നമുക്കു ബെത്ലഹേം വരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്ക് കാണാം. (ലൂക്ക. 2, 15) നമ്മുടെ അനുദിന ജീവിതത്തിലെ സുരക്ഷിതയിടങ്ങളിൽനിന്ന് എഴുന്നേറ്റ് ഇന്നത്തെ ബെത്ലഹേമിലേക്കു പോകാൻ ക്രിസ്മസ് നമ്മെ വിളിക്കുന്നു. ഇപ്പോൾ ആയിരിക്കുന്ന ഇടങ്ങൾ തിരിച്ചറിയുക പരമപ്രധാനം. അപ്പോൾ ബെത്ലഹേമിൽനിന്നുള്ള എന്റെ അകലം നടക്കുവാൻ എന്നെ പ്രേരിപ്പിക്കും.
ദൈവം ഇന്നു വന്നു പിറക്കാൻ ആഗ്രഹിക്കുന്നത് സമൂഹത്തിൽനിന്ന് നിഷ്കാസിതരായവരുടെയും മുഖ്യധാരയിൽനിന്ന് മാറ്റിനിറുത്തപ്പെട്ടവരുടെയും ഇടയിലാണ്. പ്രളയദിനങ്ങളിൽ ദുരിതക്കയങ്ങളിലും ദുരിതാശ്വാസ ക്യാന്പുകളിലും ദൈവത്തെ കണ്ടെത്തി. അനേകം ആട്ടിടയന്മാാർ തങ്ങളുടെ സുരക്ഷിതയിടങ്ങളിൽനിന്ന് ബെത്ലഹേം ലക്ഷ്യമാക്കി നടന്നു. എന്നാൽ നമുക്ക് ഇറങ്ങിപ്പുറപ്പെടാൻ പ്രളയവും ദുരന്തങ്ങളുംവരെ കാത്തുനിൽക്കേണ്ടതുണ്ടോ?
സദ്വാർത്ത ലഭിച്ചവർ എന്നും യാത്രയിലായിരിക്കണം; അവനെ കണ്ടെത്താൻ, അവനെ ശുശ്രൂഷിക്കാൻ, അരക്ഷിതത്വത്തിന്റെ ഇടങ്ങളിൽ തന്പുരാന്റെ അനുഗ്രഹ സാന്നിധ്യമാ കാൻ. അഭിഷിക്തൻ അയയ്ക്കപ്പെട്ടതിന്റെ ആഘോഷമാണ് ക്രിസ്മസ്.
ക്രിസ്തു എന്തിനാണ്, എങ്ങനെയാണ് അയയ്ക്കപ്പെട്ടത്? ""വചനം മാംസമായി നമ്മുടെ ഇടയിൽ കൂടാരമടിച്ചു''കൊണ്ടാണ് മാനവരക്ഷയ്ക്കുവേണ്ടി അയയ്ക്കപ്പെട്ടത്.
കൂടാരമടിച്ചു എന്ന യഹൂദപശ്ചാത്തല പദത്തിനു പാർക്കുക, വസിക്കുക എന്നൊക്കെയാണ് അർഥം. ഈജിപ്തിൽനിന്ന് വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രയിൽ യഹൂദർ രാത്രി തങ്ങിയതു കൂടാരങ്ങളിലായിരുന്നു. ആ യാത്രയിൽ ദൈവം അവരുടെ ഇടയിൽ "വാഗ്ദത്ത കൂടാര’മായി വസിച്ചു. "വാഗ്ദത്ത കൂടാരം’ അവർക്കൊപ്പം സഞ്ചരിച്ചു; ദൈവം പകൽ മേഘത്തിലും രാത്രി അഗ്നിയിലുമായി അവരെ വഴിനടത്തി.
പുതിയനിയമത്തിൽ ദൈവത്തിന്റെ വചനംതന്നെ മൂർത്തരൂപം മനുഷ്യരുടെ ഇടയിലെ ഭവനമായിത്തീർന്നു. അങ്ങനെ ദൈവം മനുഷ്യർക്കിടയിലെ ഭവനമായിത്തീർന്നതാണു ക്രിസ്മസ്.
