ബാഹുബലി, 2.0 എന്നീ വൻ വിജയങ്ങളുടെ ചുവടുപിടിച്ച് തെന്നിന്ത്യൻ സിനിമയിൽ വീണ്ടും ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വേലിയേറ്റം. മുന്നൂറു കോടി രൂപയുടെ ബജറ്റിൽ ഒരുങ്ങുന്ന ആർ.ആർ.ആർ, മഹാവീർ കർണ, സാഹോ എന്നീ മൂന്നു ചിത്രങ്ങളും ഭാഷയ്ക്ക് അതീതമായ വിജയമാണു പ്രതീക്ഷിക്കുന്നത്.
ആർ.എസ്. വിമൽ- വിക്രമിന്റെ മഹാവീർ കർണ
മലയാളി സംവിധായകൻ ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നതാണ് മഹാവീർ കർണയുടെ ആകർഷണ ഘടകം. വിക്രം നായകനായി എത്തുന്ന ചിത്രം 300 കോടിയോളം രൂപ മുതൽ മുടക്കിൽ വന്പൻ സെറ്റുകളുടെയും വിഷ്വൽ എഫക്ട്സിന്റെയും അകന്പടിയോടെയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ രചന ഒരുക്കിയിരിക്കുന്നതും സംവധായകൻ ആർ.എസ് വിമലാണ്.
എന്നു നിന്റെ മൊയ്തീനു ശേഷം ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം മുന്‍പ് മലയാളത്തിൽ നിന്നും പൃഥ്വിരാജിനെ നായകനാക്കിയാണ് അനൗണ്‍സ് ചെയ്തത്. എന്നാൽ പിന്നീട് വിക്രമിനെ നായകനാക്കി വന്പൻ ബജറ്റിൽ തമിഴിലേക്ക് മാറ്റുകയായിരുന്നു. മഹാഭാരത കഥയിലെ കർണനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ വന്പൻ താരങ്ങളാണ് മറ്റു പുരാണ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കർണനായാണ് ചിത്രത്തിൽ വിക്രം എത്തുന്നത്. ഒപ്പം ദുര്യോധനന്റെ വേഷത്തിൽ മലയാളത്തിൽ നിന്നു സുരേഷ് ഗോപി എത്തുന്നതായും റിപ്പോർട്ടുണ്ട്. പുരാണ കഥയിൽ ഫിക്ഷന്റെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തി ഇന്ത്യൻ സിനിമ എന്ന ലേബലിലാണ് ചിത്രം ഒരുക്കുന്നത്.
തമിഴിലും ഹിന്ദിയിലുമായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയിൽ സെറ്റൊരുക്കിയാണ് ചിത്രത്തിന്റെ പ്രധാന രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. ഒപ്പം ജയ്പൂർ, നയാഗ്രാ വെള്ളച്ചാട്ടം എന്നിവിടങ്ങളും പ്രധാന ലൊക്കേഷനാകുന്നുണ്ട്. ദൃശ്യവിസ്മയം സൃഷ്ടിക്കാൻ സാധ്യതയേറെയുള്ള ചിത്രത്തിൽ ലോക സിനിമയിലെ തന്നെ ഏറ്റവും മുന്തിയ വിഷ്വൽ എഫക്ട് വിദഗ്ദരാണ് പ്രവർത്തിക്കുന്നത്. മലയാളമടക്കം മറ്റു ഭാഷകളിൽ മൊഴിമാറ്റം നടത്തിയെത്തുന്ന ചിത്രം നിർമിക്കുന്നത് അമേരിക്കൻ നിർമാണ കന്പനിയായ യുണൈറ്റഡ് ഫിലിം കിംഗ്ഡമാണ്.
പ്രഭാസിന്റെ സാഹോ
ഇന്നു സൗത്തിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് തെലുങ്കു നടൻ പ്രഭാസ്. അതുകൊണ്ടു തന്നെ ബാഹുബലിക്കു ശേഷം പ്രഭാസിന്റെ പുതിയ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ടും ഏറെ നാളുകളായി. പ്രഭാസ് നായകനായി രണ്ടു വർഷത്തിലേറെയായി ഷൂട്ടിംഗ് ആരംഭിച്ച സാഹോ ഈ വർഷം പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുകയാണ്. 300 കോടി ബജറ്റിൽ ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സുജീത്ത് റെഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് നായിക ശ്രദ്ധാ കപൂറാണ് നായികയായി എത്തുന്നത്. ശ്രദ്ധയുടെ ആദ്യ സൗത്തിന്ത്യൻ ഭാഷാ ചിത്രമാണ് സാഹോ. ഒപ്പം ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, ജാക്കി ഷെറോഫ്, ജർമൻ നടി എവിലിൻ ശർമ്മ, തമിഴ് നടൻ അരുണ്‍ വിജയ്, മുരളി ശർമ്മ, മലയാളത്തിൽ നിന്നു ലാൽ എന്നിവരും താരനിരയിലുണ്ട്. ഹോളിവുഡ് സിനിമ സ്റ്റൈലിൽ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ സീനുകളും ത്രില്ലിംഗ് സീക്വൻസുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് ആകുന്നത്.
