കേട്ടപാട്ടുകളത്രയും ഹാർമോണിയത്തിൽ പുനരാവിഷ്കരിക്കാൻ ശ്രമിച്ച് അനുപമവിജയം നേടിയ അച്ഛന്റെ മകൾ.. കഷ്ടിച്ചു രണ്ടുവയസുള്ളപ്പോൾ, ഗായികയായ അമ്മയുടെ മടിയിലിരുന്ന് പാട്ടുമൂളുന്നതുകേട്ട് സാക്ഷാൽ എസ്. ജാനകി വന്ന് മൈക്കിൽ പാടിച്ച കുഞ്ഞു പാട്ടുകാരി... ഏഴാം വയസിൽ ഹരിഹരനൊപ്പം വേദിയിൽ കച്ചേരി അവതരിപ്പിച്ച് കേൾവിക്കാരെ അന്പരപ്പിച്ച പ്രതിഭ.. ഗസൽ, ഹിന്ദുസ്ഥാനി സംഗീതലോകത്തിന് മലയാളത്തിന്റെ നവവാഗ്ദാനമാണ് ഈ പെണ്കുട്ടി- വേദാ പ്രകാശ്.
പാട്ടിന്റെ പ്രകാശം
മുൻനിര കീബോർഡിസ്റ്റ് പ്രകാശ് ഉള്ളിയേരിയുടെയും ഗായിക ജിത പ്രകാശിന്റെയും മകളാണ് വേദ. പാലക്കാട് കാണിക്കമാതാ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനി. രാജ്യത്തെ പ്രമുഖ സംഗീതജ്ഞരിൽ ഏതാണ്ടെല്ലാവർക്കുമൊപ്പം ആഗോളവേദികൾ പങ്കിടുന്നയാളാണ് പ്രകാശ്. അങ്ങനെയൊരാളുടെ മകൾക്ക് വലിയ സംഗീതവേദികളിലെത്താൻ വളരെ എളുപ്പമാണല്ലോ എന്ന മുൻവിധി പലർക്കുമുണ്ടാകാം. ശരിയാണ്, നാലോ അഞ്ചോ വേദികൾ ലഭിച്ചേക്കാം. എന്നാൽ മികവോടെ മുന്നോട്ടു പോകുകയെന്നത് ചിന്തിക്കുന്നതുപോലെ എളുപ്പമല്ല. അതിനു കഴിവു മാത്രമാണ് അളവുകോൽ.
കുഞ്ഞുപ്രായത്തിൽതന്നെ പാടാറുണ്ടെങ്കിലും വേദ ഗസലുകളിലേക്കെത്തിയത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. ഒരിക്കൽ ഹരിഹരൻ പാലക്കാട്ടെ വീടുസന്ദർശിച്ചപ്പോൾ അദ്ദേഹത്തെ ഒരു ഭജൻ പാടിക്കേൾപ്പിച്ചു. അന്നു രണ്ടാം ക്ലാസിലാണ്. പാടിയതുകേട്ട് ഹരിഹരൻ പകർന്നുനൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് അദ്ദേഹത്തോടൊപ്പം വേദിയിൽ കയറിയത്. സ്വരലയയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ രണ്ടരമണിക്കൂർ കച്ചേരിയിൽ പാടി.
പിന്നീട് ശങ്കർ മഹാദേവൻ, ശിവമണി, മട്ടന്നൂർ ശങ്കരൻകുട്ടി, പുർബയാൻ ചാറ്റർജി, രവി ചാരി, രാജേഷ് വൈദ്യ, പുണ്യ ശ്രീനിവാസ്, ഗിരിധർ ഉഡുപ്പ, കീത്ത് പീറ്റേഴ്സ്, മോഹിനി ഡേ, ആകാശ് സതീഷ്, കരുണാമൂർത്തി, ഇഷാൻ ഘോഷ്, അനുബ്രത ചാറ്റർജി തുടങ്ങി എണ്ണമറ്റ പ്രഗല്ഭർക്കൊപ്പം വേദ സംഗീതപരിപാടികളിൽ പങ്കെടുത്തു. സൂര്യ ഫെസ്റ്റിവൽ, തുരീയം സംഗീതോത്സവം തുടങ്ങിയവ പാടിയ വേദികളിൽ ഉൾപ്പെടും. ചെറിയ പ്രായത്തിൽ ഗസൽ പാടിത്തുടങ്ങിയ, ഈ പ്രായത്തിനിടയ്ക്ക് ഇത്രയും ലോകോത്തര കലാകാരന്മാർക്കൊപ്പം പാടാൻ അവസരം കിട്ടിയ ഗായിക വേറെയുണ്ടാകാൻ സാധ്യത കുറവ്.
ഒരുപരിധിവരെ ഞാനുമായുള്ള അടുപ്പത്തിന്റെ പേരിലാകാം അവസരങ്ങൾ വരുന്നത്. എന്നാൽ ഇപ്പോൾ ഞാൻ പങ്കെടുക്കാത്ത പരിപാടികൾക്കും വേദയെ വിളിക്കുന്നു. പഠനം കാര്യമായെടുക്കുന്നതിനാൽ അങ്ങനെ തിരക്കുകളിലേക്കു ചെല്ലാറില്ല. ഏതു കലാകാരനായാലും അടിസ്ഥാനപരമായി നല്ല വിദ്യാഭ്യാസം വേണം, പ്രത്യേകിച്ച് ഭാഷാസ്വാധീനം. അതുകൊണ്ട് നല്ല പരിപാടികൾ മാത്രം തെരഞ്ഞെടുത്ത് മുന്നോട്ടുപോകുകയാണ്- അച്ഛൻ പ്രകാശ് ഉള്ളിയേരി പറയുന്നു.