ദൈവം വെറുതേ സന്ദർശിച്ചു പോകുകയല്ല ചെയ്യുന്നത്. സന്ദർശകർ ഏതാനും സമയം കഴിയുന്പോൾ തിരികേപോകൂം. ദൈവമാകട്ടേ, മനുഷ്യനായി പിറന്ന്, നമ്മുടെയിടയിൽ വസിക്കുകയാണ് ചെയ്തത്. സ്ഥിരമായ അവിടുത്തെ സാന്നിധ്യം നമുക്കിടയിൽ സ്ഥാപിക്കപ്പെടുന്നതാണു ക്രിസ്മസ്. അതുകൊണ്ടാണ് അവന്റെ നാമം ’ദൈവം നമ്മോടുകൂടെ’ എന്ന് അർത്ഥം വരുന്ന ’എമ്മാനുവേൽ’ എന്നാണെന്ന് ദൈവം മാലാഖ വഴി മറിയത്തെ അറിയിച്ചത്.
’ലോകാവസാനം വരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കു’മെന്ന യേശുക്രിസ്തുവിന്റെ പ്രഖ്യാപനത്തോടെയാണു മത്തായിയുടെ സുവിശേഷം അവസാനിക്കുന്നത്. മനുഷ്യർക്കിടയിലെ ദൈവത്തിന്റെ നിരന്തര സാന്നിധ്യമാണ് ക്രിസ്മസ്. ദൈവമാകുന്ന ഭവനത്തിൽ വസിക്കുക എന്നതാണ് ക്രിസ്മസിനു മനുഷ്യനു നൽകാവുന്ന പ്രത്യുത്തരം. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും, അപ്രതീക്ഷിത വേളകളിൽപോലും, ക്രിസ്തുവിന്റെ സാന്നിധ്യം കണ്ടെത്താൻ ക്രിസ്മസ് നമ്മെ സഹായിക്കുന്നു.
ലോകത്തെ ഭരിക്കാനുള്ളവൻ രാജകൊട്ടാരങ്ങളിലായിരിക്കുമെന്നു കരുതി അന്വേഷിച്ചിറങ്ങിയതായിരുന്നു പൂജരാജാക്കൾ. ഒട്ടും പ്രതീക്ഷിക്കാത്തിടത്ത്, മനുഷ്യന്റെ സാധാരണ വാസസ്ഥലം പോലും അല്ലാത്തിടത്ത്, കന്നുകാലികൾക്കിടയിലാണ് അവനെ അവർ കണ്ടെത്തിയത്. ഏറ്റവും അവഗണിക്കപ്പെടുന്പോഴും, എല്ലാവരാലും നിഷ്കാസിതരാകുന്പോഴും, കൂടെ വസിക്കുന്ന ദൈവത്തെ തിരിച്ചറിയാൻ ക്രിസ്മസ് നമ്മെ ക്ഷണിക്കുന്നു.
ഭവനത്തിലായിരിക്കുക എന്നത് കൂടുതൽ വിചിന്തനം അർഹിക്കുന്നു. അവിടെ പുത്രിയായിരിക്കുക, പുത്രനായിരിക്കുക എന്നതാണു നമ്മുടെ വിളി. നാമെല്ലാം ചേർന്ന് ഒരു ഭവനമായിത്തീരാനുള്ള വിളിയാണത് - ദൈവത്തിന്റെ ഭവനം.
കർത്താവ് ശിരസും നാമെല്ലാം അവയവങ്ങളുമായ ആ ഭവനത്തെ കൂടുതൽ സ്നേഹിക്കാനും നെഞ്ചോടു ചേർക്കാനും ക്രിസ്മസ് നമ്മെ സഹായിക്കട്ടെ.
ബിഷപ് മാർ ടോണി നീലങ്കാവിൽ
(തൃശൂർ അതിരൂപത സഹായമെത്രാൻ)