കളരി അഭ്യസിക്കുക എന്നത് വളരെ ചെറുപ്പം മുതൽ തന്നെ ഹരിഗുരുക്കളിൽ വേരൂന്നിയ ഒരു ആഗ്രഹമായിരുന്നു . ആദ്യ മൊക്കെ പല എതിർപ്പുകളും നേരിടേണ്ടി വന്നെങ്കിലും 10 -ാം വയസ്സുമുതൽ കളരി അഭ്യസിച്ചു തുടങ്ങി . ഇത് ഒരു ജീവിതോപാസനയായി നെഞ്ചിലേറ്റിയ ഹരി ഗുരുക്കൾക്ക് മുന്നിലെത്തിയ എല്ലാ തടസങ്ങളേയും നിഷ്പ്രയാസം തരണം ചെയ്യാൻ കഴിഞ്ഞു.
കർമ്മനിരതയും , വിനയവും സ്ഥിരോത്സാഹവും ആത്മസമർ പണവും ഹരി ഗുരുക്കളുടെ മുഖമുദ്രയാണ് . കേരളത്തിന്റെ തനതു കലയായ കളരിപ്പയറ്റിനെ ലോക ശ്രദ്ധയിലേയ്ക്ക് കൈപിടിച്ചുയർത്താൻ ഈ 26 വയസ്സുകാരന് സാധിച്ചു.
തെക്കൻ , വടക്കൻ , മധ്യകേരള , തുളുനാടൻ ലഹള മുറ എന്നീ സമ്പ്രദായങ്ങൾ ഹരി ഗുരുക്കൾ സ്വായത്തമാക്കി . സിൽവാസ് ഗുരുക്കളിൽ നിന്ന് തെക്കൻ സമ്പ്രദായവും ഇസ്മയിൽ ഗുരുക്കളിൽ നിന്ന് വടക്കൻ , മധ്യകേരള സമ്പ്രദായവും ഹരി ആശാനിൻ നിന്ന് തുളുനാടൻ ലഹള മുറയും രഞ്ജിത്ത് ഗുരുക്കളിൽ നിന്ന് വടക്കൻ സി.വി.എൻ സമ്പ്രദായവും ദീന മാസ്റ്ററിൽ നിന്ന് സിലമ്പവും സ്വായത്തമാക്കി തൊട്ടതെല്ലാം പൊന്നാക്കാൻ അനുഗ്രഹംസിദ്ധിച്ച ഹരിക്ക് കടന്നുപോയ വഴികളിലെല്ലാം വിജയത്തിന്റെ പൊൻപതാക പാറിക്കാൻ കഴിഞ്ഞു.
24 സംസ്ഥാനങ്ങൾ പങ്കെടുത്ത നാഷണൽ ചാമ്പ്യൻഷിപ്പിൽ മത്സരത്തിൽ കളരി പയറ്റിൽ 2013 , 14 , 15 വർഷങ്ങളിൽ ഹാർട്രിക് സ്വർണ മെഡൽ ജേതാവായി ഹരി ഗുരുക്കൾ . 2016 ൽ നാഷണൽ ലെവൽ ചാമ്പ്യൻഷിപ്പിൽ വാൾപയറ്റിൽ സ്വർണ്ണം കരസ്ഥമാ ക്കി . 2013 , 2015 വർഷങ്ങളിൽ റിയൽ ഫൈറ്റ് , വാൾ പയറ്റ് എന്നീ ഇനങ്ങളിൽ വെള്ളിമെഡലൂം കരസ്ഥമാക്കി .
