എനിക്കു സംഗീതം പഠിക്കാൻ പറ്റിയില്ല.., അതുകൊണ്ട് എന്തായാലും എന്റെ ചെറുക്കനെ പഠിപ്പിക്കണം- എന്നു മനസിലുറപ്പിച്ച അച്ഛൻ. ഭജനവേദികളിൽ മകനെ മടിയിലിരുത്തി അദ്ദേഹം പാടി. ഓർമയുറയ്ക്കാത്ത പ്രായത്തിലും മകൻ അതു കേട്ടുകേട്ടിരുന്നു. പക്ഷേ അവൻ രണ്ടാം ക്ലാസിലെത്തിയപ്പോഴേക്കും അച്ഛൻ വിടപറഞ്ഞു. പൊടുന്നനെ ആ മകന് അച്ഛന്റെ സംഗീതവും സ്നേഹവും നഷ്ടമായി.
കെ.എ. ചക്രപാണി എന്നായിരുന്നു അച്ഛന്റെ പേര്. പഴയ രണ്ടാംക്ലാസുകാരൻ ഒത്തിരി വളർന്നു. സംഗീതത്തെ അവൻ എന്നും മുറുകെപ്പിടിച്ചിരുന്നു. സംഗീതത്തിന്റെ പലവഴികളിലൂടെ സ്നേഹം അവനെയും വിടാതെചേർത്തുപിടിച്ചു. ജിതേഷ് എന്നു പേരായിരുന്ന അവൻ ഇപ്പോൾ അറിയപ്പെടുന്നത് അച്ഛന്റെ പേരിലാണ്- കെ.ജെ. ചക്രപാണി.
രാഗം വിടരുന്ന പാട്ടുകൾ
കെ.ജെ. ചക്രപാണിയെ സംഗീതലോകം കാണുന്നത് വ്യത്യസ്തമായൊരു വേദിയിലാണ്. മൈക്കിനു മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് ഹാർമോണിയത്തിൽ വിരലുകളമർത്തി അദ്ദേഹം ഹംസധ്വനി രാഗം പാടുന്നു. വാതാപി ഗണപതിം ഭജേഹം എന്ന കീർത്തനമാകാം. ആ രാഗത്തിന്റെ സ്വരങ്ങളിൽ സംഗീതപ്രേമികൾ മുഴുകിയിട്ടുണ്ടാകും. ക്ലാസിക്കലാണല്ലോ ഇത് എന്ന ഇഷ്ടക്കുറവ് ശാസ്ത്രീയസംഗീതമറിയാത്ത കുറച്ചുപേർക്കുണ്ടാവും. നിമിഷങ്ങൾ മാത്രം പോകവേ ചക്രപാണിയുടെ സുന്ദരശബ്ദത്തിൽ ഒരു സിനിമാപ്പാട്ടുകേൾക്കുന്നു- വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ..! സദസ്സാകെയൊന്ന് വിസ്മയിക്കും.
പിന്നെ തുടരെത്തുടരെ ഹംസധ്വനി രാഗത്തിലുള്ള സിനിമാപ്പാട്ടുകൾ- ആ രാഗം മധുമയമാം രാഗം.., മായാ മഞ്ചലിൽ.., സൗരയൂഥപഥത്തിൽ വിടർന്നൊരു... കേൾവിക്കാർ രാഗത്തെ അറിയുകയും അതിനെ നെഞ്ചോടു ചേർക്കുകയും ചെയ്യുകയാവും അപ്പോൾ. പിന്നാലെ മറ്റൊരു രാഗമെത്തും. നാട്ടയിൽ മഹാ ഗണപതിം മനസാസ്മരാമി.. അതേ രാഗത്തിലുള്ള സിനിമാഗാനങ്ങളുമൊഴുകും- പൊൻ പുലരൊളിപൂവിതറിയ.., ഗോപാംഗനേ.., ശ്രീരാമനാമം.., തീരം തേടുമോളം...
സ്വരങ്ങൾ, ഭാവങ്ങൾ, പാട്ടുകളുടെ സന്ദർഭങ്ങൾ, സംഗീതസംവിധായകർ, ഒരേ രാഗത്തിൽ അവർ ചെയ്ത പാട്ടുകൾ... കീർത്തനങ്ങളും പാട്ടുകളും വഴി കേൾവിക്കാർ മറ്റൊരു ലോകത്തെത്തും. അവരറിയാതെ കർണാടകസംഗീതത്തിന്റെ അറിവുകൾ അവരിലേക്കെത്തും. കർണാടക സംഗീതവും സിനിമയും എന്നാണ് ചക്രപാണിയുടെ ഈ പരിപാടിയുടെ പേര്. 2010 മുതൽ അദ്ദേഹം ഇത് വിവിധ വേദികളിൽ അവതരിപ്പിക്കുന്നു. രാഗങ്ങൾ സാധാരണക്കാർക്ക് എത്താമരക്കൊന്പിലെ പൂക്കളല്ല എന്നുറപ്പിക്കുകയാണ് ചക്രപാണി.
