പോലീസ് വേഷത്തില്‍ വന്‍കവര്‍ച്ച നടത്തുന്ന അന്തര്‍ സംസ്ഥാന കൊള്ളസംഘം പിടിയില്‍! കൊള്ള നടത്തുന്നത് തീവണ്ടികളും ദേശീയ പാതകളും കേന്ദ്രീകരിച്ച്
സ്വര്‍ണ വ്യാപാരികളും കുഴല്‍പ്പണകടത്തുകാരെയും പോലീസുകാരുടെ വേഷത്തിലെത്തിയാണ് കവര്‍ച്ച ചെയ്യുന്നത്. ഇത്തരക്കാരെ പോലീസെന്ന വ്യാജേന ട്രെയിനില്‍ നിന്നിറക്കുന്ന സംഘം പിന്നീട് തങ്ങളുടെ സ്വകാര്യ വാഹനങ്ങളില്‍ വിജനദേശത്തെത്തിച്ച കവര്‍ച്ച ചെയ്യുകയാണ് പതിവ്.



വാളയാര്‍: ബംഗളൂരു - കൊച്ചി ദേശീയ പാത, ചെന്നൈയില്‍ നിന്നും കേരളത്തിലേക്കു വരുന്ന തീവണ്ടികള്‍ എന്നിവ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചാസംഘം പിടിയില്‍.

സ്വര്‍ണ വ്യാപാരികളും കുഴല്‍പ്പണകടത്തുകാരെയും പോലീസുകാരുടെ വേഷത്തിലെത്തിയാണ് കവര്‍ച്ച ചെയ്യുന്നത്. ഇത്തരക്കാരെ പോലീസെന്ന വ്യാജേന ട്രെയിനില്‍ നിന്നിറക്കുന്ന സംഘം പിന്നീട് തങ്ങളുടെ സ്വകാര്യ വാഹനങ്ങളില്‍ വിജനദേശത്തെത്തിച്ച കവര്‍ച്ച ചെയ്യുകയാണ് പതിവ്.

ഈ സംഘത്തിലെ നാലുപേരെയാണ് വാളയാര്‍ എസ്‌ഐ എസ്. അന്‍ഷാദും ജില്ലാ ക്രൈം സ്‌ക്വാഡും ചേര്‍ന്ന് വാളയാര്‍ - കോയമ്പത്തൂര്‍ ദേശീയപാതയില്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും സാഹസികമായി പിടികൂടിയത്.

പാലക്കാടു ജില്ലയിലെ തണ്ണിശ്ശേരി സ്വദേശി വാടപറമ്പ് വീട്ടില്‍ സുജീഷ് എന്ന സ്പിരിറ്റ് സുജി (29), ആലത്തൂരിനടുത്തുള്ള ഇരട്ടക്കുളം സ്വദേശി നൊച്ചിപ്പറമ്പില്‍ സുരേന്ദ്രന്‍ എന്ന മാമ (40), കോങ്ങാട്, കുണ്ടലശ്ശേരി, പാലേങ്ങാട്ട് പറമ്പില്‍ വീട്ടില്‍ സുലൈമാന്‍ എന്ന കാക്കി സുലി (49), കല്ലടിക്കോട് കരിമ്പ സ്വദേശി കമ്പിയില്‍ വീട്ടില്‍ ബിജു എന്ന കമ്പി ബിജു (37) എന്നിവരാണു പിടിയിലായത്.

കഴിഞ്ഞ ആഗസ്റ്റ് മാസം 29നു ചെന്നൈയിലേക്ക് പോയ തൃശൂര്‍ സ്വദേശി ജോണ്‍സന്‌റെ പക്കലുണ്ടായിരുന്ന ഒന്നേ കാല്‍ കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അന്വേഷണം നടത്തിവരവെയാണ് സംഘം പോലീസ് പിടിയിലാകുന്നത്. തൃശൂര്‍, കുട്ടനെല്ലൂര്‍ സ്വദേശിയായ സ്വര്‍ണ്ണാഭരണ വ്യാപാരിയുടെ സ്വര്‍ണ്ണമാണ് കൊള്ളയടിച്ചത്.

