി കാളിയുടെ കിരീടംപോലെ അതു ചിറകുവിരിച്ചു.

തെയ്യംപോലെ ചിറകുവിരിച്ച ആ മനോഹരചിത്രം കോൾ ബേഡേഴ്സ് അംഗവും സുഹൃത്തുമായ ശ്രീകുമാർ ഗോവിന്ദൻകുട്ടിയെക്കാണിച്ചു. കേരളത്തിൽ വിരളമായി കാണുന്ന കാളിക്കാടയായിരുന്നു അത്. ഉടൻ കോൾ ബേഡേഴ്സിന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടു. അപ്പോഴാണ് ആണ്‍വർഗത്തിൽപെട്ട പക്ഷികളാണ് മുട്ടയ്ക്ക് അടയിരിക്കുന്നത് എന്നതുൾപ്പെടെ ഇവയുടെ വിശദാംശങ്ങളറിയാനിടയായത്.''കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ അധ്യാപകനും കോൾ ബേഡേഴ്സ് കമ്യൂണിറ്റിയിലെ അംഗവുമായ ലതീഷ് ആർ. നാഥ് പറഞ്ഞു.

കോൾ ബേഡേഴ്സ് കമ്യൂണിറ്റി

ചാലക്കുടിപ്പുഴയ്ക്കും ഭാരതപ്പുഴയ്ക്കും ഇടയിലുള്ള റംസാർ (അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾ) പ്രദേശങ്ങളായ കോൾനിലങ്ങളുടെ ജൈവവൈവിധ്യത്തെക്കുറിച്ചും കൃഷിയെക്കുറിച്ചും അന്വേഷണം നടത്തുന്ന സന്നദ്ധ പ്രവർത്തകരുടെ ഒരു കൂട്ടായ്മയാണു കോൾ ബേഡേഴ്സ്. സ്വയം പഠിക്കുകയും അവനവന്‍റെ അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയും പാരിസ്ഥിതിക പരിജ്ഞാനം വരുംതലമുറയ്ക്കായി ഡോക്യുമെന്‍റ് ചെയ്യുകയുമാണു ലക്ഷ്യം. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി പരിസ്ഥിതി വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുകയും സർക്കാരും കാർഷിക സർവകലാശാലയുമായും സഹകരിച്ച് നിരവധി സർവേകൾക്കു സഹായമേകുകയും ചെയ്യുന്ന ഈ കൂട്ടായ്മ പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഇടപെട്ട് ആവാസവ്യവസ്ഥയെ നിലനിർത്താൻ തങ്ങളാലാവുന്ന ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു.

പക്ഷിനിരീക്ഷണത്തിന്‍റെ തുടക്കം

"1986ൽ വനശാസ്ത്ര വിദ്യാർഥിയായിരുന്ന കാലത്താണ് പക്ഷിസർവേയെക്കുറിച്ച് താല്പര്യം ജനിക്കുന്നത്. 87-ൽ ഏഷ്യൻ വാട്ടർ ബേർഡ് സെൻസസ് നടന്നിരുന്നു. ഈയവസരത്തിൽ എന്‍റെ സുഹൃത്ത് പാലയ്ക്കൽ സ്വദേശിയായ ജയദേവൻ പറഞ്ഞു: എന്‍റെ വീടിനടുത്തുള്ള പാലയ്ക്കൽ പാടത്ത് പലതരം പക്ഷികൾ വരുന്നുണ്ട്. പലതും ദേശാടനപക്ഷികളാണെന്നു തോന്നുന്നു. നീയൊന്ന് വന്നുനോക്ക്. ആ നിരീക്ഷണം പിന്നെ ഏനാമാവ്, മനക്കൊടി, അടാട്ട്, മുരിയാട് തുടങ്ങിയ കോൾമേഖലകളിലേക്കു പടരുകയായിരുന്നു.' കാർഷിക സർവകലാശാല വന്യജീവി വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. പി.എ. നമീർ പറഞ്ഞുതുടങ്ങി.

