നക്ഷത്രങ്ങൾ സാക്ഷി
തണുപ്പ് അരിച്ചിറങ്ങിയ രാത്രികൾ.
അടഞ്ഞ ഇരുൾമുറിയുടെ ജനാലയ്ക്ക് കടുകുമണിയോളമെങ്കിലും വിടവുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി. ആകാശവിതാനിപ്പിലെ ഒരു നക്ഷത്രത്തെ കാണാൻ. പക്ഷെ, ഒരിക്കൽപോലും നക്ഷത്രങ്ങളെ കാണാൻ ശ്രമിച്ചില്ല. കാരണം അവർ കൽപ്പിച്ചിരുന്നു ഒരിക്കൽപോലും പുറത്തേക്കു നോക്കരുതെന്ന്- കാണാതെപോയ, അറിയാതെപോയ കഴിഞ്ഞ ക്രിസ്മസിനെക്കുറിച്ച് ഫാ. ടോം ഉഴുന്നാലിൽ പറയുകയാണ്.

പുതച്ചുമൂടിക്കിടക്കുന്പോൾ മനസ് പറയുന്നുണ്ടായിരുന്നു ഡിസംബറാണെന്ന്. കൊതിതോന്നിയ നിമിഷങ്ങളുണ്ട് ആകാശത്ത് ഒരു നക്ഷത്രത്തെയെങ്കിലും കണ്‍കുളിർക്കെ ഒരു നിമിഷം കാണാൻ.

രണ്ടായിരം വർഷങ്ങൾക്കു മുന്പ് യൂദയാ മലഞ്ചെരുവിലെ കാലിത്തൊഴുത്തിലേക്കു വെളിച്ചം വിതറിയ ഓർമയിലെ നക്ഷത്രം ഹൃദയത്തെ തലോടുന്നുണ്ടായിരുന്നു.
കൈക്കുന്പിളിൽ പുൽക്കൂടിനെ കിനാവു കണ്ടു. അതിൽ തിരുക്കുടുംബം, മാലാഖമാർ, ആട്ടിടയർ, ചെമ്മരിയാടുകൾ...
ഇരുട്ടറകളിൽ അർപ്പിച്ച സഹനബലി ക്രൂശിതന്‍റെ തിരുമുറിവുകളോടു ചേർത്തുവച്ച വൈദികനോടു ചോദിക്കാനുണ്ടായിരുന്നത് അറിയാതെപോയ കഴിഞ്ഞ ക്രിസ്മസ് കാലത്തെക്കുറിച്ചായിരുന്നു. തണുപ്പ് ചെവിയിൽ മൂളുന്പോഴൊക്കെ ചിന്തിച്ചുകൊണ്ടിരുന്നു; ഇന്നാണോ തിരുപ്പിറവിയെന്ന്. നക്ഷത്രവും നാൾകലണ്ടറുമില്ലാത്ത ഇരുട്ടിലെ മനുഷ്യന് ചിന്തയിൽ തപ്പിത്തടയാനല്ലേ സാധിക്കൂ. പത്ത് വിരലുകൾ കൂട്ടുകയും കിഴിക്കുകയും ചെയ്താൽ ഉത്തരം കിട്ടുകയുമില്ലല്ലോ.
എങ്കിലും തിരുപ്പിറവിയുടെ സ്മരണ മന്ദമാരുതനെപ്പോലെ മനസിനെ കുളിർപ്പിച്ച ദിനങ്ങൾ ആയിരുന്നു അത്.

രാമപുരത്തെ വീട്ടുമുറ്റത്ത് സഹോദരങ്ങൾ ചേർന്നൊരുക്കിയ ബാല്യത്തിലെ പുൽക്കൂടുകൾ. മരക്കൊന്പിൽ തൂക്കിയ ഈറ്റനക്ഷത്രങ്ങൾ. അലങ്കാരവിളക്കുകൾ. പൂത്തിരികൾ. പടക്കങ്ങൾ. പാതിരാ കുർബാന. രാവിലെ അമ്മ തന്ന വട്ടയപ്പവും പാലപ്പവും ഇറച്ചിക്കറിയും.