തമിഴ്നാടിന്റെ ആയോധന കലയായ സിലമ്പാട്ടത്തിലും പ്രാവിണ്യം നേടിയിട്ടുണ്ട് , ഇരട്ട ഉറുമി വീശലിൽ ലോക റെക്കോഡ് ജേതാവ് ആണ് ഹരി ഗുരുക്കൾ. 37 സെക്കൻഡിൽ 230 തവണ ഇരട്ട ഉറുമി വീശിയാണ് ഹരി ഗുരുക്കൾ 2018 സെപ്റ്റംബർ 18 ന് അറേബ്യൻ ബുക്സ് ഓഫ് വേൾഡ് റിക്കാർഡിൽ ഇടം നേടിയത്.
വിജയത്തിന്റെ മറ്റൊരു പൊൻതൂവൽ 2018 ഡിസംബർ ഒന്നിന് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിലും ഇടം നേടാൻ കഴിഞ്ഞെന്നതാണ് . 2020 മാർച്ച് 12 ൽ ലിംകാ ബുക്ക് ഓഫ് റിക്കാർഡ്സും ഹരി ഗുരുക്കളെ തേടിയെത്തി. 30 സെക്കൻഡിൽ 61 പൈനാപ്പിൾ അറുപത്തിയൊന്നു പേരുടെ തലയിൽ വെച്ച് വാളുകൊണ്ട് വെട്ടി മുറിച്ചാണ് ഹരി ഗുരുക്കൾ റിക്കാർഡ് ഭേദിച്ചത്. മുപ്പതു സെക്കൻഡിൽ 22 പൈനാപ്പിൾ ഇരുപത്തിരണ്ടു പേരുടെ തലയിൽ വെച്ച് വെട്ടിമുറിച്ച അഷ്റിത ഫർമൻ എന്ന അമേരിക്കക്കാരന്റെ റിക്കാർഡാണ് ഹരിഗുരുക്കൾ മറികടന്നത്.
ചേർത്തലയിലെ സെന്റ് മൈക്കിൾസ് കോളേജിൽ 2019 ഡിസംബർ 15നായിരുന്നു ആ സാഹസിക രംഗം അരങ്ങേറിയത്. ഇതിന്റെ വിധികർത്താക്കളായി വന്നത് ഡിഐജി എം.കെ വിനോദ് കുമാർ, അമൽജ്യോതി എൻജിനീയറിംഗ് കോളജ് ഫിസിക്കൽ ഇൻസ്ട്രക്ടർ അഭീഷ് പി. ഡോമിനിക്, ഗവൺമെന്റ് പിടി പ്രസാദ്, ബൈജു ജോസഫ് എന്നിവരാണ്.
ലോകത്ത് ആദ്യമായി കളരിപ്പയറ്റിൽ ഗിന്നസ് റിക്കാർഡ് നേടിയ ഒരേയൊരു വ്യക്തി ഹരി ഗുരുക്കൾ ആണ്. ആലപ്പുഴയുടെ ചരിത്രത്തിലെ ആദ്യത്തെ ഗിന്നസ് റിക്കാർഡ് ജേതാവ് ഹരി ഗുരുക്കൾ തന്നെയാണ്.
27 വർഷത്തിനിടയിൽ കളരിപ്പയറ്റ് മത്സരത്തിൽ സ്റ്റേറ്റിൽ നിന്നും ഗോൾഡ് മെഡൽ സ്വന്തമാക്കിയ ഒരേയൊരു വ്യക്തി, 26 വർഷത്തിനുശേഷം കേരളോത്സവം മത്സരത്തിൽ പങ്കെടുത്ത് ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി സ്വർണമെഡൽ കരസ്ഥമാക്കിയ ഏക വ്യക്തി , തമിഴ്നാടിന്റെ ആയോധനകലയായ സിലമ്പാട്ടം ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മെഡൽ കരസ്ഥമാക്കിയ ആദ്യത്തെ വ്യക്തി എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ ഹരിഗുരുക്കൾ ദേശീയതലത്തിൽ എട്ട് സ്വർണ മെഡലുകളും മൂന്ന് വെള്ളിമെഡലുകളും ഒരു വെങ്കലവും കരസ്ഥമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.