ദൈവശാസ്ത്ര ബൗദ്ധികതയിലെ ഋഷിയാണ് കോണ്സ്റ്റന്റൈൻ അച്ചൻ. പഠനങ്ങൾക്കും ചിന്തകൾക്കും എഴുത്തിനുമായി സമർപ്പിച്ച ജീവിതം. 104-ാം വയസിലും വിരമിക്കാതെ, വിശ്രമിക്കാതെ പത്രപ്രവർത്തനമെന്ന തപസ്യയിലാണ് ഫാ. കോണ്സ്റ്റന്റൈൻ ജോസഫ് മണലേൽ സിഎംഐ എന്ന പത്രാധിപരും ജീവധാര മാസികയും...
പത്രാധിപർക്ക് പ്രായം 104. പ്രസിദ്ധീകരണം അൻപതാം വർഷത്തിലേക്ക്. വിരമിക്കാതെ, വിശ്രമിക്കാതെ പത്രപ്രവർത്തനമെന്ന തപസ്യയിലാണ് ഫാ. കോണ്സ്റ്റന്റൈൻ ജോസഫ് മണലേൽ സിഎംഐ എന്ന പത്രാധിപരും ജീവധാര മാസികയും. കോട്ടയം പുല്ലരിക്കുന്നിലെ ജീവധാര ഓഫീസിൽ പ്രസിദ്ധീകരണത്തിന്റെ മേൽനോട്ടം മാത്രമല്ല ഈ പത്രാധിപരുടെ ജോലി. എഴുത്ത്, എഡിറ്റിംഗ്, തെറ്റുതിരുത്തൽ, അച്ചടി, പായ്ക്കിംഗ്, പോസ്റ്റിംഗ് തുടങ്ങിയ സകല ജോലികളും കോണ്സ്റ്റന്റൈൻ പത്രാധിപരുടെ വക.
വലിപ്പത്തിൽ അൽപം ചെറുതെങ്കിലും ഉള്ളടക്കത്തിൽ ജീവധാര ഈടുറ്റ ദൈവശാസ്ത്രമാസികയാണ്. സെമിനാരികൾ, ജനറലേറ്റുകൾ, ദൈവശാസ്ത്രപഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊക്കെയാണ് ജീവധാരയെ കാത്തിരിക്കുന്ന വായനക്കാരുള്ളത്. വത്തിക്കാനിൽ വരെ വായനക്കാരുണ്ട് ജീവധാരയുടെ ഇംഗ്ലീഷ് എഡിഷന്.
അടിക്കുന്ന കോപ്പികളുടെ എണ്ണം എത്ര എന്നതല്ല മാസിക ഈടുറ്റതായിരിക്കണം, ഒരക്ഷരം പോലും തെറ്റരുത്, ഇത് വരിക്കാരന് തപാലിൽ കൃത്യമായി കിട്ടിയിരിക്കണം എന്നതിലൊക്കെ കോണ്സ്റ്റന്റൈൻ പത്രാധിപകർ കർക്കശക്കാരനാണ്. തപാൽ വിതരണത്തിൽ വീഴ്ചയുണ്ടാകാതിരിക്കാൻ ജീവധാര അങ്കണത്തിൽതന്നെ അച്ചനൊരു പോസ്റ്റ് ഓഫീസിന് ഇടംകൊടുത്തു. അങ്ങനെ ജീവധാരയുടെ വിലാസം പുല്ലരിക്കുന്ന് പിഒ എന്നായി.