യെമനിലെ ഏദനിൽ ബന്ദിയാക്കപ്പെട്ടതുമുതൽ അച്ചനെയോർത്ത് കരഞ്ഞവർ ഏറെയാണ്. അച്ചൻ കരഞ്ഞിരുന്നോ എന്നു ചോദിച്ചപ്പോൾ ഇല്ല, എന്നായിരുന്നു മറുപടി. നാട്ടിൽ, വീട്ടിൽ, മറുനാട്ടിൽ, സലേഷ്യനിൽ, ആഗോളസഭയിൽ ഒക്കെ ആയിരങ്ങൾ എനിക്കായി ഉപവാസമെടുത്ത് കൊന്തചൊല്ലിയതിന്‍റെ ഫലമായിരിക്കാം അത്. എനിക്കായി അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനകളുടെ പുണ്യം.

രാവും പകലും തിരിച്ചറിയാതെ യെമനിൽ എവിടെയൊക്കെയോ നാലിടങ്ങളിൽ, അജ്ഞാതമായ ഒറ്റ മുറികളിൽ 557 രാപകലുകളുടെ അടയ്ക്കപ്പെട്ട ജീവിതം. ബന്ദിയാക്കിയവരുടെ മുഖം ഞാൻ കണ്ടിട്ടില്ല. അവർ കയറിവരുന്പോൾ കണ്ണുകെട്ടുകയോ മുഖം മൂടുകയോ ചെയ്യണമെന്നായിരുന്നു നിർദേശം. ഞാൻ കുനിഞ്ഞിരിക്കും. അവർ പറഞ്ഞിരുന്ന അറബിയൊന്നും മനസിലാവുകയുമില്ല. അവരിലൊരാൾ പറഞ്ഞിരുന്ന ഇംഗ്ളീഷ് മുറിവാക്കുകളിൽ നിന്ന് എല്ലാം കൂട്ടിവായിച്ചുകൊള്ളണം.

ആ തണുപ്പുദിവസങ്ങളിലൊന്നിൽ ഭക്ഷണം കഴിക്കാൻ കണ്ണുകളെ സ്വതന്ത്രമാക്കിയപ്പോൾ പതിവിൽ കൂടുതൽ വിഭവങ്ങളുണ്ടായിരുന്നു. കുബ്ബൂസ്, ബിരിയാണി, ആട്ടിറച്ചി, ഈന്തപ്പഴം, ഓറഞ്ച്....
തടവിൽ താൻ പീഡനത്തിനു വിധേയനാണെന്ന് ധരിപ്പിച്ച് ആരുമായോ വിലപേശാൻ അവർ ആ ദിവസങ്ങളിൽ ഒരു വീഡിയോ ചിത്രീകരിച്ചപ്പോൾ ഒരു നിമിഷം കാമറയിൽ തെളിഞ്ഞ തീയതി കാഴ്ചയിൽ മിന്നിമറിഞ്ഞു.
ഡിസംബർ 27!
ക്രിസ്മസ് കഴിഞ്ഞിരിക്കുന്നു!
രണ്ടു ദിവസം മുൻപു കുബ്ബൂസും ബിരിയാണിയും നൽകിയതിന്‍റെ കാരണം ഞാൻ തിരിച്ചറിഞ്ഞു. അവർ തന്നത് ക്രിസ്മസ് വിരുന്ന്.
2016 മാർച്ച് നാല്.

