മാനവചരിത്രത്തിലൂടെയുള്ള വായനകൾ മനസിൽ പഠനം നടത്തുന്പോഴാണ് അറിവിന്റെ സൗന്ദര്യം നമ്മൾ തിരിച്ചറിയുന്നത്. ലോകത്തിലെ ഏഴുകലകളുടെ തലസ്ഥാനമായ വിയന്നയുടെ മാറിലൂടെ സഞ്ചരിച്ചാൽ വടക്ക് മഞ്ഞണിഞ്ഞ ആൽപ്സ് പർവതനിരകളും തെക്ക് യു.എൻ. മന്ദിരത്തിനടുത്തുകൂടെ പത്ത് രാജ്യങ്ങളിലൂടെ ഒഴുകിയെത്തുന്ന ഡാന്യൂബ് നദിയും അതിന്റെ ഇരുകരകളിലെ മഞ്ഞണിഞ്ഞ പച്ച തളിരിലകളും, കാലത്തിന്റെ തിരുശേഷിപ്പുകളായ ദേവാലയങ്ങൾ, കൊട്ടാരങ്ങൾ, മ്യൂസിയങ്ങൾ, അഴകാർന്ന പൂന്തോപ്പുകൾ, എന്നിവയും ഒരു രാജ്യത്തിന്റെ സംസ്കൃതിയെ അടയാളപ്പെടുത്തുന്നു. മലയാളിയായ പ്രിൻസ് പള്ളിക്കുന്നേലിന്റെ ഹോട്ടലായ പ്രോസിയിൽ ഭക്ഷണം കഴിച്ചിട്ട് ലണ്ടനിൽ നിന്നെത്തിയ സാംസ്കാരിക പ്രവർത്തകൻ റെജി നന്തിക്കാട്ടും യുഗ്മ നഴ്സസ് ഫോറം പ്രസിഡന്റ് ഏബ്രഹാം ജോസുമായിട്ടാണു ദേവാലയങ്ങളുടെ മാതാവെന്നറിയപ്പെടുന്ന സെന്റ് സ്റ്റീഫൻ കത്തീഡ്രലിലേക്ക് പോയത്. പടിഞ്ഞാറെ കടലിന് മുകളിൽ സൂര്യൻ ചെങ്കതിരുകൾ പൊഴിച്ചുനില്ക്കും പോലെ ആകാശത്തിന്റെ ശീതളഛായയിൽ ഈ ദേവാലയം പ്രശോഭിച്ചു നില്ക്കുന്നു.
അതിന് ചുറ്റും ചിറക് വിടർത്തി പറക്കുന്ന പ്രാവുകൾ. അതിമനോഹരവും അലൗകികവുമായ ഈ ദേവാലയത്തിന് ചുറ്റും ഭക്തജനങ്ങൾ നടക്കുന്നു. അകത്തും പുറത്തും കൊത്തിവച്ച പ്രതിമകൾ ദേവാലയത്തെ ചുംബിച്ചു നില്ക്കുന്നു. എ.ഡി. 1147ൽ ഗോഥിക് വാസ്തു ശില്പമാതൃകയിലാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. പൗരാണിക ഭാവമുള്ള കൊത്തുപണികളാൽ അത്യന്തം ആകർഷകമാണ് ഓരോ ശില്പങ്ങളും. ഇതിന്റെ ഉയരം 137 അടിയാണ്. അകത്തെ ഹാളിന് 110 മീറ്റർ നീളവും വീതി 80 മീറ്ററുമാണ്. 12 ഭീമൻ തൂണുകൾ. ഇതിനുള്ളിൽ തന്നെ ആറു ചാപ്പലുകളുണ്ട്.
