National
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന ഒ.പനീർശെൽവം ഡിഎംകെയിൽ ചേർന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തെത്തിയ ഒ. പനീർശെൽവത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റു മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു.
തുടർന്നാണ് ഒപിഎസ് ഔദ്യോഗികമായി ഡിഎംകെയിൽ അംഗമായത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ നടക്കുന്ന സുപ്രധാന രാഷ്ട്രീയനീക്കമാണ് ഒപിഎസിന്റെ ഡിഎംകെ പ്രവേശം. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള വഴികളടഞ്ഞതോടെ ഒപിഎസ് ഡിഎംകെ നേതൃത്വവുമായി അടുത്തത്.
കഴിഞ്ഞദിവസം മന്ത്രി പി.കെ. ശേഖർബാബുവിന്റെ നേതൃത്വത്തിലും ഒപിഎസുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ഒപിഎസ് ഡിഎംകെയിൽ അംഗമായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബോഡിനായ്ക്കന്നൂർ നിയോജകമണ്ഡലത്തിൽ നിന്ന് ഒ.പനീർശെൽവം മത്സരിക്കുമെന്നാണ് സൂചന.
മൂന്ന് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ഒ.പനീർശെൽവം ജയലളിതയുടെ വിശ്വസ്തനായ നേതാവായിരുന്നു. ജയലളിതയുടെ മരണത്തിന് പിന്നാലെയാണ് എഐഎഡിഎംകെയിൽ ഒപിഎസും എടപ്പാടി കെ.പളനിസ്വാമിയും തമ്മിൽ അധികാരവടംവലി രുക്ഷമായത്.
National
ചെന്നൈ: കലൈഞ്ജർ മഹിള ഉത്തമൈ തിട്ടം പദ്ധതി വഴി തമിഴ്നാട്ടിൽ സ്ത്രീകൾക്ക് അയ്യായിരം രൂപ വീതം വിതരണം ചെയ്തതിനെ പരോക്ഷമായി വിമർശിച്ച് ടിവികെ അധ്യക്ഷൻ വിജയ്. വോട്ടിന് പണം നൽകുന്ന സംസ്കാരം അവസാനിക്കണം.
വോട്ടുകൾ വിലയ്ക്ക് വാങ്ങാൻ ആർക്കും അവകാശമില്ലെന്നും വോട്ട് എന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും അധികാരത്തിൽ വന്നാൽ നിലവിലെ പ്രതിമാസ ധനസഹായം വർധിപ്പിക്കുമെന്നും എം.കെ.സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനെയും വിജയ് വിമർശിച്ചു.
ഇത്തരം തെരഞ്ഞെടുപ്പ് പ്രലോഭനങ്ങളിൽ വീഴരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താൻ രാഷ്ട്രീയത്തിലേക്ക് വന്നത് വോട്ട് തേടിയല്ല. മറിച്ച് നീതി തേടിയാണെന്നും തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.