ആ വെള്ളിയാഴ്ച രാവിലെ 8.30-ന് യെമനിലെ ഏദനിൽ മദർ തെരേസയുടെ അഗതിമന്ദിരത്തിൽ നടന്ന ഭയാനകമായ കൂട്ടക്കൊല. തദ്ദേശീയരായ 71 അന്തേവാസികളെ ശുശ്രൂഷിച്ചിരുന്ന മദർ തെരേസയുടെ നാല് കന്യാസ്ത്രീകൾ ദാരുണമായി വെടിയേറ്റു മരിച്ചു. രണ്ടു പേർ കണ്‍മുന്നിലാണ് വെടിയേറ്റു പിടഞ്ഞുവീണത്. രണ്ടു പേരെ ആ മന്ദിരത്തിന്‍റെ മറവിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടു. നിമിഷം വൈകാതെ വെടിയൊച്ച കേട്ടു. അരമണിക്കൂർ മുൻപാണ് ഞങ്ങൾ ആറുപേരും വിശുദ്ധകുർബാനയർപ്പിച്ചു ചാപ്പലിൽ നിന്നു പിരിഞ്ഞത്. പ്രഭാതഭക്ഷണം കഴിച്ചശേഷം അഗതിമന്ദിരത്തിൽ സഹായിക്കാൻ മുറ്റത്തേക്ക് ഇറങ്ങുന്പോഴാണ് തോക്കുധാരികൾ കൺമുന്നിലെത്തിയത്. എന്നെ ഗേറ്റിനു മുന്നിൽ പൂന്തോട്ടത്തോടു ചേർന്ന കാവൽക്കാരന്‍റെ മുറിയിൽ പിടിച്ചിരുത്തി. ഞാൻ കേട്ടുകൊണ്ടിരുന്നു, തുടരെ വെടിയൊച്ചകൾ. എത്ര പേർ മരിച്ചെന്ന് അപ്പോൾ എനിക്കറിയാമായിരുന്നില്ല.

അരുംകൊലകൾക്കു ശേഷം കൈകാലുകളും കണ്ണും കെട്ടി തോക്കുധാരികൾ എന്നെ അവരുടെ വാനിന്‍റെ ഡിക്കിയിലേക്ക് വലിച്ചിഴച്ചു. മണിക്കൂർ നീണ്ട ആ യാത്രയിൽ ഡിക്കിയിൽ ചുരുണ്ടുകിടക്കുകയായിരുന്നു ഞാൻ.

മുറിയിൽ അടയ്ക്കും മുൻപ് അവർ ഞാൻ ധരിച്ചിരുന്ന പാന്‍റ്സും ഷർട്ടും മാറ്റി. കഴുത്തിൽ നിന്നു സ്റ്റീൽമാലയും കാശുരൂപവും ഉൗരിവാങ്ങി. പിന്നെ ഒൗദാര്യമായി കിട്ടിയ രണ്ടു ജോഡി വേഷമായിരുന്നു എല്ലാം. ഒന്നു കഴുകുന്പോൾ മറ്റൊന്ന്. ഏതാനും ദിവസങ്ങൾക്കുശേഷം കൈകാലുകളിലെ കെട്ടഴിച്ചുമാറ്റാൻ അനുവാദം കിട്ടി. ഒരു നിബന്ധന മാത്രം. കാൽപെരുമാറ്റം കേട്ടാലുടൻ ഞാൻ കണ്ണോ മുഖമോ മറച്ചിരിക്കണം.

തടവിലാക്കപ്പെട്ട ശേഷം മൂന്നു നാലു താവളങ്ങൾ മാറ്റിയിട്ടുണ്ടാവും. ഏതാനും മാസങ്ങളിലെ വാസം ഒരു മലയടിവാരത്തായിരുന്നുവെന്നു തോന്നുന്നു. അകത്തേക്കു നല്ല കാറ്റു വീശുന്നുണ്ടായിരുന്നു. ആദ്യം താമസിപ്പിച്ചിരുന്നിടത്ത് കുഞ്ഞുങ്ങളുടെ കരച്ചിലും വീട്ടിലെ സംഭാഷണങ്ങളും കേൾക്കാമായിരുന്നു. വീടിന്‍റെ ചായ്പോ ഫാം ഹൗസോ മറ്റോ ആയിരുന്നിരിക്കാം അത്.
ഭീകരരുടെ തടവിൽനിന്നു മോചിതനായി വീണ്ടുമൊരു നക്ഷത്രശോഭ കാണുന്പോൾ അച്ചന്‍റെ മനസിലെ ചിന്ത എന്താണ് എന്ന് ചോദിച്ചപ്പോൾ അച്ചൻ പറഞ്ഞു സഹനത്തിന്‍റെയും പ്രതീക്ഷയുടെയും അടയാളമാണ് ക്രിസ്മസ്. ദൈവം രക്ഷ തരും എന്നതിന് തെളിവാണ് ക്രിസ്മസ്,
ദൈവകാരുണ്യത്തിന് സാക്ഷിയാവുകയായിരുന്നു എന്‍റെ ദൗത്യം. എന്നോടൊപ്പമുണ്ടായിരുന്ന ആ കന്യാസ്ത്രീകളുടെ പിടച്ചിലും ദാരുണ മരണവും അവിടത്തെ ശുശ്രൂഷകരുടെ നിശ്ചലശരീരങ്ങളും ചോരക്കളവും മനസിൽ മായാതിരിക്കുന്പോഴും അച്ചൻ പറയുന്നത് ക്ഷമിക്കുന്ന ക്രിസ്തീയ സ്നേഹത്തെക്കുറിച്ചാണ്.

