ഹരിദ്വാറിലെ സരായ് ഗ്രാമത്തിൽ ഒരു വീടിന്റെ വാട്ടർ ടാങ്കിൽ നിന്ന് ഇരുപത്തിയേഴോളം പാമ്പിൻ കുഞ്ഞുങ്ങളെ വനംവകുപ്പ് അധികൃതർ സുരക്ഷിതമായി പിടികൂടി.
വീടിനുള്ളിൽ കൂട്ടത്തോടെ പാമ്പുകളെ കണ്ടതിനെ തുടർന്ന് പരിഭ്രാന്തിയിലായ വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരായ താലിബ്, ഭോല എന്നിവർ ചേർന്ന് ഏറെ ജാഗ്രതയോടെയാണ് പാമ്പിൻ കുഞ്ഞുങ്ങൾക്ക് പരിക്കേൽക്കാതെ ടാങ്കിൽ നിന്നും പുറത്തെടുത്തത്. ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാമ്പുകളെ എല്ലാം സുരക്ഷിതമായി മാറ്റിയെങ്കിലും, ഒരു വാട്ടർ ടാങ്കിനുള്ളിൽ എങ്ങനെയാണ് ഒരേസമയം ഇത്രയധികം പാമ്പിൻ കുഞ്ഞുങ്ങൾ എത്തിയതെന്ന ചോദ്യം ഇപ്പോഴും നിഗൂഢമായി തുടരുകയാണ്.
പിടികൂടിയവ നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന വിഷമില്ലാത്ത നീർക്കോലി വിഭാഗത്തിൽപ്പെട്ടതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ശുദ്ധജലാശയങ്ങൾക്ക് സമീപം ജീവിക്കുന്ന ഇവ മനുഷ്യർക്ക് പൊതുവെ അപകടകാരികളല്ല.
തവളകളും ചെറിയ മീനുകളും ആഹാരമാക്കുന്ന ഈ പാമ്പുകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ്. പാമ്പുകളെ മുഴുവൻ മാറ്റിയതോടെ പ്രദേശവാസികൾ വലിയ ആശ്വാസത്തിലാണ്.