""നന്മയെന്നതു സത്യം, നീതി, കാരുണ്യം, ദയ, ക്ഷമ തുടങ്ങിയ സുകൃതങ്ങൾ അതിന്റെ പാരമ്യത്തിൽ ജീവിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്നതാകുന്നു. നന്മയും കരുതലും കാരുണ്യവും നീതിയും അഗാധമായ സ്നേഹവും മൂർത്തീഭവിച്ച പിതാവാണ് ദൈവമെന്ന് മനുഷ്യനായിത്തീർന്ന ദൈവപുത്രനായ യേശു പഠിപ്പിച്ചു.''
നന്മയുടെ വിജയം ആഘോഷിക്കുന്നതാണ് ഈസ്റ്റർ. നന്മയായിട്ടുള്ളതെല്ലാം ഈശ്വരനിൽ നിന്നും വരുന്നു. ""നല്ലവൻ’’ ദൈവം മാത്രമാകുന്നു എന്ന് പാഠഭേദം. നല്ലവനായ ഗുരു എന്നു ശ്രീയേശു ക്രിസ്തുവിനെ സംബോധന ചെയ്തപ്പോൾ ആ യുവാവിനു വെളിപ്പെടുത്തിയ സത്യം ദൈവം മാത്രം നന്മയുള്ളവൻ അവിടുന്ന് ആർക്ക് നന്മ പങ്കുവയ്ക്കുന്നുവോ അവനും നന്മയുള്ളവനായിത്തീരുന്നു. നന്മയെന്നതു സത്യം, നീതി, കാരുണ്യം, ദയ, ക്ഷമ തുടങ്ങിയ സുകൃതങ്ങൾ അതിന്റെ പാരമ്യത്തിൽ ജീവിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്നതാകുന്നു.
നന്മയും കരുതലും കാരുണ്യവും നീതിയും അഗാധമായ സ്നേഹവും മൂർത്തീഭവിച്ച പിതാവാണ് ദൈവമെന്ന് മനുഷ്യനായിത്തീർന്ന ദൈവപുത്രനായ യേശു പഠിപ്പിച്ചു. ശത്രുസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദൈവിക നീതിയുടെയും പ്രവൃത്തികൾ അവിടുന്ന് ചെയ്തു.
അതിനാൽ അധഃസ്ഥിതരും പരിത്യക്തരും ചൂഷിതരും, ആത്മാഭിമാനമുള്ളവരായി, നന്മ തിരിച്ചറിഞ്ഞ് പിതാവായ ദൈവത്തെ തേടി. ഇത് സ്വാർത്ഥരും കപടദേശഭക്തരും, കപട ദൈവസ്നേഹികളും, ചൂഷകരുമായവർ തങ്ങൾക്കും തങ്ങളുടെ ജീവിതശൈലിക്കും പ്രവർത്തനങ്ങൾക്കും തടസമാകുമെന്നുകണ്ട് - നന്മനിറഞ്ഞവളിൽ നിന്നും ഭൂമിയിൽ മനുഷ്യനായി പിറന്ന നന്മയും സത്യവും, ജീവനുമായ യേശുക്രിസ്തുവിനെ ഉന്മൂലനം ചെയ്യാൻ ഗൂഢാലോചന നടത്തിത്തീരുമാനിച്ചു.
തങ്ങളുടെ കുതന്ത്രങ്ങൾ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ന്യായാധിപനായ പീലാത്തോസിനെ ഭീഷണിപ്പെടുത്തി അന്യായവിധി സന്പാദിച്ച് ക്രിസ്തുവിനെ കുരിശിൽ തറച്ചു കൊല്ലിച്ചു. അവിടുത്തെ കല്ലറ മുദ്രവച്ചു, അതിനു മുന്നിൽ കാവൽ ഏർപ്പെടുത്തി. എന്നിട്ടും അവിടുന്ന് അരുളിച്ചെയ്തതുപോലെ മനുഷ്യസ്പർശമില്ലാതെ, കല്ലറ തുറക്കപ്പെടുകയും അവിടുന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു.