എന്നെ ബന്ദിയാക്കിയവരുടെ മനസു മാറ്റണമേയെന്ന് തടവിൽ ഞാൻ പ്രാർഥിച്ചു. അവർ നിസ്കരിക്കുന്നതുകേൾക്കുന്പോൾ കരങ്ങൾ കൂപ്പി ദൈവമേ അവരുടെ പ്രാർഥന കേൾക്കണമേയെന്നു ഞാനും പ്രാർഥിച്ചിരുന്നു. ദൈവം ഇടപെട്ടതുകൊണ്ടല്ലേ ഒരിക്കൽപോലും അവർ എനിക്കു നേരേ തോക്കു ചൂണ്ടാതിരുന്നത്. അവരുടെ വ്രതാനുഷ്ഠാനകാലത്തും മൂന്നു നേരം എനിക്കു ഭക്ഷണം തന്നതും പ്രമേഹം മൂർച്ഛിച്ചു ശരീരം മെലിഞ്ഞപ്പോൾ മരുന്നു തന്നുകൊണ്ടിരുന്നതും. ചിലപ്പോഴെങ്കിലും കരുണയുടെ സ്പർശം അവരുടെ കൈകളിൽനിന്ന് ഞാൻ അനുഭവിക്കുകയും ചെയ്തു.

വേനൽക്കാലമായിരുന്നിരിക്കാം നല്ല ചൂട് അനുഭവപ്പെട്ട ഒരു ദിവസം ഒരു തോന്നൽ...
ഏദനിലെ അഗതിമന്ദിരത്തിൽ രക്തസാക്ഷികളായ കന്യാസ്ത്രീകളെല്ലാം ഇപ്പോൾ സ്വർഗത്തിൽ ഇരുന്ന് എന്നെ കാണുന്നുണ്ടാകുമോ. അങ്ങനെയെങ്കിൽ ഒരു അടയാളം കാണിച്ചുതരുമോ ദൈവമേ‍? ഞാൻ പ്രാർഥിച്ചു.

ദൈവം ഒട്ടും വൈകാതെ ഒരു അടയാളം തന്നു. മണിക്കൂറുകൾക്കുള്ളിൽ മനസു കുളിർപ്പിക്കുംവിധം പെരുമഴ പെയ്യിച്ചു. മഴയുടെ ആരവം കേട്ടപ്പോൾ ഞാൻ ഉറപ്പിച്ചു, ആ കന്യാസ്ത്രീകളെ ദൈവം സ്വർഗത്തിലേക്കു കൊണ്ടുപോയെന്ന്.