അന്താരാഷ്ട്രാ ബിസിനസ് മേഖല കഥാ പശ്ചാത്തലമാകുന്ന സാഹോ ഇന്ത്യയ്ക്കകത്തും പുറത്തുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി ഒരുക്കുന്ന ചിത്രം മലയാളത്തിൽ മൊഴിമാറ്റം നടത്തിയാണ് എത്തുന്നത്. ഇന്റർനാഷണൽ സ്റ്റണ്ട് കോറിയോഗ്രാഫർ കെന്നി ബേറ്റ്സാണ് ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രഭാസിന്റെ ആക്ഷൻ രംഗങ്ങളടക്കമുള്ള മാസ് ചേരുവകളെല്ലാം ചിത്രത്തിൽ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ റിലീസായാണ് സാഹോ ആഗസ്റ്റിൽ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഈ വർഷം സ്വാതന്ത്ര്യദിനത്തിൽ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അടക്കമുള്ള ചിത്രത്തിന്റെ നിർമാതാക്കൾ. മുന്‍പ് റിലീസായ സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും വലിയ സ്വീകരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നു കിട്ടിയിരിക്കുന്നത്.
രാജമൗലിയുടെ ആർ.ആർ.ആർ
ഇന്ത്യൻ സിനിമ സംവിധായകരിലെ സൂപ്പർസ്റ്റാറാണ് തെലുങ്ക് സിനിമയിലെ എസ്.എസ് രാജമൗലി. മഹിഷ്മതി രാജ്യത്തെ രണ്ട് ബാഹുബലിമാരുടെ കഥ പറഞ്ഞ് ഇന്ത്യൻ സിനിമ പ്രേക്ഷകർക്കു പുതിയ കാഴ്ചാനുഭവം സൃഷ്ടിച്ച രാജമൗലി വീണ്ടും ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി എത്താനൊരുങ്ങുകയാണ്. വന്പൻ താരനിരയിൽ വലിയ ബജറ്റില്‍ ഒരുക്കുന്ന ആർ.ആർ.ആർ.
ധീര, ഈച്ച. ബാഹുബലി രണ്ടു ഭാഗങ്ങൾ എന്നിവയിലൂടെ ചലച്ചിത്ര പ്രേമികളുടെ മനസിൽ പ്രതിഷ്ഠ നേടാൻ ഈ സംവിധായകനു ഇന്നു കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ, ഇന്നു ഭാഷകൾക്കും ദേശങ്ങൾക്കും അപ്പുറം ഏറ്റവും കൂടുതൽ പേർക്കു പരിചിതമായ ഒരു സംവിധായകന്റെ പേരും എസ്.എസ് രാജമൗലിയെന്നാവും.
ഇതും രാജമൗലി ചിത്രം
“ഒരു കാര്യവും ചെറുതായി ചെയ്യാൻ ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ. എന്തെങ്കിലും ചെയ്യാൻ ഒരുങ്ങുന്നുവെങ്കിൽ അതു വലുതായി തന്നെ ചെയ്യണം. അതുകൊണ്ടു തന്നെ പുതിയ ചിത്രവും വലിയ സ്കെയിലിൽ തന്നെയാണ് ചെയ്യുന്നത്’’ തന്റെ പുതിയ ചിത്രം ആർ.ആർ.ആറിന്റെ വിളംബര വേളയിൽ രാജമൗലിയുടെ വാക്കുകളാണിത്. ധീരയും ഈച്ചയും ബാഹുബലിയും കണ്ട പ്രേക്ഷകരും രാജമൗലിയിൽ നിന്നു ചെറുതായി ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നതാണു സത്യം. രാജമൗലിയുടെ പുതിയ ചിത്രത്തിന്റെ വാർത്തകൾക്കായി ഏറെ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകരും. അതിനു മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ.
