തൃശൂർ: കാൻസർബാധിതനായ വിദ്യാഭ്യാസവകുപ്പ് മുൻജീവനക്കാരന്റെ പ്രോവിഡന്റ് ഫണ്ട് ക്ലോസ് ചെയ്തില്ലെന്ന പരാതിയിൽ സൂപ്പർചെക്ക് ഓഫീസർ നേരിട്ടു ഹാജരാകണമെന്നു മനുഷ്യാവകാശ കമ്മീഷൻ അംഗം പി. ഗീത ഉത്തരവിട്ടു. ജൂണ്‍ 18നു ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ വിദ്യാഭ്യാസവകുപ്പ് മലബാർ റീജിയൻ സൂപ്പർചെക്ക് ഓഫീസർ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.
ചാലക്കുടി കാടുകുറ്റി സ്വദേശിയായ മുൻജീവനക്കാരന്റെ പരാതിയിലാണു നടപടി. ചികിത്സയ്ക്കായി പ്രോവിഡന്റ് ഫണ്ട് ക്ലോസ് ചെയ്യണമെന്ന് മാർച്ച് 25ന് അപേക്ഷ നൽകിയിട്ടും പരിഗണിക്കാത്തതിനെത്തുടർന്ന് വിദ്യാഭ്യാസ ഡയറക്ടർക്കു പരാതിനൽകിയിരുന്നു. എന്നിട്ടും പണം അനുവദിച്ചില്ലെന്നാണു പരാതി.