പുറംലോകത്ത് സംഭവിക്കുന്നതൊന്നും എനിക്ക് അറിയാമായിരുന്നില്ല. ലോകം മുഴുവൻ പ്രാർഥിക്കുന്നുണ്ടെന്ന് മനസ് പറയുന്നുണ്ടായിരുന്നു. അതുകൊണ്ടല്ലേ തോക്കുള്ളവർ ഒരിക്കൽപോലും വേദനിപ്പിക്കുകയോ മർദിക്കുകയോ ചെയ്യാതിരുന്നത്. ദൈവത്തിൽ ആശ്രയിച്ചിരുന്നതിനാൽ നിരാശ തോന്നിയിരുന്നില്ല. ഭയപ്പെട്ടതുമില്ല. അന്ധനെപ്പോലെ കണ്ണുകെട്ടി മുറിയിലെ തറയിൽ വൈക്കോൽപോലെ കനംകുറഞ്ഞ പരുപരുത്ത ഒരു മെത്ത. 18 മാസം ഞാൻ കരയുകയോ വേദനിക്കുകയോ ചെയ്യാതിരുന്നത് ആയിരമായിരം പ്രാർഥനകൾ നിമിഷവും സ്വർഗീയ സന്നിധിയിൽ എത്തിയതുകൊണ്ടല്ലേ.

സംസാരിക്കാൻ ആരുമില്ല. വായിക്കാൻ ഒന്നുമില്ല. മുന്നിൽ ഇരുട്ടും നിഴലുകളും മാത്രം. സമയം അറിയില്ല, മാസം അറിയില്ല, കാലവും കാലാവസ്ഥയും അറിയില്ല.

ഇരുട്ടുകയറുന്പോൾ ഞാൻ മനസിൽ പുൽക്കൂടു കെട്ടി അതിൽ വിളക്കുകൾ കൊളുത്തി. സിവിൽ എൻജിനിയറിംഗ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ള എനിക്ക് വരയും കണക്കും പണ്ടേ ശീലമായിരുന്നു. തറ കെട്ടി, ഭിത്തിമറച്ച്, ഓലമേയുന്ന ആട്ടിടയനെപ്പോലെ ഒരുപാടു പുൽക്കൂടുകൾ ഞാൻ മനസിൽ മെനഞ്ഞു.

ഉണ്ണീശോയെ ധ്യാനിച്ച് അവർ തന്ന കന്പിളിപ്പുതപ്പിൽ ശോഷിച്ചുകൊണ്ടിരുന്ന എന്‍റെ ശരീരം മൂടി ഞാൻ തറയിൽ കിടന്നു, തിരുക്കുടുംബത്തെ ധ്യാനിച്ചു. ഏദൻ മുതലുള്ള യാത്രകളെ ബത്‌‌ലഹേമിൽനിന്ന് ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്‍റെ പലായനംപോലെ സങ്കൽപ്പിച്ചു.

ചിലപ്പോഴൊക്കെ കൈകൾ വിലങ്ങനെ നെഞ്ചോടുവച്ച് കുരിശിന്‍റെവഴി ചൊല്ലി. പതിനാലു സ്ഥലങ്ങളിലും ക്രിസ്തുവിന്‍റെ മുഖം കാണാമായിരുന്നു. ശിമയോൻ കുരിശു താങ്ങുന്നതും വെറോനിക്ക തിരുമുഖം തുടയ്ക്കുന്നതും കാൽവരിയിൽ പരിശുദ്ധ അമ്മ നിൽക്കുന്നതും എല്ലാം ഞാൻ കൺമുന്നിൽ കണ്ടു.

തോക്കുമായി അവർ വരുന്നതായി ഒരിക്കലും കിനാവിൽപോലും ഞാൻ കണ്ടിട്ടില്ല. മരണത്തെ ഭയപ്പെട്ടുമില്ല. എന്നെങ്കിലും മോചിതനാകും എന്നു മനസ് പറഞ്ഞുകൊണ്ടിരുന്നു. ദൈവത്തെ മുറുകെപ്പിടിച്ചതിനാൽ കാലുകൾ ഇടറിയില്ല.

അജ്ഞാതമായ മുറിയുടെ പുറത്ത് അവർ തോക്കുപിടിച്ച കാവൽക്കാരനെ നിറുത്തിയിട്ടുണ്ടാവും. ഇറങ്ങിയോടാൻ ആഗ്രഹിച്ചിരുന്നില്ലെങ്കിലും വേണമെങ്കിൽ രക്ഷപ്പെട്ടുകൊള്ളാൻ ഒരിക്കൽ അവരിലൊരാൾ പറഞ്ഞു. ഇല്ല, എന്ന് ഞാനും. പക്ഷേ അത് അവരുടെ ഒരു പരീക്ഷണമായിരുന്നു.