ബ്രഹ്മാണ്ഡ സിനിമ
300 കോടി ബജറ്റിൽ സ്വാതന്ത്ര്യസമരപോരാളികളുടെ കഥ പറയുകയാണ് ആർ.ആർ.ആർ എന്ന ചിത്രത്തിലൂടെ. 1920-കളുടെ ഭാരതത്തിലെ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രം ഒരുക്കുന്നത്. ഈ കാലഘട്ടത്തിൽ തെലുങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്കു നേതൃത്വം കൊടുത്തിരുന്ന രണ്ട് പോരാളികളായിരുന്നു കൊമരം ഭീം, അല്ലൂരി സിതാരാമ രാജു എന്നിവർ. ഇവരുടെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഒപ്പം രാജമൗലി കൂട്ടിച്ചേർക്കുന്നു “ഇതൊരു സാങ്കൽപിക കഥയാണ്. കൊമരം ഭീം, അല്ലൂരി സിതാരാമ രാജു എന്നിവരുടെ കഥകൾ വളരെ സാമ്യമുള്ളവയാണ്. എന്നാൽ ഇരുവരും തമ്മിൽ കണ്ടിട്ടില്ല. ഇരുവരും പരസ്പരം കണ്ടിരുന്നെങ്കിൽ, പരസ്പരം അറിഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നാണ് ആർ.ആർ.ആർ പറയുന്നത്’’.
വന്പൻ താരനിര
ചിത്രത്തിനായി വളരെ വലിയൊരു റിസർച്ച് നടന്നിരുന്നു. ആ കാലഘട്ടത്തിലെ ജീവിതരീതി, സാമൂഹിക ചുറ്റുപാട്, സാഹചര്യം എന്നിവയെല്ലാം മനസിലാക്കിയെടുത്തതിനു ശേഷമാണ് സിനിമയിലേക്കു കടന്നത്. അതിനാൽ തന്നെ ശക്തമായ താരനിര ചിത്രത്തിൽ വേണമെന്നും നിർബന്ധമുണ്ടായിരുന്നു എന്നു രാജമൗലി പറയുന്നു. ചിത്രത്തിൽ കൊമരം ഭീം, അല്ലൂരി സിതാരാമ രാജു എന്നിവരെ യഥാക്രമം ജൂനിയർ എൻ.ടി.ആർ, രാം ചരണ്‍ തേജ എന്നിവരാണ് അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം ഇന്ത്യൻ സിനിമയിൽ നിന്നും വന്പൻ താരനിരയാണ് എത്തുന്നത്. നായികയായി അലിയ ഭട്ടും ഫ്ളാഷ് ബാക്കിലെ ശക്തമായ കഥാപാത്രമായി അജയ് ദേവ്ഗണും ബോളിവുഡിൽ നിന്നും ചിത്രത്തിലേക്ക് എത്തുന്നുണ്ട്. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജർ ജോണ്‍സും തമിഴ് നടൻ സമുദ്രക്കനിയും പ്രധാന താരങ്ങളാണ്.
പേരിന്റെ രഹസ്യം
“ആർ.ആർ.ആർ എന്നത് സിനിമയുടെ വർക്കിംഗ് ടൈറ്റിലായിരുന്നു. എന്നാൽ അതു വളരെ പ്രചാരം നേടി. ഈ ഹാഷ്ടാഗിലാണ് എല്ലാവരും ചിത്രത്തെക്കുറിച്ചു പറയുന്നത്. ആ ആവേശം കണക്കിലെടുത്ത് ആർ.ആർ.ആർ എന്ന പേരു തന്നെ ചിത്രത്തിനായി നിലനിർത്താൻ തീരുമാനിച്ചു. എല്ലാ ഭാഷകളിലും ഈ പേരിൽ തന്നെയാണ് ചിത്രം റിലീസിനു എത്തുന്നത്. ആർ.ആർ.ആർ എന്നതിനു ഒരു പൂർണരൂപമുണ്ട്. അതു പിന്നീട് വെളിപ്പെടുത്തും’’ രാജമൗലി പറയുന്നു.
മറ്റു വിശേഷങ്ങൾ
ബാഹുബലിക്കു രചന ഒരുക്കിയ കെ.വി വിജയേന്ദ്ര പ്രസാദാണ് പുതിയ ചിത്രത്തിനും കഥ ഒരുക്കിയിരിക്കുന്നത്. അച്ഛന്റെ കഥയ്ക്കു മകൻ രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. ഡി.വി.വി എന്റർടൈൻമെൻസിന്റെ ബാനറിൽ ഡി.വി.വി ധനയ്യയാണ് ചിത്രം നിർമിക്കുന്നത്. കെ.കെ. സെന്തിൽ കുമാർ ഛായാഗ്രഹണവും എം.എം കീരവാണി സംഗീതവും ഒരുക്കുന്നു. വന്പൻ സെറ്റും വിഎഫ്എക്സിനും വളരെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. പത്തു ഭാഷകളിലായി 2020 ജൂലൈ 30-ന് ചിത്രം തിയറ്ററിലെത്തുമെന്നും അണിയറ പ്രവർത്തകർ പറയുന്നു.