കല്ലട ബസില്‍ ചെന്നൈക്കു പോകുകയായിരുന്ന ജോണ്‍സണെ വാളയാര്‍ അതിര്‍ത്തിയില്‍വെച്ചു പോലീസ് വേഷത്തില്‍ രണ്ടു കാറുകളിലായെത്തിയ ഏഴംഗ സംഘം തടയുകയും ബസില്‍ നിന്നിറക്കി ജോണ്‍സന്‌റെ കൈയ്യില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കുകയുമായിരുന്നു. അര്‍ധരാത്രിയോടെയായിരുന്നു മോഷണം. മോഷണത്തിനു ശേഷം ജോണ്‍സണെ ദേശീയ പാതയില്‍ ഇറക്കിവിട്ട് സംഘം രക്ഷപെടുകയായിരുന്നു.

ഓര്‍ഡറനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലെ ജ്വല്ലറികള്‍ക്ക് ആഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ജ്വല്ലറിയിലെ ജീവനക്കാരനാണ് ജോണ്‍സണ്‍. ചെന്നൈ, കാഞ്ചിപുരം തുടങ്ങിയ സ്ഥലത്തെ ജ്വല്ലറികളില്‍ കൊടുക്കാന്‍ കൊണ്ടുവന്ന സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്.

വാളയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ IPS ന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ്സ് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കാറിലെത്തിയ നാല്‍വര്‍ സംഘം പിടിയിലായത്.

പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ പോലീസ് കണ്ടെത്തി. പ്രതികളെ പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതില്‍നിന്നും ആഗസ്റ്റില്‍ നടന്ന മോഷണമടക്കം നിരവധി കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പു ലഭിച്ചിട്ടുണ്ട്.

2015-ല്‍ വാളയാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അട്ടപ്പള്ളം എന്ന സ്ഥലത്തുവെച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ബസ് തടഞ്ഞു നിര്‍ത്തി 3 ലക്ഷം രൂപ കൊള്ളയടിച്ചതും ഈ സംഘമാണ്. തിരുപ്പൂര്‍ സ്വദേശിയായ ഉള്ളി വ്യാപാരി തങ്കവേലുവാണ് അന്ന് ഇവരുടെ മോഷണത്തിനിരയായത്.


ഇയാളെ ബസ്സില്‍ നിന്നും പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയി പണം അപഹരിച്ച ശേഷം പാലക്കാട് മലബാര്‍ ആശുപത്രിക്ക് സമീപം ദേശീയ പാതയില്‍ ഇറക്കിവിടുകയായിരുന്നു.

കൂടാതെ 2015 ബെംഗളൂരുവില്‍ നിന്നും മലപ്പുറത്തേക്കു ഹവാല പണവുമായി വന്ന കാര്‍ ഹൊസൂര്‍ ദേശീയ പാതയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി മൂന്നു കോടി രൂപ കൊള്ളയടിച്ച കേസ്, 2015 ല്‍ സേലം ബസ് സ്റ്റാന്‍ഡില്‍ പോലീസ് ചമഞ്ഞ് 30 ലക്ഷം രൂപ കൊള്ളയടിച്ച കേസ്, 2016 ല്‍ സേലം - കോയമ്പത്തൂര്‍ L & T റോഡില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസ്സ് തടഞ്ഞു നിര്‍ത്തി യുവാവില്‍ നിന്നും 40 ലക്ഷം രൂപ കൊള്ളയടിച്ച കേസ് എന്നിവയും നടത്തിയത് ഈ സംഘമാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഇവയ്ക്കു പുറമെ, 2017 ല്‍ സേലത്തു നിന്നും തൃശൂരിലേക്ക് വരികയായിരുന്ന യുവാവിനെ പോലീസ് ചമഞ്ഞ് ട്രെയിന്‍ ബാത്ത്‌റൂമില്‍ കയറ്റി 35 ലക്ഷം രൂപ കൊള്ളയടിച്ച കേസും, 2016 ല്‍ മലപ്പുറം വള്ളുവമ്പ്രം എന്ന സ്ഥലത്തുവെച്ച് പോലീസ് വാഹനത്തിലെത്തിയ സംഘം 62 ലക്ഷം രൂപ കൊള്ളയടിച്ച കേസിലും ഇവര്‍ പ്രതികളാണ്.