ദേവാലയത്തിന്റെ മുകളിലെ കൊത്തുപണികളിലും വ്യത്യസ്ത നിറത്തിലുള്ള ടൈലുകളാണ്. ഹാബ്സ് ബർഗ് രാജവംശത്തിന്റെ രാജചിഹ്നമായ ഇരട്ടത്തലയുള്ള പരുന്തിന്റെ രൂപവും ടൈലുകൾകൊണ്ടാണ് തീർത്തിരിക്കുന്നത്. ആർക്കിടെക്ട് ആൻറ്റോണ് വിൻഗ്രാമിന്റെ മേൽനോട്ടത്തിലാണ് ഈ ദേവാലയംനിർമിച്ചത്. റോമൻ കത്തോലിക്കാ സഭയുടെ ആർച്ച്ബിഷപ്പിന്റെ ആസ്ഥാനവും ഇവിടെയാണ്. വിയന്നയുടെ സുവർണഗോപുരവും വഴികാട്ടിയുമായ ഈ ദേവാലയത്തിലേക്ക് പലരാജ്യങ്ങളിൽനിന്ന് സന്ദർശകർ വരുന്നുണ്ട്. ഇവിടത്തെ ഭാഷ ജർമനാണ്. സ്നേഹസൗഹാർദമായിട്ടാണ് ജനങ്ങൾ ഇടപെടുന്നത്. അതവരുടെ മഹനീയ സംസ്കാരമാണ്.
ദേവാലയത്തിനുള്ളിലെ ഓരോ അവർണനീയ ചിത്രങ്ങൾ കാണുന്പോഴും ക്രിസ്തുവിനും എനിക്കുമിടയിലുള്ള ദൂരം കുറഞ്ഞുവരുന്നതായി തോന്നി. ഓരോ ചിത്രങ്ങളും ശില്പങ്ങളും ആത്മീയ ചൈതന്യത്തിന്റെ അമൂർത്തഭാവങ്ങൾ നിറഞ്ഞതാണ്. ഇതിനുള്ളിൽ നിന്നുയരുന്നത് ആത്മാവിന്റെ സംഗീതമാണ്. ഓരോ ചുവർ ചിത്രങ്ങളും ആത്മാവിന്റെ അനശ്വരമായ മുഴക്കങ്ങളാണ്.
യേശു വിഭാവനം ചെയ്ത സ്നേഹവും സമാധാനവും വിശുദ്ധിയും ഈ ദേവാലയത്തിനുള്ളിലെ ഓരോ തൂണിലും തുരുന്പിലും കലയുടെ മായാപ്രപഞ്ചമുയർത്തുന്നുണ്ട്. ജറുസലേമിലെ സ്റ്റീഫന്റെ ഓരോ വാക്കുകളും റോമാസാമ്രാജ്യത്തിനും യഹൂദനും മരുഭൂമിപോലെ ചുട്ടുപൊള്ളുന്നതായിരുന്നു. ആ വിശുദ്ധന്റെ വാക്കുകൾ ദേവാലയത്തിലെ മെഴുകുതിരി എരിയുന്നതുപോലെ ജ്വലിച്ചുനിൽക്കുന്നു. ഞങ്ങൾക്ക് ചുറ്റും ആത്മീയാനുഗ്രഹങ്ങൾ തേടി വന്നവരുടെ മനസും ശരീരവും പരമമായ ഏകാഗ്രതയിൽ മുഴുകിയിരുന്നു. എ.ഡി 34ലാണ് സഭയിലെ ആദ്യത്തെ രക്തസാക്ഷിയായ സ്റ്റീഫനെ റോമൻ ഭരണകൂടം ജറുസലേമിൽവച്ച് കല്ലെറിഞ്ഞു കൊന്നത്. ഏറ്റവും കൂടുതൽ പ്രവാചകന്മാർ ജറുസലേമിലായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ രക്തസാക്ഷികൾ യേശുവിന്റെ നാമത്തിൽ ഉണ്ടായത് യൂറോപ്യൻ രാജ്യങ്ങളിലാണ്.
ആ രക്തസാക്ഷികൾ വിശുദ്ധന്മാരായി മാറുകയും അവരുടെ നാമത്തിൽ ലോകമെന്പാടും കാരുണ്യസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ വളരുകയും ചെയ്തു. ആ നാമത്തിൽ അളവറ്റ അനുഗ്രഹങ്ങൾ നേടിയിട്ടുള്ള വിശ്വാസികളുണ്ട്. സെന്റ് സ്റ്റീഫന്റെ പേരിൽ ജറുസലേം, അർമേനിയ, ഓസ്ട്രിയ, ഓസ്ട്രേലിയ, ഇറാൻ, തുർക്കി, ചൈന, ഫ്രാൻസ്, ഇൻഡ്യ, അയർലന്റ്, ബ്രിട്ടണ് പല രാജ്യങ്ങളിലും ദേവാലയങ്ങളടക്കമുള്ള സ്ഥാപനങ്ങളുണ്ട്. ഡിസംബർ 26നാണ് സെന്റ് സ്റ്റീഫൻ രക്തസാക്ഷിയായത്. ആ ദിവസം ഈ രാജ്യങ്ങളിലെല്ലാം അവധിയാണ്. ബ്രിട്ടൻ ആ ദിവസം ആഘോഷിക്കുന്നത് ബോക്സിംഗ് ദിനമായിട്ടാണ്.