1991 - ൽ കേരളത്തിന്‍റെ സലീം അലി എന്നറിയപ്പെടുന്ന പ്രഫ. കെ.കെ. നീലകണ്ഠന്‍റെ നേതൃത്വത്തിലായിരുന്നു ആദ്യ സർവേ. തുടർന്ന് എല്ലാ വർഷവും ജനുവരിയിലെ ആദ്യ ഞായറാഴ്ചയാണ് നീർപക്ഷികളുടെ സർവേ നടത്തിപ്പോരുന്നത്. പൊതുജന പങ്കാളിത്തത്തോടെ നടക്കുന്ന സർവേയിൽ ഓരോ വർഷവും നൂറുകണക്കിനാളുകളാണു പങ്കുചേരുന്നത്. അധ്യാപകർ, വിദ്യാർഥികൾ, എൻജിനിയർമാർ, ഫോട്ടോഗ്രഫർമാർ, കർഷകർ, വീട്ടമ്മമാർ ഉൾപ്പെടെ സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവർ സർവേയുടെ ഭാഗമാകാൻ തുടങ്ങി.

2018 ജനുവരിയിൽ 75 വിവിധയിനങ്ങളിലുള്ള അന്പതിനായിരത്തോളം പക്ഷികളെ കണ്ടെത്തി. മുൻവർഷത്തേക്കാൾ 16,500 ഓളം പക്ഷികളെയാണ് ഈ വർഷം കണ്ടെത്തിയത്. അടാട്ട്, ഏനാമാവ്, പാലയൂർ, തൊമ്മാന, മുള്ളൂർക്കായൽ, മനക്കൊടി, പുല്ലഴി, ഉപ്പുങ്ങൽ-1, 2, മാറാഞ്ചേരി തുടങ്ങി 10 മേഖലകളിലായാണ് സർവേ നടത്തിയത്. ഇത്തരത്തിൽ സർവേക്കെത്തുന്നവരുടെ ചിരകാല അഭിലാഷമായിരുന്നു ഒരു കൂട്ടായ്മ. അങ്ങനെയാണ് അഞ്ചുവർഷം മുന്പ് "കോൾ ബേഡേഴ്സ്’ എന്ന പേരിൽ ഒരു സമൂഹം രൂപംകൊണ്ടത്. ഇന്നിതിൽ 200ഓളം അംഗങ്ങളുണ്ട്'. പ്രാരംഭകനായ ഡോ. നമീർ പറഞ്ഞുനിർത്തി.

അഭിനിവേശം

ഇന്ന് കോൾ ബേഡേഴ്സിൽ അംഗങ്ങളായവർക്കെല്ലാം പക്ഷിനിരീക്ഷണം മാനസികോല്ലാസം മാത്രമല്ല, അഭിനിവേശം കൂടിയാണ്. ഒരു പടികൂടികടന്ന് പൗരശാസ്ത്രത്തിന്‍റെ ഭാഗമാണ്.
പുതിയൊരു പക്ഷിയെ കണ്ടെത്തിയാൽ ഉടൻ അവർ ചിത്രമെടുക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന തലത്തിലേക്ക് ഉയർന്നുകഴിഞ്ഞു. പാലയ്ക്കൽ പാടത്ത് പൈഡ് ആവോസാറ്റിനെയും (Pied Avocet) അടാട്ട് കോൾപ്പാടത്ത് 50 വർഷങ്ങൾക്കുശേഷം ചെന്തലയൻ പുള്ളി നെയും (Red Nuck Falcon) കണ്ടെത്തിയപ്പോഴുണ്ടായ സന്തോഷം അതിരില്ലാത്തതായിരുന്നു'. കൂട്ടായ്മയിലെ മുതിർന്ന അംഗവും ചാലക്കുടി പേരാന്പ്ര അപ്പോളോ ടയേഴ്സിലെ മാനേജരുമായ ഇ. എസ്. പ്രവീണ്‍ പറഞ്ഞു.

കോളിലെ മീൻ സർവേ

ഇത്തവണത്തെ ലോക തണ്ണീർത്തട ദിനത്തിൽ കേരള ഫിഷറീസ് സർവകലാശാലയുടെയും കാർഷിക സർവകലാശാല വനശാസ്ത്ര വിഭാഗത്തിന്‍റെയും സഹായത്തോടെ കോൾ ബേഡേഴ്സിന്‍റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ മുതൽ പൊന്നാനിവരെയുള്ള കോൾപടവുകളിൽ നടത്തിയ മത്സ്യ സർവേ 55 തദ്ദേശീയ മത്സ്യങ്ങളെയും മൂന്നു വിദേശീയ മത്സ്യങ്ങളെയും കണ്ടെത്തി.