സത്യത്തെയും നന്മയെയും ആർക്കും തമസ്കരിക്കാനാവില്ല എന്ന യാഥാർത്ഥ്യം ക്രിസ്തുവിന്റെ ഉയിർപ്പിൽ നമ്മൾ കാണണം. ഇന്നും ഉയിർപ്പിന്റെ സാക്ഷ്യമായി നില്ക്കുന്ന ജറുസലേമിലെ ശൂന്യമായ തിരുക്കല്ലറയും ഉത്ഥിതനെ സ്വന്തം കണ്ണുകൾകൊണ്ടു കണ്ട അപ്പസ്തോലന്മാരുടെയും മറ്റു ശിഷ്യന്മാരുടെയും ലിഖിതങ്ങളും വായ്മൊഴിയായുള്ള സാക്ഷ്യങ്ങളും നുണപ്രചരണം വഴി ഉത്ഥാനത്തെ തമസ്കരിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തി സത്യം വിജയിച്ചു.
ഏതെല്ലാം ഭരണകൂടങ്ങളാണോ ഉത്ഥിതനായ യേശുവിനെയും അവിടുത്തെ ശിഷ്യരേയും തകർത്തില്ലാതാക്കാൻ അത്യധികം ശ്രമിച്ചത് അവർ ക്രിസ്തുവിൽ വിശ്വസിക്കുന്ന സമൂഹങ്ങളായി. രക്തസാക്ഷികൾ പോലും അവരുടെ ഇടയിൽ നിന്നുമുണ്ടായി. ഏതെല്ലാം പ്രസ്ഥാനങ്ങൾ തങ്ങളുടെ സർവ്വശക്തിയും ആൾബലവും സ്വാധീനവും ഉപയോഗിച്ച് ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിനേയും അവിടുത്തെ തിരുസഭയേയും നശിപ്പിക്കുവാൻ മുൻപന്തിയിൽ നിന്നോ അവയെല്ലാം കാലാന്തരത്തിൽ നശിച്ചുപോയി.
പകരം അവിടമൊക്കെ ക്രിസ്തു പ്രഘോഷിച്ച സാഹോദര്യത്തിന്റെ ചെറു സമൂഹങ്ങൾ കഠോര പീഡകളെ തരണം ചെയ്ത് ഇന്നും ഉയിർത്തെഴുന്നേറ്റ് ക്രിസ്തുവിലുള്ള പ്രത്യാശയോടെ, ലോകത്തിനു സമാധാനത്തിന്റെ എളിമപ്പെടുന്ന അടയാളമായി നിലകൊള്ളുന്നു. ഫ്രാൻസിസ് പാപ്പാ കലാപപൂരിത സുഡാനിൽ സമാധാനത്തിന്റെ സംഭാഷണം നടത്തി സുഡാൻ നേതാക്കളുടെ പാദങ്ങൾ ചുംബിച്ചതും ഉത്ഥിതനായ യേശുവിന്റെ ഇന്നുമുള്ള നിറസാന്നിധ്യമാണ് പ്രഘോഷിക്കുന്നത്.
സഹനങ്ങളെ ക്ഷമയോടെ സഹിച്ച് മരണംവരിച്ച്, മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ് ഇന്നും ലോക മദ്ധ്യത്തിൽ തന്റെ ചെറു ചെറു ശിഷ്യസമൂഹങ്ങളിൽ ജീവിക്കുന്ന യേശു രക്ഷകൻ നമ്മുടെ ദേശത്തിനും എല്ലാ മനുഷ്യർക്കും നന്മകൾ നല്കട്ടെ, സമാധാനം വർഷിക്കട്ടെ.
ഡോ. പോൾ ആന്റണി മുല്ലശ്ശേരി
കൊല്ലം മെത്രാൻ