2017 ല്‍ കോയമ്പത്തൂരില്‍ നിന്നും പാലക്കാടേക്ക് വന്ന തമിഴ്‌നാട് ബസ്സ് തടഞ്ഞു നിര്‍ത്തി 35 ലക്ഷം രൂപ കൊള്ളയടിച്ചതും, 2016 ല്‍ ഗോപാലപുരം ചെക്‌പോസ്റ്റിനടുത്തു വെച്ച് പോലീസ് ചമഞ്ഞ് ലോറി രണ്ട് പ്രാവശ്യമായി തടഞ്ഞ് 13 ലക്ഷം കൊള്ളയടിച്ചതും ഇതേ കൊള്ളസംഘമാണെന്നു തെളിഞ്ഞിട്ടുണ്ട്.

കൊള്ളയടിച്ച സ്വര്‍ണ്ണത്തില്‍ ഒരു കിലോ പ്രതികള്‍ വില്‍പന നടത്തിയ എറണാകുളം ജില്ലയിലെ ഒരു ജ്വല്ലറിയില്‍ നിന്നു പോലീസ് കണ്ടെടുത്തു.

സുജീഷിനെതിരെ വാഹനമോഷണം, സ്പിരിറ്റ് കടത്ത്, മോഷണം എന്നിങ്ങനെ നിരവധിക്കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ സുജീഷ്. എറണാകുളത്തെ കളമശ്ശേരി, പാലക്കാട് കസബ എന്നീ പോലീസ് സ്റ്റേഷനുകളില്‍ സുജീഷിനെതിരെ സ്പിരിറ്റ് കടത്ത്‌കേസും, ചാലക്കുടി പോലീസ് സ്റ്റേഷനില്‍ വാഹനമോഷണക്കേസും ഉണ്ട്.

ഇതിനു പുറമെ, കുഴല്‍മന്ദം പോലീസ് സ്റ്റേഷനില്‍ കവര്‍ച്ചാ കേസ്സും, ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമക്കേസ്സും നിലവിലുണ്ട്. ആലുവ, തൃശൂര്‍, പാലക്കാട്, ആലത്തൂര്‍ എന്നീ ജയിലുകളില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്.

സുലൈമാനെതിരെ കോങ്ങാട് , മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനുകളിലും , ബിജുവിന് കല്ലടിക്കോട് പോലീസ് സ്റ്റേഷനിലും ചീട്ടുകളിക്കേസ്സുകളുണ്ട്. സുരേന്ദ്രന്‌റെ പേരില്‍ മുവാറ്റുപുഴ എക്‌സൈസില്‍ അനധികൃത മദ്യവില്‍പനക്കേസ്സും നിലവിലുണ്ട്.

കൊള്ള മുതലുകള്‍ പങ്കുവെച്ചെടുത്ത് പ്രതികള്‍ ആര്‍ഭാട ജീവിതമാണ് നടത്തി വന്നിരുന്നത്. തട്ടിയെടുക്കുന്നതു ഹവാല പണമായതിനാല്‍ കൂടുതല്‍ സംഭവങ്ങളിലും പരാതിക്കാര്‍ കേസ് നല്‍കാന്‍ മുതിരാറില്ല. ഇതാണ് കൊള്ളസംഘത്തിന് വളമായത്.

കേരള- തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തി കേന്ദ്രീകരിച്ച് നടത്തുന്ന കവര്‍ച്ചക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ തമിഴ്‌നാട് പോലീസ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നതും ഇവര്‍ക്കു തുണയായി.

പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറ IPS ന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇത്തരം കേസ്സുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ബാക്കി പ്രതികളെക്കുറിച്ചു പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

പാലക്കാട് DySP. G.D. വിജയകുമാര്‍, നര്‍കോട്ടിക് സെല്‍ DySP. ഷംസുദ്ദീന്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ വാളയാര്‍ SI. S. അന്‍ഷാദ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ASl .P. മധുസൂദനന്‍ , SCPO. S. ഷാജഹാന്‍, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ S.I. S.ജലീല്‍, V. ജയകുമാര്‍, C.S. സാജിദ്, R. കിഷോര്‍, K. അഹമ്മദ് കബീര്‍, R. വിനീഷ്, S. N. ഷനോസ്, R. രാജീദ്, S.ഷമീര്‍ സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്.