ദൈവശാസ്ത്ര ബൗദ്ധികതയിലെ ഋഷിയാണ് കോണ്സ്റ്റന്റൈൻ അച്ചൻ. പഠനങ്ങൾക്കും ചിന്തകൾക്കും എഴുത്തിനുമായി സമർപ്പിച്ച ജീവിതം. ആത്മീയതയിലും വ്യക്തിജീവിതത്തിലും അതികർക്കശക്കാരൻ. സമീപ ദിവസങ്ങളിലായി ഓർമകൾക്ക് നേരിയ മങ്ങലുണ്ടെങ്കിലും കർക്കശമായ ജീവിതനിഷ്ഠയാണ് കോണ്സ്റ്റന്റൈന്റെ ആയുസിന്റെയും അധ്വാനത്തിന്റെയും പിൻബലമെന്നു ജീവധാരയിൽ ഒപ്പം കഴിയുന്ന റവ.ഡോ. കുഞ്ചെറിയ പത്തിൽ സിഎംഐ പറയുന്നു. കോണ്സ്റ്റന്റൈന്റെ സഹോദരീപുത്രനാണ് പ്രമുഖ പണ്ഡിതനും അധ്യാപകനുമായ റവ. ഡോ. കുഞ്ചെറിയ പത്തിൽ.
അതിരാവിലെ ഉണരും. രാവിലെ ജീവധാര ഓഫീസ് ഭവനത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഏഴിന് പ്രഭാത ഭക്ഷണം. തുടർന്ന് എഴുത്ത്, വായന. ഉച്ചഭക്ഷണത്തിനുശേഷം അൽപം വിശ്രമം. വീണ്ടും വായന. സായാഹ്നപ്രാർഥനയ്ക്കും അത്താഴത്തിനുംശേഷം തുടർ വായന. ദീപിക, ദി ഹിന്ദു ദിനപത്രങ്ങൾക്കു പുറമെ വൈജ്ഞാനിക മേഖലയിൽ ജീവധാരയുടെ ലൈബ്രറിയിലെ ആയിരക്കണക്കിന് ഗ്രന്ഥങ്ങളിലൂടെ പരതുകയാണ് ഈ കൈകളും കണ്ണുകളും.
ഈടുറ്റ അപൂർവ ഗ്രന്ഥശേഖരം നിധിപോലെ കാക്കുന്ന പത്രാധിപർ ലൈബ്രറി എന്നല്ല "ദി ട്രെഷർ ഓഫ് നോളജ്’ എന്നാണ് വിജ്ഞാനപ്പുരയുടെ വാതിൽപ്പടിയിൽ എഴുതിവച്ചിരിക്കുന്നത്.
ദൈവശാസ്ത്രം, തത്വശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയിൽ തീരുന്നതല്ല അച്ചന്റെ നിധിപ്പുര. കഥ, നോവൽ, കവിത എന്നിവയിലെ ലോകക്ലാസിക്കുകളും ചരിത്രഗ്രന്ഥങ്ങളും പ്രപഞ്ചോൽപത്തി മുതലുള്ള ശാസ്ത്രങ്ങളും ദൈവശാസ്ത്രനിരീക്ഷണങ്ങളുമൊക്കെ ഓരോ അലമാരകളിൽ ഇനംതിരിഞ്ഞിരിക്കുന്നു.
രണ്ടാം വത്തിക്കാൻ കൗണ്സിലും വിമോചന ദൈവശാസ്ത്രവും സഭാവിജ്ഞാനീയവും മതബോധനഗ്രന്ഥങ്ങളും മാത്രമല്ല കമ്യൂണിസത്തിലും കമ്യൂണലിസത്തിനുമൊക്കെ ഈ ചില്ലലമാരകളിൽ ഇടമുണ്ട്. അക്ഷരവും അറിവും ഹൃദയത്തോടു ചേർത്തു വായിക്കുന്ന കോണ്സ്റ്റന്റൈൻ അച്ചൻ യൂറോപ്പിലും അമേരിക്കയിലുമുൾപ്പെടെ നടത്തിയ യാത്രാവേളകളിൽ സ്വന്തമാക്കിയതാണ് ഈ ഗ്രന്ഥശേഖരം.
എം.ജി വാഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലറും ചരിത്രപണ്ഡിതനുമായ ഡോ.രാജൻ ഗുരുക്കൾ തുടങ്ങി ഒട്ടേറെ പ്രമുഖർ ഇവിടെ പഠന ഗവേഷണ കേന്ദ്രമായി ഉപയോഗിച്ചിട്ടുണ്ട്. സർവകലാശാലയ്ക്കുപോലും അപ്രാപ്യമായ ഈ ലൈബ്രറിയെ എംജി വാഴ്സിറ്റിയുടെ റഫറൻസ് കേന്ദ്രമായി പ്രഖ്യാപിച്ചാണ് വൈസ് ചാൻസലർ മടങ്ങിയത്.
