രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ ദാരുണ അപകടത്തിന്‌റെ വിഡിയോ


ദേശീയ പാതയില്‍ നങ്ങ്യാര്‍കുളങ്ങര ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു. കോയമ്പത്തൂരില്‍ എന്‍ജിനീയറിംഗിന്‌ പഠിക്കുന്ന ശങ്കര്‍ കുമാര്‍ (20), കിരണ്‍ കൃഷ്ണന്‍ (19) എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച ബൈക്ക് തിരുവനന്തപുരത്ത് നിന്ന് ഗൃഹോപകരണങ്ങളുമായി എറണാകുളത്തിന് പോയ ലോറിയുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. പൊള്ളലേറ്റാണ് കിരണ്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശങ്കര്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.


വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.

ബൈക്കും ലോറിയും അമിത വേഗതയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

ഇതിനിടയില്‍ ഹരിപ്പാട് ഗവ.ആശുപത്രിയിലെത്തിച്ച ശങ്കര്‍ കുമാറിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ ഏറ്റുവാങ്ങാതെ ഒരു മണിക്കൂറോളം ആംബുലന്‍സില്‍ തന്നെ അനാഥമായി കിടത്തിയെന്നും, അനാദരവ് കാട്ടിയെന്നും ആരോപണമുയര്‍ന്നു.