ഗുരുവിന്റെ ദാനം
അച്ഛന്റെ മരണശേഷം ജിതേഷ് (അന്ന് ചക്രപാണിയെന്ന പേരിലേക്കു മാറിയിട്ടില്ല) സംഗീതത്തിനുവേണ്ടി ഒരുപാടലഞ്ഞു. പത്താംക്ലാസിലെത്തിയപ്പോഴേക്കും വീട്ടിലെ സ്ഥിതി ദയനീയമായിരുന്നു. അമ്മ രമണിയും അമ്മമ്മയും അയൽവീടുകളിൽ ജോലി ചെയ്താണ് കുടുംബം പുലർത്തിയത്. പഠനം മുന്നോട്ടുകൊണ്ടുപോകാൻ ജിതേഷും ഏറെനാൾ കൂലിപ്പണിയെടുത്തു. രാവിലെ പണിക്കും ഉച്ചയ്ക്ക് സ്കൂളിലും പോകും. അച്ഛനെപ്പോലെ ചെറിയ ഭജനകൾ പാടാനും സമയംകണ്ടെത്തി. സ്വദേശമായ കോട്ടയത്ത് കുമ്മനത്ത് രാഘവൻ ഭാഗവതരുടെയും സത്യനേശൻ മാസ്റ്ററുടെയും കീഴിൽ പാട്ടുപഠിച്ചു. പിന്നീട് തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീതകോളജിൽനിന്ന് ബിരുദവും നേടി.
യോഗിയായ ഒരു ഗുരുവിന്റെ കീഴിൽ സംഗീതം പഠിക്കണം എന്ന മോഹം ജിതേഷ് നാളുകളായി കൊണ്ടുനടന്നിരുന്നു. അങ്ങനെയിരിക്കെ രാത്രി റേഡിയോയിൽ ഒരു കച്ചേരികേട്ടു. ആരോ ഒരാൾ കാനഡ രാഗത്തിലുള്ള വർണം പാടുന്നു. ആരാണ് പാടുന്നതെന്ന് കേട്ടില്ലെങ്കിലും ജിതേഷിന്റെ മനസു പറഞ്ഞു- ഇതാ, ഇദ്ദേഹമാണ് എന്റെ ഗുരു!
ആ അന്വേഷണമാണ് ജിതേഷിനെ മധുരൈ ജി.എസ്. മണി എന്ന മഹാസംഗീതജ്ഞന്റെ മുന്നിലെത്തിച്ചത്. പ്രശസ്ത ഘടം വിദ്വാൻ ചെന്നൈ വി. സുരേഷിന്റെ സഹായത്തോടെ മണി സാറിനെ കാണാനായി. അദ്ദേഹം അന്ന് ആരെയും പാട്ടു പഠിപ്പിക്കുന്നില്ല. ചെന്നൈ വലിയ നഗരമാണ്, ഇവിടെ നിറയെ വിദ്വാന്മാരുണ്ട്. അവരിൽ ആരെയെങ്കിലും നോക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. എന്നാലും ജിതേഷിന്റെ ആഗ്രഹത്തിനു മുന്നിൽ ജി.എസ്. മണി വഴങ്ങി. നീ വിഷമിക്കാതെ, നിനക്ക് ഞാനെന്റെ വിദ്യ ദാനംതരാം- അദ്ദേഹം പറഞ്ഞു.
പിന്നെ പഠനത്തിനായുള്ള യാത്രകൾ തുടങ്ങി. ഗുരുവിന്റെ കൊച്ചുവീട്ടിൽ ജിതേഷിന് മകന്റെ സ്ഥാനംതന്നെയായിരുന്നു. ഒരിക്കൽ അദ്ദേഹം ചോദിച്ചു- നാട്ടിൽ നീ ഏതു പേരിലാണ് അറിയപ്പെടുന്നത്? അന്ന് ജിതേഷ് ചക്രപാണി എന്ന പേരിലാണ് കച്ചേരികൾ നടത്തുന്നത്. ഇനി കെ.ജെ. ചക്രപാണി എന്ന പേരുമതി എന്നായിരുന്നു സാറിന്റെ നിർദേശം. അച്ഛന്റെ പേരിൽ അറിയപ്പെടാനുള്ള നിയോഗം! ഇപ്പോൾ ഞാൻ അച്ഛന്റെ ഫോട്ടോ പോലും നോക്കാറില്ല. അച്ഛനും അദ്ദേഹത്തിന്റെ സംഗീതവും എന്റെയുള്ളിൽത്തന്നെ ഉണ്ട് എന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോകുന്നത്- ചക്രപാണി പറയുന്നു.