ജീവധാരയുടെ തുടക്കം
ഫാ. കോണ്സ്റ്റന്റൈൻ ജോസഫിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞർ ഒരുമിച്ചുകൂടി ജീവധാര തിയോളജിക്കൽ സൊസൈറ്റിക്ക് 1970ൽ തുടക്കമിട്ടു. ദൈവശാസ്ത്രപഠനമേഖലയെ പോഷിപ്പിക്കാൻ ഈ കൂട്ടായ്മ തുടങ്ങിയതാണ് ജീവധാര മാസിക. ഫാ. കോണ്സ്റ്റന്റൈനൊപ്പം പ്രമുഖ ദൈവശാസ്ത്രജ്ഞരായ
ഡോ. ജോണ് ബ്രിട്ടോ ചെത്തിമറ്റം, ഡോ. സാമുവൽ രായൻ, ഡോ. സെബാസ്റ്റ്യൻ കാപ്പൻ, ഡോ. കെ. ലൂക്ക് എന്നിവരായിരുന്ന തുടക്കത്തിലെ പത്രാധിപസമിതി അംഗങ്ങൾ. കേരളത്തിലും പുറത്തും നടത്തിയ നിരവധി ചർച്ചകൾക്കുശേഷമാണ് ഇത്തരത്തിലൊരു ദൈവശാസ്ത്ര മാസിക തുടങ്ങാനുള്ള തീരുമാനം. 1971ൽ ജീവധാര പ്രസിദ്ധീകരണം തുടങ്ങി. ഒരു മാസം മലയാളത്തിലെങ്കിൽ അടുത്ത പ്രതി ഇംഗ്ലീഷിൽ. ഇന്നേ വരെ പ്രസാധനം മുടങ്ങിയിട്ടില്ല.
സത്യം, സ്വാതന്ത്ര്യം, നീതി തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഫാ. കോണ്സ്റ്റന്റൈൻ ജോസഫ് മണലേൽ മുഖ്യപത്രാധിപരായി ജീവധാരയുടെ തുടക്കം. പണ്ഡിതരും ദൈവശാസ്ത്രജ്ഞകരുമായ ജോണ് ചെത്തിമറ്റം, കുര്യൻ കുന്നുംപുറം, ജോർജ് സോറെസ് പ്രഭു, ജോസഫ് പാത്രപാങ്കൽ, ഫെലിക്സ് പൊടിമറ്റം, ഫെലിക്സ് വിൽഫ്രെഡ്, പോൾ പുത്തനങ്ങാടി, മാത്യു വെള്ളാനിക്കൽ, മത്യാസ് മുണ്ടാടൻ, കുഞ്ചെറിയ പത്തിൽ, സെബാസ്റ്റ്യൻ പൈനാടത്ത്, ജോർജ് കാരക്കുന്നേൽ, മാത്യു പൈകട, സേവ്യർ കൂടപ്പുഴ, ഡൊമിനിക് വെളിയത്ത്, ജേക്കബ് പറപ്പള്ളി തുടങ്ങി ഒട്ടേറെ അക്ഷരങ്ങളും ആശയങ്ങളുംകൊണ്ട് ജീവധാരയെ ചിന്താസന്പുഷ്ടമായി വായനക്കാരുടെ കൈകളിലെത്തിച്ചു.