ലോകത്തിനും സഭയ്ക്കും ബന്ധുക്കൾക്കും വേണ്ടി മാത്രമല്ല ഇരുട്ടുമുറിയിൽ എനിക്കു ഭക്ഷണം തന്നിരുന്നവർക്കുവേണ്ടിയും ഞാൻ പ്രാർഥിച്ചിരുന്നു. അഗതിമന്ദിരത്തിലെ കൂട്ടക്കൊലയ്ക്കു ശേഷം എന്തു സംഭവിച്ചുവെന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഭീകരരുടെ പിടിയിലായിരിക്കെ ഏറെ നാൾ കഴിഞ്ഞപ്പോൾ ഞാനവരോട് ചോദിച്ചു. അവർ പറഞ്ഞു, നാലു കന്യാസ്ത്രീകളെ അവിടെ വധിച്ചെന്ന്. ഒരു കന്യാസ്ത്രീ ഫ്രിഡ്ജിനു പിന്നിൽ ഒളിച്ചതിനാൽ കൊലപ്പെടുത്താനായില്ലെന്നു പറഞ്ഞു. അപ്പോൾ ഞാൻ ഊഹിച്ചു അത് സിസ്റ്റർ സാലിയായിരിക്കുമെന്ന്.

നാട്ടിലും വീട്ടിലുംനിന്നൊക്കെ എന്നെ മോചിപ്പിക്കാൻ അപേക്ഷിച്ചു കത്തുകൾ വന്ന കാര്യവും അവർ വെളിപ്പെടുത്തി.
കർത്താവിന്‍റെ മാലാഖ എന്നു തുടങ്ങുന്ന പ്രാർഥന ചൊല്ലിത്തുടങ്ങുന്ന ദിവസങ്ങൾ. ഏദനിൽ രക്തസാക്ഷികളായ കന്യാസ്ത്രീകൾ ഓരോരുത്തർക്കും വേണ്ടി ഓരോ സ്വർഗസ്ഥനായ പിതാവേയും ഓരോ നന്മനിറഞ്ഞ മറിയവും ചൊല്ലി കാഴ്ചവച്ചിരുന്നു.
സഹനബലിയുടെ മറ്റൊരു ചിത്രം കൂടി.
കൈ നിവർത്തി അതിൽ അൾത്താരയെ പ്രതിഷ്ഠിച്ചു. കൈക്കുന്പിളിൽ തിരുവോസ്തിയും തിരുരക്തവും സങ്കൽപിച്ചു. കാഴ്ചവയ്പു പ്രാർഥന ഉരുവിട്ട് ബലി അർപ്പിച്ചു. മരിച്ചവർക്കുവേണ്ടി, അന്നു മരിക്കുന്നവർക്കുവേണ്ടി, അന്നു ജനിക്കുന്നവർക്കുവേണ്ടി, പ്രിയപ്പെട്ടവർക്കു മാത്രമല്ല ബന്ദിയാക്കിയവർക്കുംവേണ്ടി എല്ലാ ബലികളും സമർപ്പിച്ചു.
തുടർന്ന് കൈെ കൂപ്പി തല കുന്പിട്ടിരുന്ന് കരുണക്കൊന്തകൾ ചൊല്ലിക്കൂട്ടി. കണ്ണടയുംവരെ കൊന്ത. ഉറക്കം തെളിയുന്പോൾ ഭക്ഷിക്കാനുള്ളത് അവർ തറയുടെ കോണിൽ അടച്ചുവച്ചിട്ടുണ്ടാവും.

