അബുദാബി: മനുഷ്യ ഹൃദയങ്ങളില്‍ സ്‌നേഹവും സമാധാനവും ആശ്വാസവും പ്രത്യാശയും പകര്‍ന്ന്, ചരിത്രത്തില്‍ പുതിയ അധ്യായം കൂട്ടിച്ചേര്‍ത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രവാസികള്‍ അടക്കം വിശ്വാസികള്‍ക്കും അറബികള്‍ക്കും ധന്യനിമിഷങ്ങള്‍ സമ്മാനിച്ച അബുദാബിയിലെ മാര്‍പാപ്പയുടെ വിശുദ്ധ കുര്‍ബാനയും ഗള്‍ഫ് രാജ്യത്തിനും നവ്യാനുഭവമായി.
യുദ്ധത്തിനും നീതിനിഷേധത്തിനുമെതിരേ ഒരുമിക്കാനും സ്‌നേഹത്തിന്‍റേയും സഹവര്‍ത്തിത്വത്തിന്‍റേയും നല്ല നാളുകള്‍ക്ക് ആഹ്വാനം ചെയ്തും വിജയകരമായ ത്രിദിന യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ ചൊവ്വാഴ്ച ഉച്ചയ്ക്ക് റോമിലേക്ക് മടങ്ങി.
പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ നഹ്യാനും രാജകുടുംബത്തിലെ മറ്റുള്ളവരും ചേര്‍ന്നാണ് പാപ്പയ്ക്ക് പ്രത്യേകം നന്ദി പറഞ്ഞ് ഹൃദ്യമായി യാത്രയച്ചത്. സായുധ സേനയുടെ ആദരവും വത്തിക്കാനിലേക്കു മടങ്ങിയ മാര്‍പാപ്പയ്ക്കു യുഎഇ നല്‍കി.
മറ്റുള്ളവരുടെ മേല്‍ അധികാരവും പദവിയും സ്ഥാപിച്ചെടുക്കുന്നവരല്ല, മറിച്ച് ദുര്‍ബലരും പാവപ്പെട്ടവരും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരും വിശ്വാസത്തിനായി സഹനം ഏറ്റുവാങ്ങുന്നവരുമാണ് അനുഗ്രഹീതര്‍ എന്ന് ഫ്രാന്‍സിസ് പാപ്പ സന്ദേശത്തില്‍ പറഞ്ഞു. പ്രതിസന്ധികളും വിഷമതകളും നേരിടുന്നതു വളരെ സാധാരണമായി കണ്ടാല്‍ മതി. പ്രശ്‌നങ്ങളെ നേരിട്ട് അതിജീവിക്കുമ്പോള്‍ സ്വയം ശുദ്ധീകരിക്കപ്പെടുകയാണ്. ലാളിത്യവും ദൗര്‍ബല്യങ്ങളും ജീവിതത്തെ മനോഹരമാക്കും. ഓരോരുത്തരുടെയും ജീവിതം പലതരത്തില്‍ ധന്യമാണെന്ന് തിരിച്ചറിയണം.സ്വയം അനുഗ്രഹീതരാകുന്നവരാണ് സമാധാനം സമ്മാനിക്കുന്നവരെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
വിവിധ രാജ്യങ്ങളും ഭാഷകളും ആരാധനാക്രമങ്ങളും ചേര്‍ന്ന ഗായകസംഘമാണ് ദൈവജനം എന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഈ നാനാത്വമാണ് പരിശുദ്ധാരൂപി ഇഷ്ടപ്പെടുന്നത്. എല്ലാവരും ഒന്നുചേരുമ്പോഴാണു നല്ല സിംഫണി ഉണ്ടാകുന്നത്. വിശ്വാസത്തിലുള്ള ഈ വൈവിധ്യമാര്‍ന്ന സംയോജനമാണ് സഭയെന്നും അദ്ദേഹം പറഞ്ഞു.
സുവിശേഷ ജീവിതം പ്രാവർത്തികമാക്കുന്നതിന് വിശ്വാസി സമൂഹത്തോട് നന്ദി പറയാന്‍ കൂടിയാണ് താനെത്തിയത്. എഴുതിയ സംഗീതവും ആലപിക്കുന്ന സംഗീതവും പോലെയുള്ള വ്യത്യാസമാണ് എഴുതപ്പെട്ട സുവിശേഷവും ജീവിക്കുന്ന സുവിശേഷവും തമ്മിലെന്നും ഫ്രാന്‍സിസ് പാപ്പ ഓര്‍മിപ്പിച്ചു.
പ്രവാസികളായ നിരവധി മലയാളികളും സ്വദേശികളും വിദേശികളും അടക്കം പതിനായിരങ്ങളാണ് ഫ്രാന്‍സിസ് പാപ്പയെ അത്യാഹ്ലാദത്തോടെ ഇന്നലെ പൊതു ദിവ്യബലിക്കെത്തിയപ്പോള്‍ എതിരേറ്റത്. അബുദാബി സഈദ് സ്‌പോര്‍ട്സ് സ്‌റ്റേഡിയത്തിലും പുറത്തുമായി ഒന്നര ലക്ഷത്തോളം പേര്‍ നേരിട്ടും ഗള്‍ഫിലെയും മറ്റു രാജ്യങ്ങളിലെയും വിവിധ പള്ളികളിലും വീടുകളിലുമായി അനേക ലക്ഷങ്ങള്‍ സ്‌ക്രീനുകളിലെ സജീവസംപ്രേക്ഷണത്തിലൂടെയും മാര്‍പാപ്പയുടെ ദിവ്യബലിയില്‍ ഭക്ത്യാദരങ്ങളോടെ പങ്കുചേര്‍ന്നു.
യുഎഇക്ക് പുറമെ മാര്‍പാപ്പയുടെ ജന്മനാടായ അര്‍ജന്‍റീന മുതല്‍ ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, പോളണ്ട്, സ്‌പെയിന്‍, ഓസ്ട്രിയ, ഇംഗ്ലണ്ട്, ലബനന്‍, മൊറോക്കോ, ഈജ്പ്ത്, ഗ്രീസ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍, വിയറ്റ്‌നാം,ദക്ഷിണ കൊറിയ, ജപ്പാന്‍, മലേഷ്യ, കുവൈത്ത്, ബഹറിന്‍, ഒമാന്‍, ഖത്തര്‍ തുടങ്ങിയ അറുപതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള കത്തോലിക്കര്‍ അബുദാബിയിലെ മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കാളികളായി.
തുറന്ന ജീപ്പില്‍ ഫ്രാന്‍സിസ് പാപ്പാ രാവിലെ സ്റ്റേഡിയത്തിലേക്കു പ്രവേശിച്ചപ്പോള്‍ വലിയ ജനക്കൂട്ടം വികാരഭരിതരായാണു അദ്ദേഹത്തിന് അഭിവാദ്യം നല്‍കിയത്. സ്ത്രീകളില്‍ പലരും പാപ്പയെ അടുത്തു കണ്ടപ്പോള്‍ സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞു. പറഞ്ഞറിയിക്കാനാകാത്ത ആവേശവും ഊര്‍ജവുമാണ് പാപ്പയെ കണ്ടപ്പോള്‍ അനുഭവപ്പെട്ടതെന്നു മലയാളികളായ വിശ്വാസികള്‍ ദീപികയോടു പറഞ്ഞു.
അബുദാബിയില്‍ നിന്ന് ജോര്‍ജ് കള്ളിവയലില്‍
|