ഇംഗ്ലീഷ് എഡിഷന്റെ ഭാഷാപരിശോധകരായി ആദ്യകാലങ്ങളിൽ പ്രഫ. സിഎ ഷെപ്പെഡ്, പ്രഫ. കെ.ടി സെബാസ്റ്റ്യൻ തുടങ്ങി ഒരു നിര പ്രമുഖരും സഹകാരികളായ കാലമുണ്ട്. സ്വകാര്യപ്രസുകളിലായിരുന്നു ആദ്യാകാലങ്ങളിൽ അച്ചടി. പിൽക്കാലത്ത് മള്ളുശേരിയിൽ സ്വന്തമായ ഓഫീസ് തുടങ്ങി സ്വന്തമായി പ്രസും സ്ഥാപിച്ചു. അച്ചുനിരത്തിലിൽനിന്നും ഫോട്ടോ കംപോസിംഗിലേക്കും കംപ്യൂട്ടർ ലേ ഒൗട്ടിലേക്കും അച്ചടി വളർന്നപ്പോൾ പ്രിന്റിംഗ് മാന്നാനം സെന്റ് ജോസഫ്സ് പ്രസിലേക്കു മാറ്റി.
ജീവധാരയെന്ന ദൈവശാസ്ത്ര മാസികയെ ഈടുറ്റതാക്കാൻ ഒരുമിച്ച ദൈവശാസ്ത്ര പ്രതിഭകളുടെ കൂട്ടായ്മയിൽ 1976ൽ സ്ഥാപിതമായതാണ് ഇന്ത്യൻ തിയോളജിക്കൽ സൊസൈറ്റി. ഫാ.കോണ്സ്റ്റൈന്റെ നേതൃത്വത്തിൽ ഹൈദരാബാദിലായിരുന്നു തുടക്കം. ബിഷപ്പുമാരും ദൈവശാസ്ത്രജ്ഞരും പങ്കെടുത്ത ഒട്ടേറെ ചർച്ചകൾക്ക് ഇന്ത്യൻ തിയോളജിക്കൽ സൊസൈറ്റി വേദിയായി. സഭാത്മകവും സാമൂഹികവും ആധ്യാത്മികവമുമായ വിഷയങ്ങൾ കാലത്തിനു മുന്നേ കണ്ടു വിചിന്തനം ചെയ്യുന്ന ബൗദ്ധിക സമിതിയായി സംരംഭം വളർന്നു.
അല്മായ ദൈവശാസ്ത്ര പരിശീലനം
അല്മായർക്കായി തിയോളജി കോഴ്സ് ആരംഭിക്കുകയായിരുന്നു ഫാ. കോണ്സ്റ്റന്റൈന്റെ അടുത്ത ശ്രമം. സമർപ്പിതർക്കും വൈദികർക്കും മാത്രം പഠനവിഷയമായിരുന്നു ദൈവശാസ്ത്രം അല്മായർ പഠിക്കുകയെന്നത് അര നൂറ്റാണ്ടു മുൻപ് ആഗോളസഭയിലെ അപൂർവമായ തീരുമാനമായിരുന്നു. വേനൽ അവധിക്കാലത്ത് ഒരു മാസം നീളുന്ന കോഴ്സ് നാലു വർഷം കൊണ്ട് ഒരു ബാച്ചിന്റെ പഠനം തീരും. പ്രമുഖ ദൈവശാസ്ത്രജ്ഞരുടെ സഹകരണത്തോടെ കോണ്സ്റ്റന്റൈൻ അച്ചൻ ഇതിനു തുടക്കം കുറിച്ചു. അത്മായർക്കായി രാജ്യത്ത് തുടങ്ങിയ ഈ പ്രഥമ ദൈവശാസ്ത്ര, ബൈബിൾ പഠന കോഴ്സിൽ അഞ്ഞൂറു ബിരുദാനന്തര ബിരുദധാരികൾ പഠിതാക്കളായി.
അധ്യാപകരും ആധ്യാത്മിക സംഘടന പ്രവർത്തകരുമായിരുന്നു ഏറെ പഠിതാക്കളും.