വിമർശകർ അച്ഛനും അമ്മയും
അമ്മ ജിതയാണ് വേദയ്ക്ക് തുടക്കത്തിൽ പാട്ടുകൾ പറഞ്ഞുകൊടുത്തിരുന്നത്. പിന്നീട് ഫയാസ് ഖാനു കീഴിൽ പഠിച്ചുതുടങ്ങി. മകളുടെ അഭിപ്രായത്തിൽ അമ്മ മികച്ച വൈവിധ്യമുള്ള ഗായികയാണ്. ഏതിനം പാട്ടുകളും പാടാൻ പറ്റും. എന്റെ ശബ്ദം അത്ര ലൈറ്റല്ല. എനിക്കു അതുകൊണ്ടുതന്നെ സിനിമാപ്പാട്ടുകളേക്കാൾ ക്ലാസിക്കലാണ് താത്പര്യം. ഞാൻ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് സംഗീതത്തിനാണ്. ശരിക്കു പഠിച്ചുതുടങ്ങിയിട്ട് അധികനാളായില്ല. ഇപ്പോൾ മുംബൈയിലെ ദീപിക ഭീഡെ ഭഗവത് ആണ് ഗുരു. എനിക്കൊരു ഹിന്ദുസ്ഥാനി സംഗീതജ്ഞയാകാനാണ് ആഗ്രഹം, അതിനായാണ് പരിശ്രമിക്കുന്നത്. അതോടൊപ്പം വിദ്യാഭ്യാസവും മുന്നോട്ടു കൊണ്ടുപോകണം. ഗുലാം അലി, നുസ്രത് ഫത്തേഹ് അലി ഖാൻ, മെഹദി ഹസൻ, ബേഗം അക്തർ, ഹരിഹരൻ തുടങ്ങിയവരുടെ ഗസലുകളാണ് ഏറെയും പാടുന്നത്. പാടിയത് നന്നായില്ലെങ്കിൽ അച്ഛനും അമ്മയും വിമർശിക്കും. ഞാനായിട്ട് ഒരു പുതിയ ഹർക്കത്ത് ഉണ്ടാക്കി പാടാൻ ശ്രമിച്ചാൽ അതു നന്നായി വിലയിരുത്താനും അവരുണ്ട്- വേദ പറയുന്നു.
ഗസൽ ചക്രവർത്തി ഗുലാം അലിയെയും പുതുതലമുറയിലെ ശ്രദ്ധേയ ഗായകനായ ഉസ്മാൻ മിറിനെയും വേദ സ്വന്തം പാട്ടുകൾ കേൾപ്പിച്ചിട്ടുണ്ട്. ചിത്രയും സുജാതയും രമേശ് നാരായണനും അടക്കമുള്ള അനുഗ്രഹീത ഗായകരെയും കേൾപ്പിക്കും. അവരുടെയെല്ലാം ഹൃദയപൂർവമായ അഭിനന്ദനങ്ങളും നിർദേശങ്ങളും ലഭിക്കുകയും ചെയ്യുന്നു. സംശയങ്ങൾ തീർക്കാനും ഉപദേശങ്ങൾ നൽകാനും ഹരിഹരന്റെ വിലപ്പെട്ട സഹായവും വേദയ്ക്കുണ്ട്. ഠുംരികൾ, സൂഫി സംഗീതം, രാജസ്ഥാനി ഫോക്ക് തുടങ്ങിയവയോട് പ്രത്യേക ഇഷ്ടമാണ് വേദയ്ക്ക്.
ഇന്റർനെറ്റ് പഠിക്കാൻമാത്രം
മിക്കപ്പോഴും സ്കൈപ്പ് ഉപയോഗിച്ചാണ് മുംബൈയിലെ ഗുരുവിനു കീഴിലുള്ള പഠനം മുന്നോട്ടു കൊണ്ടുപോകുന്നത്. സ്കൂൾ പഠനത്തിരക്കിനിടയ്ക്ക് നേരിട്ടുപോയി അവരെ കാണുന്നത് എളുപ്പവുമല്ല. അതുകൊണ്ടുതന്നെ സോഫ്റ്റ്വെയർ ഏറെ പ്രയോജനകരമാണ്. അതേസമയം സോഷ്യൽ മീഡിയയിലൊന്നിലും വേദയ്ക്ക് അക്കൗണ്ട് ഇല്ല. അവയിലേക്കു ശ്രദ്ധതിരിഞ്ഞാൽ അതിനേ സമയംകാണൂ എന്നാണ് വേദയുടെ പക്ഷം. വാട്ട്സ്ആപ്പ് പോലും അത്യാവശ്യത്തിനു മാത്രമേ നോക്കൂ. എന്നാൽ നാട്ടിൽ നടക്കുന്ന കാര്യങ്ങളെല്ലാം യഥാസമയം അറിയണമെന്ന ആഗ്രഹമുണ്ട്. പത്രങ്ങളും ന്യൂസ് ചാനലുകളും ഒരിക്കലും ഒഴിവാക്കില്ല.
പാലക്കാട് മണപ്പുള്ളിക്കാവ് കാടാംകോട് അക്ഷര നഗറിലാണ് വേദയും അച്ഛനമ്മമാരും താമസിക്കുന്നത്. ഈ മാസം പതിനെട്ടിന് അച്ഛനും ശിവമണി, മട്ടന്നൂർ ശങ്കരൻകുട്ടി, കീത്ത് പീറ്റേഴ്സ് തുടങ്ങിയവർക്കും ഒപ്പം പാലക്കാട്ട് ഫ്യൂഷൻ വേദിയിൽ പാടാനുള്ള ഒരുക്കത്തിലാണ് വേദ ഇപ്പോൾ.
ഹരിപ്രസാദ്