രണ്ടിടത്തു മുറിയോടു ചേർന്നു ടോയ്‌‌ലറ്റുണ്ടായിരുന്നു. മറ്റു രണ്ടിടത്ത് അൽപം മാറിയും. ടോയ്‌‌ലറ്റിൽ പോകുന്പോൾ മാത്രം കണ്ണു കെട്ടിയ തുണി അഴിക്കാൻ അനുവദിച്ചിരുന്നു.
അവരുടെ മുഖം ഞാൻ കാണരുതെന്ന് അവർക്കു നിർബന്ധമുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്പോൾ, കെട്ട് ഒരു നിമിഷം ഉയർത്തി നോക്കാൻ അനുവദിക്കും. പാത്രത്തിൽ മാത്രം എനിക്കു നോക്കാം.
പാലും മുട്ടയും ബദാമും ചോറുമൊക്കെ തന്നു. ഞാൻ ഇന്ത്യക്കാരനും ക്രൈസ്തവ വൈദികനുമാണെന്ന് അറിഞ്ഞുകൊണ്ട്.
പുറുത്തു പോയിവരുന്പോൾ അവരിലൊരാൾ ചോക്ലേറ്റ് കൊണ്ടുവരുമായിരുന്നു. എനിക്കു പ്രമേഹം ഉണ്ടെന്ന് അറിഞ്ഞിട്ടും അയാളുടെ ഉള്ളിലെ സ്നേഹം അങ്ങനെ കാണിച്ചിരുന്നു. പണത്തിനുവേണ്ടി വിലപേശുകയും എന്നെ മർദിക്കുന്നതായി കാണിച്ച് വീഡിയോ എടുക്കുകയും ചെയ്തപ്പോൾ അവർ എഴുതിത്തന്നതൊക്കെ പറയുകയല്ലേ എനിക്കു സാധിക്കുമായിരുന്നുള്ളൂ.
ബന്ദിയാക്കപ്പെട്ടതുപോലെ കണ്ണു കെട്ടിയായിരുന്നു അവരുടെ പിടിയിൽ നിന്നുള്ള മോചനവും. അവസാനത്തെ തടവറയിൽനിന്ന് ഒന്നര ദിവസം നീണ്ട വിമോചന യാത്ര. ഇടയ്ക്കെപ്പോഴോ വാഹനം മാറി. ഒമാനിലെത്തിയപ്പോൾ ആരോ കണ്ണുകളെ സ്വതന്ത്രമാക്കി. കൈമാറ്റം ചെയ്യപ്പെട്ട എന്നെ ഏറ്റെടുത്തവരുടെ മുഖമാണ് ഞാൻ ആദ്യം കണ്ടത്. പിന്നെ വിമാനം ഖത്തറിലേക്ക് ഉയരുന്പോൾ ഞാൻ ലോകത്തെ കണ്ടു. അങ്ങു ദൂരെ യെമനും ഏദനും. മദർ തെരേസയുടെ അഗതിമന്ദിരം. അവിടെ രക്തം ചിന്തിയ നാലു സഹോദരിമാർ.

അടച്ചുപൂട്ടപ്പെട്ട ആ ദിനരാത്രങ്ങളിലൊന്നും കരഞ്ഞില്ലെന്നു പറഞ്ഞ അച്ചൻ അവസാനം തിരുത്തി. ഞാൻ ഒരിക്കൽ മാത്രം കരഞ്ഞു; റോമിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കു മുന്നിൽ മുട്ടുകുത്തി നിന്ന വേളയിൽ. ആ നാലു കന്യാസ്ത്രീകൾ എന്‍റെ കണ്‍മുൻപിലാണ് പിതാവേ മരിച്ചുവീണതെന്നു പാപ്പായോടു പറഞ്ഞപ്പോൾ ഞാൻ വിതുന്പിപ്പോയി.

നക്ഷത്രങ്ങളുടെ വർണപ്രഭയിൽ, മഞ്ഞുപെയ്യുന്ന ഈ ക്രിസ്മസ് രാത്രി, സ്വർഗത്തിൽ മഹിമയുടെ സിംഹാസനത്തനരികെ നാലു പ്രഭാവലയങ്ങൾ തെളിയുന്പോൾ പ്രത്യാശിക്കാം അവർ ഏദനിൽ രക്തസാക്ഷികളായ വിശുദ്ധ താരകങ്ങളാണെന്ന്.

റെജി ജോസഫ്