കരിമീൻ, കുറുവപ്പരൽ,മഞ്ഞക്കൂരി, ആറ്റുകൊഴുവ, വരാൽ തുടങ്ങി മലയാളികളുടെ രുചിഭേദങ്ങൾ നിർണയിക്കുന്ന നാടൻ മത്സ്യങ്ങളുടെ വലിയ ശേഖരമാണു കോൾപ്പാടത്ത് കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും കുഞ്ഞൻ മത്സ്യമായ ഹോറഡാന്‍റിയ ബ്രിട്ടാനി എന്ന കുഞ്ഞൻ മത്സ്യത്തെയും ഈ സർവേയിൽ പുഴയ്ക്കൽ, പുല്ലഴി കോൾപടവുകളിൽ നിന്നായി കണ്ടെത്തി. പൂർണവളർച്ചയെത്തിയ ഈ മത്സ്യത്തിനു പരമാവധി രണ്ടുസെന്‍റിമീറ്റർ വലിപ്പമേയുള്ളൂ.

തുന്പി സർവേ

ഏറ്റവും ഒടുവിൽ കഴിഞ്ഞമാസം 13-ന് കോൾപാടങ്ങളിൽ നടത്തിയ തുന്പി സർവേയിൽ 31 ഇനം തുന്പികളെ കണ്ടെത്തി. അത്യപൂർവമായ പച്ചക്കണ്ണൻ ചേരാച്ചിറകൻ തുന്പിയുൾപ്പെടെയുള്ള ഇനങ്ങളെയാണ് തൊമ്മാന മുതൽ ബിയ്യംകായൽവരെയുള്ള കോൾ പാടശേഖരങ്ങളിൽനിന്നും എഴുപതോളംവരുന്ന പക്ഷി-തുന്പി നിരീക്ഷകർ റിപ്പോർട്ടു ചെയ്തത്. സർവേ നടത്തിയ എല്ലാ സ്ഥലങ്ങളിലും ദേശാടന തുന്പിയായ തുലാത്തുന്പിയുടെ വലിയ കൂട്ടങ്ങളെ കണ്ടെത്തി.

മകുടിവാലൻ തുന്പി, പാണ്ടൻ വയൽ തെയ്യൻ, ചെന്പൻ തുന്പി, ഓണത്തുന്പി, വയൽത്തുന്പി എന്നീ കല്ലൻതുന്പികളെ ധാരാളമായി കണ്ടെത്തിയെങ്കിലും സൂചിത്തുന്പികളുടെ എണ്ണം വളരെ കുറവായിരുന്നുവെന്നു സർവേയിൽ പങ്കെടുത്ത തുന്പി ഗവേഷകരായ ജീവൻ ജോസ്, റെയ്സൻ തുന്പൂർ, മുഹമ്മദ് ഷെറീഫ്, സുജിത്ത് വി. ഗോപാലൻ തുടങ്ങിയവർ പറഞ്ഞു. ഇതോടനുബന്ധിച്ചു നടന്ന സെമിനാർ പ്രശസ്ത തുന്പിശാസ്ത്രജ്ഞൻ ഡോ. ഫ്രാൻസി കാക്കശേരിയാണ് ഉദ്ഘാടനം ചെയ്തത്.