കുട്ടനാട് മണലാടി ജോസഫ് ജെ മണലേലിന്റെയും ത്യേസ്യാമ്മായുടെയും പുത്രനായി 1915 സെപ്റ്റംബർ 28ന് കോണ്സ്റ്റന്റൈൻ ജനിച്ചു. അഞ്ചാം വയസിൽ അമ്മ മരിച്ചതിനെത്തുടർന്നു സഹോദരിമാരായ മറിയാമ്മയുടെയും ത്രേസ്യാമ്മയുടെയും തണലിലാണ് വളർന്നത്. ബാല്യം മുതൽ പഠനത്തിൽ അസാമാന്യപ്രതിഭയായിരുന്നു കോണ്സ്റ്റന്റൈൻ. മാന്നാനം സെന്റ് എഫ്രേംസിൽ സ്കൂൾ പഠനം പൂർത്തിയാക്കി 1937ൽ സിഎംഐ സഭയിൽ ചേർന്നു. അന്പഴക്കാട്, കൂനമ്മാവ് ആശ്രമങ്ങിലെ പരിശീലനത്തിനുശേഷം മംഗലാപുരം സെന്റ് ജോസഫ്സ് സെമിനാരിയിലായിരുന്നു ഉപരിപഠനം. 1946ൽ പൗരോഹിത്യം സ്വീകരിച്ചശേഷം മാന്നാനം, ചെത്തിപ്പുഴ ആശ്രമങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
കെസിഎസ്എൽ, ടീച്ചേഴ്സ് ഗിൽഡ്
കേരള കാത്തലിക് സ്റ്റുഡൻസ് ലീഗ് (കെസിഎസ്എൽ), കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് എന്നീ സംഘടനകളുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനാണ് ഫാ. കോണ്സ്റ്റന്റൈൻ. മലബാർ കാത്തലിക് സ്റ്റുഡൻസ് ലീഗ് (എംസിഎസ്എൽ) എന്നായിരുന്നു കെസിഎസ്എല്ലിന്റെ ആദ്യപേര്. വിദ്യാർഥികളെയും അധ്യാപകരെയും സഭാത്മകമായി പരിശീലിപ്പിച്ചു വളർത്തുന്നതിൽ രണ്ടു സംഘടനകളും വഹിച്ച പങ്ക് ചെറുതല്ല.
രണ്ടു സംഘടനകളും കേരളത്തിലും പുറത്തും സജീവസാന്നിധ്യമായി നിലകൊള്ളുന്നു. സംഘടനകളെ ശക്തിപ്പെടുത്താനും ശാഖകൾ തുടങ്ങാനും രണ്ടു പതിറ്റാണ്ട് ഒട്ടേറെ യാത്രകൾ നടത്തി. ഒട്ടേറെ യോഗങ്ങളും പഠനക്യാന്പുകളും സംഘടിപ്പിച്ചു. അല്മായരെ ആത്മീയമായി ഒരുക്കുന്നതിലും വളർത്തുന്നതിലും കോണ്സ്റ്റന്റൈൻ വഹിച്ച പങ്കുചെറുതല്ല.
അതികർക്കശമായ ജീവിതനിഷ്ഠകളും ബോധ്യങ്ങളുമുള്ള വ്യക്തിത്വമാണ് ഫാ. കോണ്സ്റ്റന്റൈൻ സിഎംഐയുടേത്. സാന്പത്തിക നേട്ടം നോക്കാതെ സ്ഥാപിത ലക്ഷ്യത്തിൽ അടിയുറച്ച് ഒരിക്കലും മുടങ്ങാതെ ഒരു വ്യക്തിയുടെ ചുമലതയിൽ തുടരുന്ന പ്രസിദ്ധീകരണം. കോപ്പിയുടെ എണ്ണവും താളുകളുടെ കനവുമല്ല ഉള്ളടക്കത്തിന്റെ ആഴമാണ് ജീവതധാരയെ വ്യത്യസ്തമാക്കുന്നത്. ഉദാത്തമായ ആദർശം മുറുകെപ്പിടിച്ച ഉത്തമനായ വൈദികൻ നൂറ്റിനാലാം വയസിലും വിശ്രമമറിയാതെ വിശ്വാസമൂല്യങ്ങളുടെ ജീവധാരയായി നിലകൊള്ളുകയാണ് കോട്ടയം അക്ഷരനഗരിയിൽ.
റെജി ജോസഫ്