മസ്ക്റ്റ്: ഒമാൻ ആസ്ഥാനമായുള്ള എഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുഫെയിൽ അന്തിക്കാട് നിർമ്മിച്ച് പ്രശസ്ത സംവിധായകൻ അക്കു അക്ബർ സംവിധാനം ചെയ്ത ’കടലാഴം’ ഹ്രസ്വ സിനിമ ഖുറം അൽ അറൈമി കോംപ്ലക്സിലുള്ള ലൂണാർ സിനിമയിൽ നിറഞ്ഞ സദസിനു മുന്നിൽ പ്രദർശനം നടന്നു.
ഒമാൻ ഫിലിം സൊസൈറ്റി ചെയർമാൻ മുഹമ്മദ് അൽ കിന്തി, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പി. കണ്ണൻ നായർ, ഡോ. ജെ രത്നകുമാർ, ഇ.എം. ബദറുദീൻ, ജഗജിത്ത് പ്രഭാകരൻ എന്നിവരുടെ സാനിധ്യത്തിലായിരുന്നു പ്രഥമ പ്രദർശനം. സംവിധായകൻ അക്കു അക്ബറും നിർമാതാവ് ദുഫൈയിൽ അന്തിക്കാട്, അഭിനേതാക്കളും മറ്റു സാങ്കേതിക പ്രവർത്തകരും സന്നിഹിതരായിരുന്നു. ജന ബാഹുല്യം നിമിത്തം മൂന്നു പ്രദർശനമാണ് ലൂണാർ സിനിമയിലുണ്ടായിരുന്നത്.
പ്രവാസി മലയാളികളുടെ പ്രശംസയ്ക്ക് പാത്രമായ, 2011 ൽ ഏഷ്യാനെറ്റ് റേഡിയോവിൽ പ്രക്ഷേപണം ചെയ്ത, സൈനുദ്ദീൻ ഖുറൈശി യുടെ ’ഞാൻ പ്രവാസിയുടെ മകൻ’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് അക്കു അക്ബർ സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
പറഞ്ഞു കേട്ടതും അനുഭവിച്ചറിഞ്ഞതുമായ കഥകളിൽ നിന്നും വിഭിന്നമായി പ്രവാസ ജീവിതത്തിന്റെ സമസ്യകൾ വരച്ചു കാട്ടുന്ന ചിത്രമാണ് കടലാഴം. പ്രിയപ്പെട്ടവരെ മനസിലാക്കാനും അവരുടെ ജീവിതവുമായി താദാൽമ്യം പ്രാപിക്കാനും ബോധപൂർവം ശ്രമിക്കാതിരിക്കുന്ന കുടുംബങ്ങൾക്കും, യാഥാർഥ്യത്തിൽ നിന്നും വ്യത്യസ്തമായി തങ്ങളുടെ ജീവിതം നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പ്രവാസികൾക്കുമുള്ള ഒരു ഉണർത്തുപാട്ടാണ് കടലാഴം എന്ന് ദുഫെയിൽ അന്തിക്കാട് അഭിപ്രായപ്പെട്ടു.
പ്രവാസി കലാകാരന്മാരായ വിനോദ് മഞ്ചേരി, കബീർ യൂസുഫ്, ആഷിഖ് റഹ്മാൻ എന്നിവർ അഭിനയിച്ച സിനിമയുടെ ഛായാഗ്രഹണം, കസബ സിനിമയുടെ സിനിമാട്ടോഗ്രാഫർ സമീർ ഹഖ് ആണ്. സിനിമയുടെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽവഹാബാണ്. മസ്കത്തിലും സൂറിലുമായി ചിത്രീകരിച്ച കടലാഴത്തിൽ ആമിറാത് കബർസ്ഥാനും ഒരു പ്രധാന പശ്ചാത്തലമാണ്.
അണിയറ പ്രവർത്തകരായി അഖീഷ് (സെക്കൻഡ് ക്യാമറാമാൻ), സത്യദാസ് കിടങ്ങൂർ, സുധീർ റ്റി ജി, നൗഷാദ് ചക്കാലയിൽ, സുനിൽ മനപ്പള്ളി, ഷാഫി ഷാ, മീരാജ് കിഴുത്താനി മഹേഷ്, സലീഷ് വാളയാർ, പ്രകാശ് വി നായർ (സഹ സംവിധായകൻ), റ്റി ജി സുധീർ (നിർമാണ നിർവഹണം), ഉണ്ണി ആർട്സ് (കല, ചമയം) എന്നിവരെ കൂടാതെ ഷാഫി ഷാ, നൗഷാദ് വാടാനപ്പിള്ളി എന്നിവരും പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
റിപ്പോർട്ട്: കബീർ യൂസഫ്
|