പിടലിക്കറുപ്പൻ ആളയെ കണ്ടെത്തിയതു പൊന്നാനിയിൽ

കടലിൽമാത്രം ജീവിക്കുന്ന മനുഷ്യർക്ക് കാണാനിടനൽകാത്ത അപൂർവ കടൽപക്ഷിയായ ബ്ലാക്ക് നേക്ഡ് ടേണ്‍ എന്ന പിടലിക്കറുപ്പൻ ആളയെ കേരളതീരത്ത് കണ്ടെത്തിയതു വടക്കാഞ്ചേരി പാർളിക്കാട് സ്വദേശിയും സിനിമാ സഹസംവിധായകനുമായ കൃഷ്ണകുമാർ കെ. അയ്യർ. 2018 ഏപ്രിൽ 28നാണ് പൊന്നാനി തീരത്തുവച്ച് വളരെ യാദൃച്ഛികമായി ഇതിനെ കണ്ടെത്തിയത്: "വെളുത്തനിറത്തിൽ കൂർത്ത കൊക്കുകളോടെയുള്ള ഇതുവരെ കാണാത്ത ഒരു പക്ഷിയെ കണ്ടപ്പോൾ ഉടനെ കാമറയെടുത്ത് ക്ലിക്ക് ചെയ്തു'. അതോടെ ഇവയെ കേരളതീരത്തു കണ്ടതിന്‍റെ ചരിത്രം പിറന്നു; ഒപ്പം കേരളത്തിന്‍റെ പക്ഷികളുടെ പട്ടികയിൽ ഇത് 520-ാമത്തെ പക്ഷിയുമായി. ഇന്തോനേഷ്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും അത്യപൂർവമായി ആൻഡമൻ ദ്വീപുകളിലെ കടലുകളിലുമാണ് ഇവയെ മുന്പു കണ്ടതായി റിപ്പോർട്ടു ചെയ്തിട്ടുള്ളത്.

തൊമ്മാനയിൽ കണ്ടതു വെള്ളക്കറുപ്പൻ പരുന്ത്

"സുഹൃത്ത് നിഖിൽ കൃഷ്ണയ്ക്കൊപ്പം കോന്തിപുലം - തൊമ്മാന കോൾ മേഖലയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 24-ന് വെറുതെയൊന്നു കറങ്ങുകയായിരുന്നു. നിലക്കോഴികളും ചരൽക്കുരുവികളും ചുറ്റീന്തൽക്കിളിയും വയൽവരന്പന്മാരും തുടങ്ങി നീർപക്ഷികളുടെ സജീവമായ ഒരു മേഖല.

ബണ്ട് റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്പോൾ പെട്ടെന്ന് ഒരു പരുന്ത് മുന്നിലേക്കു പറന്നിറങ്ങി. കാലിന്‍റെ ഭാഗം വെള്ള, ചിറകുകൾക്ക് എണ്ണക്കറുപ്പ്, കണ്ണുകൾ തിളങ്ങുന്ന മഞ്ഞ...അതെ, പരുന്തുകളിലെ സുന്ദരൻ വെള്ളക്കറുപ്പൻ മേടുതപ്പി (പൈഡ് ഹാരിയർ)യായിരുന്നു അത്. വടക്കുകിഴക്കൻ ഏഷ്യയിലും ആസാമിലും പ്രജനനം നടത്തുന്ന ഇവ കേരളത്തിൽ അപൂർവമായി മഞ്ഞുകാല വിരുന്നുകാരായാണ് എത്തിയിട്ടുള്ളത്. ഇ - ബേഡിലെ കണക്കനുസരിച്ച് ഒന്പതാം തവണയാണ് കേരളത്തിൽ ഇവ റിപ്പോർട്ടു ചെയ്തിട്ടുള്ളത്'. ഐടി പ്രഫഷണൽ കൂടിയായ പക്ഷി നിരീക്ഷകൻ മനോജ് കരിങ്ങാമഠത്തിൽ പറഞ്ഞു.

പക്ഷി നിരീക്ഷണത്തിലൂടെ പൗരശാസ്ത്രത്തിന്‍റെ ഭാഗമാകാൻ നിങ്ങൾക്കും ആഗ്രഹമുണ്ടെങ്കിൽ യാതൊരു വരിസംഖ്യയുമില്ലാതെ നിങ്ങൾക്കും കോൾ ബേഡ്സ് കമ്യൂണിറ്റിയുടെ ഭാഗമാകാം. പക്ഷേ, ഒന്നുണ്ടാകണം - പക്ഷികളെ തീവ്രമായി സ്നേഹിക്കാനുള്ള ഒരു മനസ്; പോരോ, അതിലുപരി ഒരു ഹൃദയവും.

സെബി മാളിയേക്കൽ
ഫോട്ടോകൾ: ജിജു അഥീന, അനിത് നായർ, ലതീഷ് ആർ. നാഥ്, കെ. മനോജ്, മനോജ് കരിങ്ങാമഠത്തിൽ