ലോകമെന്പാടും രക്തസാക്ഷികളായിട്ടുള്ള വിശുദ്ധന്മാർ. അവരൊഴുക്കിയ ഓരോ തുളളിരക്തവും ഓരോരോ ദേവാലയങ്ങളിൽ ജീവന്റെ തുടിപ്പുകളായി തിളങ്ങിനിൽക്കുന്നു. വിശുദ്ധരെ വലിച്ചുകീറി പുറത്തേക്കു കളഞ്ഞവരൊക്കെയും മണ്ണായിമാറിയപ്പോൾ വലിച്ചെറിയപ്പെട്ടവർ മണ്ണിനുമുകളിൽ ആരാധ്യരായി മാറുന്ന അദ്ഭുതകാഴ്ചയാണ് കാണുന്നത്.
യൂറോപ്പിന്റെ പല ഭാഗത്തുനിന്ന് റോമിലെ കൊളോസിയത്തിലേക്ക് വന്യമൃഗങ്ങളുടെ ഭക്ഷണത്തിനായി ക്രിസ്തീയ വിശ്വാസികളെ ബന്ധിതരാക്കി കൊണ്ടുപോകുമായിരുന്നു. ഭൂമിക്ക് മുകളിൽ നാലുനിലകളും അതുപോലെ ആഴവുമുള്ള കൊളോസിയത്തിൽ നിന്ന് മുകളിലേക്കുയരുന്നത് ഭയാനകമായ വന്യമൃഗങ്ങളുടെ കൊലവിളിയും ഗർജനവുമായിരുന്നെങ്കിൽ നിരപരാധികളുടെ നിലവിളികൾ അതിനുള്ളിൽ വിറങ്ങലിച്ചുനിന്നു. വിശുദ്ധ പത്രോസ്, പൗലോസ് എന്നിവയുടെ വധിക്കപ്പെട്ടപ്പോൾ ഭൗതികശരീരങ്ങൾ ജനങ്ങളെ ഭയന്ന് വന്യമൃഗങ്ങൾക്ക് കൊടുത്തില്ല. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ് അവരുടെ കുഴിമാടത്തിന് മുകളിലായി ദേവാലയം നിർമിച്ചത്.
ദേവാലയങ്ങളിലെ വിശ്വാസികളെ ആകർഷിക്കാനായി ദൈവവചനത്തിന്റെ വ്യാഖ്യാനങ്ങൾ അറിഞ്ഞും അനുഭവിച്ചും ചിത്രകാരന്മാർ ചിത്രങ്ങളായി ഓരോ ദേവാലയങ്ങളിലും വെളിപ്പെടുത്തുന്നു. ഈ മഹാന്മാരായ ചിത്രകാരന്മാർ, ശില്പികൾ, വിശുദ്ധരെപ്പോലെ ദൈവത്തിന്റെ സുവിശേഷകന്മാരായി മാറുകയായിരുന്നു. ഈ മനോഹര ചിത്രങ്ങൾ ഒരുക്കുന്നതിൽ മാർപാപ്പാമാർക്ക് വലിയ ഒരു പങ്കുണ്ട്.
പാശ്ചാത്യരാജ്യങ്ങളിലെ ദേവാലയങ്ങൾക്കുള്ളിൽ ജ്വലിച്ചു നിൽക്കുന്ന മനോഹരങ്ങളായ ചിത്രങ്ങൾ, ശില്പങ്ങൾ കാണുന്പോൾ വിസ്മയിച്ചുപോകും. നമ്മുടെ നാട്ടിലൊന്നും ചിത്രകലയ്ക്ക് അത്ര പ്രാധാന്യം നല്കിയതായി കാണുന്നില്ല.
കാരൂർ സോമൻ