കർണാടക ഇസൈയും സിനിമാവും എന്ന ആശയം മധുരൈ ജി.എസ്. മണിയുടേതാണ്. അദ്ദേഹം ആ പേരിൽ രാഗങ്ങളും സിനിമാഗാനങ്ങളും കോർത്തിണക്കി പരിപാടി അവതരിപ്പിച്ചിരുന്നു. 26 രാഗങ്ങൾ വിശദീകരിക്കുന്ന മൂന്നു കാസറ്റുകൾ ഒരിക്കൽ അദ്ദേഹം ചക്രപാണിക്കു സമ്മാനിച്ചു. സിനിമാ സംഗീതത്തോടുള്ള ശിഷ്യന്റെ ഭ്രമം അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. ഗുരു കാണിച്ച വഴിയിലൂടെയാണ് കർണാടക സംഗീതവും സിനിമയും എന്ന പരിപാടി ചക്രപാണി മുന്നോട്ടു കൊണ്ടുപോകുന്നത്. മണി സാറിന്റെ ദാനമാണ് എന്നിലുള്ള സംഗീതം. അത് സൂക്ഷിക്കുകയാണ് എന്റെ കർത്തവ്യം. ഈ സംഗീതാനുഭവത്തിന് ഞാൻ ഓരോ നിമിഷവും നന്ദിയുള്ളവനാണ് - മുപ്പത്തഞ്ചുകാരനായ ചക്രപാണി പറയുന്നു.
പാട്ടിന്റെ നിറച്ചാർത്തുകൾ
പുല്ലാങ്കുഴൽ, തബല, കീബോർഡ്, റിഥം പാഡ് എന്നീ ഉപകരണങ്ങളാണ് ചക്രപാണിയുടെ വേദിയിൽ ഉണ്ടാവുക. ലാളിത്യമാണ് ആ പരിപാടിയുടെ ഭംഗിയും സ്വീകാര്യതയും. കേൾവിക്കാരോടു നേരിട്ടു സംവദിക്കാനും ചക്രപാണിക്കു കഴിയുന്നു. അവിടെ രാഗങ്ങൾ ഒഴുകിയെത്തും. ചലച്ചിത്രഗാനങ്ങൾക്കപ്പുറം ചൈനീസ് സംഗീതത്തിൽ നിറയുന്ന മോഹനവും, മുസ്ലിം പള്ളികളിലെ വാങ്കുവിളിയിൽ അലിഞ്ഞു ചേർന്നിരിക്കുന്ന വകുളാഭരണവും ചക്രപാണി ശ്രോതാക്കളെ പരിചയപ്പെടുത്തും. സംഗീതത്തിനു വേർതിരിവുകളില്ല എന്ന തത്ത്വത്തെ ഒന്നുകൂടി ഉറപ്പിക്കും.
ദേവരാജൻ മാസ്റ്ററുടെയും അർജുനൻ മാസ്റ്ററുടെയും മാത്രം ഗാനങ്ങൾ ചേർത്ത് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
സംഗീതസംവിധായകൻ ബിജിപാലുമായും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ഒട്ടേറെ ഡോക്യുമെന്ററികൾക്കും ഭക്തിഗാനങ്ങൾക്കും ചക്രപാണി സംഗീതം നൽകിയിട്ടുണ്ട്. വാഗ്ഗേയകാരന്മാരുടെ പ്രശസ്തമായ കീർത്തനങ്ങൾ മലയാളത്തിൽ പാടിയാൽ എങ്ങനെയിരിക്കുമെന്ന പരീക്ഷണങ്ങളും ചില വേദികളിൽ ചക്രപാണി നടത്തി. നിറഞ്ഞ കൈയടിയായിരുന്നു കേൾവിക്കാരുടെ പ്രതികരണം.
പ്രിയ സുഹൃത്തും പ്രശസ്ത പുല്ലാങ്കുഴൽ വാദകനുമായ രാജേഷ് ചേർത്തലയുടെ ഗുരു സണ് ബ്രൈറ്റിന്റെ വീട്ടിൽവച്ച് ഒരിക്കൽ ചക്രപാണി പാടി. നാട്ടുകാർ കുറേപ്പേർ പാട്ടുകേട്ട് അവിടെ ഒത്തുകൂടി. പണികഴിഞ്ഞു വരുന്നതിനിടെ പെയിന്ററായ ഒരു ചേട്ടനും പാട്ടുകേട്ടുനിന്നിരുന്നു. പാടിത്തീർന്നതും അദ്ദേഹം ഓടിപ്പോയി ഒരു കടലാസ് കവർ വാങ്ങി കുറച്ചു രൂപ അതിലിട്ട് ചക്രപാണിക്കു സമ്മാനിച്ചു. ചേട്ടാ, എനിക്കു പൈസ വേണ്ട എന്ന് ചക്രപാണി പറഞ്ഞുനോക്കിയെങ്കിലും അദ്ദേഹം നിർബന്ധിച്ച് ഏൽപ്പിക്കുകയായിരുന്നു.
എന്റെ ഇന്നത്തെ തച്ചിന്റെ പകുതി മോനുള്ളതാണ്, എനിക്കിതു തരാതെ പോകാൻ പറ്റില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹത്തിന്റെ ഉടുപ്പിൽ നിറഞ്ഞിരുന്ന പെയിന്റ് തുള്ളികൾ ചക്രപാണിയുടെ മനസിൽ ഇന്നും വർണംചാർത്തിയിരിക്കുന്നു!.
ഹരിപ്രസാദ്